2011, മേയ് 27, വെള്ളിയാഴ്‌ച

ബ്രിട്ടണ്‍ കുടിച്ചുതിമിര്‍ക്കുകയാണ്‌. അതിനൊപ്പം മദ്യലഹരിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം

ബ്രിട്ടണ്‍ കുടിച്ചുതിമിര്‍ക്കുകയാണ്‌. അതിനൊപ്പം മദ്യലഹരിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇതാദ്യമായി ഒരു മില്യണ്‍ കവിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 12 ശതമാനം അധികമാണിത്‌. ഏഴു വര്‍ഷം മുമ്പുള്ള കണക്കുകളേക്കാള്‍ ഇരട്ടിയാളുകളെയാണ്‌ മദ്യം കീഴ്‌പ്പെടുത്തുന്നതെന്ന്‌ ആശുപത്രികളില്‍നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു. ആഘോഷങ്ങളെ മദ്യത്തില്‍ മുക്കുന്ന മലയാളികള്‍ക്കും ഇതൊന്ന് ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും. 2009-2010-ല്‍ 1,057,000 പേരാണ്‌ മദ്യത്തിന്റെ പിടിയില്‍നിന്നു മോചനം കിട്ടാന്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ അഡ്‌മിറ്റായത്‌.


മുന്‍ വര്‍ഷത്തില്‍ ചികിത്സ തേടിയവര്‍ 945,500 പേരായിരുന്നു. മദ്യലഹരിയില്‍ അപകടത്തില്‍ പെട്ടവരുടെയും എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സിച്ചവരുടെയും എണ്ണം ഉള്‍പ്പെടുത്താതെയാണ്‌ ഈ കണക്ക്‌. മദ്യത്തിന്റെ അമിതോപയോഗം മൂലം കരള്‍ രോഗങ്ങള്‍, പാന്‍ക്രിയാറ്റിക്‌ രോഗങ്ങള്‍, കാന്‍സറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക അസുഖങ്ങള്‍ എന്നിവയ്‌ക്കാണ്‌ മിക്കവരും ചികിത്സ തേടി ആശുപത്രിയില്‍ അഡ്‌മിറ്റായത്‌. 2002-2003 ലെ എന്‍എച്ച്‌എസ്‌ കണക്ക്‌ അനുസരിച്ച്‌ 510,800 പേരായിരുന്നു ആ വര്‍ഷം ചികിത്സ തേടിയിരുന്നത്‌.


മദ്യം വളരെ സുലഭമായി ലഭിക്കുന്നതും വിലക്കുറവുമാണ്‌ മദ്യപാനത്തിന്റെ അളവ്‌ കൂടുന്നതിനു കാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ്‌ ഇടപെടേണ്ട കാലം കഴിഞ്ഞുവെന്ന്‌ മദ്യത്തിനെതിരേ പ്രചാരണം നടത്തുന്നവര്‍ പറയുന്നു. ആശുപത്രിയിലെത്തുന്നവരില്‍ മൂന്നില്‍ രണ്ടുപേരും പുരുഷന്മാരാണ്‌. പ്രായം ചെന്നവരാണ്‌ കൂടുതലാണ്‌ ആശുപത്രികളിലെത്തുന്നത്‌. മദ്യലഹരി സമൂഹത്തില്‍ പടരുമ്പോള്‍ ഹെല്‍ത്ത്‌ സര്‍വീസിന്‌ പ്രിസ്‌ക്രിപ്‌ഷന്‍ ഇനത്തില്‍ മാത്രം 2.4 മില്യണ്‍ പൗണ്ട്‌ ആണ്‌ ചെലവ്‌. മുന്‍വര്‍ഷത്തേക്കാള്‍ 1.4 ശതമാനം അധികമാണിത്‌. എന്‍എച്ച്‌എസിന്‌ 2.7 ബില്യണ്‍ അധികമായി ചെലവായി. നോര്‍ത്ത്‌ വെസ്‌റ്റിലാണ്‌ ഏറ്റവുമധികം പേര്‍ ലഹരിരോഗങ്ങള്‍ക്ക്‌ ചികിത്സ തേടിയത്‌. 100,000 പേരില്‍ 515 പേരും ഇവിടെ ചികിത്സ ആവശ്യമുള്ളവരാണ്‌.


ലണ്ടനില്‍ 100,000 പേരില്‍ 130 പേര്‍ മാത്രമാണ്‌ ചികിത്സ തേടുന്നത്‌. ഏറ്റവും കൂടുതല്‍ പ്രിസ്‌ക്രിപ്‌ഷന്‍ വേണ്ടി വന്നതും നോര്‍ത്ത്‌ വെസ്‌റ്റിലാണ്‌. തൊട്ടുപിന്നാലെ നോര്‍ത്ത്‌ ഈസ്‌റ്റ്‌. ലണ്ടനിലാണ്‌ ഏറ്റവും കുറവ്‌. 2015-ല്‍ മദ്യപാനം മൂലമുള്ള രോഗങ്ങള്‍ 1.5 മില്യണ്‍ ആയി വര്‍ദ്ധിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. വാര്‍ഷിക ചികിത്സാ ചെലവുകള്‍ 3.7 ബില്യണ്‍ ആയി ഉയരും. ബ്രിട്ടന്റെ അതിഗുരുതരമായ മദ്യപാനം മൂലം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 250,000 പേര്‍ മരിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഇതിനിടെ ആഴ്‌ചയിലെ മദ്യോപയോഗം താഴേയ്‌ക്കാണെന്ന്‌ പുതിയ കണക്കുകള്‍ കാണിക്കുന്നു. 13 ശതമാനമാണ്‌ കുറവ്‌. ബിഞ്ച്‌ ഡ്രിംങ്കിംഗ്‌ കുറഞ്ഞിട്ടുണ്ട്‌. 15 വയസ്‌ വരെ പ്രായമുളളവരില്‍ മദ്യം ഉപയോഗിക്കാത്തവരുടെ എണ്ണം 49 ശതമാനമായി ഉയര്‍ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ