2015, നവംബർ 9, തിങ്കളാഴ്‌ച

Midhunam malayalam comedy

ഏഷ്യാനെറ്റ്‌ ന്യൂസിലെ വിനു വി. ജോണും

മിഥുനം സിനിമയിലെ ജഗതിയും.....
മന്ത്രി കെ. എം. മാണിയുടെ ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ രാവിലെ ഹൈകോടതിയില്‍ കേസ്‌ എടുത്തപ്പോള്‍ മുതല്‍ ഏഷ്യാനെറ്റ്‌ ന്യൂസില്‍ വാര്‍ത്താ അവതാരകനായ വിനുവിന്റെയും റിപ്പോര്‍ട്ടര്‍ ജോഷി കുര്യന്റെയും അവതരണങ്ങള്‍ കണ്ടപ്പോള്‍ മിഥുനം സിനിമയിലെ ജഗതിയെയാണ്‌ ഓര്‍മ്മവന്നത്‌. പത്രപ്രവര്‍ത്തകര്‍ കാണുന്ന കാര്യം മാലോകരെ അറിയിക്കണമെന്നാണ്‌ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ജേര്‍ണലിസം ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നത്‌. എന്നാല്‍ ഹൈകോടതി മാണിക്കെതിരായി ഇപ്പോള്‍ തന്നെ പരാമര്‍ശനം നടത്തണമെന്ന രീതിയില്‍ ആവേശം പൂണ്ടാണ്‌ റിപ്പോര്‍ട്ടര്‍ ക്യാമറക്ക്‌ മുന്നില്‍ നില്‍ക്കുന്നത്‌. വാര്‍ത്ത അവതാരകനാകട്ടെ ആവേശം മൂത്ത്‌ മിനി സ്‌ക്രീനില്‍ നിന്നും ഓടിയിറങ്ങി ഹൈകോടതിയില്‍ എത്തി വിധി പറയുന്നരീതിയിലായിരുന്നു. ഇടയ്‌ക്ക്‌ ആവേശം മൂത്ത്‌ എല്‍ഡിഎഫ്‌ മാണിയുടെ വീടിന്‌ മുന്നില്‍ സമരം നടത്തിയാല്‍ സുരക്ഷയ്‌ക്കായി പോലീസിനെ നിര്‍ത്തുമ്പോള്‍ ഖജനാവ്‌ ചോരുമെന്ന്‌ വരെ വിനു വാര്‍ത്തവായനക്കിടയില്‍ അഭിപ്രായം പറഞ്ഞു. അതുപോലെ മുഖ്യമന്ത്രിയെ പരിഹസിച്ചും അവതാരകന്റെ മിടുക്ക്‌ കണ്ടു. മാണിയെ ഇതുവരെയും കാണാന്‍ പറ്റിയില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതായി ഈ വിദ്വാന്‍ പരിഹാസത്തോടെ വാര്‍ത്ത അവതരിപ്പിക്കുകയായിരുന്നു. അതുപോലെ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മാണിയെ വിളിച്ചിട്ട്‌ ടെലിഫോണില്‍ കിട്ടാത്തതും വിനുവിനെ ചൊടിപ്പിച്ചിരിക്കുകയാണ്‌. പത്രപ്രവര്‍ത്തകര്‍ നാടകം കണ്ട്‌ അതിന്റെ ചുരുക്കം ജനങ്ങളിലേക്ക്‌ എത്തിക്കേണ്ടതിന്‌ പകരം തിരക്കഥ രചിക്കുന്നതാണ്‌ ഇപ്പോള്‍ പല ചാനലുകളിലും കാണുന്നത്‌. മിഥുനത്തില്‍ ജഗതി നെടുമുടിയുടെ കൈയ്യില്‍ നിന്നും തേങ്ങ വാങ്ങി ഉടച്ചുവെങ്കില്‍ വാര്‍ത്ത വായനക്കിടയില്‍ അത്തരം കൃത്യങ്ങള്‍ നടത്തുവാന്‍ സാഹചര്യമില്ലാത്തത്‌ വാര്‍ത്ത കാണുന്നവരുടെ ഭാഗ്യം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ