2012, ജനുവരി 1, ഞായറാഴ്‌ച

മുല്ലപ്പെരിയാര്‍; ആത്മസംയമനം ബലഹീനതയല്ല ശക്തിയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


മുല്ലപ്പെരിയാര്‍; ആത്മസംയമനം ബലഹീനതയല്ല ശക്തിയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തൊടുപുഴ : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കേരളം ആത്മസംയമനം പാലിക്കുന്നത്‌ ബലഹീനതയല്ലെന്നും നമ്മുടെ ശക്തിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഉള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട്‌ പ്രശ്‌നപരിഹാരമാണ്‌ കേരളം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജി സ്റ്റഡിസെന്ററിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കാര്‍ഷികമേളയിലെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം സ്വീകരിച്ച നിലപാട്‌ വളരെ വ്യക്തമാണ്‌. തമിഴ്‌നാടിന്‌ വെള്ളവും കേരളത്തിന്‌ സുരക്ഷയുമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്‌. ഇക്കാര്യത്തില്‍ കേരളത്തിലെ ഒരു സംഘടനയോ ഒരു വ്യക്തിയോ പോലും എതിര്‌ പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ്‌ പ്രശ്‌നമായത്‌. ഡി.എം.കെ. നേതാവ്‌ കരുണാനിധിക്ക്‌ നല്‍കിയ കത്തിന്‌ ലഭിച്ച മറുപടിയിലും മാധ്യമങ്ങളെയാണ്‌ കരുണാനിധി ആശ്രയിച്ചിരിക്കുന്നത്‌. മാധ്യമങ്ങള്‍ നടത്തിയ കുപ്രചരണം വിശ്വസിച്ച രീതിയിലാണ്‌ മറുപടി. കേരളം ആര്‍ക്കും എതിരല്ല നെഗറ്റീവ്‌ നിലപാടും സ്വീകരിക്കുന്നുമില്ല. 1979-ല്‍ പുതിയ ഡാം എന്ന ആശയം ആദ്യം കൊണ്ടുവന്നത്‌ തമിഴ്‌നാടാണെന്ന സത്യം ആരും മറക്കരുത്‌. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ നല്ല ഒരു തീരുമാനം എടുക്കുവാന്‍ തമിഴ്‌നാട്‌ തയ്യാറാകുമെന്നാണ്‌ വിശ്വാസം. നമ്മുടെ നിലപാട്‌ ദേശീയതലത്തില്‍ ബോധ്യപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകനുള്ള കര്‍ഷകതിലക്‌ അവാര്‍ഡ്‌ വയനാട്‌ സ്വദേശി എല്‍ദോ ബേബി-കൊച്ചുറാണി ദമ്പതികള്‍ക്ക്‌ മുഖ്യമന്ത്രി സമ്മാനിച്ചു. ഫാം ജേര്‍ണലിസ്റ്റ്‌ അവാര്‍ഡ്‌ ദീപിക ഇടുക്കി ബ്യൂറോ ചീഫ്‌ ജോണ്‍സണ്‍ വേങ്ങത്തടത്തിന്‌ മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി. തോമസ്‌ എം.പി., മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ്‌, വൈസ്‌ ചെയര്‍പേഴ്‌സണ്‍ അഡ്വ. താജ്‌മോള്‍, ഡി.സി.സി. പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, വിവിധ കക്ഷിനേതാക്കളായ എം.എസ്‌. മുഹമ്മദ്‌, അഡ്വ. റോയി വാരികാട്ട്‌, കെ. സുരേഷ്‌ബാബു, ബിജു കൃഷ്‌ണന്‍, പി.പി. സാനു, പി. പീതാംബരന്‍പിള്ള, ജോണി പൂമറ്റം, ജോണ്‍ നെടിയപാല, കെ. ഗോപിനാഥന്‍ നായര്‍, ഡോ. പി.സി. അച്ചന്‍കുഞ്ഞ്‌, എ.പി. തോമസ്‌, പ്രസ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്‌. ഡി. സതീശന്‍ നായര്‍, മര്‍ച്ചന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ആര്‍. രമേഷ്‌, അഡ്വ. ജോസഫ്‌ ജോണ്‍, അഡ്വ. ജോസി ജേക്കബ്‌, പ്രൊഫ. എന്‍. ജെ. ജേക്കബ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു

1 അഭിപ്രായം:

  1. ഇത്രയും ശക്തി ഞങ്ങള്‍ക്കു വേണ്ട ചാണ്ടിസാറേ....
    ഒരുത്തനേയും വിശ്വസിക്കാന്‍ പാടില്ലന്നു താങ്കളുടെ നേതാവായ പ്രധാനമന്ത്രി കാണിച്ചു തന്നില്ലേ? എന്നിട്ടും വെറുതേ വള വളാ വര്‍ത്താനം പറഞ്ഞു സ്വയം ചെറുതാകുന്നതെന്തിന്? നാവടക്കൂ പണിയെട്ക്കൂ

    മറുപടിഇല്ലാതാക്കൂ