2011 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

നാഗമംഗലത്ത്‌ അത്ഭുത നീരുറവ


തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു ലൂര്‍ദ്ദിന്റെ പ്രതീതിയാണ്‌. ഇവിടെയുള്ള നാഗമംഗലം എന്ന ഗ്രാമത്തിലെ അത്ഭുതനീറുറവ കാണാന്‍ തീര്‍ത്ഥാടക പ്രവാഹമാണ്‌. ബാംഗ്ലൂര്‍ കെ ആര്‍ പുരത്തു നിന്നും 72 കിലോമീറ്ററും ഹോസൂര്‍ പട്ടണത്തില്‍ നിന്നും 25 കിലോമീറ്ററും ദൂരെ മലയാളം വല്ലംബ്രോസ്സിന്‍ ബനഡിക്‌റ്റൈന്‍ സന്യാസികളുടെ ജെ ജി ഫാമില്‍ ആണ്‌ ഈ അത്ഭുതം. ഈ ഫാമില്‍ സാധാരണ പോലെ ജോലി ചെയ്‌ത ഒരു തൊഴിലാളിയാണ്‌ ഈ അത്ഭുത നീരുറവ കണ്ടെത്തുന്നത്‌. ജലം വളരെ വിരളമായിട്ടുള്ള ഈ സ്ഥലത്തെ നീരുറവയെക്കുറിച്ച്‌ വിസ്‌മയപൂര്‍വ്വം അയാര്‍ ഫാം മേധാവിയായ ഫാ. ജോയി ഉന്നംകല്ലില്‍ ഒഎസ്‌ബിയെ വിവരം അറിയിച്ചു. തുടര്‍ന്ന്‌ അവിടെ മണ്ണ്‌ മാറ്റിയപ്പോള്‍ വലിയൊരു കുളം തന്നെയാണ്‌ രൂപപ്പെട്ടതെന്ന്‌ ഫാ. ജോയി പറയുന്നു. 2008 മെയ്‌ 19 നാണ്‌ ഈ സംഭവം.
അത്ഭുത നീരുറവയെപ്പറ്റി കേട്ട്‌ ധാരാളം ആളുകള്‍ ഈ നീരുറവ സന്ദര്‍ശിക്കാനെത്തുന്നുണ്ട്‌. ഈ നീരുറവയിലെ ജലം പ്രാര്‍ത്ഥനയോടെ ഉപയോഗിച്ചപ്പോള്‍ തളര്‍വാതം, ബുദ്ധിമാന്ദ്യം, കാന്‍സര്‍, നടുവേദന, മുട്ടുവേദന, ഹൃദ്രോഗം, ത്വക്‌രോഗം തുടങ്ങിയവയില്‍ നിന്നൊക്കെ ആശ്വാസം കിട്ടിയതായി സാക്ഷ്യപ്പെടുത്തി പറയുകയും രേഖാമൂലം എഴുതികൊടുക്കുകയും ചെയ്‌ത ധാരാളം സാക്ഷ്യങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നതായി ഫാ. ജോയി ഓര്‍മ്മിപ്പിച്ചു.
ഇതുപോലെ മറ്റ്‌ അനേകം അത്ഭുതങ്ങളും സംഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ ഈ നീരുറവയ്‌ക്ക്‌ അരികെയായി ലൂര്‍ദ്ദ്‌ മാതാവിന്റെ രൂപം സ്ഥാപിക്കുകയും തുടര്‍ന്ന്‌ ദിവസവും പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്‌തു. അതോടെ ദീവസവും വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ എത്തിത്തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരക്കണക്കിനാളുകളാണ്‌ എത്തുന്നത്‌. വിജനമായ ഈ പ്രദേശത്ത്‌ തീര്‍ത്ഥാടകര്‍ വരാന്‍ തുടങ്ങിയതോടെ തമിഴ്‌നാട്‌ സര്‍ക്കാര്‍ അഞ്ചരകിലോമീറ്ററോളം റോഡ്‌ വീതി കൂട്ടി ടാര്‍ ചെയ്‌തു.
ആളുകള്‍ പ്രാര്‍ത്ഥിക്കാന്‍ കൂടുതലായി എത്തിയതോടെ രണ്ടായിരം പേര്‍ക്ക്‌ ഇരിക്കാവുന്ന സജ്ജീകരണങ്ങളോടു കൂടിയ ഒരു പ്രാര്‍ത്ഥനാലയവും ഔദാര്യമനസുള്ളവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ധര്‍മ്മപുരി കത്തോലിക്കാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്‌ ഡോ. ആന്റണി ജോസഫ്‌ അള്‍ത്താരയും അത്ഭുത ജലാശയവും വെഞ്ചരിച്ചു. ഇന്ന്‌ ഇവിടെ തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. വാരാന്ത്യങ്ങളിലും പ്രത്യേക ദിവസങ്ങളിലും 5000 ത്തിനു മേല്‍ ആളുകള്‍ ഇവിടെ പ്രാര്‍ത്ഥിക്കുവാന്‍ എത്തുന്നു.
ധര്‍മ്മപുരി, വേലൂര്‍, സേലം, കോയമ്പത്തൂര്‍, ചെന്നൈ, മധുര, തൃശ്ശൂര്‍, പാലക്കാട്‌, കൊല്ലം, വയനാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടക സമൂഹങ്ങളും ഇവിടെ എത്തുന്നുണ്ട്‌.
എല്ലാ ദിവസവും രാവിലെ 11 ന്‌ ജപമാലയും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുമാണുള്ളത്‌ എല്ലാ രണ്ടാം ശനിയാഴ്‌ചയും മാതാവിന്റെ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണവും രോഗശാന്തി ശുശ്രൂഷയും കുര്‍ബാനയുടെ ആരാധനയുമുണ്ട്‌.
ജെ ജി ഫാം, സെന്റ്‌.മെരീസ്, നഗര്‍
കൃഷ്ണഗിരി ജില്ല, തമിഴ്നാട്‌
മൊബൈല്‍ : 09894897052












2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വൈ.എം.സി.എ. സാന്ത്വനം പദ്ധതി ഉദ്‌ഘാടനം

തൊടുപുഴ: അബുദാബി വൈ.എം.സി.എ, തൊടുപുഴ വൈ.എം.സി.എ. എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയായ സാന്ത്വനം-2011 ന്റെ ഉദ്‌ഘാടനം 6 രാവിലെ 11 നു ലയണ്‍സ്‌ ക്ലബ്‌ ഹാളില്‍ നടക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും പത്താംക്ലാസ്‌, 12-ാം ക്ലാസ്‌ പാസായവരും ഉന്നത വിദ്യാഭ്യാസത്തിന്‌ ചേര്‍ന്നവരുമായ ജില്ലയിലെ 25 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. ആറിനു രാവിലെ പതിനൊന്നിന്‌ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. പദ്ധതിയുടെ ഉദ്‌ഘാടനവും സ്‌കോളര്‍ഷിപ്പ്‌ വിതരണവും നിര്‍വഹിക്കും.
വൈ.എം.സി.എ. സബ്‌ റീജണല്‍ ചെയര്‍മാന്‍ ടി.പി. ജോസഫ്‌, അബുദാബി വൈ.എം.സി.എ. പ്രസിഡന്റ്‌ ചെറിയാന്‍ പി.ജോണ്‍, തൊടുപുഴ പ്രസിഡന്റ്‌ ജോസ്‌ ടോം, പ്രോഗ്രാം കണ്‍വീനര്‍ സി.കെ. ജോര്‍ജുകുട്ടി, അബുദാബി വൈ.എം.സി.എ. ബോര്‍ഡ്‌ അംഗങ്ങളായ ബിജു പാപ്പച്ചന്‍, റെജി സി.യു, ബേസില്‍ മാവേലി എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ അബുദാബി വൈ.എം.സി.എ. പ്രസിഡന്റ്‌ ചെറിയാന്‍ പി.ജോണ്‍, തൊടുപുഴ പ്രസിഡന്റ്‌ ജോസ്‌ ടോം, ജനറല്‍ സെക്രട്ടറി ഡോ. ബോണി ജോസ്‌ ടോം, പ്രോഗ്രാം കണ്‍വീനര്‍ സി.കെ. ജോര്‍ജുകുട്ടി, ബിജു പാപ്പച്ചന്‍, റെജി സി.യു, ബേസില്‍ മാവേലി എന്നിവര്‍ പങ്കെടുത്തു.

പട്ടണനടുവില്‍ ശ്‌മശാനം


തൊടുപുഴ : തൊടുപുഴയില്‍ ശ്‌മശാനം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ മൂവാറ്റുപുഴയില്‍ പട്ടണനടുവില്‍ ശ്‌മശാനം പരാതിക്കിട നല്‌കാതെ പ്രവര്‍ത്തിക്കുന്നു. ശ്‌മശാനം എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന ഭീതിയാണ്‌ എതിര്‍പ്പിന്റെ പ്രധാന കാരണം. എന്നാല്‍ ആധുനിക രീതിയിലുള്ള ശ്‌മശാനം യാതൊരു പ്രശ്‌നവും സൃഷ്‌ടിക്കില്ലെന്നുള്ളതിന്റെ നേര്‍ സാക്ഷ്യമാണ്‌ മൂവാറ്റുപുഴയില്‍ കാണുവാന്‍ കഴിയുന്നത്‌. കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്റിന്റെ മുന്‍വശത്താണ്‌ മൂവാറ്റുപുഴയിലെ ശ്‌മശാനം സ്ഥിതി ചെയ്യുന്നത്‌. നിരവധി കുട്ടികള്‍ പഠിക്കുന്ന കോ-ഓപ്പറേറ്റീവ്‌ കോളേജ്‌, മൃഗാശുപത്രി, വീടുകള്‍ തുടങ്ങിയവ സമീപത്തുണ്ട്‌. മൂവാറ്റുപുഴയിലും ആദ്യം എതിര്‍പ്പുണ്ടായിരുന്നുവെന്ന്‌ കോ-ഓപ്പറേറ്റീവ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ കെ.ജെ തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായതോടെ എതിര്‍പ്പ്‌ ഒഴിവാകുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുശ്‌മശാനം പരാതിക്കിട നല്‌കാതെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍ ബാബു പറഞ്ഞു.തൊടുപുഴയില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുമ്പോള്‍ സമീപവാസികള്‍ എതിര്‍പ്പുമായി വരുന്നത്‌ ശ്‌മശാന നിര്‍മ്മാണം നടക്കുവാന്‍ തടസ്സമായിരിക്കുകയാണ്‌. നാട്ടുകാരോടൊപ്പം വാര്‍ഡ്‌ കൗണ്‍സിലര്‍മാരും രംഗത്ത്‌ വരുന്നത്‌ ശ്‌മശാനം എന്നത്‌ തൊടുപുഴയില്‍ സാദ്ധ്യമല്ലാത്ത അവസ്ഥയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. ശ്‌മശാനത്തിന്റെ ക്രെഡിറ്റ്‌ ആര്‍ക്കെങ്കിലും ലഭിച്ചാലോയെന്ന ചിന്തയും പ്രശ്‌നം കുത്തിപ്പൊക്കുന്നവരുടെ മനസിലുണ്ടെന്ന ചിന്തയും ജനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്‌. മരിച്ചവരോടെങ്കിലും നീതി കാണിക്കാന്‍ അഭിനവ സാമൂഹിക പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

2011 ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഹോട്ടല്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; അസോസിയേഷന്‍


തൊടുപുഴ: ഹോട്ടല്‍മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നിവേദനം ജില്ലാ പ്രസിഡന്റ്‌ എം.എന്‍ ബാബു മന്ത്രി പി.ജെ ജോസഫിന്‌ സമര്‍പ്പിച്ചു.
കേരളത്തിലെ ചെറുതും വലുതുമായ ഒന്നരലക്ഷത്തോളം വരുന്ന ചായപീടിക, റസ്റ്റോറന്റ്‌, ലോഡ്‌ജ്‌, സ്റ്റാര്‍ ബാര്‍ ഹോട്ടലുകളും പ്രത്യക്ഷമായും പരോക്ഷമായും ഉള്ള 25 ലക്ഷത്തോളം തൊഴിലാളികളും ഉള്‍പ്പെടുന്ന ഹോട്ടല്‍ വ്യവസായത്തിന്റെ പ്രശ്‌നങ്ങള്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ ടൂറിസം വികനസത്തില്‍ അത്യന്താപേക്ഷിതമായിട്ടുള്ള ചെറുകിട വ്യവസായശൃംഖലയാണ്‌ ഹോട്ടലുകളും റസ്റ്റോറന്റുകളും, വിദേശ ആഭ്യന്തര ടൂറിസ്റ്റുകളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ ആശ്രയം ചെറുകിട ഹോട്ടലുകള്‍ മാത്രമാണ്‌. കൂടാതെ വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായികള്‍ എന്നിവര്‍ക്കും ആശ്രയം വ്യവസായം. പ്രതിസന്ധികളെ നേരിടുകയാണ്‌.
നിത്യോപയോഗ സാധനങ്ങളുടെ വില, പാല്‍വില, പാചകവാതകവില, തൊഴിലാളികളുടെ ശമ്പളം, അവരുടെ മറ്റാനുകൂല്യങ്ങള്‍, വിവിധയിനം ടാക്‌സുകള്‍ തുടങ്ങിയ എല്ലാ ഇനങ്ങളിലും ഉണ്ടായിട്ടുള്ള അമിതമായ വര്‍ദ്ധനവ്‌ കാരണം ഹോട്ടലുകള്‍ പലതും അടച്ചുപൂട്ടിയിട്ടുണ്ട്‌. ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്‌ ഹോട്ടല്‍ ഉടമയ്‌ക്കോ, മറ്റാര്‍ക്കെങ്കിലുമോ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുകയില്ല. ഹോട്ടല്‍ രാവിലെ തുറക്കുമ്പോള്‍ മുതല്‍ രാത്രി അടക്കുന്നതു വരെ തുടര്‍ച്ചയായി വെള്ളം ഉപയോഗിക്കേണ്ടി വരുന്നു.
പലവിധത്തിലുള്ള ആളുകള്‍ പലതരത്തിലുള്ള ആവശ്യങ്ങള്‍ക്ക്‌ ഹോട്ടലില്‍ ജലം ഉപയോഗിക്കുന്നുണ്ട്‌. പാചകആവശ്യത്തിന്‌ പുറമേ കുടിക്കുന്നതിനും കുളിക്കുന്നതിനും പ്രാഥമികആവശ്യങ്ങള്‍ക്കും ശുചീകരണത്തിനും വെള്ളം ഉപയോഗിക്കുന്നു. ഇതിന്‌ കൃത്യമായ ഒരളവ്‌ പറയാനോ, നിയന്ത്രിക്കുവാനോ പ്രയാസമാണ്‌. ഇപ്രകാരം പലവിധത്തില്‍ വളരെയധികം ജലം ആവശ്യമായിട്ടുള്ള അവശ്യസേവന മേഖലയാണ്‌ ഹോട്ടല്‍വ്യവസായം.
വെള്ളക്കരം വര്‍ദ്ധിപ്പിച്ചത്‌ ഹോട്ടലുകളെ വളരെഅധികം ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഈ വ്യവസായത്തിന്‌ മാത്രമായി പ്രത്യേക പരിഗണന നല്‍കി വെള്ളത്തിന്‌ കുറഞ്ഞ നിരക്ക്‌ നിശ്ചയിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഹോട്ടലുകള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‌ രണ്ടു തരത്തിലുള്ള താരിഫ്‌ ഉണ്ടായിരുന്നത്‌ പുനസ്ഥാപിക്കണം, പാചകത്തിനുപയോഗിക്കുന്ന വെള്ളത്തിന്‌ ഗാര്‍ഹിക നിരക്കും ലോഡ്‌ജുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‌ കൊമേഴ്‌സ്യല്‍ ചാര്‍ജ്ജും ഈടാക്കണം.
ചൈല്‍ഡ്‌ ലേബര്‍ ആക്‌ടില്‍ ചില നിബന്ധനകള്‍ക്ക്‌ വിധേയമായി 14 വയസിന്‌ മുകളിലുള്ള കുട്ടികള്‍ക്ക്‌ ഹോട്ടലുകളില്‍ ജോലി ചെയ്യുവാന്‍ അനുവാദമുള്ളപ്പോള്‍ ജുവനൈല്‍ ജസ്റ്റിസ്‌ ആക്‌ട്‌ 26 വകുപ്പിന്റെ മറ പിടിച്ച്‌ ഹോട്ടലുകളില്‍ 18 വയസിനു താഴെയുള്ളവരെ ജോലി ചെയ്യിപ്പിക്കുന്നു എന്നാരോപിച്ച്‌ ഹോട്ടലുടമകളെ പീഡിപ്പിക്കുന്ന പോലീസിന്റെ നടപടി അവസാനിപ്പിക്കണം. കേരളത്തിലെ ഭൂരിപക്ഷം ചെറുകിട ഹോട്ടലുകളും വാടകക്കെട്ടിടത്തിലാണ്‌ നടത്തിവരുന്നത്‌. റെന്റ്‌ കണ്‍ട്രോള്‍ ആക്‌ടില്‍ നിരവധി അപാകതകള്‍ ഉള്ളതിനാല്‍ സാമ്പത്തികവര്‍ഷം മൊത്തം 25000 കോടിയില്‍ അധികം നികുതി സംഭരിച്ച്‌ ഗവണ്‍മെന്റില്‍ അടക്കുന്ന ഹോട്ടല്‍ മേഖലയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഒഴിപ്പിക്കല്‍ ഭീഷണിയിലാണ്‌. വാടക നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷനുമായി ചര്‍ച്ച നടത്തണം.
കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗമായ വിനോദസഞ്ചാരമേഖലയിലെ പ്രധാന ഘടകമായ ഹോട്ടല്‍ മേഖലയിലെ ഏക സംഘടനയായ കേരള ഹോട്ടല്‍ ആന്റ്‌ റെസ്റ്റോറന്റ്‌ അസോസിയേഷന്‌ കേരളത്തിലെ 95 ശതമാനം ഹോട്ടല്‍ റസ്റ്റോറന്റ്‌ ഉടമകളും അംഗങ്ങളായിട്ടുള്ള സംഘടന എന്ന നിലയില്‍ അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ കമ്മറ്റികളിലും ബോര്‍ഡുകളിലും നല്‍കണം. ഹോട്ടല്‍ ക്ലാസിഫിക്കേഷന്‍ കമ്മറ്റി ഡിറ്റിപിസി, ഭക്ഷ്യസുരക്ഷാകമ്മറ്റികള്‍, വാറ്റ്‌ കണ്‍സള്‍ട്ടേഷന്‍ കമ്മറ്റി, മിനിമം വേജസ്‌ അഡൈ്വസറി കമ്മറ്റി തുടങ്ങിയവകളില്‍ യഥാര്‍ത്ഥ മേഖലയില്‍ ഉള്ളവരെ ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ അതാതു മേഖലയിലെ പ്രശ്‌നങ്ങള്‍ അര്‍ഹമായരീതിയില്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ കമ്മറ്റികള്‍ക്ക്‌സാധിക്കുകയുള്ളൂ.
2006 ല്‍ പാര്‍ലമെന്റ്‌ ഭക്ഷ്യസുരക്ഷാ നിലവാര നിയമം പാസാക്കുകയും അതിന്റെ ചട്ടങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുകയുമാണ്‌. 2011 ആഗസ്റ്റ്‌ ഒന്‍പത്‌ മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വരികയാണ്‌. ചായക്കട നടത്താന്‍ പോലും ഹോട്ടല്‍മാനേജ്‌മെന്റ്‌ പഠിക്കണം, ഭക്ഷണം പാഴ്‌സല്‍ ചെയ്യുന്നതിന്‌ അന്താരാഷ്‌ട്രനിലവാരം വേണമെന്നുള്ളതും കടുത്ത നിബന്ധനകള്‍ പാലിക്കാത്ത വിധത്തില്‍ ഭക്ഷണം കൊടുത്താല്‍ ലക്ഷങ്ങളുടെ പിഴശിക്ഷയും ചുമത്തുന്ന നിയമം നടപ്പിലാക്കിയാല്‍ കേരളത്തിലെ നാടന്‍ വിഭവങ്ങളും ദോശ, ഇഡ്‌ലി, ചട്‌ണി, ചില്ലിചിക്കന്‍ തുടങ്ങിയ ഇന്‍സ്റ്റന്റ്‌ വിഭവങ്ങളും മലയാളികള്‍ക്ക്‌ ലഭിക്കാതെ വരും. കേരളത്തിന്റെ പരമ്പരാഗത ഭക്ഷണശൈലിയുമായി പൊരുത്തപ്പെടുന്ന നിയമമെ നടപ്പിലാക്കാവൂ. ഈ നിയമത്തില്‍ സമഗ്രമായ പരിഷ്‌കരണം നടത്തുകയും കേരളത്തില്‍ നടപ്പിലാക്കുന്നതിന്‌ മുമ്പായി കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷനുമായി ചര്‍ച്ച നടത്തുകയും വേണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കടപ്പാട് : മേട്രോവാര്‍ത്ത

2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

വിന്‍സെന്റിന്‌ സഹായ ഹസ്‌തവുമായി ഖത്തര്‍ മലയാളികള്‍



തൊടുപുഴ : കെഎസ്‌ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ്‌ എട്ടുമാസമായി ആശുപത്രിയില്‍ കഴിയുന്ന വണ്ടമറ്റം പുതുശ്ശേരിയില്‍ വിന്‍സെന്റ്‌ വര്‍ഗ്ഗീസിന്‌ ഖത്തര്‍ മലയാളികളുടെ സഹായ ഹസ്‌തം. ഖത്തറില്‍ ജോലി ചെയ്യുന്ന ഇടുക്കിജില്ലയില്‍ നിന്നുള്ള മലയാളികളുടെ കൂട്ടായ്‌മ സംഭരിച്ച അരലക്ഷം രൂപ തൊടുപുഴ ചാഴികാട്ട്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിന്‍സെന്റിന്‌ സംഘടനയുടെ രക്ഷാധികാരി അറക്കുളം സ്വദേശി ഉണ്ണികൃഷ്‌ണന്‍ ഇന്ന ലെ ആശുപത്രിയില്‍ എത്തി നല്‍കി. വിന്‍സെന്റിന്റെ ദയനീയാവസ്ഥയെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെതുടര്‍ന്നാണ്‌ ഖത്തറിലെ മലയാളികള്‍ പണം സ്വരൂപിച്ചത്‌. ഇന്നലെ രാവിലെ ഖത്തറില്‍ നിന്നും നാട്ടിലെത്തിയ ഉണ്ണികൃഷ്‌ണന്‍ ഉച്ചയോടെ വിന്‍സെന്റിനെ സന്ദര്‍ശിച്ച്‌ പണം നല്‍കുകയായിരുന്നു.