2011, മേയ് 28, ശനിയാഴ്‌ച

ലോട്ടറി: സി.ബി.ഐയെ പേടിക്കുന്നതാരെല്ലാം? പി.ടി. തോമസ് എം.പി.


എണ്‍പതിനായിരം കോടിരൂപയുടെ ലോട്ടറി കുംഭകോണത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി തീര്‍പ്പ്; വര്‍ഷങ്ങളായി ഇത് സംബന്ധിച്ച് യു ഡി എഫ് നടത്തിവരുന്ന ധാര്‍മിക പോരാട്ടങ്ങളുടെ സുപ്രധാന വിജയമാണ്.
കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ അതിഭീകരമായ തീവെട്ടി കൊള്ള നടക്കുന്നുവെന്നും ഇടതുപക്ഷ സര്‍ക്കാര്‍ നയിക്കുന്ന ധനവകുപ്പിന്റെ പൂര്‍ണ ഒത്താശയുടെ കുടക്കീഴിലാണ് വന്‍ അഴിമതി തഴച്ചുവളരുന്നതെന്നുമുള്ള യു ഡി എഫ് ആരോപണം മിഥ്യയല്ലെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിമേലുണ്ടായ നടപടിക്രമങ്ങളുടെ ഭാഗമായി സി ബി ഐ അന്വേഷണം ഉറപ്പായതോടെ സാന്റിയാഗോ മാര്‍ട്ടിന് മാത്രമല്ല; ധനമന്ത്രി തോമസ് ഐസക്കിനും പൂജപ്പുര ജയിലില്‍ വാസസ്ഥലം ലഭ്യമാകും. പുറത്ത് വ്യാജലോട്ടറിക്കെതിരെ ധര്‍മസമരം നയിക്കുകയും അകത്തിരുന്ന് ലോട്ടറി സംബന്ധമായ എല്ലാ കേസുകളും അന്വേഷണങ്ങളും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അച്യുതാനന്ദന്റെയും മകന്റെയും ഭൂതഗണങ്ങളുടെയും നിര്‍ലജ്ജമായ ഇരട്ടത്താപ്പുകളും സി ബി ഐ അന്വേഷണത്തോടെ അനാവരണം ചെയ്യപ്പെടും. ലോട്ടറി ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ലെന്ന പ്രചരണം സത്യവിരുദ്ധമാണെന്നാണ് കോടതി മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ ഉറപ്പ് വ്യക്തമാക്കുന്നത്. സി ബി ഐ അന്വേഷണത്തിനുള്ള എല്ലാ വാതിലുകളും തുറക്കപ്പെടുന്നതോടെ അകത്താക്കപ്പെടുന്നവരുടെ അങ്കലാപ്പുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ കേരളത്തെ പിടിച്ചു കുലുക്കിയ ലോട്ടറി കുംഭകോണത്തിന്റെ നാള്‍വഴികളും നടവഴികളും പരിശോധിക്കുന്നത് ഒരു ഓര്‍മ പുതുക്കലായിരിക്കും.
1967-ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്താണ് ആദ്യമായി കേരളത്തില്‍ സര്‍ക്കാര്‍ ലോട്ടറി ആരംഭിക്കുന്നത്. കണ്ണീരില്ലാത്ത നികുതിയെന്നായിരുന്നു അന്നത്തെ ധനമന്ത്രി പി കെ കുഞ്ഞു ലോട്ടറിയെ വിശേഷിപ്പിച്ചത്. ഒരു രൂപ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും എന്ന പ്രസിദ്ധ സിനിമാഗാനം കേരളത്തിലെ ലോട്ടറിയുടെ സമകാലിക പ്രസക്തിയും സ്വീകാര്യതയും വ്യക്തമാക്കുന്നതായിരുന്നു. എണ്‍പതുകളുടെ തുടക്കം വരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ലോട്ടറികള്‍ക്കിടയിലേക്ക് 1998 കളോടെയാണ് അന്യസംസ്ഥാന ലോട്ടറികള്‍ കടന്നുവരുന്നത്. ഒറ്റയക്ക ലോട്ടറി ഉള്‍പ്പെടെ നൂറുകണക്കിന് ലോട്ടറി നറുക്കെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ അത് കൂടുതലായും ആകര്‍ഷിച്ചത് കൂലിപണിക്കാരെയും പട്ടിണി പാവങ്ങളെയുമായിരുന്നു. രണ്ടായിരത്തില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ വ്യാപകമായതോടെ ഇടത്തരക്കാരും സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും ഈ ചൂതാട്ടത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 2001ല്‍ അധികാരത്തില്‍വന്ന എ കെ ആന്റണി സര്‍ക്കാരാണ് കേരള സ്റ്റേറ്റ് ലോട്ടറീസ് ആന്റ് ഓണ്‍ലൈന്‍ ലോട്ടറീസ് റെഗുലേഷന്‍ റൂള്‍സ് 2003 നടപ്പാക്കിക്കൊണ്ട് ഈ രംഗത്തെ തട്ടിപ്പും കൊള്ളയും തടയുന്നതിന് ആദ്യശ്രമം ആരംഭിച്ചത്. തുടര്‍ന്ന് അന്യസംസ്ഥാന പേപ്പര്‍ ലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി എന്നിവ സംബന്ധിച്ച് ലോട്ടറിവകുപ്പ് സമഗ്രമായി പഠിക്കുകയും ഇതിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും കര്‍ശന നടപടികള്‍ ആരംഭിക്കുകയും ചെയ്തു. മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതിവരെ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ 2005 ജനുവരിയില്‍ കേരളം ലോട്ടറി ഫ്രീസോണായി പ്രഖ്യാപിക്കേണ്ടിവന്നു. എന്നാല്‍ പൊതുസമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് 2005 ഏപ്രില്‍ മാസത്തില്‍ കേരള ലോട്ടറി പുനരാരംഭിക്കാന്‍ തീരുമാനിച്ച് സുപ്രീം കോടതിയുടെ ബി ആര്‍ എന്റര്‍പ്രൈസസ് കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് മറ്റ് സംസ്ഥാനത്തിന്റെ ലോട്ടറി നടത്താന്‍ അനുവാദമില്ലാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ പേപ്പര്‍ ലോട്ടറിയും അനുവദിക്കേണ്ടിവന്നു. എന്നാല്‍ ടാക്‌സ് ഓണ്‍ ലോട്ടറീസ് ആക്ട് പാസാക്കിക്കൊണ്ട് പേപ്പര്‍ ലോട്ടറിക്ക് മേല്‍ വന്‍ നികുതി ഏര്‍പ്പെടുത്തി 400 നറുക്കെടുപ്പില്‍നിന്നും 4 നറുക്കെടുപ്പാക്കി കുറയ്ക്കുവാനും ഓണ്‍ലൈന്‍ ലോട്ടറിയെ ഗാംബ്ലിഗ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവന്ന് നിരോധിക്കാനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനായി.
2006ല്‍ യു ഡി എഫ് ഗവണ്‍മെന്റ് മാറി എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതോടെ ലോട്ടറി മാഫിയക്ക് അഴിഞ്ഞാടുന്നതിന് സര്‍വ ലൈസന്‍സും ലഭിച്ചു. ധനമന്ത്രിയുടെ ഒത്താശയോടെ അഴിമതി തഴച്ചുവളര്‍ന്നു. ലോട്ടറി സി പി എമ്മിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഫണ്ട് ശേഖരണത്തിന് മാര്‍ഗ്ഗവുമായി. ദേശാഭിമാനിക്ക് ലഭിച്ച രണ്ടുകോടിയുടെ ബോണ്ട് തന്നെ ഉദാഹരണം. കൈരളി ടവര്‍പോലുള്ള കെട്ടിടങ്ങള്‍ ഉയര്‍ത്തിയതും ഇത്തരം ഫണ്ടുകൊണ്ടാണെന്ന് നാട്ടില്‍ പാട്ടായിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ ഭൂട്ടാന്‍, സിക്കിം സര്‍ക്കാരുകളുടെ പേരില്‍ ദിനംപ്രതി 20 കോടിയോളം രൂപയുടെ ടിക്കറ്റുകള്‍ വില്‍ക്കുന്നുവെന്നും ഇത് അതത് സര്‍ക്കാരുകള്‍ അറിയാതെയാണെന്നും അവ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ വി ഡി സതീശന്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചു. ഗത്യന്തരമില്ലാതെ വി എസ് ഗവണ്‍മെന്റ് അന്വേഷണത്തിനായി സിബി മാത്യുവിനെ ഏല്‍പ്പിച്ചു. 2006 ഒക്‌ടോബര്‍ 1ന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദിനംപ്രതി 22.5 കോടിരൂപ ലോട്ടറി മാഫിയ കേരളത്തില്‍നിന്നും സമാഹരിക്കുന്നുവെന്നും അടിയന്തിരമായി അവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു സാരം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി നടത്തിപ്പുകാര്‍ക്ക് നോട്ടീസ് കൊടുത്തെങ്കിലും അവര്‍ കോടതിയില്‍ പോയപ്പോള്‍ ഈ റിപ്പോര്‍ട്ട് കോടതി കാണാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. ധനമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും സാന്റിയാഗോ മാര്‍ട്ടിനും കൊച്ചിയിലെത്തി കോടതി നടപടികള്‍ ഒരേ സീറ്റിലിരുന്ന് വീക്ഷിച്ചു. തുടര്‍ന്ന് ഇങ്ങോട്ട് എല്ലാകേസുകളിലും ലോട്ടറിക്കാര്‍ക്ക് അനുകൂലവിധിമാത്രം സമ്പാദിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. ഇക്കാര്യത്തില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള കലഹവും നാട്ടില്‍ പാട്ടാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വക്കറ്റ് അശോകനെ സര്‍ക്കാരിനുവേണ്ടി കേസ് നടത്താന്‍ നിയോഗിച്ചു. സുപ്രീം കോടതിയിലെ കേസുകള്‍വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സുപ്രീം കോടതിയില്‍ അപേക്ഷ കൊടുത്ത് തിരികെവന്ന അഡ്വ അനില്‍കുമാറിന് ഷോക്കോസ് കൊടുത്ത് ധനമന്ത്രി സ്വീകരിച്ചു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് അനിലിനെ പുറത്താക്കുകയും ചെയ്തു. ലോട്ടറി വിഷയത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മുഖ്യമന്ത്രിയെ പാര്‍ട്ടിയെ ഇടപെടുവിച്ച് തടഞ്ഞു. പിന്നീട് നടന്നതെല്ലാം ഐസക്-മാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ കേരളത്തില്‍ കൊള്ളയടിച്ച കഥ.
2001-06 കാലഘട്ടത്തില്‍ ലേഖകന്‍ എം എല്‍ എ ആയിരുന്ന തൊടുപുഴ മണ്ഡലത്തില്‍ ഒരു ദിവസംപോലും ഒരു ഓണ്‍ലൈന്‍ വില്പനകേന്ദ്രം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടില്ല. വ്യാപകമായ ലോട്ടറി കൊള്ളയിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുവാനും ബോധവത്ക്കരിക്കുന്നതിനുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവസിച്ചു. കേരള സര്‍ക്കാരിന് നിരവധി നിവേദനങ്ങള്‍ നല്‍കി പക്ഷെ എല്ലം കേന്ദ്രത്തിന്റെ കുറ്റമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറി. 2009ല്‍ എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഈ വിഷയം ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിച്ചത് വിഷയത്തില്‍ വലിയ വഴിത്തിരിവായി. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പേരില്‍ പ്രതിവര്‍ഷം 16,000 കോടിയുടെ ലോട്ടറി വില്പന കേരളത്തില്‍ നടക്കുന്നുവെന്ന വിവരം സിക്കിം ഗവണ്‍മെന്റിന് പുതിയ ഒരറിവായിരുന്നു. സിക്കിം എംപി റായ് മുഖേന ലേഖകന് സിക്കിമില്‍ നിന്നും ലഭിച്ച മറുപടിയില്‍ ഇവ വ്യക്തമായിരുന്നു. 16,000 കോടിരൂപയുടെ ലോട്ടറി വില്പന നടത്തുന്നുവെന്നും അതിന് സിക്കിം ഗവണ്‍മെന്റിന് പങ്കില്ലെന്നും അത്തരം വ്യാജലോട്ടറി വില്പന നടക്കുന്നുവെങ്കില്‍ അതിനെതിരെ നടപടിയെടുക്കേണ്ടത് കേരള ഗവ. ആണെന്നുമാണ് സിക്കിം സര്‍ക്കാര്‍ അറിയിച്ചത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം മുഖേന ഭൂട്ടാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോഴും ഇത്രവലിയ ലോട്ടറിക്കൊള്ള നടക്കുന്നകാര്യം അവരും അറിഞ്ഞിട്ടില്ല. തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ഐതിഹാസികമായ സമരങ്ങള്‍ കേരളത്തിന്റെ വര്‍ത്തമാന ചരിത്രത്തില്‍ ഇടംനേടിക്കഴിഞ്ഞു.
2010 ജൂലൈ 27ന് ഈ വിഷയം അടിയന്തര പ്രമേയമായി നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ യാതൊരു അന്വേഷണവും ഇല്ലെന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞ ധനമന്ത്രിയുടെ തുടര്‍ന്നിങ്ങോട്ടുള്ള മലക്കം മറിച്ചിലുകള്‍ മറക്കാന്‍ സമയമായിട്ടില്ല.അന്യസംസ്ഥാന ലോട്ടറി വില്‍ക്കുന്നതിന് ഇടയാളായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജനെ പാര്‍ട്ടി നിയമിച്ചു. കേരള ലോട്ടറി ക്ഷേമനിധിയുടെ മറവില്‍ ലോട്ടറി മാഫിയക്ക് കളമൊരുക്കുന്നതില്‍ അദ്ദേഹം പൂര്‍ണമായി വിജയിച്ചു. ലോട്ടറി സംബന്ധിച്ച എല്ലാ തട്ടിപ്പുകള്‍ക്കും എതിരെ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ ലേഖകന് കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറുപടി. ലോ ആന്റ് ഓര്‍ഡര്‍ സ്റ്റേറ്റ് സബ്ജക്ട് ആണെന്നും ലോട്ടറി നിയമലംഘനത്തിന് സ്റ്റേറ്റ് ഗവണ്‍മെന്റ് നടപടിയെടുക്കേണ്ടതാണെന്നും 04.11.09ല്‍ ലോട്ടറി നിയമം ലംഘിക്കുന്നവര്‍ക്കെതിരെകേസെടുക്കാമെന്ന് സുപ്രീം കോടതി ക്ലാരിഫിക്കേഷന്‍ നല്‍കിയിട്ടും ഒരു കേസുപോലും എടുത്തില്ല. ചില്ലറ വില്പനകേന്ദ്രത്തില്‍ പൊലീസ് എത്തിനോക്കി തിരികെപോന്നു എന്നാല്‍ ഓഫീസിലോ ഗോഡൗണിലോ പരിശോധന നടത്താന്‍ കോടിയേരിയുടെ പൊലീസിന് അനുമതി കൊടുത്തില്ല. കേന്ദ്രത്തിന് വിജിലന്‍സ് റിപ്പോര്‍ട്ട് അയച്ചുകൊടുത്തിരുന്നുവെന്നും നടപടി ആവശ്യപ്പെട്ടിട്ട് എടുക്കുന്നില്ലയെന്നും വ്യാജപ്രചരണം നടത്തുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇത് സാധൂകരിക്കുന്നതിന് ടിഎന്‍ സീമ എംപി രാജ്യസഭയില്‍ ചോദിച്ച ചോദ്യത്തിന് 30.09.10ല്‍ കേന്ദ്രത്തിന് ഇത് ലഭിച്ചിട്ടുണ്ടെന്ന മറുപടി ലഭിച്ചു. ഇത് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. എന്നിട്ടും കുറ്റം കേന്ദ്രത്തിന് മേല്‍ കെട്ടിവെച്ച് പ്രസ്താവന യുദ്ധം നടത്തി. ഈ ഘട്ടത്തിലാണ് വിഎസിന്റെ ഇടപെടല്‍, ധനമന്ത്രി അറിയാതെ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്ത്രമന്ത്രിക്കും പ്രധാനമന്ത്രിക്കും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്. എന്നാല്‍ നടപടികള്‍ പാലിച്ചുകൊണ്ട് കത്തെഴുതാന്‍ മുഖ്യമന്ത്രിയും തയ്യാറായില്ല. ഈ ഘട്ടത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഡി സതീശന്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി ആവശ്യപ്രകാരം മാത്രമാണ് കേന്ദ്രം ആവശ്യപ്പെട്ട കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. കേരളം ഭരിച്ച എല്‍ഡിഎഫ് ലോട്ടറി മാഫിയയുമായിട്ടുണ്ടായിരുന്ന അവിശുദ്ധബന്ധം തുറന്നുകാട്ടുന്നതില്‍ ലേഖകനും പാര്‍ട്ടിയും വഹിച്ച പങ്ക് ഈ കോടതിവിധിയിലൂടെ അംഗീകരിച്ചിരിക്കുന്നു. കേരളത്തിലെ പാവപ്പെട്ടവരെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ നേടിയ ഈ വിജയത്തില്‍ നൂറ് ശതമാനം ചാരിതാര്‍ത്ഥ്യമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ