കൊച്ചി: ജഡ്ജിമാര്‍ക്കെതിരേ 'ശുംഭന്' പ്രയോഗത്തിലൂടെ വിവാദമുയര്‍ത്തിയ സി.പി.എം. നേതാവ് എം.വി. ജയരാജന് പ്രയോഗം
പിന്‍വലിക്കില്ലെന്ന പ്രഖ്യാപനവുമായി വീണ്ടും രംഗത്ത്. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിക്കു സമീപം സംഘടിപ്പിച്ച മത-രാഷ്ട്രീയ ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരായ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്.
ഹൈക്കോടതി അവധിയായിരുന്ന ഇന്നലെ പാതയോരം കൈയേറാതെ, കോടതിക്കു മുന്നിലൊരുക്കിയ വേദിയിലായിരുന്നു പ്രസംഗം.
പൗരന്റെ മൗലികാവകാശങ്ങളില്‍ കൈവയ്ക്കാനാണു ദൗര്‍ഭാഗ്യവശാല്‍ ജുഡീഷ്യറി ചില ഘട്ടങ്ങളില്‍ ശ്രമിക്കുന്നതെന്നു ജയരാജന് ആരോപിച്ചു. 'ജുഡീഷ്യറിയിലെ ചിലരെ ഞാന്‍ ശുംഭനെന്നു പറഞ്ഞിട്ടുണ്ട്.
അതു പിന്വലിക്കുന്നുമില്ല. ശിക്ഷ വേണമോയെന്നു ജഡ്ജിമാര്‍ തീരുമാനിക്കട്ടെ, ജനങ്ങളും തീരുമാനിക്കട്ടെ. ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലാണ് അതിലെ അഴിമതികള്‍. ചരിത്രത്തിലാദ്യമായി രാജ്യത്ത് ഇംപീച്ച്മെന്റ് പ്രമേയം പാസായി.
ജസ്റ്റിസ് സെന്നിനെതിരേ ഒരു കമ്യൂണിസ്റ്റുകാരനാണു പ്രമേയം അവതരിപ്പിച്ചത്. ചില ജഡ്ജിമാര്‍ മാത്രമാണ് അഴിമതിക്കാര്‍. ജഡ്ജിമാരെ നിയമിക്കുന്നതും സ്ഥലംമാറ്റുന്നതുമെല്ലാം അവര്‍തന്നെ. ഇക്കാരണത്താലാണു സി.പി.എം. സ്വതന്ത്ര ജുഡീഷ്യല്‍ കമ്മിഷന് ആവശ്യപ്പെടുന്നത്.
അഴിമതി പുറത്തുകൊണ്ടുവരാന്‍ അനിഷേധ്യമായ പങ്കുവഹിച്ച ചില ജഡ്ജിമാര്‍ അഴിമതിക്കാരായി മാറി. ഗാന്ധിഘാതകരെ വെള്ളപൂശാന്‍ ഒരു മലയാളി മുന്‍ജഡ്ജി തയാറായത് മലയാളികള്‍ക്ക് അപമാനമാണ്. ഗോഡ്സേ ആര്.എസ്.എസുകാരനല്ലെന്ന് ഒരു ജഡ്ജി മാത്രം പറഞ്ഞാല്‍ സത്യമാകുമോ?
തെളിവുകളും രേഖകളുമുണ്ടായിട്ടും ഗാന്ധിവധത്തില്‍ ആര്.എസ്.എസിനു പങ്കില്ലെന്നു പറയുന്നവര്‍ അവരുടെ വക്കാലത്തുകാരാണെന്നു പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ല. തൊടുപുഴയില്‍ അധ്യാപകനായ ജോസഫ് തെറ്റുചെയ്തു.
പക്ഷേ കൈവെട്ടാന്‍ ആര്‍ക്കാണ് അധികാരം. ആര്.എസ്.എസിന്റെ ധര്‍മമാണ് എന്‍.ഡി.എഫ്. നിര്വഹിക്കുന്നതെങ്കില് ബി.ജെ.പിയുടെ ധര്‍മമാണ് എസ്.ഡി.പി.ഐ. നിര്‍വഹിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി കുംഭകര്ണനാണെങ്കില് പാമൊലിന്‍ കേസില്‍ അഴിമതി കാട്ടിയ ഉമ്മന്‍ചാണ്ടി രാവണനാണ്'- ജയരാജന് പറഞ്ഞു. |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ