2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ആര്‍ച്ച് ബിഷപ്പ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ (93) കാലംചെയ്തു



വരാപ്പുഴ അതിരൂപത മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ (93) കാലംചെയ്തു. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച രാവിലെ 7.30 നായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ജൂലായ് 18 ന് അദ്ദേഹത്തെ എറണാകുളത്തെ ലൂര്‍ദ്ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ശ്വാസ്വോച്ഛാസം പൂര്‍ണമായും വെന്‍റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് നടത്തിയിരുന്നത്. ശ്വാസകോശത്തിലെ അണുബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതുകൊണ്ട് ഡയാലിസിസിനും വിധേയനാക്കി.
1918 സെപ്തംബര്‍ 8ന് കൊടുങ്ങല്ലൂരിനടുത്ത് കാരയിലാണ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ജനിച്ചത്. പിതാവ് കുഞ്ഞവിരാ. അമ്മ ത്രേസ്യാ. ഇട്ടീരാ എന്നായിരുന്നു കൊര്‍ണേലിയൂസിന്റെ വിളിപ്പേര്. കൊടുങ്ങല്ലൂര്‍ കാര മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍, എറണാകുളം സെന്റ്.ആല്‍ബര്‍ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലുവ മംഗലപ്പുഴ സെന്റ്.ജോസഫ്‌സ് സെമിനാരി, റോമിലെ ഉര്‍ബാനിയാന പ്രൊപഗാന്ത കൊളജ് എന്നിവിടിങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തത്ത്വശാസ്ത്രം, ഉപനിഷത്ത് പഠനം, സഭയുടെ കാനന്‍ നിയമം എന്നിവയില്‍ ഡോക്ടറേറ്റ് നേടി.
1945ലാണ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ പൗരോഹിത്യം സ്വീകരിച്ചത്. വിജയപുരം രൂപതാധ്യക്ഷനായി 15 വര്‍ഷം സേവനമനുഷ്ഠിച്ച അദ്ദേഹം, 1987ലാണ് വരാപ്പുഴ അതിരൂപതാധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. നിരവധി ക്രൈസ്തവ പ്രാര്‍ത്ഥനാ ഗീതങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. 1989മുതല്‍ 1992വരെ കെസിബിസി അധ്യക്ഷനായിരുന്നു. 1996 ല്‍ അതിരൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം, കാക്കനാടിനടുത്ത് ചെമ്പുമുക്കില്‍ അതിരൂപതയുടെ പ്രത്യേക മന്ദിരത്തില്‍ വിശ്രമജീവിതത്തിലായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ