letter എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
letter എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 സെപ്റ്റംബർ 13, ചൊവ്വാഴ്ച

ജനനം രജിസ്റ്റര്‍ ചെയ്‌തില്ലെന്നു പറയാന്‍ ഏഴ്‌ മാസം


(ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിക്ക്‌2)

എന്റെ ജനനസര്‍ട്ടിഫിക്കറ്റിനായുള്ള യാത്രയിലെ പുതിയ വഴിത്തിരിവ്‌. 2011 സെപ്‌റ്റംബര്‍ മാസം 13-ാം തീയതി ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എന്റെ ജനനം അവിടെ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന്‌ അറിയിച്ചുകൊണ്ടുള്ള നോണ്‍ അവയ്‌ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്‌ തന്നു. 2011 ഫെബ്രുവരി 17-ാം തീയതിയാണ്‌ ഞാന്‍ ഭരണങ്ങാനം പഞ്ചായത്തില്‍ ജനനസര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയത്‌. 1970 ന്‌ മുന്‍പ്‌ ജനിച്ചവര്‍ക്ക്‌ പഞ്ചായത്തില്‍ നിന്നും ജനനസര്‍ട്ടിഫിക്കറ്റ്‌ നല്‍കുവാന്‍ നിയമം അനുവദിക്കുന്നില്ലെന്നത്‌ മറച്ചു വച്ച്‌ പല പ്രാവശ്യമായി പല രേഖകള്‍ ആവശ്യപ്പെട്ട്‌ എന്നെ നടത്തിച്ചത്‌ എന്തിനെന്ന്‌ മാത്രം മനസിലാകുന്നില്ല. ഏതായാലും ഞാന്‍ ജനിച്ചില്ലെന്ന്‌ എഴുതി തരാത്തത്‌ ഭാഗ്യം. ബ്യൂറോക്രസിയുടെ ഈ കറുത്ത കരങ്ങള്‍ക്ക്‌ എന്ന്‌ അറുതി വരും?
കടനാട്ടില്‍ കള്ളന്‍ കപ്പലില്‍ തന്നെ.
എന്റെ സഹോദരങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള യാത്രയില്‍ 2011 സെപ്‌റ്റംബര്‍ 13-ാം തീയതി കടനാട്‌ ഗ്രാമപഞ്ചായത്തിലെത്തിയപ്പോള്‍ വാദി പ്രതിയായി. രണ്ടാഴ്‌ച മുമ്പ്‌ അവിടെ ചെന്നപ്പോള്‍ ഒരാഴ്‌ച കഴിഞ്ഞു വരുവാന്‍ പറഞ്ഞു. ഓണവും കഴിഞ്ഞ്‌ ഒരുദിവസവും കഴിഞ്ഞ്‌ ഇന്ന്‌ എത്തിയപ്പോള്‍ അവിടെ ഉള്ള ഉദ്യോഗസ്ഥര്‍ ചോദിക്കുകയാണ്‌, താനാരാണെന്ന്‌? ജനിച്ച ദിവസങ്ങള്‍ പറയാതെ രേഖകള്‍ കണ്ടെത്താനാവില്ലെന്നായിരുന്നു ഇന്നത്തെ നിലപാട്‌. നമ്പര്‍ 769, 770 ആയി 17.02.2011 ല്‍ കടനാട്‌ ഗ്രാമപഞ്ചായത്തില്‍ നല്‍കിയ അപേക്ഷ കണ്ടെത്താനാവില്ലത്രേ. വീണ്ടും അടുത്ത ദിവസം എത്താമെന്ന ഭീഷണി മുഴക്കി സെപ്‌റ്റംബര്‍ 13 ന്‌ കടനാട്‌ ഗ്രാമപഞ്ചായത്തില്‍ നിന്നും വീണ്ടും ഇറങ്ങി. അടുത്ത ദിവസം ചെല്ലുമ്പോള്‍ തല്ലു കിട്ടിയില്ലെങ്കില്‍ ഭാഗ്യം.....
ജനാധിപത്യം പോയ പോക്കേ..

2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിക്ക്‌,


യു.ഡി.എഫ്‌ സര്‍ക്കാര്‍ അതിവേഗം ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ജനങ്ങളെ ബഹുദൂരം പിന്നിലേയ്‌ക്ക്‌ തള്ളി വിടുന്നതിന്റെ ഒരു അനുഭവ സാക്ഷ്യമാണ്‌ ഇതോടൊപ്പം ചേര്‍ക്കുന്നത്‌.

തൊടുപുഴയ്‌ക്ക്‌ സമീപം കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ നെയ്യശ്ശേരി വില്ലേജ്‌ പരിധിയില്‍ താമസിക്കുന്ന ഒരു കര്‍ഷക കുടുംബാംഗമാണ്‌ ഞാന്‍. ഞാനും എന്റെ രണ്ടു സഹോദരങ്ങളും ജനന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങുന്നതിന്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്‌.ഞാന്‍(സാബു മാത്യു) ജനിച്ചത്‌ കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലാണ്‌ (1966-ല്‍) എന്റെ സഹോദരി റെജി(1968) സഹോദരന്‍ സോണി(1969) എന്നിവര്‍ കോട്ടയം ജില്ലയിലെ കടനാട്‌ ഗ്രാമപഞ്ചായത്തിലുള്ള അമ്മ വീടായ ഉപ്പുമാക്കല്‍ വീട്ടിലുമാണ്‌ ജനിച്ചത്‌. 2009 ജനുവരി മാസത്തിലാണ്‌ ഞങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റിനായുള്ള യാത്ര തുടങ്ങുന്നത്‌. ഞങ്ങളുടെ ഗ്രാമപഞ്ചായത്തായ കരിമണ്ണൂരില്‍ എത്തിയപ്പോള്‍ ജനിച്ച പ്രദേശത്തെ ഗ്രാമപഞ്ചായത്തില്‍ നിന്നും കത്ത്‌ വാങ്ങി കൊണ്ടു വരുവാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ജനിച്ച ഗ്രാമപഞ്ചായത്തുകളില്‍ എത്തി. ഇത്രയും വര്‍ഷം പഴക്കമുള്ളതിനാല്‍ തപ്പിയെടുക്കുവാന്‍ താമസമുണ്ട്‌. അതിനാല്‍ പിന്നീട്‌ വരുവാന്‍ പല പ്രാവശ്യം നിര്‍ദ്ദേശിച്ചു. സെക്രട്ടറിയുള്ളപ്പോള്‍ ബന്ധപ്പെട്ട ക്ലാര്‍ക്കില്ല. ഇവര്‍ രണ്ടുപേരും ഉള്ളപ്പേള്‍ പ്യൂണില്ല. ഇങ്ങനെ ദിവസങ്ങള്‍, ആഴ്‌ചകള്‍, മാസങ്ങള്‍ കടന്നു പോയി. ഒടുവില്‍ 2011 ജനുവരിയില്‍ വീണ്ടും കരിമണ്ണൂരില്‍ എത്തി. നിയമം മാറിയെന്നും എസ്‌.എസ്‌.എല്‍.സി ബുക്കിന്റെ പകര്‍പ്പ്‌ വെച്ച്‌ അപേക്ഷ നല്‍കിയാല്‍ അവിടെ നിന്നും സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്നായി. അപേക്ഷ നല്‍കിയപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരയുന്നു. നിയമം വീണ്ടും മാറി. നിങ്ങള്‍ ജനിച്ച പ്രദേശത്തെ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലാണ്‌ അപേക്ഷ നല്‍കേണ്ടത്‌. അങ്ങനെ 2011 ഫെബ്രുവരി മാസത്തില്‍ വീണ്ടും കടനാട്‌, ഭരണങ്ങാനം ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ നല്‍കി. ഈ ഗ്രാമപഞ്ചായത്തുകളില്‍ ഞങ്ങളുടെ രേഖകള്‍ ഉദ്യോഗസ്ഥര്‍ തപ്പിയിട്ടും തപ്പിയിട്ടും കിട്ടിയില്ല. ഒടുവില്‍ 2011 ഓഗസ്റ്റ്‌ മാസത്തില്‍ കടനാട്‌ ഗ്രാമപഞ്ചായത്തില്‍ രേഖ കണ്ടുകിട്ടിയെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥ ടെലിഫോണില്‍ പറഞ്ഞു. പക്ഷേ ഒരു കുഴപ്പമുണ്ട്‌. ഞങ്ങള്‍ നല്‍കിയ അപേക്ഷയില്‍ അമ്മയുടെ പേര്‌ ചിന്നമ്മയാണ്‌. എന്നാല്‍ പഞ്ചായത്തിലെ രേഖയില്‍ അന്നയാണ്‌. ചിന്നമ്മയും അന്നയും ഒരാളാണെന്ന്‌ വില്ലേജ്‌ ഓഫീസറുടെ സാക്ഷ്യപത്രവുമായി എത്തുവാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ചിന്നമ്മയും അന്നയും ഒരാളാണെന്ന രേഖയുമായി കടനാട്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെത്തി. അപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു രേഖ തപ്പിയെടുക്കണമെന്ന്‌ .രേഖ കിട്ടിയെന്ന്‌ ടെലിഫോണില്‍ പറഞ്ഞ കാര്യം പറഞ്ഞപ്പോള്‍ ആ ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയി. അതിനാല്‍ വീണ്ടും തപ്പണം. അടുത്തയാഴ്‌ച വരികയെന്ന്‌ നിര്‍ദ്ദേശിച്ചു. നിരാശനായി അവിടെനിന്നും ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലേയ്‌ക്ക്‌ പോയി. അവിടെയെത്തിയപ്പോള്‍ രേഖ തപ്പുന്നതിന്‌ മുന്‍പ്‌ ഭരണങ്ങാനം ആശുപത്രിയില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി നല്‍കണം. എങ്കിലെ ഇവിടെ തിരയാന്‍ പറ്റുകയുള്ളുവെന്നായി. അങ്ങിനെ ഞങ്ങള്‍ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെത്തി.
എന്തായാലും 1966 ഫെബ്രുവരി 24 -ലെ രജിസ്റ്റര്‍ അവിടെയുണ്ടായിരുന്നു. അവര്‍ ആശുപത്രി വക ജനനസര്‍ട്ടിഫിക്കറ്റ്‌ തന്നു. ഇത്‌ ഭരണങ്ങാനം പഞ്ചായത്ത്‌ ഓഫീസില്‍ നല്‍കി. വിവരം പിന്നാലെ അറിയിക്കാമെന്നായി. എന്തായാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭരണങ്ങാനത്ത്‌ നിന്നും വിളിച്ചു. നിങ്ങളുടെ ജനനം ഇവിടുത്തെ രജിസ്റ്ററില്‍ ഉണ്ട്‌. പാലാ ആര്‍.ഡി.ഒ യ്‌ക്ക്‌ ഞങ്ങള്‍ ഒരു കത്ത്‌ തരും. അത്‌ കയ്യോടെ വാങ്ങി പാലായ്‌ക്ക്‌ വിട്ടു കൊള്ളുവാന്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ ജനനസര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിന്‌ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാത്തതാണ്‌ പ്രശ്‌നം.ഇതിനിടെ സംസ്ഥാന പഞ്ചായത്ത്‌ ഡയറക്‌ടര്‍ ശ്രീ. കെ.ആര്‍ മുരളീധരനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. പഞ്ചായത്തില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക്‌ കടലാസ്‌ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുവാന്‍ സാധിക്കുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. എസ്‌.എസ്‌.എല്‍.സി ബുക്കിലെ ജനന തീയതി രേഖപ്പെടുത്തി ജനനസര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിലെ നിയമ തടസം മനസിലാകുന്നില്ല. കേരളത്തില്‍ ജനിച്ചു പോയതാണോ ഞങ്ങള്‍ ചെയ്‌ത കുറ്റം? വയസുകാലത്ത്‌ ജനന സര്‍ട്ടിഫിക്കറ്റ്‌ അന്വോഷിക്കുന്നത്‌ ഭൂരിഭാഗവും വിദേശത്ത്‌ പോകുവാനാണ്‌. കൈമടക്ക്‌ നല്‍കി വ്യാപകമായി ജനന സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്‌.
എന്തായാലും അടുത്ത ദിവസം കടനാട്‌, ഭരണങ്ങാനം വഴി പാലായ്‌ക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലാണ്‌ ഞങ്ങള്‍.
ഞങ്ങള്‍ക്ക്‌ എന്നെങ്കിലും ജനന സര്‍ട്ടിഫിക്കറ്റ്‌ കിട്ടുമോ മുഖ്യമന്ത്രി?

( ഒപ്പ്‌)
സാബു നെയ്യശ്ശേരി
തൊടുപുഴ

എന്നെപ്പറ്റി..........?
1989 മുതല്‍ 1993 വരെ ഒരു പ്രാദേശിക പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി, 1989 മുതല്‍ മംഗളം, ദീപിക, ഏഷ്യാനെറ്റ്‌ ന്യൂസ്‌, ദി ന്യൂ ഇന്ത്യന്‍
എക്സ്പ്രസ്സ്‌ , കേരളകൗമുദി, തുടങ്ങിയവയില്‍ റിപ്പാര്‍ട്ടറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇന്ത്യയും കേരളവും ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണത്തിന്റെ ഇടുക്കി ബ്യൂറോ ചീഫ്‌, വി.ബി.സി ന്യൂസ്‌ എന്ന പ്രാദേശിക വാര്‍ത്താ ചാനല്‍ ചെയര്‍മാന്‍, ടൈംലി ന്യൂസ്‌, ബിസിനസ്‌ വാരികയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍, ടൈംലി ന്യൂസ്‌ നെറ്റ്‌ ഇന്റര്‍നെറ്റ്‌ പത്രത്തിന്റെ ഉടമ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന എന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരായ ജനങ്ങളുടെ സര്‍ക്കാര്‍ ഓഫീസിലെ അനുഭവം എന്തായിരിക്കും മുഖ്യമന്ത്രി?