2012, മേയ് 31, വ്യാഴാഴ്‌ച

ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക്‌ ദുരിതമായി

ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക്‌ ദുരിതമായി. തകരാറുകള്‍ യഥാസമയം പരിഹരിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കേ ബില്‍തുക അടയ്‌ക്കുന്നതിനും ഉപഭോക്താക്കള്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്‌. മെയ്‌ മാസത്തില്‍ ലഭിച്ച ബില്ലുകള്‍ അടയ്‌ക്കുവാനെത്തിയവരോട്‌ ഏപ്രില്‍ മാസത്തില്‍ ബില്ലടച്ചതിന്റെ രസീത്‌ ഹാജരാക്കണമെന്ന നിര്‍ദ്ദേശമാണ്‌ പൊല്ലാപ്പായി മാറിയിരിക്കുന്നത്‌. ബിഎസ്‌എന്‍എല്‍ ഓഫീസുകളില്‍ ഏപ്രില്‍ മാസത്തില്‍ ബില്ലടച്ചവര്‍ക്കു പ്രശ്‌നമില്ല. ബാങ്കുകളിലും പോസ്റ്റ്‌ഓഫീസുകളിലും ബില്ലടച്ചവരാണ്‌ വെട്ടിലായിരിക്കുന്നത്‌. ആധുനികവത്‌കരണം നടന്നെങ്കിലും ഉപഭോക്താവ്‌ അടച്ച പണം കണ്ടെത്തുവാന്‍ കമ്പ്യൂട്ടറിനു പകരം പഴയ രസീതു തന്നെ വേണ്ടി വന്നിരിക്കുകയാണ്‌. ഇതുമൂലം പലര്‍ക്കും പിഴ കൂടാതെ ടെലിഫോണ്‍ ബില്ല്‌ അടയ്‌ക്കാനാവാതെ വന്നിരിക്കുകയാണ്‌. പൊതുമേഖലയെ നിലനിര്‍ത്താന്‍ സമരവുമായി നിരന്തരം ഇറങ്ങുന്ന ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ കഷ്‌ടപ്പാട്‌ കണ്ടില്ലെന്നു നടിക്കുകയാണ്‌. ബിഎസ്‌എന്‍എലിന്റെ ബില്ലിംഗ്‌ സിസ്റ്റം മാറിയതാണ്‌ പ്രശ്‌നമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. പുതിയ സോഫ്‌റ്റ്‌വെയര്‍ വന്നപ്പോള്‍ പഴയ കണക്കുകള്‍ കൃത്യമായി ലഭിക്കാത്തതാണ്‌ ബില്ലടയ്‌ക്കുന്നതിന്‌ തടസ്സമായിരിക്കുന്നത്‌. പഴയ ബില്ല്‌ അടച്ചതിന്റെ രസീത്‌ നഷ്‌ടപ്പെട്ടവര്‍ ഒരുമാസത്തെ അടച്ച ബില്‍തുക തന്നെ വീണ്ടും അടയ്‌ക്കണമെന്നാണ്‌ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്‌. എന്നുവച്ചാല്‍ കാശുകൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങി എന്നു പറഞ്ഞതുപോലെയായി ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ഫോണ്‍ എടുത്തവര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ