2011, മേയ് 29, ഞായറാഴ്‌ച

തുടര്‍ചികിത്സയ്‌ക്കു പണമില്ലാതെ വിഷമിച്ച യുവാവിനു സഹായഹസ്‌തം


അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ തുടര്‍ചികിത്സയ്‌ക്കു പണമില്ലാതെ വിഷമിച്ച യുവാവിനും കുടുംബത്തിനും വിദേശമലയാളിയുടെ സഹായഹസ്‌തം. ഉടുമ്പന്നൂര്‍ കുളപ്പാറ പള്ളിപ്പുറത്ത്‌ ബിനു സുരേന്ദ്രനാണ്‌ വിദേശമലയാളിയുടെ സന്‍മനസ്സില്‍ തുടര്‍ചികിത്സയ്‌ക്ക്‌ പണം ലഭിച്ചത്‌. ബൈക്കപകടത്തില്‍ പരിക്കേറ്റ ബിനുവിന്റെ ദുരവസ്ഥ രണ്ടാഴ്‌ച മുന്‍പ്‌ വി.ബി.സി ന്യൂസില്‍ സംപ്രേഷണം ചെയ്‌തിരുന്നു.
എന്നാല്‍ വിബിസി പ്രേക്ഷകരില്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. പത്തുരൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതിന്റെ പ്രായോഗികബുദ്ധിമുട്ട്‌ ആയിരിക്കാം സഹായം ലഭിക്കാത്തതിന്‌ കാരണം. ഒരു അദ്ധ്യാപിക നല്‍കിയ അഞ്ഞൂറ്‌ രൂപ മാത്രമാണ്‌ ലഭിച്ചത്‌. ഇതിനിടെ വിബിസിയുടെ ഇന്റര്‍നെറ്റ്‌ ചാനലിലൂടെ ബിനുവിന്റെ ദുരവസ്ഥ തൊടുപുഴയിലെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായ ഫെബിന്‍ ലീ ജെയിംസ്‌ ഏതാനും വിദേശമലയാളി സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വിദേശ മലയാളി ചികിത്സാ സഹായമായി അരലക്ഷം രൂപ നല്‍കുകയായിരുന്നു. ഈ തുകയ്‌ക്കുള്ള ചെക്ക്‌ വിബിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ ഫെബിന്‍ലീ ജെയിംസ്‌ ബിനുവിന്റെ പിതാവ്‌ സുരേന്ദ്രന്‌ കൈമാറി.
ബിനുവിന്റെ ദുരവസ്ഥ വിബിസിയുടെ ശ്രദ്ധയില്‍ പെടുത്തിയ ഉടമ്പന്നൂര്‍ സ്വദേശി ജോര്‍ജ്ജ്‌ സേവ്യര്‍, ബിനുവിന്റെ ബുദ്ധിമുട്ട്‌ വാര്‍ത്തയാക്കിയ ക്യാമറമാന്‍ ഗോപാലകൃഷ്‌ണന്‍ അറക്കുളം, വിബിസി ചെയര്‍മാന്‍ സാബു നെയ്യശ്ശേരി, ന്യൂസ്‌ എഡിറ്റര്‍ പി.ആര്‍ പ്രശാന്ത്‌, ചീഫ്‌ ക്യാമറമാന്‍ താരിഷ്‌ എം. ബഷീര്‍, ന്യൂസ്‌ റീഡര്‍ ജയ്‌നി, ക്യാമറമാന്‍മാരായ സാഗര്‍, ബിനു, എബിന്‍, കുര്യാക്കോസ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചികിത്സാ സഹായം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന്‌ സുരേന്ദ്രന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുന്നതാണ്‌ ഏറ്റവും വലിയ പ്രാര്‍ത്ഥനയെന്നായിരുന്നു ജോര്‍ജ്ജ്‌ സേവ്യറിന്റെ പ്രതികരണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ