2011, മേയ് 30, തിങ്കളാഴ്‌ച

ഉമ്മന്‍ചാണ്ടി അറിയാന്‍...



മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മന്‍ചാണ്ടിക്ക്‌ അഭിവാദ്യങ്ങള്‍. വകുപ്പുകളുടെ വിഭജനം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ നല്ല ഭരണം കാഴ്‌ച വയ്‌ക്കുവാന്‍ ഒരു സാധാരണക്കാരന്റെ അഭിപ്രായങ്ങള്‍ കുറിക്കട്ടെ. ഇന്നത്തെ മംഗളം പത്രത്തില്‍ തൃശ്ശൂരില്‍ നിന്നും ജോയി എം. മണ്ണൂര്‍ എഴുതിയ വാര്‍ത്തയുടെ തലക്കെട്ട്‌ `പോലീസില്‍ ഇഷ്‌ടകസേരകള്‍ക്കായി ലക്ഷങ്ങളുടെ ലേലം വിളി. ചാകര കൊയ്‌ത്തുള്ള തസ്‌തികകള്‍ സ്വന്തമാക്കാന്‍ പോലീസ്‌ ഓഫീസര്‍മാര്‍ ഓട്ടം തുടങ്ങി എന്നതിന്റെ സൂചനകളാണ്‌ വാര്‍ത്തയുടെ ഉള്ളടക്കം.
കേരളത്തില്‍ മുന്നണി ഭരണം സംഭാവന ചെയ്‌ത ഒന്നാണ്‌ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന്‌ `പടി' നിശ്ചയിക്കുന്ന പ്രവണത. മുഖ്യകക്ഷിയും ഘടകകക്ഷികളും അവരവരുടെ വകുപ്പുകള്‍ സ്വന്തം മേച്ചില്‍പുറങ്ങളാക്കി മാറ്റുകയാണ്‌.
പോലീസ്‌, രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹന വകുപ്പ്‌, പൊതുമരാമത്ത്‌ തുടങ്ങിയവയാണ്‌ ഇക്കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത്‌. വകുപ്പ്‌ മന്ത്രിയുടെ അടുപ്പക്കാരന്റെ പക്കല്‍ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കുകയാണ്‌ ആദ്യപടി. തുടര്‍ന്ന്‌ നിശ്ചിത പടി നല്‍കുന്നവര്‍ക്ക്‌ ഇഷ്‌ടലാവണങ്ങള്‍ നല്‍കുന്നു. ഇടുക്കി ജില്ലയില്‍ പോലീസ്‌ വകുപ്പില്‍ മൂന്നാല്‍, കട്ടപ്പന, തൊടുപുഴ സബ്‌ഡിവിഷനുകളിലെ ഡിവൈ.എസ്‌.പി തസ്‌തികയ്‌ക്കാണ്‌ ആവശ്യക്കാര്‍ ഏറെയുള്ളത്‌. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ആറുമാസത്തേക്ക്‌ ഓരോ സബ്‌ ഡിവിഷനിലും 25 ലക്ഷം രൂപ നല്‍കുന്നവര്‍ക്കാണ്‌ പോസ്റ്റിംഗ്‌ നല്‍കിയുന്നതെന്നാണ്‌ ആരോപണം. എന്തായാലും കാല്‍കോടി രൂപ സംഭാവന നല്‍കുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ ആരെയും കൊന്നും പിടിച്ചു പറിച്ചും മുടക്കു മുതലും ലാഭവും തിരിച്ചു പിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഗതാഗതവകുപ്പില്‍ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ തുടങ്ങി ആര്‍.ടി.ഒ വരെയുള്ള തസ്‌തികകളില്‍ ഒരു വര്‍ഷം സേവനം ചെയ്യാന്‍ 25000 രൂപ മുതല്‍ അഞ്ച്‌ ലക്ഷം രൂപ വരെയായിരുന്നു പടി. ഇത്‌ ഇപ്പോഴും തുടരുകയാണ്‌, തുക വര്‍ധിച്ചുവെന്ന്‌ മാത്രം. ഈ രീതിയില്‍ പടി നല്‍കിയ ഉദ്യോഗസ്ഥര്‍ ഗതാഗതനിയമലംഘനത്തിന്‌ കൂട്ടുനില്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതാണല്ലോ കേരളത്തെ അപകടത്തിന്റെ സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നത്‌.
മാറുന്ന സര്‍ക്കാരിനനുസരിച്ച്‌ രാഷ്‌ട്രീയനിറം മാറുന്നതില്‍ സ്‌പെഷ്യലൈസ്‌ ചെയ്‌ത ഉദ്യോഗസ്ഥരാണ്‌ കേരളത്തില്‍ പിടിച്ചു പറി നടത്തുന്നതെന്നതും പരസ്യമായ രഹസ്യമാണ്‌.
ഇന്നലെ വരെ ചെങ്കൊടിക്ക്‌ പിന്നില്‍ അണി നിരന്നവര്‍ ഇന്ന്‌ കോണ്‍ഗ്രസ്‌, കേരള കോണ്‍ഗ്രസ്‌, ലീഗ്‌, ആര്‍.എസ്‌.പി പതാകകള്‍ക്ക്‌ പിന്നില്‍ അണി നിരന്നിരിക്കുന്നു. ഓരോ വകുപ്പിലെയും ട്രാന്‍സ്‌ഫര്‍ ആന്റ്‌ പോസ്റ്റിംഗ്‌ മന്ത്രിസഭ കൂട്ടായി ചര്‍ച്ച ചെയ്‌ത്‌ നടത്തിയാല്‍ അത്‌ അഴിമതിക്കെതിരേയുള്ള ഒരു പോരാട്ടമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ വകുപ്പും ഓരോരുത്തരുടെ വിഹാരകേന്ദ്രമാക്കി മാറ്റിയാല്‍ ഇവിടെ ക്രമസമാധാനവും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളം തെറ്റും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ