2012, ജനുവരി 19, വ്യാഴാഴ്‌ച

മന്ത്രി പി. ജെ ജോസഫിന്റെ മകനും രാഷ്‌ട്രീയത്തിലേക്ക്‌


തൊടുപുഴ : കേരള കോണ്‍ഗ്രസ്‌ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്‌ മന്ത്രി പി. ജെ ജോസഫിന്റെ മകന്‍ അബു ജോസഫ്‌ രാഷ്‌ട്രീയത്തിലേക്ക്‌ ഇറങ്ങുമെന്ന്‌ സൂചന. ഇതര കേരള കോണ്‍ഗ്രസ്‌ നേതാക്കളായ കെ.എം മാണി, ആര്‍. ബാലകൃഷ്‌ണപിള്ള, ടി.എം ജേക്കബ്‌, പി.സി ജോര്‍ജ്ജ്‌ എന്നിവര്‍ മക്കളെ രാഷ്‌ട്രീയഗോദായില്‍ ഇറക്കുവാന്‍ ഉപയോഗിച്ച യൂത്ത്‌ ഫ്രണ്ട്‌ തന്നെയാണ്‌ പി.ജെ ജോസഫും തെരഞ്ഞെടുക്കുന്നതെന്നാണ്‌ സൂചന. സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ അബു ജോസഫ്‌ ഒരു വര്‍ഷത്തിലേറെയായി നാട്ടിലുണ്ട്‌. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കുളമാവിലുള്ള ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന അബുവിനെ ഡയറക്‌ടറായി നിയമിക്കുമെന്നാണ്‌ അറിയുന്നത്‌. ഇതിനു പുറമേ യൂത്ത്‌ ഫ്രണ്ട്‌ എം.ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിക്കുവാനാണ്‌ നിക്കമെന്നറിയുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇത്‌ നിഷേധിക്കുകയാണ്‌. യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജോബ്‌ മൈക്കിളും ഇത്‌ നിഷേധിച്ചു.
ഇതേ സമയം പിന്‍ഗാമിയായി മകനെ കൊണ്ടുവരുവാനുള്ള നീക്കം ഭാവിയില്‍ തൊടുപുഴ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവരാവുന്ന തര്‍ക്കം ഒഴിവാക്കാനാണെന്നും സൂചനയുണ്ട്‌. അടുത്ത തെരഞ്ഞെടുപ്പില്‍ മുന്‍ എം.പി കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്ജാണ്‌ തൊടുപുഴ നോട്ടമിട്ടിരിക്കുന്നത്‌. ഇതു കൂടാതെ മറ്റു പല നേതാക്കളും തൊടുപുഴയെ നോട്ടമിട്ടിട്ടുണ്ട്‌. എന്നാല്‍ പി.ജെ ജോസഫ്‌ അല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുവാന്‍ കോണ്‍ഗ്രസ്‌ വൈമുഖ്യം കാണിക്കുമോ എന്ന സംശയവും മകനെ രാഷ്‌ട്രീയത്തിലേക്കു കൊണ്ടു വരുന്നതിന്‌ കാരണമായിട്ടുണ്ട്‌. എന്തായാലും ഏറ്റവും അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ സൂചന.

1 അഭിപ്രായം: