2012, ജൂൺ 14, വ്യാഴാഴ്‌ച

പുറമ്പോക്കില്‍ താമസിച്ച ദമ്പതിമാരെ ഒഴിപ്പിച്ചു; ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ആസ്‌പത്രിയില്‍

തൊടുപുഴ: റോഡുപുറമ്പോക്കില്‍ ഷെഡ്ഡുകെട്ടി താമസിച്ചിരുന്ന വൃദ്ധദമ്പതിമാരെ പി.ഡബ്ല്യു.ഡി ബലമായി ഒഴിപ്പിച്ചു. വീട്ടുപകരണങ്ങളും വസ്‌ത്രങ്ങളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും അധികാരികള്‍ കണ്ടുകെട്ടി. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ വലഞ്ഞ ദമ്പതിമാരെ, ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന്‌ തൊടുപുഴ താലൂക്ക്‌ ആസ്‌?പത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടം പഞ്ചായത്തിലെ കാക്കൊമ്പ്‌ ശങ്കരപ്പിള്ളി മേച്ചിറ വീട്ടില്‍ ഗോപാലനും (75) ശാരദയും(70) ആണ്‌ കിടപ്പാടമില്ലാതെ വലയുന്നത്‌. 10 വര്‍ഷമായി കാക്കൊമ്പ്‌ ജങ്‌ഷനിലാണ്‌ ഇവരുടെ താമസം. കൂലിപ്പണി ചെയ്യാനാകാത്തതിനാല്‍ പെട്ടിക്കട നടത്തിയാണ്‌ ഇവര്‍ ജീവിച്ചിരുന്നത്‌. ഇവിടെനിന്ന്‌ ഒഴിയണമെന്നാവശ്യപ്പെട്ട്‌ പി.ഡബ്ല്യു.ഡി. രണ്ടുതവണ നോട്ടീസ്‌ നല്‍കി. പഞ്ചായത്തില്‍നിന്ന്‌ വീടുകിട്ടുന്നമുറയ്‌ക്ക്‌ ഒഴിഞ്ഞുകൊടുക്കാമെന്ന്‌ ആദ്യനോട്ടീസിന്‌ മറുപടി നല്‍കി. എന്നാല്‍ ഇത്‌ ഗൗനിക്കാതെ രണ്ടാമതും നോട്ടീസ്‌ നല്‍കി ഷെഡ്ഡ്‌ പൊളിക്കുകയായിരുന്നു.ബുധനാഴ്‌ച രാവിലെ പോലീസിന്റെ സഹായത്തോടെയാണ്‌ ഒഴിപ്പിച്ചത്‌. ഈസമയം ശാരദ മാത്രമാണ്‌ സ്ഥലത്തുണ്ടായിരുന്നത്‌. മുട്ടം ജങ്‌ഷനില്‍ പെട്ടിവണ്ടിയില്‍ കച്ചവടം നടത്തുന്ന ഗോപാലന്‍ എത്തിയപ്പോഴേക്കും അധികാരികള്‍ ഷെഡ്ഡ്‌ പൊളിച്ചുമാറ്റിയിരുന്നു. ഇതിനുമുമ്പ്‌ കുഴഞ്ഞുവീണ ശാരദയെ നാട്ടുകാര്‍ മുട്ടത്തെ സ്വകാര്യ ആസ്‌?പത്രിയില്‍ എത്തിച്ചു.വീട്‌ നഷ്ടപ്പെട്ട ശാരദയും ഗോപാലനും പരാതിയുമായി പിന്നീട്‌ മുട്ടം പഞ്ചായത്ത്‌ ഓഫീസില്‍ എത്തി. പഞ്ചായത്ത്‌ അധികാരികള്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ കാഞ്ഞാര്‍ പോലീസെത്തി ഇവരെ തൊടുപുഴ ആസ്‌?പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൂന്നുമക്കളും വിവാഹംകഴിച്ച്‌ വേറെയാണ്‌ താമസം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ