2011, മേയ് 16, തിങ്കളാഴ്‌ച

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19 കാരന്‍ തുടര്‍ചികിത്സയ്‌ക്ക്‌ സഹായം തേടുന്നു

തൊടുപുഴ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 19കാരന്‍ തുടര്‍ചികിത്സയ്‌ക്ക്‌ പണമില്ലാതെ വിഷമിക്കുന്നു. ഉടുമ്പന്നൂര്‍ കുളപ്പാറ പള്ളിപ്പുറത്ത്‌ സുരേന്ദ്രന്‍ - രതി ദമ്പതികളുടെ മകന്‍ ബിനു (19) ആണ്‌ സുമനസ്സുകളുടെ സഹായം തേടുന്നത്‌. രണ്ട്‌ മാസം മുന്‍പ്‌ തൊടുപുഴയില്‍ നിന്നും സുഹൃത്തിനൊപ്പം മോട്ടോര്‍ സൈക്കിളിന്‌ പിന്നിലിരുന്ന്‌ യാത്ര ചെയ്യുമ്പോഴാണ്‌ അപകടം. എതിര്‍വശത്തു നിന്നും അമിതവേഗത്തില്‍ വന്ന വാഹനത്തിന്‌ സൈഡ്‌ കൊടുക്കുമ്പോള്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. അപകടത്തില്‍ വാരിയെല്ലൊടിഞ്ഞ്‌ കരളില്‍ തുളച്ചു കയറുകയും കിഡ്‌നിക്കും മൂത്രാശയത്തിനും തകരാര്‍ സംഭവിക്കുകയും ചെയ്‌തു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ ബിനു ഇപ്പോള്‍ അടുത്ത ശസ്‌ത്രക്രിയയ്‌ക്ക്‌ ഒരുങ്ങുകയാണ്‌. സാമ്പത്തികമായി ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ബിനു, അടുത്ത ശസ്‌ത്രക്രിയാ ദിനമായ മെയ്‌ 27 നെ ഭീതിയോടെയാണ്‌ കാണുന്നത്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ ഒരുലക്ഷത്തോളം രൂപ ആവശ്യമുണ്ട്‌. ഇതുകണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്‌ മാതാപിതാക്കള്‍. ഉള്ള കിടപ്പാടം വിറ്റിട്ടാണെങ്കിലും ചികിത്സ നടത്തണമെന്ന ചിന്തയിലാണ്‌ ഇവര്‍. ബിനുവിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഉടുമ്പന്നൂര്‍ ശാഖയിലെ 20087018633 നമ്പറില്‍ സഹായം നല്‍കാവുന്നതാണ്‌. ബിനുവിന്റെ ഫോണ്‍ നമ്പര്‍: 8129431057.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ