2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

സിവില്‍ സര്‍വ്വീസ്‌ മീറ്റ്‌ ബേബി വര്‍ഗീസ്‌ രണ്ട്‌ സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി


തൊടുപുഴ: സംസ്ഥാന സിവില്‍ സര്‍വ്വീസ്‌ നീന്തല്‍ മത്സരത്തില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ ഹെഡ്‌ക്ലാര്‍ക്ക്‌ ബേബി വര്‍ഗീസ്‌ രണ്ട്‌ സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി. അന്‍പത്‌ മീറ്റര്‍ ഫ്രീസ്റ്റൈലിലും അന്‍പത്‌ മീറ്റര്‍ ബ്രസ്‌ട്രോക്കിലും സ്വര്‍ണ്ണവും അന്‍പത്‌ മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെള്ളിയും ലഭിച്ചു. നവംബറില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന ദേശീയ സിവില്‍ സര്‍വ്വീസ്‌ മീറ്റിലേക്ക്‌ യോഗ്യത നേടി. കഴിഞ്ഞ 18 വര്‍ഷമായി സംസ്ഥാന - ദേശീയ സിവില്‍ സര്‍വ്വീസ്‌ മീറ്റുകളിലും ദേശീയ മാസ്റ്റേഴ്‌സ്‌ മീറ്റിലും നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്‌. വണ്ടമറ്റത്ത്‌ വീടിനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിച്ചിരിക്കുന്ന വണ്ടമറ്റം അക്വാട്ടിക്‌ സെന്ററിലൂടെ നൂറുകണക്കിന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കി വരുന്നുണ്ട്‌. ഇതിനോടകം ആയിരത്തോളം ആളുകള്‍ നീന്തല്‍ പരിശീലനം നേടിക്കഴിഞ്ഞു. ഇടുക്കി ജില്ലാ അക്വാട്ടിക്‌ അസോസിയേഷന്‍ സെക്രട്ടറി കൂടിയാ ബേബി വര്‍ഗീസ്‌ തന്നെയാണ്‌ ഇവിടുത്തെ മുഖ്യപരിശീലകന്‍. രാവിലെയും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പരിശീലനത്തിന്‌ സൗകര്യമുണ്ട്‌. സര്‍ക്കാര്‍ നീന്തല്‍കുളങ്ങള്‍ തകര്‍ന്നു കിടക്കുന്നതു മൂലം വിദ്യാഭ്യാസ ജില്ലാതല നീന്തല്‍ മത്സരങ്ങളും ഇവിടെ ആണ്‌ നടത്തി വരുന്നത്‌. നീന്തല്‍ വശമില്ലാത്തതു മൂലം അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ഇവിടെ പരിശീലനത്തിന്‌ കൊണ്ടു വരുന്നുണ്ട്‌. നീന്തലിനോടുള്ള താല്‍പര്യവും കൂടുതല്‍ നീന്തല്‍ താരങ്ങളെ കണ്ടെത്തുകയുമാണ്‌ സ്വന്തമായി നീന്തല്‍കുളം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ ബേബി പറഞ്ഞു. വ്യായാമം എന്ന നിലയില്‍ ശരീരത്തിനും മനസ്സിനും നീന്തല്‍ പ്രയോജനപ്പെടുന്നതാണ്‌ മുതിര്‍ന്നവരെ ഇവിടേക്ക്‌ ആകര്‍ഷിച്ചിരിക്കുന്നത്‌. ഫോണ്‍ : 9447223674

പ്രഫ. അന്നമ്മ തോമസ്‌ (79) നിര്യാതയായി


തൊടുപുഴ: തെങ്ങുംപള്ളില്‍ പരേതനായ പ്രഫ. റ്റി.എസ്‌ തോമസിന്റെ ഭാര്യ പ്രഫ. അന്നമ്മ തോമസ്‌ (79) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. മീനച്ചില്‍ മാളിയേക്കല്‍ കുടുംബാംഗമാണ്‌. തൊടുപുഴ ന്യൂമാന്‍ കോളേജ്‌, മൂവാറ്റുപുഴ നിര്‍മ്മല കോളേജ്‌ എന്നിവിടങ്ങളില്‍ ദീര്‍ഘനാള്‍ ഇംഗ്ലീഷ്‌ വിഭാഗം അദ്ധ്യാപികയായിരുന്നു.

2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൃദയാരോഗ്യം

രോഗം വരാതെ നോക്കുക. പരമമായി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉദ്യമിക്കുക. ഹൃദ്രോഗത്തിന്റെ കാര്യത്തിലും അതു സാധ്യമാണ്‌. അതാണു പ്രഥമവും പ്രധാന വുമായ ചികിത്സ. ഒരു ലോകം, ഒരു വീട്‌, ഒരു ഹൃദയം ഈ വര്‍ഷത്തെ സന്ദേശം. ഇതിലൂടെ വേള്‍ഡ്‌ ഹാര്‍ട്ട്‌ ഫെഡറേഷന്‍, ഓരോ വീടുകളിലും താമസിക്കുന്നവരുടെ ഹൃദയാരോഗ്യം കാത്തു പരിപാലിക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ സൂചിപ്പിക്കുന്നത്‌. ആരോഗ്യ പൂര്‍ണമാ യ ആഹാരത്തിനു മുന്‍തൂക്കം കൊടുത്തുകൊണ്ടും വ്യായാമശീലം വളര്‍ത്തിക്കൊണ്ടും പുകവലിയോടു വിടപറഞ്ഞുകൊണ്ടും ഓരോ ഗൃഹത്തിലെയും അന്തേവാസിക ളുടെ ഹൃദയാരോഗ്യം പരിരക്ഷിക്കണമെന്ന്‌ ഈ ദിനം ആഹ്വാനം ചെയ്യുന്നു.ഏറെ സവിശേഷതകളുമായിട്ടാണ്‌ ഈ വര്‍ഷം ലോക ഹൃദയാരോഗ്യദിനം ആചരിക്കുന്നത്‌. രോഗപ്രതിരോധത്തിനു പ്രാധാന്യം നല്‍കു ന്ന വിഷയങ്ങള്‍ മാത്രമാണ്‌ ഓരോ വര്‍ഷവും ലോകഹൃദയാരോഗ്യ ദിനസന്ദേശ ങ്ങളായി തെരഞ്ഞെടുക്കുന്നത്‌. ഹൃദ്രോഗ ബാധയില്‍ നിന്നു പരിരക്ഷിക്കുവാനുതകുന്ന നാനാവിധ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണു പ്രാധാന്യമെന്നു ഈ ഹൃദയദിനവും അടിവരയിടുന്നു.

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

നെല്‍കൃഷിയുടെ ദൃശ്യാവിഷ്‌കരണം ശ്രദ്ധേയമായി


ആലക്കോട്‌: കന്നുപൂട്ടും ഞാറ്റുപാട്ടും കൊയ്‌ത്തുപാട്ടും ഇന്നു കേട്ടുകേള്‍വി മാത്രമായി. മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന നെല്‍കൃഷിയുടെ ദൃശ്യാവിഷ്‌കരണം ആലക്കോട്‌ ഇന്‍ഫന്റ്‌ ജീസസ്‌ എല്‍ പി സ്‌കൂളില്‍ അരങ്ങേറി. പതിനഞ്ച്‌ കുട്ടികള്‍ ചേര്‍ന്ന്‌ ഒരുക്കിയ ഈ കലാവിരുന്ന്‌ നാടകം, കലപ്പ, ഞവരി, വിതക്കൊട്ട എന്നിവയെല്ലാം ഉപയോഗിച്ചുള്ളതായിരുന്നു എന്നത്‌ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. കാളയ്‌ക്ക്‌ പകരം നുകം തോളിലേന്തി കലപ്പ വലിച്ചതും വിതക്കൊട്ട തോളിലേന്തി വിത്തു വിതച്ചതും അരിവാള്‍ കൊണ്ട്‌ നെല്‍കതിര്‍ കൊയ്യുന്നതുമെല്ലാം കുട്ടികള്‍ക്ക്‌ ഹരം പകര്‍ന്നു.
അന്യം നിന്നുകൊണ്ടിരിക്കുന്ന നെല്‍കൃഷിക്ക്‌ പുതുജീവനേകാന്‍ യുവതലമുറയെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഈ സ്‌കൂളിലെ അധ്യാപകനായ ലംബൈ മാത്യു രചനയും സംവിധാനവും നടത്തി അണിയിച്ചൊരുക്കിയ സംഗീതശില്‍പമാണ്‌ റോഡ്‌ ഷോയായി കുട്ടികള്‍ അവതരിപ്പിച്ചത്‌. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ സെലിഗ്രിന്‍ ജോസഫ്‌ ഷോ ഉദ്‌ഘാടനം ചെയ്‌തു.

ഐഎംഎ ഹൗസിന്റെയും ശിലാസ്ഥാപനം

തൊടുപുഴ ഐഎംഎ നടുക്കണ്ടത്ത്‌ നിര്‍മ്മിക്കുന്ന ഐഎംഎ വില്ലേജിന്റെയും ഐഎംഎ ഹൗസിന്റെയും ശിലാസ്ഥാപനം മന്ത്രി പി ജെ ജോസഫും ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. ജി വിജയകുമാറും ചേര്‍ന്ന്‌ നിര്‍വഹിച്ചു. തൊടുപുഴ ഐഎംഎ പ്രസിഡന്റ്‌ ഡോ. റെജി ജോസ്‌ അദ്ധ്യക്ഷത വഹിച്ചു. പി ടി തോമസ്‌ എം പി മുഖ്യപ്രഭാഷണം നടത്തി. വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു

മത്തച്ചന്‍ നടുക്കുടിയില്‍ (59) നിര്യാതനായി


തൊടുപുഴ ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ വര്‍ക്കിയുടെ മകന്‍ മത്തച്ചന്‍ (59) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 11 ന്‌ ഉടുമ്പന്നൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. ഭാര്യ മേരി ശൗര്യാമ്മാക്കല്‍ കുടുംബാംഗം. മക്കള്‍: സ്‌മിത മാത്യു, ഫെബിന്‍ മാത്യു.

കൈക്കൂലി വാങ്ങുന്നതിനിടെ എ.എസ്‌.ഐയെ അറസ്‌റ്റു ചെയ്‌തു

ഇടുക്കി: . ശാന്തന്‍പാറ സ്‌റ്റേഷനിലെ എ.എസ്‌.ഐ എം.വി ജോയ്‌ ആണ്‌ പിടിയിലായത്‌. ഇയാളില്‍ നിന്ന്‌ 5000 രൂപയും പിടിച്ചെടുത്തു.

2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

പുനര്‍ നിര്‍മ്മിച്ച മൂന്നാര്‍ മസ്‌ജിദിന്‍റ ഉല്‍ഘാടനം 29ന്‌


പുനര്‍ നിര്‍മ്മിച്ച മൂന്നാര്‍ മസ്‌ജിദിന്‍റ ഉല്‍ഘാടനം 29ന്‌
മൂന്നാര്‍ : പുനര്‍ നിര്‍മ്മിച്ച മൂന്നാര്‍ മുസ്ലിം ജൂംആ മസ്‌ജിദ്‌ 29ന്‌ നമസ്‌കാരത്തിനായി തുറന്ന്‌ കൊടുക്കും. ഉച്ചക്കുള്ള ളുഹര്‍ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കി പാണക്കാട്‌ സെയ്യദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിക്കും. ഉല്‍ഘാടനത്തോടനുബന്ധിച്ച്‌ ചേരുന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌, പെരിയകുളം എം.പി ജെ.എം.ഹാറൂണ്‍,എസ്‌.രാജേന്ദ്രന്‍ എം.എല്‍.എ,കണ്ണന്‍ ദേവന്‍ കമ്പനി മാനേജിംഗ്‌ ഡയറടക്‌ടര്‍ ടി.വി.അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.29ന്‌ വൈകിട്ട്‌ സേലം മുഹമ്മദ്‌ അബു താഹിറും 30ന്‌ ശിഹാബുദ്ദീന്‍ ഫൈസിയും (പെരുമ്പാവൂര്‍) മത പ്രഭാഷണം നടത്തും. മൂന്നാറില്‍ വ്യവസായിക അടിസ്‌ഥാനത്തില്‍ തേയില കൃഷി ആരംഭിച്ച കാലഘട്ടത്തില്‍ തന്നെ മൂന്നാറില്‍ മുസ്ലിം പള്ളിയും സ്‌ഥാപിക്കപ്പെട്ടിരുന്നു.മതസൗഹാര്‍ദ്ദത്തിന്‍െറ പ്രതീകമായി മൂന്നാര്‍ ടൗണിലെ മൂന്ന്‌ മലകളിലായാണ്‌ മൂന്ന്‌ ദേവാലയങ്ങളും സ്‌ഥാപിക്കപ്പെട്ടത്‌.ആദ്യകാലത്ത്‌ തകര ഷീറ്റുകള്‍ ഉപയോഗിച്ച്‌ താല്‍ക്കാലിക പള്ളിയാണ്‌ നിര്‍മ്മിച്ചിരുന്നത്‌.1924ലെ കുടത്ത പ്രളയത്തില്‍ അന്നത്തെ ടൗണ്‍ഷിപ്പടക്കം ഒലിച്ച്‌ പോയതിനെ തുടര്‍ന്ന്‌ എച്ച്‌.ഒ.എല്‍.മരിക്കാരുടെ നേതൃത്വത്തില്‍ ടൗണ്‍ പുനര്‍ നിര്‍മ്മിച്ചതിനൊപ്പം പള്ളിയും പണിതു.പിന്നിട്‌ മൂന്നാര്‍ വളര്‍ന്നതിനൊപ്പം പള്ളിയും വികസിച്ചു. 2007ലാണ്‌ ഇപ്പോഴത്തെ നിലയില്‍ പള്ളി പുതുക്കി പണിയാന്‍ തീരുമാനിച്ചതെന്ന്‌ മുസ്ലിം ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.മുന്നാര്‍ സന്ദര്‍ശനത്തിന്‌ എത്തിയ സ്വദേശികളും വിദേശികളുമായ വിവിധ മതവിശ്വാസികളുടെ സഹായത്തോടെയാണ്‌ പുനര്‍നിര്‍മ്മാണം

കുട്ടിച്ചാത്തന്‍ കണ്ണാടി പിടിച്ചെടുക്കുന്നു; രോഗങ്ങള്‍ പകരാന്‍ സാദ്ധ്യത


തൊടുപുഴ : ത്രീഡി സിനിമ കണ്ട്‌ മടങ്ങുന്ന കാണികളില്‍ നിന്നും തീയേറ്റര്‍ ജീവനക്കാര്‍ കണ്ണാടി പിടിച്ച്‌ വാങ്ങുന്നതായി പരാതി. മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ കാണാന്‍ എത്തുന്ന കുട്ടികളാണ്‌ പരാതിക്കാര്‍. ടിക്കറ്റ്‌ ചാര്‍ജ്ജ്‌ 50 രൂപയും കണ്ണാടിയുടെ വിലയായി 15 രൂപയുമാണ്‌ ഇവിടുത്തെ തീയേറ്ററില്‍ ഈടാക്കുന്നത്‌. സിനിമ തുടങ്ങി 15 മിനിറ്റ്‌ കഴിയുമ്പോഴാണ്‌ കണ്ണാടി വിതരണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്‌. സിനിമ കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ കണ്ണാടി തിരികെ വാങ്ങുകയാണത്രേ. വാടകയിനത്തിലാണ്‌ 15 രൂപ വാങ്ങുന്നതെന്നാണ്‌ ജീവനക്കാരുടെ വിശദീകരണം. കണ്ണാടി വച്ച്‌ സന്തോഷത്തോടെ പുറത്തിറങ്ങുന്ന കുട്ടികള്‍ ഒടുവില്‍ കരഞ്ഞാണ്‌ വീടുകളിലേക്ക്‌ മടങ്ങുന്നത്‌. ഇതിനിടെ ഒരു കണ്ണാടി പലര്‌ ഉപയോഗിക്കുന്നത്‌ കണ്ണുരോഗം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ പകരുവാന്‍ കാരണമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പും ശ്രദ്ധിക്കണമെന്ന്‌ സിനിമാ ആസ്വാദകര്‍ ആവശ്യപ്പെട്ടു.

ഡോ. ഒ.റ്റി. ജോര്‍ജ്ജ്‌ ചാര്‍ജ്ജെടുത്തു തൊടുപുഴ : മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ഡോ. ഒ.റ്റി. ജോര്‍ജ്ജ്‌ ചാര്‍ജ്ജെടുത്തു. ഒ.

ഡോ. ഒ.റ്റി. ജോര്‍ജ്ജ്‌ ചാര്‍ജ്ജെടുത്തു
തൊടുപുഴ : മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ഡോ. ഒ.റ്റി. ജോര്‍ജ്ജ്‌ ചാര്‍ജ്ജെടുത്തു. ഒ.പി.ക്കായി 04862-222231 നമ്പറില്‍ ബുക്ക്‌ ചെയ്യാവുന്നതാണെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍ അറിയിച്ചു.

വിവാഹ തട്ടിപ്പ്‌ കേസില്‍ യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

വിവാഹ തട്ടിപ്പ്‌ കേസില്‍ യുവാവിനെ
പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു
തൊടുപുഴ: വിവാഹ തട്ടിപ്പ്‌ കേസില്‍ യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മൊബൈല്‍ഫോണിലൂടെ പെണ്‍കുട്ടിയെ വശീകരിച്ച്‌ ഗര്‍ഭിണിയാക്കി എട്ട്‌ പവനോളം സ്വര്‍ണ്ണം കവര്‍ന്ന്‌ വഴിയില്‍ ഉപേക്ഷിച്ച കോന്നി സീതത്തോട്‌ തട്ടുപാറയ്‌ക്കല്‍ സുനില്‍ (32) നെയാണ്‌ തൊടുപുഴ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 2010 ജൂണിലാണ്‌ മൊബൈല്‍ഫോണില്‍ മിസ്‌ഡ്‌ കോളിലൂടെ യുവതിയുമായി ബന്ധം സ്ഥാപിച്ചത്‌. ഓഗസ്റ്റ്‌ 17 ന്‌ ഇരുവരും ചേര്‍ന്ന്‌ മുബൈയിലേക്ക്‌ പോയി. തുടര്‍ന്ന്‌ സ്വര്‍ണ്ണവും പണവും ചെലവഴിച്ച ശേഷം പീഡിപ്പിക്കുകയും ഗര്‍ഭിണിയായ യുവതിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച്‌ സുനില്‍ മുങ്ങുകയായിരുന്നു. പിന്നീട്‌ യുവതി സുനിലിന്റെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ പ്രതികരിച്ചിരുന്നില്ല. തൊടുപുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ്‌ സുനിലിനെ അറസ്റ്റ്‌ ചെയ്‌തത്‌. ഇപ്പോള്‍ യുവതി എട്ട്‌ മാസം ഗര്‍ഭിണിയാണ്‌. സുനിലിന്‌ കോന്നിയില്‍ ഭാര്യയും ഒരു കുട്ടിയുമുണ്ട്‌. തൊടുപുഴ സിഐ സജി മര്‍ക്കോസ്‌, എസ്‌ ഐ ക്ലീറ്റസ്‌ കെ ജോസഫ്‌, എഎസ്‌ഐ മാരായ പ്രദീപ്‌, ഡെന്നി, സാജന്‍ തുടങ്ങിയവരാണ്‌ കേസന്വേഷിച്ച്‌ പ്രതിയെ കോന്നിയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌. മുട്ടം കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്റ്‌ ചെയ്‌തു.

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ദേശീയ സെമിനാര്‍

ഗണിതശാസ്‌ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. കോളേജ്‌ മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. പോള്‍ രാജ്‌ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ടി എം ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. പ്രഫ. ടി എസ്‌ ചാക്കോ, ഡോ. സണ്ണി കുര്യാക്കോസ്‌, ഡോ. എന്‍. ചന്ദ്രശേഖരന്‍, പ്രഫ. മേരിക്കുട്ടി തോമസ്‌, ഡോ. കെ വി ആലീസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അന്തര്‍ദേശീയ കായികതാരങ്ങള്‍ക്ക്‌ സ്വീകരണം

അന്തര്‍ദേശീയ കായികതാരങ്ങള്‍ക്ക്‌ തൊടുപുഴ വിമല പബ്ലിക്‌ സ്‌കൂളില്‍ സ്വീകരണം നല്‍കി. കായികതാരങ്ങളായ പ്രീജ ശ്രീധരന്‍, എം.എ പ്രജുഷ, കെ പി ബിമിന്‍, പ്രീതി റാവു എന്നിവര്‍ക്കാണ്‌ സ്വീകരണം നല്‍കിയത്‌. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബെന്നോ, പിടിഎ പ്രസിഡന്റ്‌ തോമസ്‌കുട്ടി കുര്യന്‍, വൈസ്‌ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ്‌, സ്റ്റാഫ്‌ സെക്രട്ടറി ഗിരീഷ്‌ ബാലന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്‌ടര്‍ അശോക്‌ കുമാര്‍, വിദ്യാര്‍ത്ഥികളായ ജോര്‍ജ്ജ്‌ ബേബി, അശ്വതി എല്‍ദോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഹര്‍ത്താല്‍ ദിനത്തില്‍ സോജന്‌ ആശ്രയം കാളവണ്‌ടി

തൊടുപുഴ: ഹര്‍ത്താല്‍ദിനത്തില്‍ ബന്ധുവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ കുടുംബസമേതം രാജകീയമായി ഒരു യാത്ര. അതും കാളവണ്‌ടിയില്‍. ഇന്ധനവില വര്‍ധനവിലും ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും പ്രതിഷേധിച്ചാണു കോടിക്കുളം പാറപ്പുഴ തകരപ്പിള്ളില്‍ സോജന്‍ കാളവണ്‌ടിയെ ആശ്രയിച്ചത്‌. തൊടുപുഴ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കുകയായിരുന്നു പ്രധാനലക്ഷ്യം.

സ്വന്തം കാര്‍ ഉപേക്ഷിച്ചു പഴയ തന്റെ വാഹനത്തെ ആശ്രയിക്കുകയായിരുന്നു ഈ അമ്പത്തിരണ്‌ടുകാരന്‍. കുടുംബനാഥനൊടൊപ്പം ഭാര്യയും മക്കളും വണ്‌ടിയില്‍ കയറിയപ്പോള്‍ ദൂരം പ്രശ്‌നമായില്ല. ഉച്ചകഴിഞ്ഞുയാത്ര ആരംഭിച്ചു. നാട്ടുകാര്‍ക്കും കാഴ്‌ചക്കാര്‍ക്കും വിസ്‌മയം. എന്നാല്‍ തന്റെ പ്രതിഷേധത്തില്‍ ജനം പങ്കുചേരുകയായിരുന്നുവെന്നു സോജന്‍ പറയും.

ഏകദേശം 15 കിലോമീറ്റര്‍ താണ്‌ടിയാണു വണ്‌ടി തൊടുപുഴ നഗരത്തില്‍ എത്തിയത്‌. ഭാര്യ ലൈസ, മക്കളായ അതുല്‍, ഫ്രെഡി എന്നിവരും പിതാവിനു പൂര്‍ണപിന്തുണയുമായി കൂടെ നിന്നു. സംഭവമറിഞ്ഞതോടെ നിരവധി ആളുകളും നഗരത്തില്‍ കാഴ്‌ചക്കാരായെത്തി. കാളവണ്‌ടിയോട്ടമല്‍സരങ്ങളില്‍ പങ്കെടുത്ത്‌ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള സോജനു ഇതൊന്നും അത്ര പുതുമയായി തോന്നിയില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തിനോടു സോജനു ഒരിക്കലും സഹകരിക്കാന്‍ കഴിയില്ല.

ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ ആരും പ്രതിഷേധിച്ചുപോകും. എന്നാല്‍ ഹര്‍ത്താല്‍ പോലുള്ള പ്രതിഷേധങ്ങള്‍ ജനത്തിനുണ്‌ടാക്കുന്ന വേദന മനസിലാക്കണം. ഇങ്ങനെ വില വര്‍ധിക്കാന്‍ തുടങ്ങിയാല്‍ പഴയ കാളവണ്‌ടികള്‍ പൊടിതട്ടി പുറത്തെടുക്കേണ്‌ടി വരുമെന്നാണു സോജന്റെ അഭിപ്രായം.

വീടിയോ കാണുക

മാധ്യമപ്രവര്‍ത്തനം മലിനമാകുമ്പോള്‍....


കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം മലിനമാകുന്നില്ലെയെന്ന്‌ സംശയം. സാമൂഹിക താല്‍പ്പര്യത്താലാണ്‌ ആദ്യകാലഘട്ടങ്ങളില്‍ പത്രങ്ങള്‍ ആരംഭിച്ചതെങ്കില്‍ ഇന്ന്‌ അതെല്ലാം മാറിയിരിക്കുന്നു. രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്ക്‌ ഒരു കൂട്ടം പത്രങ്ങള്‍ തുടങ്ങിയപ്പോള്‍ വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കാണ്‌ മറ്റൊരു കൂട്ടര്‍ പത്രങ്ങള്‍ തുടങ്ങിയത്‌. ഇനി കൊള്ളക്കാര്‍-അഴിമതിക്കാര്‍ തുടങ്ങിയവര്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ പത്രങ്ങള്‍ തുടങ്ങുന്നത്‌ അതിവിദൂരമല്ല.
എന്താണ്‌ ഇങ്ങനെയൊക്കെ തോന്നാന്‍ എന്നല്ലേ? ഞങ്ങള്‍ തൊടുപുഴക്കാര്‍ കുറെ കാലമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ ഒരു നിയമസഭാ മണ്‌ഡലത്തിനും കൈവരിക്കാന്‍ സാധിക്കാത്ത വികസന വിപ്ലവമാണ്‌ തൊടുപുഴയില്‍ നടന്നതും ഇനി നടക്കാനിരിക്കുന്നതും. ഇതിന്റെയെല്ലാം ഫുള്‍ ക്രെഡിറ്റ്‌ ഞങ്ങളുടെ എം.എല്‍.എ.യും കേരള കോണ്‍ഗ്രസ്‌ ചെയര്‍മാനുമായ പി.ജെ. ജോസഫിനാണ്‌. ആദ്യം വിമാനയാത്രയുടെ പേരിലായിരുന്നു അപമാനിക്കല്‍. ഇപ്പോള്‍ ശൂന്യമായ എസ്‌.എം.എസിന്റെ പേരിലും. ഇനി എസ്‌.എം.എസ്‌. തിരക്കഥയിലേക്ക്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ക്രൈം വാരികയുടെ ജില്ലാലേഖകന്‍ എന്ന്‌ അവകാശപ്പെടുന്ന ജെയ്‌മോന്‍ (ഇയാള്‍ പത്തനംതിട്ട സ്വദേശിയാണെന്ന്‌ പറയുന്നു) പി.ജെ. ജോസഫിനെ ഫോണില്‍ വിളിക്കുന്നു. ഇപ്പോള്‍ തിരക്കായതിനാല്‍ തിരിച്ച്‌ വിളിക്കാമെന്ന്‌ ജോസഫ്‌ പറഞ്ഞു. താന്‍ വിളിച്ച മൊബൈല്‍ ഫോണ്‍ തന്റെ ഭാര്യയുടെതാണെന്നും തന്റെ നമ്പര്‍ മറ്റൊന്നാണെന്നും ജെയ്‌മോന്‍ പി.ജെ. ജോസഫിനോട്‌ പറഞ്ഞുവത്രേ. വിളിച്ച നമ്പറില്‍ തിരിച്ച്‌ വിളിക്കേണ്ടെന്നും തന്ന നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞുവത്രേ (സ്വന്തം ഫോണില്‍ നിന്നും വിളിക്കാത്തതെന്തുകൊണ്ടെന്ന്‌ ചോദിക്കരുത്‌). എന്നാല്‍ അടുത്ത ദിവസം മുതല്‍ ഭാര്യയുടെ നമ്പറില്‍ പി.ജെ. ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നും തുടര്‍ച്ചയായി വിളിച്ച്‌ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നായിരുന്നു ജെയ്‌മോന്റെ ഭാര്യയെന്ന്‌ അവകാശപ്പെടുന്ന സുരഭിയുടെ പരാതി. പിന്നീട്‌ തുടര്‍ച്ചയായി എസ്‌.എം.എസ്‌. അയച്ചുവെന്നായി. തെരഞ്ഞെടുപ്പ്‌ കാലഘട്ടത്തില്‍ ഈ കഥയുമായി ക്രൈം നന്ദകുമാറും ജെയ്‌മോനും സുരഭിയും ഇടുക്കി, എറണാകുളം പ്രസ്‌ ക്ലബ്ബുകളില്‍ എത്തിയെങ്കിലും പരാതിയിലെ കഴമ്പില്ലായ്‌മ മൂലം കാര്യമായ മാധ്യമ പിന്തുണ ലഭിച്ചില്ല. തുടര്‍ന്ന്‌ നന്ദകുമാര്‍ എറണാകുളം, ഇടുക്കി, ജില്ലകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഈ സംഭവം വാര്‍ത്താരൂപത്തിലാക്കി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പ്രസ്‌ ക്ലബ്ബുകളിലെ ലിസ്റ്റുകള്‍ ശേഖരിച്ച്‌ മെയില്‍ ചെയ്‌ത്‌ തുടങ്ങി. മാധ്യമപ്രവര്‍ത്തകര്‍ സുരഭിയുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ശൂന്യമായ സന്ദേശങ്ങളാണ്‌ കണ്ടെത്തുവാന്‍ കഴിഞ്ഞത്‌. പിന്നീട്‌ പി.ജെ. ജോസഫ്‌ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്‌ തൊട്ടുമുമ്പ്‌ സ്വകാര്യ അന്യായവുമായി ഇവര്‍ തൊടുപുഴ മുട്ടം കോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിന്റെ ഉള്ളടക്കം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഇ-മെയില്‍ ആയി നല്‍കി. കേസ്‌ ഓരോ അവധിക്ക്‌ വയ്‌ക്കുമ്പോഴും നന്ദകുമാറിന്റെ വക വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വന്നുകൊണ്ടിരുന്നു. ചിലര്‍ ഇത്‌ നല്‍കികൊണ്ടുമിരുന്നു.
ഇതിനിടയിലാണ്‌ പള്ളിവാസല്‍ മുന്‍പഞ്ചായത്ത്‌ പ്രസിഡന്റുമായി ജെയ്‌മോന്‍ തമിഴ്‌നാട്ടിലേക്ക്‌ ഒളിച്ചോടിയെന്ന പരാതിയുമായി സുരഭി വെള്ളത്തൂവല്‍ പോലീസിനെ സമീപിക്കുന്നത്‌. തമിഴ്‌നാട്ടില്‍ നിന്നും പൊക്കിയ ജെയ്‌മോനെ കോടതി റിമാന്റ്‌ ചെയ്‌തു. എന്നാല്‍ രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ സുരഭിയും ജെയ്‌മോനും വീണ്ടും പി.ജെ. ജോസഫിനെതിരെ രംഗത്ത്‌ വരികയായിരുന്നു. തനിക്ക്‌ വന്നതുപോലെ ഒരാള്‍ക്കും വരാതിരിക്കാനാണത്രേ കോടതിയെ സമീപിച്ചതെന്നായിരുന്നു സുരഭിയുടെ വിശദീകരണം. ഒടുവില്‍ കോടതി പി.ജെ. ജോസഫിനോട്‌ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ച്‌ സമന്‍സ്‌ അയക്കുവാന്‍ ഉത്തരവിട്ടു.
ഇത്‌ മാധ്യമങ്ങള്‍ ഒരു ആഘോഷമാക്കുകയായിരുന്നു. ടി.വി. ചാനലുകളില്‍ ഫ്‌ളാഷ്‌, പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, ജെയ്‌മോനെയും സുരഭിയെയും പങ്കെടുപ്പിച്ച്‌ ചര്‍ച്ച ഇങ്ങനെ ദൃശ്യമാധ്യമങ്ങള്‍ തങ്ങളാലാകുന്ന രീതിയില്‍ പി.ജെ. ജോസഫിനെ താറടിച്ചു. ദിനപത്രങ്ങളാകട്ടെ ചിലര്‍ ഒന്നാം പേജില്‍ സമന്‍സ്‌ അയച്ചത്‌ മുഖ്യവാര്‍ത്തയാക്കി. ദേശാഭിമാനിക്ക്‌ രാഷ്‌ട്രീയ താല്‍പ്പര്യവും മാധ്യമത്തിന്‌ വര്‍ഗീയ താല്‍പ്പര്യവുമാണെന്ന്‌ വിചാരിക്കാം. എന്നാല്‍ മാതൃഭൂമിക്കോ? മാതൃഭൂമിക്ക്‌ വര്‍ഗീയ അജണ്ടയുണ്ട്‌ എന്ന സംശയം ഇവിടെ ഉയരുന്നു. മതേതരത്വം മാസ്റ്റര്‍ഹെഡ്ഡില്‍ മാത്രമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സുരഭിക്കുവേണ്ടി ചേര്‍ത്തല പൂച്ചാക്കലില്‍ നിന്നും വക്കീല്‍ വന്നതും ചേര്‍ത്തലയിലെ അഭിനവ ശ്രീനാരായണഗുരു പി.ജെ. ജോസഫിനെതിരെ സംസാരിച്ചതും കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.
ബ്രിട്ടനിലെ പാപ്പരാസികളെ പോലും കവച്ച്‌ വച്ചിരിക്കുകയാണ്‌ കേരളത്തിലെ മാധ്യമ മുതലാളിമാരും മാധ്യമ പ്രവര്‍ത്തകരും. ഒരാളുടെ മാനം എങ്ങനെ കളയാമെന്നതിലാണ്‌ ഇവരുടെ ഗവേഷണം.
ഇനി ജെയ്‌മോനെക്കുറിച്ച്‌.... ക്രൈം വാരികയുടെ ഇടുക്കി ജില്ലാലേഖകനാണ്‌ ജെയ്‌മോനെന്നാണ്‌ മാധ്യമപ്രചരണം. ആദ്യഘട്ടത്തില്‍ ജെയ്‌മോനെ അറിയില്ലെന്നായിരുന്നു നന്ദകുമാറിന്റെ നിലപാട്‌. പിന്നീട്‌ സ്വന്തം ആളാണെന്ന്‌ പറയുന്നു. തൊടുപുഴയിലുള്ള ഇടുക്കി പ്രസ്‌ ക്ലബ്ബിലെ മാധ്യമ പുലികള്‍ക്ക്‌ ഇങ്ങനെയൊരു ജില്ലാലേഖകനുള്ളതായിട്ട്‌ അറിയില്ല. എന്നാല്‍ പി.ജെ. ജോസഫിനെതിരെ വാര്‍ത്ത നല്‍കാനുള്ള ആവേശത്തില്‍ ജെയ്‌മോനെയും ഇവര്‍ അംഗീകരിച്ചതുപോലെയായിരുന്നു. ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും വന്ന്‌ ജില്ലാ ലേഖകനാണെന്ന്‌ പറഞ്ഞാല്‍ അതുവച്ച്‌ വാര്‍ത്ത നല്‍കുന്നതാണോ മാധ്യമ ധര്‍മ്മം. വഴിയെ പോകുന്നവരെയെല്ലാം മാധ്യമ പ്രവര്‍ത്തകരാക്കുന്നതാണോ ആധുനിക മാധ്യമപ്രവര്‍ത്തനം. ഏതാനും വര്‍ഷങ്ങളായി ഇടുക്കി ജില്ല കേന്ദ്രീകരിച്ച്‌ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന എനിക്ക്‌ ഇങ്ങനെയൊരു മാധ്യമപ്രവര്‍ത്തകനെ ഇതുവരെയും കാണുവാനായിട്ടില്ല. ജെയ്‌മോന്‍ എന്ന്‌ പറയുന്ന ഒരു ജില്ലാലേഖകനെ കുറിച്ച്‌ എസ്‌.എം.എസ്‌. കേസില്‍ മാത്രമാണ്‌ കേള്‍ക്കുവാനും അറിയുവാനും കഴിഞ്ഞത്‌. ഇത്രയും വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമങ്ങള്‍ ഒരു കാര്യം കൂടി ചെയ്‌താല്‍ നന്നായിരുന്നു. ജെയ്‌മോന്‍, സുരഭി എന്നിവര്‍ ആരാണ്‌ എന്ന കാര്യത്തിലും ഒരു അന്വേഷണം നടത്തി വാര്‍ത്ത കൊടുക്കണം. കോടതി നടപടിക്രമങ്ങള്‍ തുടങ്ങിയതേ ജോസഫ്‌ രാജിവെക്കണമെന്നായിരുന്നു എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്റെ ആവശ്യം. പിണറായി വിജയനെതിരെ നിരന്തരം പരാതിയുമായി നീങ്ങിയ നന്ദകുമാറിന്റെ ഓഫീസുകള്‍ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ അതിനെ ന്യായീകരിച്ച വിശ്വം തന്നെയാണ്‌ ഇപ്പോള്‍ നന്ദകുമാറിന്റെ നീക്കത്തിന്‌ പിന്തുണയുമായി എത്തിയിരിക്കുന്നത്‌. ഇക്കാര്യത്തില്‍ ഇനി പിണറായി എന്തുപറയുമെന്ന്‌ കാത്തിരുന്ന്‌ കാണാം.
ഇനി തൊടുപുഴക്കാര്‍ക്ക്‌ പറയുവാനുള്ളത്‌ പുതിയതായി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തൊടുപുഴയെ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ്‌ പി.ജെ. ജോസഫിനെതിരെയുള്ള ഈ ആക്രമണം. ആരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായാലും ജോസഫിനെ താറടിച്ച്‌ കാണിക്കുന്നത്‌ തൊടുപുഴയുടെ വികസന മുന്നേറ്റത്തിനാണ്‌ തടയിടുന്നത്‌. ഫുട്‌പാത്തുകള്‍ വരെ ടൈല്‍ വിരിച്ച പട്ടണം കേരളത്തില്‍ മറ്റ്‌ എവിടെയുണ്ട്‌. തൊടുപുഴയെ ഒരു മാതൃക നിയോജക മണ്‌ഡലമാക്കി മാറ്റിയ ജോസഫിനോട്‌ അല്‍പ്പമെങ്കിലും നീതി കാണിക്കുവാന്‍ മാധ്യമ മുതലാളിമാരും മാധ്യമ പ്രവര്‍ത്തകരും തയ്യാറാവണം.

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

വിന്‍സെന്റ്‌ ചാക്കോ നിര്യാതനായി


തൊടുപുഴ ടൗണ്‍ഹാള്‍ ബില്‍ഡിംഗിലുള്ള സെന്റ്‌ ജോര്‍ജ്ജ്‌ മെഡിക്കല്‍സ്‌ ഉടമ വടക്കുംമുറി വടക്കേകുടിയില്‍ (കടവൂര്‍) വിന്‍സെന്റ്‌ ചാക്കോ (43)നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. ഭാര്യ മേബിള്‍ പെരുമ്പിള്ളിച്ചിറ പാലക്കാട്ട്‌ കുടുംബാംഗം. മക്കള്‍: ആല്‍ബര്‍ട്ട്‌, അലന്‍ (കോ ഓപ്പറേറ്റീവ്‌ പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

മുതലക്കോടം ഹോളിഫാമിലി ഹോസ്‌പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം


തൊടുപുഴ : മുതലക്കോടം ഹോളിഫാമിലി ഹോസ്‌പിറ്റല്‍ വളര്‍ച്ചയുടെ പാതയില്‍. ഇവിടെ കാര്‍ഡിയോളജി വിഭാഗത്തിന്റെ ഉദ്‌ഘാടനം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ മന്ത്രി പി ജെ ജോസഫ്‌ നിര്‍വഹിക്കും. ഈശോയുടെ തിരുഹൃദയ സന്യാസിനി സഭയുടെ നേതൃത്വത്തില്‍ 1971 ല്‍ ചെറിയ തോതില്‍ ആരംഭിച്ച ആശുപത്രിയാണ്‌ ഇന്ന്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലായി വളര്‍ന്നിരിക്കുന്നത്‌. 400 ലധികം ബെഡുകളുള്ള ഇവിടെ 15 സ്‌പെഷ്യാലിറ്റികളിലും അഞ്ച്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളിലുമായി 31 ഓളം ഡോക്‌ടര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നു. ആശുപത്രിയോടനുബന്ധിച്ച്‌ ജനറല്‍നഴ്‌സിംഗ്‌ സ്‌കൂള്‍, കോളേജ്‌ ഓഫ്‌ നഴ്‌സിംഗ്‌, ഇതര ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.
എമര്‍ജന്‍സി ആന്റ്‌ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്‌, ജനറല്‍ മെഡിസിന്‍, ജനറല്‍ ആന്റ്‌ ലാപ്രോസ്‌കോപിക്‌ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌, ഓര്‍ത്തോപീഡിക്‌, സ്‌പൈന്‍ ആന്റ്‌ ജോയിന്റ്‌സ്‌, ഫിസിയോ തെറാപ്പി, ഡയബറ്റോളജി, കാര്‍ഡിയോളജി ആന്റ്‌ ഐസിയു, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ആന്റ്‌ കാത്ത്‌ ലാബ്‌, ന്യൂറോ സര്‍ജറി, യൂറോളജി, ആന്‍ഡ്രോളജി, ഇ.എന്‍.ടി, ഓഡിയോളജി ആന്റ്‌ സ്‌പീച്ച്‌ തെറാപ്പി, ഒഫ്‌താല്‍മോളജി ആന്റ്‌ ഫാക്കോ സര്‍ജറി, ഒപ്‌റ്റോമെട്രി, ഡെര്‍മറ്റോളജി ആന്റ്‌ വെനറോളജി, അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്നോസിസ്‌, ഡന്റിസ്‌ട്രി, ഓറല്‍ ആന്റ്‌ മാക്‌സിലോഫേഷ്യല്‍ സര്‍ജറി, ഇംപ്ലാന്റോളജി, ദന്തല്‍ ഇംപ്ലാന്റ്‌, ക്ലിനിക്കല്‍ സൈക്കോളജി, പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ കെയര്‍, ബയോ കെമിസ്‌ട്രി, മൈക്രോ ബയോളജി, ബ്ലഡ്‌ ബാങ്ക്‌ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുള്ളതായി ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍, ചീഫ്‌ ഫിസിഷ്യല്‍ ഡോ. ഇ.വി ജോര്‍ജ്ജ്‌, കാര്‍ഡിയോളജിസ്റ്റ്‌ ഡോ. ഷാനവാസ്‌ഖാന്‍, അസിസ്റ്റന്റ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേരി ടോം എന്നിവര്‍ പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ന്യൂറോട്രോമ സെന്റര്‍, ഹോള്‍ബോഡി സ്‌പൈറല്‍ സി.ടി സ്‌കാന്‍, കോറോണറി ഐസിയു, പീഡിയാട്രിക്‌ ഐസിയു, കളര്‍ ഡോപ്‌ളര്‍, എക്കോ കാര്‍ഡിയോഗ്രാഫി, കമ്പ്യൂട്ടറൈസ്‌ഡ്‌ ട്രെഡ്‌മില്‍, കമ്പ്യൂട്ടറൈസ്‌ഡ്‌ റേഡിയോഗ്രഫി തുടങ്ങി എല്ലാവിധ ആധുനിക സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. വിശാലമായ ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സും സജ്ജീകരിച്ചിട്ടുണ്ട്‌.
ജനറല്‍ മെഡിസിനില്‍ ഡോ. ഇ. വി ജോര്‍ജ്ജ്‌, ഡോ. എം. ജയപ്രകാശ്‌, ഡോ. ബി. ഗിരീഷ്‌കുമാര്‍, ഡോ. റ്റീന അന്നമ്മ സക്കറിയ, ജനറല്‍ സര്‍ജറിയില്‍ ഡോ. അരുണ്‍ എസ്‌. നായര്‍, ന്യൂറോ സര്‍ജറിയില്‍ ഡോ. ജോളി ജോര്‍ജ്ജ്‌, കാര്‍ഡിയോളജിയില്‍ ഡോ. എസ്‌. ഷാനവാസ്‌ഖാന്‍, യൂറോളജിയില്‍ ഡോ. സുന്ദര്‍ലാല്‍ ബാബു, ഡോ. മയൂര്‍ വി പാട്ടീല്‍, ഗൈനക്കോളജിയില്‍ ഡോ. റ്റി. ആര്‍ ഭവാനി, ഡോ. ടാജീമോള്‍ ജോളി, പീഡിയാട്രിക്‌സ്‌ വിഭാഗത്തില്‍ ഡോ. പി ആര്‍ രാജ്‌കുമാര്‍, ഡോ. എ.കെ മുരളീധരന്‍, ഒപ്‌തമോളജിയില്‍ ഡോ. ആലീസ്‌ ഡൊമിനിക്‌, ഡോ. മാനുവല്‍ ജോണ്‍, ഓര്‍ത്തോപീഡിയ സര്‍ജറിയില്‍ ഡോ. റ്റി. അജയകുമാര്‍, ഇഎന്‍ടിയില്‍ ഡോ. പോള്‍ കെ എബ്രഹാം, റേഡിയോളജിയില്‍ ഡോ. മേഘരഞ്‌ജിനി മയൂര്‍ പാട്ടീല്‍, ദന്തവിഭാഗത്തില്‍ സിസ്റ്റര്‍ ഡോ. ജോണ്‍സി, ഡോ. വര്‍ഗീസ്‌ മാത്യു, ഡോ. ജൂലി സൂസന്‍ വര്‍ഗീസ്‌., ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോ. സിസ്റ്റര്‍ ഷാലു കോയിക്കര, അനസ്‌തേഷ്യോളജിയില്‍ ഡോ. എം. എം തോമസ്‌. ഡോ. ഉഷ ജേക്കബ്‌, ഡെര്‍മറ്റോളജിയില്‍ ഡോ. പീറ്റര്‍ മാത്യു, കാഷ്വാല്‍റ്റിയില്‍ ഡോ. ഗിരിജ തങ്കപ്പന്‍, ഡോ. സിബി പള്ളിപ്പാടന്‍, ഡോ.യൂജിന്‍ പൈലി, ഡോ. പിങ്കി ഫിറോസ്‌ഖാന്‍, മെഡിക്കല്‍ ലീഗലില്‍ ഡോ. ആര്‍. ചന്ദ്രശേഖരന്‍, ഡോ. എസ്‌. അശ്വിനികുമാരി തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ചേരുന്ന യോഗത്തില്‍ കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഡോ. പ്രതാപ്‌കുമാര്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍, സിസ്റ്റര്‍ പ്രൊവിന്‍ഷ്യാല്‍ ഡോ. ക്രിസ്റ്റി അറയ്‌ക്കത്തോട്ടം, മുന്‍ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി ജെ ജോസഫ്‌, ഡോ. ഇ. വി ജോര്‍ജ്ജ്‌., റവ. ഡോ. ജോര്‍ജ്ജ്‌ ഒലിയപ്പുറം, ഡോ. അലോഷ്യസ്‌, ഡോ. അബ്‌ദുള്‍ഖാദര്‍, ഡോ. റെജി ജോസ്‌, ജോര്‍ജ്ജ്‌ താന്നിക്കല്‍, ഫാ. ചാക്കോ പുതിയിടത്ത്‌, ഫാ. സോണി തെക്കേക്കര, കെസിഎസ്‌ നായര്‍, ഹരീഷ്‌ ഗുലാര്‍, ഡോ. ഷാനവാസ്‌ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ദീപിക പൗലോസ്‌ നിര്യാതനായി


തൊടുപുഴയിലെ ആദ്യകാല പത്രപ്രവര്‍ത്തകന്‍ പുതുപ്പരിയാരം മോരുകുന്നേല്‍ എം ജെ പൗലോസ്‌ (ദീപിക പൗലോസ്‌ -72) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച രാവിലെ 9 ന്‌ ചിറ്റൂര്‍ സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിയില്‍. ഭാര്യ ചിന്നമ്മ മുത്തോലപുരം നെടുവേലില്‍ കുടുംബാംഗമാണ്‌. ദീപിക, കേരളഭൂഷണം, മംഗളം പത്രങ്ങളുടെ ഇടുക്കി ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ജനനം രജിസ്റ്റര്‍ ചെയ്‌തില്ലെന്നു പറയാന്‍ ഏഴ്‌ മാസം


(ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിക്ക്‌2)

എന്റെ ജനനസര്‍ട്ടിഫിക്കറ്റിനായുള്ള യാത്രയിലെ പുതിയ വഴിത്തിരിവ്‌. 2011 സെപ്‌റ്റംബര്‍ മാസം 13-ാം തീയതി ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എന്റെ ജനനം അവിടെ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന്‌ അറിയിച്ചുകൊണ്ടുള്ള നോണ്‍ അവയ്‌ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌ തന്നു. 2011 ഫെബ്രുവരി 17-ാം തീയതിയാണ്‌ ഞാന്‍ ഭരണങ്ങാനം പഞ്ചായത്തില്‍ ജനനസര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയത്‌. 1970 ന്‌ മുന്‍പ്‌ ജനിച്ചവര്‍ക്ക്‌ പഞ്ചായത്തില്‍ നിന്നും ജനനസര്‍ട്ടിഫിക്കറ്റ്‌ നല്‍കുവാന്‍ നിയമം അനുവദിക്കുന്നില്ലെന്നത്‌ മറച്ചു വച്ച്‌ പല പ്രാവശ്യമായി പല രേഖകള്‍ ആവശ്യപ്പെട്ട്‌ എന്നെ നടത്തിച്ചത്‌ എന്തിനെന്ന്‌ മാത്രം മനസിലാകുന്നില്ല. ഏതായാലും ഞാന്‍ ജനിച്ചില്ലെന്ന്‌ എഴുതി തരാത്തത്‌ ഭാഗ്യം. ബ്യൂറോക്രസിയുടെ ഈ കറുത്ത കരങ്ങള്‍ക്ക്‌ എന്ന്‌ അറുതി വരും?
കടനാട്ടില്‍ കള്ളന്‍ കപ്പലില്‍ തന്നെ.
എന്റെ സഹോദരങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള യാത്രയില്‍ 2011 സെപ്‌റ്റംബര്‍ 13-ാം തീയതി കടനാട്‌ ഗ്രാമപഞ്ചായത്തിലെത്തിയപ്പോള്‍ വാദി പ്രതിയായി. രണ്ടാഴ്‌ച മുമ്പ്‌ അവിടെ ചെന്നപ്പോള്‍ ഒരാഴ്‌ച കഴിഞ്ഞു വരുവാന്‍ പറഞ്ഞു. ഓണവും കഴിഞ്ഞ്‌ ഒരുദിവസവും കഴിഞ്ഞ്‌ ഇന്ന്‌ എത്തിയപ്പോള്‍ അവിടെ ഉള്ള ഉദ്യോഗസ്ഥര്‍ ചോദിക്കുകയാണ്‌, താനാരാണെന്ന്‌? ജനിച്ച ദിവസങ്ങള്‍ പറയാതെ രേഖകള്‍ കണ്ടെത്താനാവില്ലെന്നായിരുന്നു ഇന്നത്തെ നിലപാട്‌. നമ്പര്‍ 769, 770 ആയി 17.02.2011 ല്‍ കടനാട്‌ ഗ്രാമപഞ്ചായത്തില്‍ നല്‍കിയ അപേക്ഷ കണ്ടെത്താനാവില്ലത്രേ. വീണ്ടും അടുത്ത ദിവസം എത്താമെന്ന ഭീഷണി മുഴക്കി സെപ്‌റ്റംബര്‍ 13 ന്‌ കടനാട്‌ ഗ്രാമപഞ്ചായത്തില്‍ നിന്നും വീണ്ടും ഇറങ്ങി. അടുത്ത ദിവസം ചെല്ലുമ്പോള്‍ തല്ലു കിട്ടിയില്ലെങ്കില്‍ ഭാഗ്യം.....
ജനാധിപത്യം പോയ പോക്കേ..

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

അസറുദ്ദീന്റെ മകന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്‌

അസറുദ്ദീന്റെ മകന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്‌


ഹൈദരാബാദ്: കോണ്‍ഗ്രസ് എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അയാസുദ്ദീന് വാഹനാപകടത്തില്‍ ഗുരുതരപരിക്ക്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്‌തിരുന്ന അസറുദ്ദീന്റെ മരുമകന്‍ അജ്മല്‍ ഉര്‍ റഹ്‌മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.


അപ്പോളോ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അയാസുദ്ദിന്റെ നില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനര്‍ത്തുന്നത്. ഹൈദരാബാദില ഔട്ടര്‍ റിങ് റോഡില്‍ പൊപ്പലഗുഡയില്‍ വെച്ചാണ് അപകടമുണ്ടായത്.


ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അസറുദ്ദീന്റെയും ആദ്യഭാര്യ നൗറീന്റെ രണ്ടാമത്തെ മകനാണ് ക്രിക്കറ്റ് താരം കൂടിയായ അയാസുദ്ദീന്‍. സെന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിയാണ്.

235 കോടിയുടെ ഓണക്കുടി

235 കോടിയുടെ ഓണക്കുടി; കരുത്ത് തെളിച്ച് കേരളം, ചാലക്കുടിയ്ക്ക് രണ്ടാം സ്ഥാനം മാത്രം



റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെടാന്‍ ഉള്ളതാണെന്ന് ആരോ പറഞ്ഞത് ഓരോ വര്‍ഷത്തെയും കേരളത്തിലെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള മദ്യവില്പന കണ്ടിട്ടാകും. കാരണം ഇക്കുറിയും മലയാളികള്‍ പതിവ് തെറ്റിച്ചില്ല. മുന്‍വര്‍ഷങ്ങളിലെ റെക്കോര്‍ഡുകള്‍ നമ്മള്‍ വീണ്ടും പഴങ്കഥയാക്കി. ഓണമാഘോഷിക്കാന്‍ ഇക്കുറി കേരളീയര്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യവില്പനകേന്ദ്രങ്ങളില്‍നിന്ന് വാങ്ങിയത് 235 കോടി രൂപയുടെ മദ്യം. അത്തം മുതല്‍ ഉത്രാടം വരെയുള്ള കണക്കാണിത്. കണ്‍സ്യൂമര്‍ ഫെഡിന്റെയും ബാറുകളുടെയും കൂടി കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ മദ്യക്കച്ചവടം ഇതിന്റെ ഇരട്ടിയാകും.


കഴിഞ്ഞവര്‍ഷം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി ഈ കാലയളവില്‍ വിറ്റത് 185 കോടിയുടെ മദ്യമായിരുന്നു. 24.93 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉത്രാടദിനത്തില്‍മാത്രം 38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇത് 30 കോടിയായിരുന്നു. മദ്യവില്പനയില്‍ കരുനാഗപ്പള്ളി ഒന്നാം സ്ഥാനത്തേയ്ക്ക് വന്നതാണ് ഇത്തവണ ശ്രദ്ധഅകര്‍ഷിക്കപ്പെട്ട ഒരു സംഭവം. ചാലക്കുടിയിലെ കുടിയന്മാരുടെ ആവേശം പോയതാണോ അതോ കരുനാഗപ്പള്ളിക്കാര്‍ കൂടുതല്‍ ആവേശത്തോടെ മദ്യം വാങ്ങുന്നതില്‍ മുന്നിട്ടിറങ്ങിയതാണോ എന്നറിയില്ല.


കരുനാഗപ്പള്ളിയിലെ കേന്ദ്രത്തില്‍ ഉത്രാടത്തിന് 25.87 ലക്ഷത്തിന്റെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഒന്നാംസ്ഥാനത്ത് ഉണ്ടായിരുന്ന ചാലക്കുടി ഇത്തവണ 24.34 ലക്ഷത്തിന്റെ വില്പനയുമായി രണ്ടാംസ്ഥാനത്തായി. ഭരണിക്കാവിലെ വില്പനകേന്ദ്രം 21.10 ലക്ഷവുമായി മൂന്നാംസ്ഥാനത്താണ്. ഇടുക്കി ചിന്നക്കനാലിലാണ് ഏറ്റവും കുറവ് വില്പന. ഇവിടെ 1.41 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. കണ്‍സ്യൂമര്‍ ഫെഡിന്റെ 46 കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്താണ്. 17 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ വിറ്റത്. ശരാശരി അഞ്ചുലക്ഷത്തിന്റെ മദ്യം വില്‍ക്കുന്ന സ്ഥാനത്താണ് ഉത്രാടത്തിന് 17 ലക്ഷത്തിന്റെ വില്പന നടന്നത്.

അഡ്വ. സോജന്‍ ജെയിംസ്‌ ടാക്‌സസ്‌ പ്ലീഡര്‍


തൊടുപുഴ : സ്‌പെഷ്യല്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ (ടാക്‌സസ്‌) ആയി അഡ്വ. സോജന്‍ ജെയിംസിനെ നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഹൈക്കോടതി അഭിഭാഷകനായ സോജന്‍ കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ടാക്‌സസ്‌ ഗവ. പ്ലീഡര്‍ ആയിരുന്നു. പിഴക്‌ ഉപ്പുമാക്കല്‍ (പുത്തന്‍പുരയില്‍) പരേതനായ പി.സി. ജെയിംസ്‌-ചിന്നമ്മ ദമ്പതികളുടെ മകനാണ്‌.

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

സിന്‍ഡിക്കേറ്റ്‌ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ അഗ്നിബാധ

സിന്‍ഡിക്കേറ്റ്‌ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ അഗ്നിബാധ. ഓണാവധി കഴിഞ്ഞ ശനിയാഴ്‌ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ്‌ സംഭവം അറിയുന്നത്‌. ബാങ്കിനുള്ളിലെ പ്രിന്ററില്‍ നിന്നാണ്‌ തീ ഉയര്‍ന്നതെന്ന്‌ സംശയിക്കുന്ന്‌. ഉപകരണങ്ങള്‍ കത്തി പുക തങ്ങി നിന്നതു മൂലം ബാങ്കിന്റെ ഉള്‍വശം പുക പടര്‍ന്ന നിലയിലാണ്‌. സ്‌ട്രോംഗ്‌ റൂം ഉള്‍പ്പെടെ ബാങ്ക്‌ സംവിധാനങ്ങള്‍ എല്ലാ സുരക്ഷിതമാണ്‌. വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ കാരണമെന്ന്‌ സംശയിക്കുന്നു

പൈങ്ങോട്ടൂരില്‍ സേവ്യേഴ്‌സ്‌ അവന്യൂ പ്രവര്‍ത്തനം തുടങ്ങി


മൂവാറ്റുപുഴ: പൈങ്ങോട്ടൂരില്‍ സേവ്യേഴ്‌സ്‌ അവന്യൂ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി കെ.ബാബു ഉദ്‌ഘാടനം നിര്‍വഹിച്ചു. ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ടി.യുകുരുവിള എംഎല്‍എ, എറണാകുളം ജില്ലാ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി, കോതമംഗലം ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഐ ജേക്കബ്‌, കോതമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.പി ബാബു, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി കുരുവിള, പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി എബ്രഹാം, വി ജെ പൗലോസ്‌ എക്‌സ്‌ എംഎല്‍എ, കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ അഡ്വ. ജോയി തോമസ്‌, പി സി തോമസ്‌ എക്‌സ്‌ എം.പി, കെ ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ എക്‌സ്‌ എംപി, മുന്‍ എംഎല്‍എമാരായ എം.വി മാണി, പി സി ജോസഫ്‌, ഗോപി കോട്ടമുറിക്കല്‍, ഇ.എം ആഗസ്‌തി, ബാബു പോള്‍, ജോണി നെല്ലൂര്‍, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ എല്‍ പോള്‍, എസ്‌എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ്‌ അഡ്വ. സി കെ വിദ്യാസാഗര്‍, ഇന്‍ഫാം ദേശീയ ട്രസ്റ്റി ഡോ. എം. സി ജോര്‍ജ്ജ്‌, സണ്ണി മണ്ണത്തൂക്കാരന്‍, കെഎഫ്‌സി തൊടുപുഴ മാനേജര്‍ അനില്‍ ജോണ്‍ എബ്രഹാം, സൗത്ത്‌ ഇന്‍ഡ്യന്‍ ബാങ്ക്‌ കലൂര്‍ ശാഖാ മാനേജര്‍ ടി ജെ മാത്യു, ജോര്‍ജ്ജ്‌ ജോണ്‍ തെങ്ങുംകുടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാനേജിംഗ്‌ ഡയറക്‌ടര്‍ ജോയി ജോണ്‍ തെങ്ങുംകുടിയില്‍ സ്വാഗതവും ഡയറക്‌ടര്‍ ജോളി ജോണ്‍ തെങ്ങുംകുടിയില്‍ നന്ദിയും പറഞ്ഞു. ട്രാവന്‍കൂര്‍ കോണ്‍ഫറന്‍സ്‌ ഹാള്‍, കാളിയാര്‍ കല്യാണമണ്‌ഡപം, കോന്നി എ.സി റെസ്റ്റോറന്റ്‌, റാന്നി ഫാമിലി റസ്റ്റോറന്റ്‌, മൂന്നാര്‍ ബോര്‍ഡ്‌ റൂം, വയനാടന്‍ സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്‌, പ്രകൃതി സൗഹൃദ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ തുടങ്ങി നിരവധി പ്രത്യേകതകള്‍ ഇവിടെയുണ്ട്‌. കോതമംഗലത്തു നിന്നും മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമാണിവിടേക്ക്‌.

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണാഘോഷം

തൊടുപുഴ ബ്രിട്ടീഷ്‌ ഇന്റര്‍നാഷണല്‍ പ്ലേ സ്‌കൂളില്‍ ഓണാഘോഷം നടത്തി. കുട്ടികളുടെ മാവേലിയും ഓണപ്പൂക്കളവും ഓണസദ്യയുമുണ്ടായിരുന്നു.

വിവാഹവാര്‍ത്ത.

കെപിസിസി എക്‌സിക്യുട്ടീവ്‌ മെമ്പര്‍ ആമ്പല്‍ ജോര്‍ജ്ജിന്റെ മകള്‍ മുന്നുവും വൈക്കം ഉല്ലല കൊച്ചുപറമ്പില്‍ എം.ഒ സേവ്യറിന്റെ മകന്‍ റോജിയും തമ്മിലുള്ള വിവാഹം കൊതവറ സെന്റ്‌ സേവ്യേഴ്‌സ്‌ പള്ളിയില്‍ നടന്നു. രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.


2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

കാണം വില്‍ക്കാതെ ഓണമുണ്ണാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണമേളകള്‍


തൊടുപുഴ: പൊള്ളുന്ന ഓണം വിപണിയില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസം പകര്‍ന്ന്‌ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം സ്‌പെഷ്യല്‍ സഹകരണ മേളകള്‍. 62 ദിവസം നീണ്ടു നില്‍ക്കുന്ന ഈ പദ്ധതി മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ സംസ്ഥാനത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ്‌ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്നും ഇരുപത്‌ ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കും.
ആഗസ്റ്റ്‌ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ ഒന്‍പത്‌ വരെ നീണ്ടു നില്‍ക്കുന്ന വിപണന മേളയില്‍ മറ്റ്‌ ഉല്‍പന്നങ്ങള്‍ക്കു പുറമേ സേമിയ, പാലട, അരി അട, ഉരുളകിഴങ്ങ്‌, ചുവന്നുള്ളി, സവാള, ഏത്തക്കായ എന്നിവയും ഓണം പ്രമാണിച്ച്‌ പ്രത്യേക ഡിസ്‌കൗണ്ടില്‍ ലഭിക്കും.
ഓണം – റംസാന്‍ വിപണന മേളയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ 5000 സഹകരണ വിപണനകേന്ദ്രങ്ങളിലെ വിറ്റുവരവ്‌ 97.93 കോടി കവിഞ്ഞു. മേളയില്‍ 31 ഇനം നിത്യോപയോഗ സാധനങ്ങളാണ്‌ 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ വിറ്റഴിക്കുന്നത്‌. 14 ജില്ല വിപണന മേളകളിലുമായി അഞ്ചുകോടി രൂപയുടെയും 40 മണ്‌ഡലതല വിപണനമേളകളിലൂടെ 11 കോടി രൂപയുടെയും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലെ സബ്‌സിഡി കൗണ്ടറുകളിലൂടെ രണ്ടു കോടി രൂപയുടെ വിപണനമാണ്‌ ഓണം- റംസാന്‍ അനുബന്ധിച്ച്‌ വിറ്റഴിക്കപ്പെട്ടത്‌. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പൊതുവിപണിവിലയുടെ അടിസ്ഥാനത്തില്‍ ശരാശരി വില പൊതുമാനദണ്‌ഡമാക്കിയാണ്‌ കണ്‍സ്യൂമര്‍ ഫെഡ്‌ നിത്യോപയോഗ സാധനങ്ങളുടെ വില നിശ്ചയിക്കുന്നത്‌. വീട്ടുമുറ്റത്തേക്ക്‌ ഒരു ത്രിവേണി എന്ന ആശയത്തില്‍ കണ്‍സ്യൂമര്‍ഫെഡ്‌ നടപ്പിലാക്കിയ ഒഴുകുന്ന ത്രിവേണി പദ്ധതി വിജയകരമായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമങ്ങളില്‍ നന്മ എന്ന പേരില്‍ മിനി ത്രിവേണി പദ്ധതികള്‍ നിടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ അഡ്വ. ജോയി തോമസ്‌ പറഞ്ഞു. 1000 പഞ്ചാത്തുകളില്‍ നടപ്പിലാക്കിയ നന്മ പദ്ധതി സഹകരണ സ്ഥാപനങ്ങള്‍ വാടക ഇല്ലാതെ കെട്ടിടങ്ങള്‍ അനുവദിച്ചാല്‍ കൂടുതല്‍ ഗ്രാമങ്ങളിലേക്ക്‌ വ്യാപിപ്പിക്കാന്‍ കയഴിയുമെന്ന്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. റിജി ജി. നായര്‍ പറഞ്ഞു. വന്‍കിട സംരംഭങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക്‌ എത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ പദ്ധതി ഗ്രാമീണര്‍ക്ക്‌ കൂടുതല്‍ ഉപകാരപ്രദമാകും.
പൊതുവിപണിയില്‍ നിന്നും പത്ത്‌ ശതമാനം വിലക്കുറവില്‍ എല്ലാത്തരം സാധനങ്ങളും ലഭിക്കും. ഇത്തരം പദ്ധതി നടപ്പിലാക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം തടയുന്നതിനും കഴിയും. ഈ പദ്ധതിപ്രകാരം ഓണം പ്രമാണിച്ച്‌ 600 കുടുംബങ്ങള്‍ക്ക്‌ 10 നിത്യോപയോഗസാധനങ്ങള്‍ ഇരുപത്‌ ശതമാനം വിലക്കുറവില്‍ സഹകരണ സംഘങ്ങള്‍ വഴി കൊടുക്കുവാന്‍ കണ്‍സ്യൂമര്‍ഫെഡ്‌ തീരുമാനിച്ചിട്ടുണ്ട്‌.
മുന്‍കാലങ്ങളില്‍ അഴിമതിയോ ക്രമക്കേടോ അശ്രദ്ധയോ വരുത്തിയിട്ടുള്ള സംഘങ്ങള്‍ക്ക്‌ അവ പരിഹരിക്കാമെന്നും ആവര്‍ത്തിക്കുകയില്ലെന്നുമുള്ള ഉറപ്പോടു കൂടി മാത്രമേ പുതിയ വിപണനകേന്ദ്രങ്ങള്‍ അനുവദിക്കുകയുള്ളൂവെന്ന്‌ പ്രസിഡന്റ്‌ ജോയി തോമസ്‌ പറഞ്ഞു. അഴിമതി തടയുന്നതിനായി കണ്‍സ്യൂമര്‍ ഫെഡിന്റെ ഫിനാന്‍സ്‌ ഇന്‍സ്‌പെക്ഷന്‍ വിംഗും സഹകരണ വകുപ്പിന്റെ വിജിലന്‍സ്‌ വിംഗും മുന്‍കൂട്ടി അറിയിക്കാതെ പരിശോധന നടത്തും. നിയന്ത്രണത്തോട്‌ കൂടി വില്‍ക്കേണ്ട ഇനങ്ങള്‍ മാനദണ്‌ഡങ്ങള്‍ പാലിച്ചാണോ വില്‍ക്കുന്നതെന്നും വിലവിവരപട്ടിക നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കണമെന്നും കണ്‍സ്യൂമര്‍ഫെഡ്‌ വിപണന കേന്ദ്രങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ഒരു പീഡന കഥയുടെ പിന്നാമ്പുറം


ഇതൊരു വിധിയെഴുത്തല്ല. വിലയിരുത്തലുമല്ല. ഇരയോ വേട്ടക്കാരനോ എന്ന സംശയത്തിനും ഇവിടെ പ്രസക്തിയില്ല. നീതിദേവതയുടെ കനിവിന്‌ കാത്തിരിക്കുന്ന ഒരു മനുഷ്യന്റെ ഹൃല്‍സ്‌പന്ദനങ്ങള്‍ സത്യസന്ധമായി പകര്‍ത്തുക- അത്രമാത്രം.നീതിയുടെ തുലാസിന്റെ തട്ടുകള്‍ ഉയര്‍ന്നുതാഴട്ടെ -നിയമം നിക്ഷ്‌പക്ഷതയുടെ നേര്‍വരയില്‍ സഞ്ചരിക്കട്ടെ. ഇതിനിടയില്‍ ഒരു കാര്യം മാത്രമേ പ്രസക്തമാകുന്നുള്ളു. ഇരയും വേട്ടക്കാരനും കളം മാറി വരുന്ന വൈപരീത്യത്തിന്‌ കേരളം സാക്ഷിയാകേണ്ടി വരുമോ.
കഴിഞ്ഞ ദിവസം തൊടുപുഴയിലുണ്ടായ സംഭത്തെക്കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌.യൂണിയന്‍ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ച്‌ സീനിയര്‍ മാനേജറായ പേഴ്‌സി ജോസഫ്‌ ഡെസ്‌മണ്ട്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ബാങ്കിലെത്തിയ ഒരു സ്‌ത്രീയുടെ കൈയില്‍ കയറിപ്പിടിച്ചു എന്നതാണ്‌ കുറ്റം. മാധ്യമങ്ങളിലൂടെ ലോകം ആ വാര്‍ത്തയറിഞ്ഞു. ചാനലുകള്‍ ബ്രേക്കിംഗ്‌ ന്യൂസായി സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തു. പേഴ്‌സി ജോസഫിനെ പോലീസ്‌ ജീപ്പില്‍ കയറ്റുന്ന ദൃശ്യങ്ങളോടെ വാര്‍ത്തയുടെ വിശദാംശങ്ങള്‍ നിരന്നു. സ്‌ത്രീ പീഡന കേസുകള്‍ കെണ്ട്‌ മാദ്ധ്യമങ്ങള്‍ മാമാങ്കം ആഘോഷിക്കുന്നതിനിടയില്‍ മാറ്റൊരു ഇര കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ചു.
ഒരു ദേശസാല്‍കൃതബാങ്കിന്റെ പ്രധാന ശാഖയില്‍ വച്ച്‌ പട്ടാപ്പകല്‍ ഒരു സ്‌ത്രീയെ പീഡിപ്പിക്കാന്‍ ഒരു സ്‌ത്രീയെ പീഡിപ്പിക്കാന്‍ അഥവാ അപമാനിക്കാന്‍ ശ്രമിക്കുക. അതും ആ ബ്രാഞ്ചിന്റെ ചുമതലക്കാരനായ സീനിയര്‍ മാനേജര്‍. നിമിഷങ്ങളുടെ ആവേശത്തള്ളലില്‍ നിറഞ്ഞൊഴുകി വരുന്ന ദൃശ്യങ്ങള്‍ക്ക്‌ പിന്നില്‍ നിഴല്‍ മൂടിക്കിടക്കുന്ന സത്യങ്ങളുണ്ടോ എന്നന്വേഷിക്കാന്‍ കാരണം ഈ പശ്ചാത്തലമാണ്‌.
ആദ്യം തന്നെ പറഞ്ഞു.- ഇതൊരു വിളംബരമോ വിലയിരുത്തലോ അല്ല. വിവാദങ്ങളുടെ വിത്തെറിഞ്ഞ്‌ വിളകൊയ്യാനും ഞങ്ങള്‍ ശ്രമിക്കുന്നില്ല. സത്യാന്വേഷണ വഴിയിലെ സുതാര്യമായ സത്യങ്ങള്‍ നിറക്കൂട്ടുകളില്ലാതെ പകര്‍ത്തുന്നു. അത്രമാത്രം
എറണാകുളത്തുള്ള പേഴ്‌സി ജോസഫിന്റെ വീട്ടില്‍ വച്ച്‌ നടത്തിയ കൂടിക്കാഴ്‌ചകളില്‍ നിന്ന്‌.
?കഴിഞ്ഞ ദിവസം എന്താണ്‌ ഉണ്ടായത്‌.
എന്താണ്‌ സംഭവിച്ചതെന്ന്‌ നിങ്ങളും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതല്ലെ. സ്‌ത്രീയെ അപമാനിച്ചു എന്ന പരാതി- അറസ്റ്റ്‌ പോലീസ്‌ പീഡനം- പിന്നീട്‌ ജാമ്യം. ഇതില്‍ എന്താണ്‌ ഞാന്‍ വിശദീകരിക്കേണ്ടത്‌? അഥവാ വിശദീകരിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
? സത്യവസ്ഥ അന്വോഷിക്കാനാണല്ലോ ഞങ്ങളെത്തിയത്‌. പട്ടാപ്പകല്‍ ഒരു ബാങ്കില്‍വച്ച്‌ ഒരു സീനിയര്‍ മാനേജര്‍ പരസ്യമായി ഒരു സ്‌ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു പറയുന്നതില്‍ അസ്വാഭാവികത തോന്നി. അതു കൊണ്ടാണ്‌ നേരില്‍ അന്വോഷിക്കാമെന്ന്‌ തോന്നിയത്‌.സത്യസന്ധമായ റിപ്പോര്‍ട്ടിംഗ്‌ ആണ്‌ ഞങ്ങളുടെ ലക്ഷ്യം
നിങ്ങളുടെ ഈ ചോദ്യം പോലീസ്‌ സ്വയം ചോദിച്ചിരുന്നെങ്കില്‍ കേസ്‌ ഇങ്ങനെയാകുന്നുമായിരുന്നില്ല. മാധ്യമങ്ങളിലൂടെ എന്നെ പ്രദര്‍ശിപ്പിച്ചവര്‍ ഒരു നിമിഷം ഇക്കാര്യം ചിന്തിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ അപമാനിതമാകുമായിരുന്നില്ല. നിങ്ങളുടെ ചോദ്യം തന്നെയാണ്‌ എന്റെ ഉത്തരം. കഴിഞ്ഞ 27 വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്ന -7 വര്‍ഷങ്ങളായി ഓഫീസര്‍ തസ്‌തികയിലിരിക്കുന്ന ഞാന്‍ ബാങ്കില്‍ വരുന്ന ഒരു കസ്റ്റമറുടെ കൈയ്യില്‍ കയറി പിടിക്കാന്‍ മാത്രം വിഡ്‌ഢിയോ, ഭ്രാന്തനോ ആണോ? അങ്ങനെയാണെങ്കില്‍ എന്നെ ആ തസ്‌തികയില്‍ ബാങ്ക്‌ വച്ചു കൊണ്ടിരിക്കുമോ.
? താങ്കള്‍ മറ്റ്‌ സ്‌ത്രീകളോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും അതേകുറിച്ച്‌ അന്വേഷിക്കാന്‍ വനിതാ പോലീസ്‌ എത്തിയപ്പോള്‍ അവരോടും മോശമായി പെരുമാറി എന്നുമാണ്‌ പരാതി.
നോക്കൂ. ഞാന്‍ തൊടുപുഴ ബ്രാഞ്ചിലേക്ക്‌ സ്ഥലം മാറി വന്നിട്ട്‌ 1 മാസം കഴിഞ്ഞിട്ടേയുള്ളു. സ്ഥിരം കസ്റ്റമേഴ്‌സുമായിപ്പോലും പരിചയപ്പെട്ടു വരുന്നതേയുള്ളു. പുതിയ ഒരു സ്ഥലത്ത്‌ ചാര്‍ജ്ജെടുത്ത ഉടനെ ബാങ്കില്‍ വരുന്ന സ്‌ത്രീകളോടെല്ലാം മോശമായി പെരുമാറിയെന്നാണോ? പതിനഞ്ചോളം ജോലിക്കാരുടെ സ്ഥാപനമാണ്‌ തൊടുപുഴ ബ്രാഞ്ച്‌. ഏത്‌ ദേശസാല്‍കൃത ബാങ്കിന്റെയും മാനേജരുടെ ക്യാബില്‍സുതാര്യമാണെന്ന്‌ നിങ്ങള്‍ക്കറിയാമല്ലോ. മാത്രമല്ല ഇന്നെല്ലാ ബാങ്കിലും ക്യമറകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.എന്റെ സഹപ്രവര്‍ത്തകര്‍ എല്ലാം കാണുന്നവരല്ലേ? ഞാന്‍ മോശമായി പെരുമാറിയാല്‍ അത്‌ ബാങ്കിന്റെ റപ്യൂട്ടേഷനെയല്ലേ ബാധിക്കുന്നത്‌. അതുകൊണ്ടു തന്നെ എന്നെ ആദ്യം ചോദ്യം ചെയ്യുന്നത്‌ എന്റെ സഹപ്രവര്‍ത്തകര്‍ തന്നെയായിരിക്കില്ലേ. മാത്രമല്ല, ഏതെങ്കിലും സ്‌ത്രീയോട്‌ ഞാന്‍ മോശമായി പെരുമാറിയിരുന്നെങ്കില്‍ ആ സ്‌ത്രീക്കു തന്നെ എന്റെ പേരില്‍ പരാതിപ്പെടാമല്ലോ. ഇങ്ങനെയൊരു നാടകത്തിന്റെ ആവശ്യമില്ലല്ലോ.
? ഈ കേസിന്‌ കാരണമായി അന്നു നടന്ന സംഭവങ്ങള്‍ അതേപടി ഒന്നു വിശദീകരിക്കാമോ?
ഇക്കഴിഞ്ഞ മാസം 26-ാം തീയതി ഉച്ചകഴിഞ്ഞ്‌ രണ്ടരയോടടുത്ത സമയം ഞാന്‍ ഊണു കഴിഞ്ഞ്‌ തിരിച്ചെത്തിയതേയുള്ളൂ. ഒരു സ്‌ത്രീ ക്യാബിനിലേക്കു കയറി വന്നു. നാല്‍പതിനടുത്ത്‌ പ്രായം വരും. ഒരു ടൂവീലര്‍ വാങ്ങാന്‍ ലോണ്‍ വേണമെന്നതാണ്‌ അവരുടെ ആവശ്യം. ജോലിയുണ്ടോ എന്നു ചോദിച്ചു. അവര്‍ ഇല്ല എന്നു പറഞ്ഞു. ഭര്‍ത്താവിന്റെ ജോലിയെക്കുറിച്ച്‌ ചോദിച്ചു. ഭര്‍ത്താവ്‌ എന്‍ആര്‍ഐ ആണെന്ന്‌ അവര്‍ അറിയിച്ചു. എങ്കില്‍ എന്‍ആര്‍ഐ അക്കൗണ്ടുള്ള ബാങ്കില്‍ നിന്നു നിന്ന്‌ ലോണ്‍ എടുക്കരുതോ എന്ന്‌ ഞാന്‍ അന്വേഷിച്ചു. എന്‍ആര്‍ഐ അക്കൗണ്ട്‌ സ്റ്റേറ്റ്‌ ബാങ്കിലാണെന്നും അവര്‍ ലോണ്‍ തരില്ലെന്ന്‌ പറഞ്ഞെന്നും അവര്‍ അറിയിച്ചു. എന്റെ ബാങ്കിന്റെ നിയമപരമായ ചിട്ടകള്‍ ഞാന്‍ അഴരെ പറഞ്ഞ്‌ മനസിലാക്കാന്‍ ശ്രമിച്ചു. വരുമാനസര്‍ട്ടിഫിക്കറ്റില്ലാതെ ലോണ്‍ കൊടുക്കാന്‍ മാര്‍ഗ്ഗമില്ല. തിരിച്ചടയ്‌ക്കാനുള്ള കഴിവ്‌ നോക്കാതെ ഒരു ബാങ്കും ലോണ്‍ കൊടുക്കില്ല. കുറച്ചു കൃഷിഭൂമിയുണ്ടെന്നും അതിന്റെ പേരില്‍ ലോണ്‍ കൊടുക്കാമോ എന്നുമായി അവര്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ 30 സെന്റ്‌ ഭൂമിയേയുള്ളൂ എന്നു പറഞ്ഞു. ഇത്രയും കുറച്ച്‌ ഭൂമിയിലുള്ള കൃഷിക്ക്‌ ചെറിയ തുകയെ കിട്ടുകയുള്ളൂ എന്ന്‌ ഞാന്‍ അറിയിച്ചു. `സാര്‍ വിചാരിച്ചാല്‍ നടക്കും. അതെനിക്കറിയാം' എന്ന്‌ ഒരു പ്രത്യേകസ്വരത്തില്‌ പറഞ്ഞുകൊണ്ട്‌ അവര്‍ ചിരിച്ചു. ഞാനെന്നല്ല ഒരു ബാങ്ക്‌ മാനേജര്‍ക്കും അങ്ങനെ ചെയ്യാനാവില്ല എന്ന്‌ ഞാന്‍ തറപ്പിച്ചു പറഞ്ഞു. എങ്കില്‍ കൃഷി വായ്‌പ തന്നാല്‍ മതി എന്നായി അവര്‍. അതിന്റെ നിയമപ്രശ്‌നങ്ങള്‍ ഞാന്‍ പറഞ്ഞു. ഏത്‌ കൃഷിക്കെന്ന്‌ കാണിക്കണം. സ്ഥലം സന്ദര്‍ശിക്കണം. ഇങ്ങനെ ഒട്ടേറെ കടമ്പകളുണ്ട്‌. എങ്കില്‍ ഇപ്പോള്‍ തന്നെ സ്ഥലം സന്ദര്‍ശിക്കാന്‍ പോകാമെന്നായി അവര്‍. അങ്ങനെ പെട്ടെന്ന്‌ പറ്റില്ലെന്നും ആദ്യം അപേക്ഷ വച്ച ശേഷം ബാങ്കിന്റെ നടപടിക്രമം അനുസരിച്ചേ കഴിയൂ എന്നും ഞാന്‍ വ്യക്തമാക്കി. പുതിയ അക്കൗണ്ട്‌ തുടങ്ങണമെന്നും അതിനുള്ള ഫോറം വേണമെന്നുമായി അടുത്ത ആവശ്യം. നടക്കുന്ന കാര്യങ്ങളൊന്നുമായിട്ടല്ല ആ സ്‌ത്രീയുടെ വരവെന്ന്‌ എനിക്ക്‌ ബോധ്യമായി. വെറുതേ സമയം മെനക്കെടുത്തലാണ്‌. ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ച്‌ ഏറെ തിരക്കേറിയതാണ്‌. പലരും എന്നെ കാണാനായി ക്യാബിന്‌ പുറത്തിരിക്കുന്നത്‌ എനിക്ക്‌ കാണാം. എങ്കിലും ഒരു കസ്റ്റമറെ അവഗണിക്കുന്നത്‌ ശരിയല്ലല്ലോ എന്നോര്‍ത്ത്‌ ഞാന്‍ ക്യാബിന്‍ തുറന്ന്‌ അറ്റന്ററോട്‌ ഒരു ഫോറം കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. ഒട്ടേറെവിശദാംശങ്ങളുള്ളതാണ്‌ യൂണിയന്‍ ബാങ്കിന്റെ ഫോറം. ഞാന്‍ എന്റെ സീറ്റിലിരുന്നുകൊണ്ടു തന്നെ പൂരിപ്പിക്കേണ്ട പ്രധാന ഭാഗങ്ങള്‍ അടയാളപ്പെടുത്തിക്കാണിച്ചു. പെട്ടെന്ന്‌ എനിക്കെതിരേ ഇരുന്ന അവര്‍ എണീറ്റ്‌ വന്ന്‌ എന്റെ മേശയുടെ ഒരു വശത്ത്‌ ചേര്‍ന്നു നിന്നു. പെട്ടെന്നു തന്നെ അടയാളപ്പെടുത്തി ഞാന്‍ തിരിച്ചു കൊടുത്ത ഫോറവുമായി നന്ദി പറഞ്ഞ്‌ അവര്‍ പോയി. പിറ്റേദിവസം ഉച്ചകഴിഞ്ഞ സമയത്തും ഒരു സ്‌ത്രീ കയറി വന്നു. ആവശ്യം ഇതു തന്നെ. ടൂവീലറിന്‌ ലോണ്‍ വേണം. അവര്‍ക്കും ജോലിയില്ല. ശമ്പളസര്‍ട്ടിഫിക്കറ്റോ മറ്റ്‌ വരുമാനതെളിവോ ഇല്ലാത ലോണ്‍ തരാന്‍ മാര്‍ഗ്ഗമില്ലെന്ന്‌ അവരോടും പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും നില്‌ക്കാതെ അവര്‍ തിരിച്ചു പോയി.
അന്നു തന്നെ മൂന്ന്‌ മണി കഴിഞ്ഞ സമയത്ത്‌ എനിക്കൊരു ഫോണ്‍കോള്‍ വന്നു. എഎസ്‌പി ഓഫീസില്‍ നിന്നു വിളിക്കുകയാണെന്നും എഎസ്‌പിക്ക്‌ അത്യാവശ്യമായി കാണണമെന്നും പറഞ്ഞു. കാര്യം ചോദിച്ചപ്പോള്‍ നേരില്‍ പറയാമെന്ന്‌ അറിയിച്ചു. ബാങ്കിന്റെ സെക്യൂരിറ്റി സംബന്ധമായ കാര്യങ്ങള്‍ക്ക്‌ പലപ്പോഴും പോലീസുദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്‌. അങ്ങനെയെന്തോ ആവശ്യത്തിനായിരിക്കുമെന്ന്‌ ഞാന്‍ കരുതി. എല്ലാ തിരക്കുകളും മാറ്റി വച്ച്‌ ഞാന്‍ തൊടുപുഴ എഎസ്‌പി ഓഫീസിലേക്ക്‌ പോയി.
അവിടെ ചെന്നപ്പോള്‍ എഎസ്‌പിയുടെ മുറിയില്‍ ആരൊക്കെയോ ഉണ്ട്‌. കുറച്ച്‌ കഴിഞ്ഞ്‌ ഒരു പോലീസുകാരന്‍ വന്ന്‌എന്താ വന്നതെന്ന്‌ ചോദിച്ചു. ഞാന്‍ ബാങ്ക്‌ മാനേജരാണെന്നും എഎസ്‌പി വിളിച്ചിട്ട്‌ വന്നതാണെന്നും പറഞ്ഞു. എഎസ്‌പിയുടെ മുറിയിലേക്ക്‌ കയറിപ്പോയി പെട്ടെന്നു തന്നെ തിരിച്ചു വന്നിട്ട്‌ കുറച്ച്‌ വെയ്‌റ്റ്‌ ചെയ്യേണ്ടി വരും എന്ന്‌ പോലീസുകാരന്‍ അറിയിച്ചു. പെട്ടെന്നു തിരിച്ചു പോരാമെന്നു കരുതി പോന്നതു കൊണ്ട്‌ ബാങ്കില്‍ ഞാന്‍ വിവരമൊന്നും പറഞ്ഞിരുന്നില്ല.വെയിറ്റ്‌ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ബാങ്കില്‍ വിളിച്ച്‌ എന്റെ അസിസിറ്റന്റിനോട്‌ വരാന്‍ വൈകുമെന്ന കാര്യം അറിയിച്ചു. ഞാന്‍ ഫോണ്‍ ചെയ്യുന്നത്‌ കണ്ടപ്പോള്‍ ഒരു പോലീസുകാരന്‍ വന്ന്‌ ആ മൊബൈല്‍ ഒന്നു തരാമോ എന്ന്‌ ചോദിച്ചു. ഞാന്‍ കൊടുത്തു. അയാള്‍ അതുമായി എ.എസ്‌.പിയുടെ മുറിയിലേക്ക്‌ കയറിപ്പോയി.പത്ത്‌ മിനിറ്റോളം ഞാനവിടെ നിന്നു. പെട്ടെന്നൊരു പോലീസുകാരന്‍ ഇറങ്ങി വന്ന്‌ എന്റെ ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ച്‌ എ.എസ്‌.പിയുടെ മുറിയിലേക്ക്‌ ആഞ്ഞു തള്ളി.പെട്ടെന്നുള്ള ആക്രമണത്തില്‍ ഞാനാകെ പതറിപ്പോയി. എ.എസ്‌.പി ഒരു സ്‌ത്രീയായിരുന്നു.എസ്‌.നിഷാന്തിനി എന്നാണ്‌ അവരുടെ പേരെന്ന്‌ തോന്നുന്നു. എന്നെ പിടിച്ച്‌ തള്ളിയ ആള്‍ കൂടാതെ മറ്റ്‌ രണ്ട്‌ പോലീസുകാര്‍ കൂടി ആ മുറിയില്‍ ഉണ്ടായിരുന്നു.അവര്‍ മഫ്‌തിയിലായിരുന്നു. എന്നെ കണ്ടപാടെ അലറിക്കൊണ്ട്‌ എ.എസ്‌.പി ചാടി എണീറ്റു വന്ന്‌ എന്റെ ഇടത്‌ കരണത്ത #്‌ആഞ്ഞടിച്ചു. മാഡം എന്താണിത്‌... എന്ത്‌ തെറ്റാണ്‌ ഞാന്‍ ചെയ്‌തത്‌? ഞെട്ടിപ്പോയ ഞാന്‍ വിനയത്തില്‍ ചോദിച്ചു. നീ സ്‌ത്രീകളുടെ കൈയ്യില്‍ പിടിക്കും അല്ലേടാ പട്ടീ എന്ന്‌ ചോദിച്ച്‌ വലത്‌കരണത്തും അടിച്ചു.സത്യത്തില്‍ വേദനയയല്ല ഒരു മരവിപ്പാണ്‌ എനിക്ക്‌ തോന്നിയത്‌. തല പെരുക്കുന്നതു പോലെ. ഞാന്‍ അവരുടെ മേശമേല്‍ പിടിച്ചു നിന്നു കിതച്ചു. `മാഡം എന്തിനാണ്‌ ഇങ്ങനെ ഉപദ്രവിക്കുന്നത്‌. ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല.' സത്യത്തില്‍ ഞാനത്‌ പറഞ്ഞപ്പോള്‍ കരഞ്ഞുപോയി. കാരണം എന്താണ്‌എന്നോ എന്തിനാണ്‌ എന്നെ തല്ലുന്നതെന്നോ അവര്‍ പറഞ്ഞിരുന്നില്ല. പെട്ടെന്ന്‌ മഫ്‌തിയില്‍ നിന്ന്‌ രണ്ട്‌ പോലീസുകാര്‍ ചാടി വീണ്‌ എന്നെ കുനിച്ചു നിര്‍ത്തി കൈമുട്ട്‌ കൊണ്ട്‌ ആഞ്ഞിടിക്കാന്‍ തുടങ്ങി. പത്ത്‌ പതിനഞ്ച്‌ ഇടിയെങ്കിലും അവര്‍ ഇടിച്ചു കാണണം. പിന്നീട്‌ ഷര്‍ട്ടില്‍ പിടിച്ച്‌ വലിച്ച്‌ നേരെ നിര്‍ത്തി. `നീ ഇവരുടെ കൈയ്യില്‍ കയറിപ്പിടിച്ചില്ലേടാ... മോനേ' എന്ന്‌ ചോദിച്ചു കൊണ്ട്‌ എഎസ്‌പി വീണ്ടും ചീറിയടുത്തു. ഞാന്‍ നോക്കുമ്പോള്‍ രണ്ട്‌ സ്‌ത്രീകളും മുറിയില്‍ എത്തിയിട്ടുണ്ട്‌. ബാങ്കില്‍ ലോണ്‍ ചോദിച്ചു വന്ന സ്‌ത്രീകള്‍. അവര്‍ പോലീസുകാരായിരുന്നുവെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌.
`നീ ഇവരുടെ കൈയ്യില്‍ കയറിപ്പിടിച്ചില്ലേ. അടുത്തു നിന്ന സ്‌ത്രീയെ ചൂണ്ടി എഎസ്‌പി വീണ്ടും ആക്രോശിച്ചു. `ഇല്ല' ഞാന്‍ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചു. ഉടന്‍ അടുത്തു നിന്ന പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട്‌ ശക്തിയായി വയറില്‍ ഇടിച്ചു. സത്യം പറയെടാ.. മോനേ.. എന്നു പറഞ്ഞായിരുന്നു ഇടി. അവര്‍ എന്നെ വിളിച്ച പച്ചത്തെറികളൊന്നും പറയാന്‍ വയ്യ. ഒരു വനിതാഓഫീസറും രണ്ട്‌ വനിതാ പോലീസുകാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇതെല്ലാം. പെട്ടെന്ന്‌ ആദ്യം എന്റെയടുക്കല്‍ ലോണിനെന്നും പറഞ്ഞു വന്ന സ്‌ത്രീ എന്നെ അടിക്കാനായി കൈഓങ്ങിക്കൊണ്ടു വന്നു. ഞാന്‍ പെട്ടെന്ന്‌ സമനില വീണ്ടെടുത്ത്‌ പറഞ്ഞു,` ഞാന്‍ ഏത്‌ ദൈവത്തെയും ആണയിട്ട്‌ പറയാം, ഞാന്‍ നിങ്ങളെ അപമാനിച്ചിട്ടില്ലെന്ന്‌. നിങ്ങള്‍ നിങ്ങളുടെ മക്കളെ സത്യമിട്ട്‌ പറയാമോ ഞാന്‍ അപമാനിച്ചുവെന്ന്‌. എങ്കില്‍ എന്നെ അടിച്ചു കൊള്ളൂ. ഞാന്‍ അനങ്ങാതെ നിന്നു. ഉയര്‍ന്നു വന്ന കൈ താഴ്‌ന്നു. അവര്‍ പിന്തിരിഞ്ഞു. മറ്റൊരു പോലീസുകാരിയും അവിടെയുണ്ടായിരുന്നു രണ്ടാമത്‌ ബാങ്കില്‍വന്ന സ്‌ത്രീ. ഞാനെന്തെങ്കിലും അപമര്യാദയായി നിങ്ങളോട്‌ പെരുമാറിയോ എന്ന്‌ അവരോടും ചോദിച്ചു. അവര്‍ ഇല്ലെന്ന്‌ സത്യസന്ധമായി ഉത്തരം പറഞ്ഞു. എന്നിട്ടും മറ്റ്‌ പോലീസുകാരുടെയും എഎസ്‌പിയുടെയും കലി അടങ്ങിയില്ല.
?അവര്‍ വീണ്ടും ഉപദ്രവിച്ചോ?
ഒരിക്കലും മറക്കാത്ത മര്‍ദ്ദനമായിരുന്നു പിന്നീട്‌. എന്നോട്‌ ഷൂവും, സോക്‌സും ഊരിമാറ്റിയിട്ട്‌ തറയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഭിത്തിയില്‍ ചാരിയിരുന്നു. അപ്പോഴും എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാന്‍ കള്ളനോ കൊലപാതകിയോ സ്‌ത്രീ പീഡനക്കാരനോ ഒന്നുമല്ല. ഒരു ബാങ്ക്‌ ഓഫീസറാണ്‌. അവിടെ എന്ത്‌ നടന്നു എന്നതിന്‌ തെളിവുണ്ട്‌. ക്യാമറയില്‍ എല്ലാം റെക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ടാകും. അത്‌ പരിശോധിക്കുക എന്നൊക്കെ ഞാന്‍ പറയുന്നുണ്ടായിരുന്നു. പക്ഷേ ബധിരകര്‍ണങ്ങളിലായിരുന്നു. എന്റെ വിലാപമെല്ലാം. തറയിലിരുന്ന എന്റെ കാല്‍ നീട്ടി വയ്‌പിച്ചു. ഒരു പോലീസുകാരന്‍ എന്റെ കാല്‍മുട്ടുകളില്‍ കയറി നിന്നു. മറ്റേയാള്‍ തടിച്ച ഒരു ചൂരല്‍ കൊണ്ട്‌ കാല്‍വെള്ളയില്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. എത്രയടിച്ചു എന്നെനിക്കറിയില്ല. പ്രാണന്‍ പോകുന്ന വേദന അനുഭവിച്ചത്‌ മാത്രം ഓര്‍മ്മയുണ്ട്‌. കുറേക്കഴിഞ്ഞ്‌ അടി നിര്‍ത്തി. എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി. സത്യത്തില്‍ അപ്പോള്‍ എനിക്ക്‌ നേരെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. അടിവയറ്റില്‍ കാല്‍മുട്ടുകൊണ്ടുള്ള ഇടിയുടെ വേദന കാരണം നിവര്‍ന്നു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. അടിവയറ്റില്‍ കാല്‍മുട്ടുകൊണ്ടുള്ള ഇടിയുടെ വേദന കാരണം നിവര്‍ന്നു നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ഒരു പോലീസുകാരന്‍ പേനയും കടലാസും എടുത്തു നീട്ടി. ചെയ്‌ത തെറ്റിന്‌ മാപ്പെഴുതിക്കൊടുത്തിട്ട്‌ ഇറങ്ങിപ്പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. പക്ഷേ അതിന്‌ ഞാന്‍ വഴങ്ങിയില്ല. തെറ്റ്‌ ചെയ്യാത്ത ഞാന്‍ മാപ്പെഴുതുന്ന പ്രശ്‌നമില്ലെന്ന്‌ തീര്‍ത്തു പറഞ്ഞു.
അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു. എന്നെ കാണാത്തതുകൊണ്ട്‌ ബാങ്കില്‍ നിന്നും സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചുവന്നു തുടങ്ങി. എന്തുകൊണ്ടോ പിന്നീട്‌ മര്‍ദ്ദനം തുടര്‍ന്നില്ല. അനുനയിപ്പിക്കാനായി ശ്രമം. മാപ്പെഴുതിക്കൊടുത്താല്‍ വിടാമെന്ന്‌ ആദ്യം പറഞ്ഞവര്‍ പിന്നീട്‌ എന്തെങ്കിലും എഴുതിക്കൊടുത്തിട്ട്‌ പൊയ്‌ക്കള്ളാന്‍ നിര്‍ബന്ധിച്ചു. അതിനും ഞാന്‍ വഴങ്ങിയില്ല. ബാങ്കില്‍ ജോലി ചെയ്‌തുകൊണ്ടിരുന്ന എന്നെ വിളിച്ചുവരുത്തി ഭീകരമായി മര്‍ദ്ദിച്ച്‌ കുറ്റവാളിയാക്കി ചിത്രീകരിച്ച്‌ ഇറക്കിവിടുന്നതിനോട്‌ യോജിക്കാനായില്ല. അപമാനഭാരവും ദുഖവുമെല്ലാം എന്നെ കീഴടക്കി. സമൂഹത്തിലെ മാന്യത, കുടുംബത്തിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എല്ലാം ഒരു നിമിഷം എന്റെ മനസിലൂടെ പാഞ്ഞുപോയി. എങ്കിലും മേലില്‍ ഒരു നിരപരാധിയേയും ഇത്ര ക്രൂരമായി ഇവര്‍ ശിക്ഷിക്കാതിരിക്കാന്‍ ഞാന്‍ കരുത്തോടെ നില്‍ക്കേണ്ടത്‌ ആവശ്യമാണെന്ന്‌ എന്റെ മനസാക്ഷി പറഞ്ഞു.
? സ്‌ത്രീപീഡനശ്രമം നടത്തി അഥവാ അപമാനിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നല്ലോ താങ്കളുടെ പേരിലുള്ള കുറ്റം. എന്നിട്ടും കേസെടുക്കാതെ വിടാന്‍ തയ്യാറായെന്നോ?
അതെ. അതാണ്‌ സത്യം. എന്നെ മര്‍ദ്ദിക്കുക-ഭീകരമായി മര്‍ദ്ദിക്കുക എന്നൊരു ലക്ഷ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ എന്നെനിക്ക്‌ തോന്നി. അതുകൊണ്ടാണല്ലോ കേസെടുക്കാതെ വിടാന്‍ തയ്യാറായത്‌.
? പിന്നീടെന്താണ്‌ സംഭവിച്ചത്‌.?
ഞാന്‍ കര്‍ക്കശ നിലപാടെടുത്തതോടെ അവര്‍ നയം മാറ്റി. പല രീതിയിലവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പച്ചതെറി വിളിച്ചിരുന്നവരൊക്കെ സര്‍ എന്നു വിളിച്ചു തുടങ്ങി. കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌താല്‍ സാറിന്റെ ജോലി പോകും. അത്‌ ഒഴിവാക്കാനാണെന്നൊക്കെ നല്ല വാക്ക്‌ പറഞ്ഞു. മരണതുല്യമായ അപമാനം സഹിച്ചിട്ട്‌ കൈയും വീശി ഇറങ്ങിപോകുന്നില്ലെന്ന്‌ ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. ജോലി പോയെങ്കില്‍ പോകട്ടെ. എന്റെ മക്കള്‍ എന്നെ സംരക്ഷിച്ചുകൊള്ളും. ഇല്ലെങ്കില്‍ ഉള്ള സ്വത്ത്‌ വിറ്റ്‌ ഞാന്‍ ജീവിച്ചുകൊള്ളാമെന്ന്‌ മറുപടി പറഞ്ഞു. പിന്നീട്‌ അവരുടെ മുന്നില്‍ മറ്റ്‌ മാര്‍ഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു. എന്നെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചു. അതിനു മുമ്പായി മെഡിക്കല്‍ ചെക്കപ്പ്‌ എന്നൊരു പ്രഹസനം നടത്തി. തൊടുപുഴ താലൂക്കാശുപത്രിയില്‍. ഭീകരമായ പോലീസ്‌ മര്‍ദ്ദനത്തിന്റെ ഫലമായി വയറിലും പുറത്തും വേദനയുള്ള കാര്യം ഡോക്‌ടറോട്‌ പറഞ്ഞു. പക്ഷേ അദ്ദേഹം കേട്ട ഭാവം നടിച്ചില്ല.
? എപ്പോഴാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌.?
അന്നു രാത്രി 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക്‌ പോകുന്ന വഴി വളരെ സ്‌നേഹപൂര്‍വ്വം പോലീസുകാര്‍ ഉപദേശംതുടങ്ങി. നടന്ന കാര്യങ്ങളൊന്നും മജിസ്‌ട്രേറ്റിനോട്‌ പറയരുതെന്ന്‌. ഞാനവരുടെ ഉപദേശത്തിന്‌ വഴങ്ങിയില്ല. വിപദിധൈര്യം എന്നൊന്നുണ്ടല്ലോ. അതില്‍ കൂടുതല്‍ എനിക്ക്‌ എന്ത്‌ വരാനാണെന്ന ചിന്ത. നടന്നതെല്ലം - ക്രൂരമായ മര്‍ദ്ദനമുള്‍പ്പെടെ മജിസ്‌ട്രേറ്റിനോട്‌ തുറന്നു പറഞ്ഞു. അദ്ദേഹം എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടു. എന്നോട്‌ ജാമ്യക്കാരുണ്ടോ എന്ന്‌ ചോദിച്ചു.. എന്റെ മകനും ബാങ്കിലെ സഹപ്രവര്‍ത്തകരും വക്കീലിനെയും ജാമ്യക്കാരെയും ഏര്‍പ്പാട്‌ ചെയ്‌തിരുന്നു. എനിക്ക്‌ അപ്പോള്‍ത്തന്നെ ജാമ്യം ലഭിക്കുകയും ചെയ്‌തു.
? എഎസ്‌പിക്കോ മറ്റ്‌ പോലീസുകാര്‍ക്കോ താങ്കളോട്‌ വൈരാഗ്യം തോന്നേണ്ട കാരണങ്ങള്‍ വല്ലതുമുണ്ടോ?
ഇല്ല. അവരെയൊക്കെ ആദ്യമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌ തന്നെ.
? പിന്നെയെന്തിനു നിങ്ങളെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചു?
അതാണെനിക്കും മനസിലാകാത്തത്‌.
ബാങ്കില്‍ ഒരാള്‍ അപമര്യാദയായി പെരുമാറിയാല്‍ ഔദ്യോഗികതലത്തില്‍ തന്നെ ആ ആള്‍ക്കെതിരേ പരാതി നല്‍കാന്‍ സംവിധാനമില്ലേ?
ഉണ്ട്‌. ബാങ്കുകളുടെ സൂപ്പര്‍വിഷനു വേണ്ടി ലീസ്‌ ഡിസ്‌ട്രിക്‌ട്‌ മാനേജരുടെ ഓഫീസുണ്ട്‌. തൊടുപുഴയില്‍ യൂണിയന്‍ ബാങ്കിന്റെ തൊട്ടടുത്താണ്‌ എല്‍ഡിഎം ഓഫീസ്‌. അവിടെ ഒരു പരാതി കൊടുത്താല്‍ നിമിഷങ്ങള്‍ക്കകം നടപടിയുണ്ടാകും. ഞാന്‍ തെറ്റുകാരനെന്നു കണ്ടാല്‍ ആ നിമിഷം സസ്‌പെന്റ്‌ ചെയ്യും. യൂണിയന്‍ ബാങ്കിന്റെ നിയമങ്ങള്‍ കര്‍ക്കശമാണ്‌.
? കേട്ടിട്ട്‌ ഒട്ടേറെ ദുരൂഹതകള്‍ തോന്നുന്നു. കുറ്റം ചെയ്‌തു എന്ന്‌ ആരോപിക്കുകയും കേസ്‌ ചാര്‍ജ്ജ്‌ ചെയ്യാന്‍ മടിക്കുകയും ചെയ്‌തു എന്നു പറഞ്ഞു തന്നെ അത്ഭുതമാണല്ലോ. ?
അത്‌ മാത്രവുമല്ല - ഞാന്‍ അപമാനിച്ചു എന്ന്‌ പറയുന്ന സ്‌ത്രീ - വനിതാപോലീസുകാരി -കരിങ്കുന്നം പോലീസ്‌ സ്റ്റേഷനിലുള്ളതാണ്‌. എഎസ്‌പിയുടെ ഓഫീസില്‍ ഡെപ്യൂട്ടേഷനില്‍ വന്നതാണ്‌. കൂത്താട്ടുകുളം വില്ലേജില്‍ ആറുകാലായില്‍ വീട്ടില്‍ മുപ്പത്തൊമ്പത്‌ വയസ്സുള്ള പ്രമീള എന്നാണ്‌ പരാതിയില്‍ കൊടുത്തിരിക്കുന്നത്‌. അവിടെയെങ്ങും ബാങ്കില്ലാഞ്ഞിട്ടാണോ ലോണിനായി തൊടുപുഴയില്‍ വന്നത്‌.
അതല്ല, എനിക്കെതിരേ മറ്റ്‌ വല്ല സ്‌ത്രീകളും പരാതികൊടുത്തിട്ടുണ്ടെങ്കില്‍ അതിന്‍മേലല്ലേ നടപടി എടുക്കേണ്ടത്‌.
? താങ്കളോട്‌ മറ്റ്‌ വല്ലവര്‍ക്കും വിരോധമുണ്ടോ?
വ്യക്തിപരമായി എനിക്കാരോടും വിരോധമില്ല. പക്ഷേ എന്നോട്‌ പലര്‍ക്കുമുണ്ടാകാം. കാരണം ലോണ്‍ കൊടുക്കാത്തതു മൂലം ബാങ്കിന്റെ നിമയങ്ങളെ മറി കടന്ന്‌ പല കാര്യങ്ങളും സാധിക്കാന്‍ വരിക പതിവാണ്‌. പക്ഷേ ആക്കാര്യത്തില്‍ ഒരുവിട്ടുവീഴ്‌ചയ്‌ക്കും ഞാന്‍ ഇന്നേവരെ തയ്യാറായിട്ടില്ല.
അറസ്റ്റിനെ തുടര്‍ന്ന്‌ ബാങ്കില്‍ നിന്നും നടപടികള്‍ ഉണ്ടായോ?
ഇല്ല, അതാണ്‌ എനിക്ക്‌ സമാധാനം നല്‍കുന്നത്‌. എന്റെ ബാങ്ക്‌ എന്നെ വിശ്വസിക്കുന്നു എന്നതിലും വലിയ ആശ്വാസം മറ്റൊന്നില്ല. സാധാരണഗതിയില്‍ ആരോപണമുണ്ടായാല്‍ ഉടന്‍ സസ്‌പെന്‍ഷന്‍ വരേണ്ടതാണ്‌. പക്ഷേ കഴിഞ്ഞ 27 വര്‍ഷക്കാലത്തെ എന്റെ പ്രവര്‍ത്തനം അറിയാവുന്നതു കൊണ്ടാകാം ബാങ്കിന്റെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ല. ഞങ്ങളുടെ അസോസിയേഷനും എനിക്ക്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.
? പോലീസിനെ കരുവാക്കി താങ്കളെ ആരെങ്കിലും കുടുക്കിയതാണെന്ന്‌ കരുതുന്നുണ്ടോ?
ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. കേസ്‌ തുടരുകയാണല്ലോ. പക്ഷേ എന്റെ പല സുഹൃത്തുക്കളും വിളിച്ച്‌ ഇങ്ങനെയൊരു സംശയം പറഞ്ഞിട്ടുണ്ട്‌.
? ലോണ്‍ കൊടുക്കാത്തതിനെ തുടര്‍ന്ന്‌ ബാങ്കിലെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ?
മിക്കപ്പോഴും ചെറിയ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്‌. ഞങ്ങളത്‌ കാര്യമാക്കാറില്ല. സര്‍ക്കാരിന്റെ പണമല്ലെ ബാങ്കില്‍ കിടക്കുന്നത്‌. അതിങ്ങ്‌ തന്നാലെന്താ എന്ന മനോഭാവത്തിലാണ്‌ പലരും ബാങ്കിലെത്തുന്നത്‌. പക്ഷേ സര്‍ക്കാര്‍ പണം വെറുതെ അങ്ങ്‌ കൊടുക്കാനാവില്ലെന്നും ഓരോ ബാങ്കിനും അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും പലരും ഓര്‍മിക്കുന്നില്ല.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്‌ ഒരു സംഭവമുണ്ടായി. തൊടുപുഴയിലുള്ള ഒരാള്‍ ലോണ്‍ പുതുക്കാനായി വന്നു. അദ്ദേഹം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആ പ്രദേശത്തെ വലിയ നേതാവാണെന്നൊക്കെ പിന്നീടറിഞ്ഞു. ലോണ്‍ പുതുക്കി നല്‍കല്‍ വളരെ വേഗം നടക്കുന്ന പ്രക്രിയയാണ്‌. പക്ഷേ ഒരു ദിവസം വൈകിപ്പോയി. കാരണം ഞാനും ഫീല്‍ഡോഫീസറും അവധിയായിരുന്നു. കഴിയുന്ന വേഗതയില്‍ തന്നെ ഞാനത്‌ പുതുക്കി നല്‍കി. പക്ഷേ ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമായി അതിന്‌ രണ്ടു മൂന്ന്‌ ദിവസം വേണ്ടി വന്നു. അതിന്റെ പേരില്‍ ആ മനുഷ്യന്‍ ഒട്ടേറെ ബഹളം സൃഷ്‌ടിച്ചിരുന്നു.
? കുടുംബത്തിലെ പ്രതികരണം?
ഒരു ക്രിമിനല്‍ പശ്ചാത്തലത്തില്‍ ജീവിക്കാത്തതുകൊണ്ട്‌ ഇങ്ങനെയൊരു വിഷം നാടൊട്ടുക്ക്‌ ആഘോഷിക്കുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവികമായ നടുക്കം ഊഹിക്കാമല്ലോ. അദ്ധ്യാപികയാണ്‌ ഭാര്യ. ഒരു മകനും, മകളും ഉണ്ട്‌. മകന്‍ ഫ്‌ളൈയിംഗ്‌ അക്കാദമി അവസാന വര്‍ഷ വിദ്യാര്‍ത്ഥി. കൊമേഴ്‌സ്യല്‍ പൈലറ്റ്‌ ലൈസന്‍സിനുള്ള പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്നു. മകള്‍-ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി. എന്റെ തൊഴില്‍ സ്ഥാപനമായ ബാങ്കിനെന്ന പോലെ വീട്ടുകാര്‍ക്കും എന്നെ പൂര്‍ണ വിശ്വാസമാണ്‌. അതുകൊണ്ട്‌ അവിടെ പ്രശ്‌നങ്ങളിലല്ല. പക്ഷേ തൊടുപുഴ എഎസ്‌പി ഓഫീസില്‍ ഞാന്‍ കഴിഞ്ഞ മണിക്കൂറുകള്‍. ആ വനിതാ ഓഫീസറുടെ ഓരോ അടിയും എന്റെ കവിളിലല്ല കൊണ്ടത്‌, ആത്മാഭിമാനത്തിന്റെ മുഖത്താണ്‌. മഫ്‌തിയിലുണ്ടായിരുന്ന ആ പോലീസുകാര്‍ ഇടിച്ച്‌ ചതച്ചതും ചവിട്ടിത്തേച്ചതും എന്റെ ശരീരത്തെയല്ല. ഇത്രയും കാലം ഞാന്‍ കാത്തുസൂക്ഷിച്ച മാന്യതയാണ്‌. എന്റെ മരണം വരെ ഞാനത്‌ മറക്കില്ല. നീതി കിട്ടാനായി നിയമത്തിന്റെ പാതയിലൂടെയാണ്‌ ഞാന്‍ നീങ്ങുന്നത്‌. അതിനെത്ര ദൂരം സഞ്ചരിക്കാനും ഞാന്‍ തയ്യാറാണ്‌.
കടപ്പാട്‌: ഇന്‍വെസ്റ്റിഗേഷന്‍ മാസിക

തൊടുപുഴ ആക്‌സിസ്‌ ബാങ്കിന്‌ ഒന്നാം സ്ഥാനം

തൊടുപുഴ ബാങ്കേഴ്‌സ്‌ ക്ലബ്‌ നടത്തിയ ഓണപ്പൂക്കളമത്സരത്തില്‍ ആക്‌സിസ്‌ ബാങ്ക്‌ തൊടുപുഴ ശാഖ ഒന്നാം സ്ഥാനം നേടി. ബാങ്ക്‌ ജീവനക്കാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പൂക്കളം മനോഹരമായിരുന്നു.

കോംസോള്‍ കമ്പ്യൂട്ടര്‍ സൊല്യൂഷന്‍

തൊടുപുഴ: കോംസോള്‍ കമ്പ്യൂട്ടര്‍ സൊല്യൂഷന്‍ തൊടുപുഴ മെയിന്‍ റോഡില്‍ റ്റി സി ബില്‍ഡിംഗില്‍ പ്രവര്‍ത്തനംതുടങ്ങി. ഫാ. മാത്യു കുന്നത്ത്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജയിംസ്‌ തോട്ടുപുറം, ലൂക്കാച്ചന്‍ ടി. ജയിംസ്‌, ജോട്ടച്ചന്‍ ടി. ജയിംസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമുഖ കമ്പനികളുടെ എല്ലാവിധ കമ്പ്യൂട്ടര്‍ ഉല്‍പന്നങ്ങളും ഇവിടെ ലഭ്യമാണ്‌. ഡസ്‌ക്‌ടോപ്പ്‌ പി.സി, ലാപ്‌ടോപ്‌സ്‌, ഹോംതിയറ്റര്‍, ടാബ്‌ലറ്റ്‌ തുടങ്ങി എല്ലാവിധ കമ്പ്യൂട്ടര്‍ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്‌. ഫോണ്‍: 04862 348282, 9645586685

വീട്ടമ്മമാരുടെ മനം കവര്‍ന്ന്‌ സബര്‍മതി ഉല്‍പ്പന്നങ്ങള്‍

തൊടുപുഴ : ഓണവിപണിയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യം ഉറപ്പിച്ചുകൊണ്ട്‌ സബര്‍മതി ഫുഡ്‌ പ്രൊഡ്‌ക്‌ട്‌സ്‌ മുന്നേറുന്നു. കുട്ടംതടം ട്രേഡ്‌ ലിങ്ക്‌സ്‌ കേരളത്തില്‍ വിപണനം ചെയ്യുന്ന സബര്‍മതി ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട്‌ അടുക്കളയുടെ പ്രിയ കൂട്ടുകാരിയായി മാറിയിരിക്കുകയാണ്‌. ഉപ്പുപൊടിയുമായാണ്‌ സബര്‍മതി കേരള വിപണിയിലെത്തിയത്‌. ചുരുങ്ങിയ കാലം കൊണ്ട്‌ ഉപ്പുവിപണിയില്‍ സബര്‍മതി സാന്നിദ്ധ്യം ഉറപ്പിച്ചു.
തുടര്‍ന്നാണ്‌ വിവിധയിനം പൊടികള്‍ വിപണിയിലിറക്കിയത്‌. അപ്പം, ഇടിയപ്പം, പത്തിരി പൊടികള്‍, ആട്ട, വറുത്ത റവ, പുട്ട്‌പൊടി, അവല്‍, ഗോതമ്പ്‌ നുറുക്ക്‌, ഇഡ്ഡലി പൊടി, റാഗി പൊടി, ദോശ പൊടി, സൂചി ഗോതമ്പ്‌ നുറുക്ക്‌, അവലോസ്‌ പൊടി തുടങ്ങി എല്ലായിനം പൊടികളും സബര്‍മതി മാര്‍ക്കറ്റിലെത്തിച്ചിട്ടുണ്ട്‌. കൂടാതെ വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയുമുണ്ട്‌.
ഗുണമേന്മയ്‌ക്ക്‌ പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന സബര്‍മതി ഉല്‍പ്പന്നങ്ങള്‍ക്ക്‌ കേരള വിപണിയില്‍ നല്ല സ്വീകരണമാണ്‌ ലഭിച്ചതെന്ന്‌ കുട്ടന്തടം ട്രേഡ്‌ ലിങ്ക്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടറും കോണ്‍ഗ്രസ്‌ നേതാവുമായ ജോര്‍ജ്ജ്‌കുട്ടി കുട്ടന്തടം പറഞ്ഞു. വിലാസം : കുട്ടന്തടം ട്രേഡ്‌ ലിങ്ക്‌സ്‌, വ്യാപാര ഭവന്‍, കൊച്ചി - 20
ഫോണ്‍ : 9447220383

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഷെയര്‍ ആന്റ്‌ കെയര്‍ ഫൗണ്ടേഷന്‍ ഗസ്റ്റ്‌ ഹൗസ്‌ വെഞ്ചിരിപ്പ്‌


തൊടുപുഴ : ഗള്‍ഫ്‌ മലയാളികള്‍ ചേര്‍ന്നുള്ള ഷെയര്‍ ആന്റ്‌ കെയര്‍ ഫൗണ്ടേഷന്‍ തൊമ്മന്‍കുത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മിച്ച ഗസ്റ്റ്‌ ഹൗസിന്റെ വെഞ്ചിരിപ്പ്‌ തൊമ്മന്‍കുത്ത്‌ സെന്റ്‌ തോമസ്‌ പള്ളി വികാരി ഫാ. ജോര്‍ജ്ജ്‌ നെടുങ്കല്ലേല്‍ നിര്‍വഹിച്ചു. ഗസ്റ്റ്‌ ഹൗസിന്റെ ഉദ്‌ഘാടനം കുളങ്ങരത്തൊട്ടിയില്‍ ഏലിയാമ്മ ജോണ്‍ നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ഡയറക്‌ടര്‍ കെ. ജോണ്‍ വില്‍സണ്‍ കുളങ്ങരത്തൊട്ടിയില്‍ ഗസ്റ്റ്‌ ഹൗസിന്റെ താക്കോല്‍ ഷെയര്‍ ആന്റ്‌ കെയര്‍ ഫൗണ്ടേഷന്‍ വൈസ്‌ ചെയര്‍മാനും ദീപിക, ജീവന്‍ടിവി ഡയറക്‌ടറുമായ ഡേവിസ്‌ ഇടക്കളത്തൂരിന്‌ കൈമാറി. ഇതോടനുബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ ഫാ. ജോര്‍ജ്ജ്‌ നെടുങ്കല്ലേല്‍, ഫാ. ചെറിയാന്‍ വാരികാട്ട്‌, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ജോളി, ഡേവിസ്‌ ഇടക്കളത്തൂര്‍, കെ ജോണ്‍ വില്‍സണ്‍, പ്രഫ. കുര്യാക്കോസ്‌ വട്ടമറ്റം, പ്രഫ. ജോര്‍ജ്ജ്‌ ഒലിയപ്പുറം, പ്രഫ. എലിസബത്ത്‌ ജോസ്‌, ജോണ്‍സണ്‍ കുളങ്ങരത്തൊട്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിക്ക്‌,


യു.ഡി.എഫ്‌ സര്‍ക്കാര്‍ അതിവേഗം ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ജനങ്ങളെ ബഹുദൂരം പിന്നിലേയ്‌ക്ക്‌ തള്ളി വിടുന്നതിന്റെ ഒരു അനുഭവ സാക്ഷ്യമാണ്‌ ഇതോടൊപ്പം ചേര്‍ക്കുന്നത്‌.

തൊടുപുഴയ്‌ക്ക്‌ സമീപം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ നെയ്യശ്ശേരി വില്ലേജ്‌ പരിധിയില്‍ താമസിക്കുന്ന ഒരു കര്‍ഷക കുടുംബാംഗമാണ്‌ ഞാന്‍. ഞാനും എന്റെ രണ്ടു സഹോദരങ്ങളും ജനന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുന്നതിന്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്‌.ഞാന്‍(സാബു മാത്യു) ജനിച്ചത്‌ കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലാണ്‌ (1966-ല്‍) എന്റെ സഹോദരി റെജി(1968) സഹോദരന്‍ സോണി(1969) എന്നിവര്‍ കോട്ടയം ജില്ലയിലെ കടനാട്‌ ഗ്രാമപഞ്ചായത്തിലുള്ള അമ്മ വീടായ ഉപ്പുമാക്കല്‍ വീട്ടിലുമാണ്‌ ജനിച്ചത്‌. 2009 ജനുവരി മാസത്തിലാണ്‌ ഞങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റിനായുള്ള യാത്ര തുടങ്ങുന്നത്‌. ഞങ്ങളുടെ ഗ്രാമപഞ്ചായത്തായ കരിമണ്ണൂരില്‍ എത്തിയപ്പോള്‍ ജനിച്ച പ്രദേശത്തെ ഗ്രാമപഞ്ചായത്തില്‍ നിന്നും കത്ത്‌ വാങ്ങി കൊണ്ടു വരുവാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ജനിച്ച ഗ്രാമപഞ്ചായത്തുകളില്‍ എത്തി. ഇത്രയും വര്‍ഷം പഴക്കമുള്ളതിനാല്‍ തപ്പിയെടുക്കുവാന്‍ താമസമുണ്ട്‌. അതിനാല്‍ പിന്നീട്‌ വരുവാന്‍ പല പ്രാവശ്യം നിര്‍ദ്ദേശിച്ചു. സെക്രട്ടറിയുള്ളപ്പോള്‍ ബന്ധപ്പെട്ട ക്ലാര്‍ക്കില്ല. ഇവര്‍ രണ്ടുപേരും ഉള്ളപ്പേള്‍ പ്യൂണില്ല. ഇങ്ങനെ ദിവസങ്ങള്‍, ആഴ്‌ചകള്‍, മാസങ്ങള്‍ കടന്നു പോയി. ഒടുവില്‍ 2011 ജനുവരിയില്‍ വീണ്ടും കരിമണ്ണൂരില്‍ എത്തി. നിയമം മാറിയെന്നും എസ്‌.എസ്‌.എല്‍.സി ബുക്കിന്റെ പകര്‍പ്പ്‌ വെച്ച്‌ അപേക്ഷ നല്‍കിയാല്‍ അവിടെ നിന്നും സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്നായി. അപേക്ഷ നല്‍കിയപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരയുന്നു. നിയമം വീണ്ടും മാറി. നിങ്ങള്‍ ജനിച്ച പ്രദേശത്തെ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലാണ്‌ അപേക്ഷ നല്‍കേണ്ടത്‌. അങ്ങനെ 2011 ഫെബ്രുവരി മാസത്തില്‍ വീണ്ടും കടനാട്‌, ഭരണങ്ങാനം ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ നല്‍കി. ഈ ഗ്രാമപഞ്ചായത്തുകളില്‍ ഞങ്ങളുടെ രേഖകള്‍ ഉദ്യോഗസ്ഥര്‍ തപ്പിയിട്ടും തപ്പിയിട്ടും കിട്ടിയില്ല. ഒടുവില്‍ 2011 ഓഗസ്റ്റ്‌ മാസത്തില്‍ കടനാട്‌ ഗ്രാമപഞ്ചായത്തില്‍ രേഖ കണ്ടുകിട്ടിയെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥ ടെലിഫോണില്‍ പറഞ്ഞു. പക്ഷേ ഒരു കുഴപ്പമുണ്ട്‌. ഞങ്ങള്‍ നല്‍കിയ അപേക്ഷയില്‍ അമ്മയുടെ പേര്‌ ചിന്നമ്മയാണ്‌. എന്നാല്‍ പഞ്ചായത്തിലെ രേഖയില്‍ അന്നയാണ്‌. ചിന്നമ്മയും അന്നയും ഒരാളാണെന്ന്‌ വില്ലേജ്‌ ഓഫീസറുടെ സാക്ഷ്യപത്രവുമായി എത്തുവാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ചിന്നമ്മയും അന്നയും ഒരാളാണെന്ന രേഖയുമായി കടനാട്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെത്തി. അപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു രേഖ തപ്പിയെടുക്കണമെന്ന്‌ .രേഖ കിട്ടിയെന്ന്‌ ടെലിഫോണില്‍ പറഞ്ഞ കാര്യം പറഞ്ഞപ്പോള്‍ ആ ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയി. അതിനാല്‍ വീണ്ടും തപ്പണം. അടുത്തയാഴ്‌ച വരികയെന്ന്‌ നിര്‍ദ്ദേശിച്ചു. നിരാശനായി അവിടെനിന്നും ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലേയ്‌ക്ക്‌ പോയി. അവിടെയെത്തിയപ്പോള്‍ രേഖ തപ്പുന്നതിന്‌ മുന്‍പ്‌ ഭരണങ്ങാനം ആശുപത്രിയില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി നല്‍കണം. എങ്കിലെ ഇവിടെ തിരയാന്‍ പറ്റുകയുള്ളുവെന്നായി. അങ്ങിനെ ഞങ്ങള്‍ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെത്തി.
എന്തായാലും 1966 ഫെബ്രുവരി 24 -ലെ രജിസ്റ്റര്‍ അവിടെയുണ്ടായിരുന്നു. അവര്‍ ആശുപത്രി വക ജനനസര്‍ട്ടിഫിക്കറ്റ്‌ തന്നു. ഇത്‌ ഭരണങ്ങാനം പഞ്ചായത്ത്‌ ഓഫീസില്‍ നല്‍കി. വിവരം പിന്നാലെ അറിയിക്കാമെന്നായി. എന്തായാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭരണങ്ങാനത്ത്‌ നിന്നും വിളിച്ചു. നിങ്ങളുടെ ജനനം ഇവിടുത്തെ രജിസ്റ്ററില്‍ ഉണ്ട്‌. പാലാ ആര്‍.ഡി.ഒ യ്‌ക്ക്‌ ഞങ്ങള്‍ ഒരു കത്ത്‌ തരും. അത്‌ കയ്യോടെ വാങ്ങി പാലായ്‌ക്ക്‌ വിട്ടു കൊള്ളുവാന്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ ജനനസര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിന്‌ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാത്തതാണ്‌ പ്രശ്‌നം.ഇതിനിടെ സംസ്ഥാന പഞ്ചായത്ത്‌ ഡയറക്‌ടര്‍ ശ്രീ. കെ.ആര്‍ മുരളീധരനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. പഞ്ചായത്തില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക്‌ കടലാസ്‌ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുവാന്‍ സാധിക്കുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. എസ്‌.എസ്‌.എല്‍.സി ബുക്കിലെ ജനന തീയതി രേഖപ്പെടുത്തി ജനനസര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിലെ നിയമ തടസം മനസിലാകുന്നില്ല. കേരളത്തില്‍ ജനിച്ചു പോയതാണോ ഞങ്ങള്‍ ചെയ്‌ത കുറ്റം? വയസുകാലത്ത്‌ ജനന സര്‍ട്ടിഫിക്കറ്റ്‌ അന്വോഷിക്കുന്നത്‌ ഭൂരിഭാഗവും വിദേശത്ത്‌ പോകുവാനാണ്‌. കൈമടക്ക്‌ നല്‍കി വ്യാപകമായി ജനന സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്‌.
എന്തായാലും അടുത്ത ദിവസം കടനാട്‌, ഭരണങ്ങാനം വഴി പാലായ്‌ക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലാണ്‌ ഞങ്ങള്‍.
ഞങ്ങള്‍ക്ക്‌ എന്നെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ്‌ കിട്ടുമോ മുഖ്യമന്ത്രി?

( ഒപ്പ്‌)
സാബു നെയ്യശ്ശേരി
തൊടുപുഴ

എന്നെപ്പറ്റി..........?
1989 മുതല്‍ 1993 വരെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി, 1989 മുതല്‍ മംഗളം, ദീപിക, ഏഷ്യാനെറ്റ്‌ ന്യൂസ്‌, ദി ന്യൂ ഇന്ത്യന്‍
എക്സ്പ്രസ്സ്‌ , കേരളകൗമുദി, തുടങ്ങിയവയില്‍ റിപ്പാര്‍ട്ടറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇന്ത്യയും കേരളവും ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ ഇടുക്കി ബ്യൂറോ ചീഫ്‌, വി.ബി.സി ന്യൂസ്‌ എന്ന പ്രാദേശിക വാര്‍ത്താ ചാനല്‍ ചെയര്‍മാന്‍, ടൈംലി ന്യൂസ്‌, ബിസിനസ്‌ വാരികയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍, ടൈംലി ന്യൂസ്‌ നെറ്റ്‌ ഇന്റര്‍നെറ്റ്‌ പത്രത്തിന്റെ ഉടമ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന എന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരായ ജനങ്ങളുടെ സര്‍ക്കാര്‍ ഓഫീസിലെ അനുഭവം എന്തായിരിക്കും മുഖ്യമന്ത്രി?