2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കണ്ടതും കാണാത്തതും

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ ചേംബറില്‍ പ്രാണ രക്ഷാര്‍ത്ഥം ഓടിക്കയറിയ യുവാവിനെ അക്രമിസംഘം അടിച്ചു വീഴ്‌ത്തുന്നു. തടയാന്‍ ശ്രമിച്ച വനിതാ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിനെ ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിച്ചു കൊണ്ട്‌ മര്‍ദ്ദനം തുടരുന്നു. അടി കൊണ്ട്‌ വീണ യുവാവിനെ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാര്‍ ചേര്‍ന്ന്‌ പോലീസ്‌ ജീപ്പില്‍ ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടു പോകുന്നു. അക്രമികളുടെ താവളത്തില്‍ യുവാവിനെയും ജനപ്രതിനിധികളേയും ഇറക്കി വിട്ട്‌ അക്രമികള്‍ക്ക്‌ വഴിയൊരുക്കുവാന്‍ സീനിയര്‍ സിവില്‍ ഓഫീസര്‍ പോകുന്നു. ഈ സംഭവങ്ങള്‍ ബീഹാറിലോ ഒറീസയിലോ നടന്നതല്ല. തൊടുപുഴയ്‌ക്ക്‌ സമീപം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞദിവസം സംഭവിച്ച കാര്യങ്ങളാണിവ. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌. അക്രമികള്‍ക്ക്‌ ഓശാന പാടിയ പോലീസ്‌ നമ്മുടെ നാട്ടില്‍ ക്രമസമാധാനം എങ്ങിനെ സംരക്ഷിക്കുമെന്നതിന്റെ നേര്‍കാഴ്‌ചയാണിത്‌. ആര്‌ പറഞ്ഞാലും തങ്ങള്‍ നന്നാകില്ലെന്ന വാശിയിലാണ്‌ ചില പോലീസ്‌ ഓഫീസര്‍മാര്‍. ഇനി വെള്ളിയാമറ്റത്ത്‌ നടന്ന സംഭവങ്ങള്‍ എന്താണെന്ന്‌ നോക്കാം. കേരളം ആര്‌ ഭരിച്ചാലും നാടും പോലീസ്‌ സ്റ്റേഷനും തങ്ങളുടെ വരുതിയില്‍ വര്‍ഷങ്ങളായി നിര്‍ത്തുന്ന ചില പൊതുസേവകര്‍ ഈ നാട്ടിലുണ്ടത്രെ. അക്രമികളുടെ പിന്നില്‍ അടിയുറച്ച്‌ നില്‍ക്കുക എന്നതാണ്‌ ഇവരുടെ മുഖമുദ്ര. തങ്ങളെ എതിര്‍ത്താല്‍ തട്ടിക്കളയും എന്നാണ്‌ ഇവര്‍ നാട്ടുകാര്‍ക്ക്‌ നല്‍കുന്ന മുന്നറിയിപ്പ്‌. മണല്‍ കടത്തിലും ഇതര നിയമലംഘന പ്രവര്‍ത്തികളാലും സ്‌പെഷ്യലൈസ്‌ ചെയ്‌തതിവരാണത്രെ, വെള്ളിയാമറ്റത്തെ രാജാക്കന്‍മാര്‍. ജനാധിപത്യത്തിലൊന്നും ഇവര്‍ക്ക്‌ വിശ്വാസമില്ല. അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ തിളങ്ങി നില്‍ക്കുന്നവര്‍ ഇവരുടെ സംരക്ഷകരാണെന്നും പറയാം. മന്ത്രി മുതല്‍ പഞ്ചായത്ത്‌ മെമ്പര്‍മാര്‍ വരെ നാട്ടിലേറെയുണ്ടെങ്കിലും ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ കടന്ന്‌ അക്രമം നടത്തിയിട്ട. കാര്യമായ പ്രതിഷേധങ്ങള്‍ ഉയരാത്തത്‌ ഈ അവിഹിത കൂട്ടുകെട്ടുകളാണത്രെ.തടിവെട്ടി കൊണ്ടുപോയതോടെ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തന്നെ ഹനിക്കുന്ന രീതിയില്‍ റോഡ്‌ തകര്‍ന്നതിനെ ചോദ്യം ചെയ്‌തതിന്റെ പേരിലാണത്രെ വെള്ളിയാമറ്റത്ത്‌ ഗുണ്ടകള്‍ ഇറങ്ങിയത്‌.തകര്‍ന്ന റോഡ്‌ നന്നാക്കി നല്‌കാമെന്ന്‌ തടി കച്ചവടക്കാരന്‍ സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ തങ്ങളുടെ സാമ്രാജ്യത്തില്‍ ചോദിക്കാന്‍ ആരാടാ ധൈര്യം കാണിച്ചതെന്നായിരുന്നു പൊതു സേവകരുടെ മറവില്‍ കൊള്ളയും കൊള്ളിവയ്‌പും നടത്തുന്ന പ്രാദേശിക നേതാവിന്റെ ഉള്ളിലിരുപ്പ്‌. അങ്ങനെയാണ്‌ ഗുണ്ടാപ്പടയെ തല്ലാന്‍ വിട്ടത്‌ .തല്ലു കൊണ്ട്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ കയറിയ യുവാവിനെ പ്രസിഡന്റുള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ മുന്നിലിട്ട്‌ തല്ലിച്ചതക്കുവാനും ഇവര്‍ ധൈര്യം കാട്ടി. പ്രസിഡന്റ്‌ പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ എത്തിയതാകട്ടെ. ഒരു സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ മാത്രം. അതായത്‌ നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ പഴയ ഏഡേമാന്‍ ഉണ്ണുന്ന ചോറിന്‌ നന്ദി കാണിക്കുന്നവരാണ്‌ പഴയ ഏഡ്‌മാരും അങ്ങനെയാണ്‌. പരിക്കേറ്റ യുവാവിനെയും ഒപ്പം പോയ ജനപ്രതിനിധികളെയും അക്രമികളുടെ സാമ്രാജ്യത്തില്‍ ഇറക്കി വിടുവാന്‍ ഈ ഉദ്യോഗസ്ഥന്‍ ധൈര്യം കാണിച്ചത്‌. കുളമാവിലേയ്‌ക്ക്‌ ഫോഴ്‌സ്‌ മുഴുവന്‍ നീങ്ങുകയാണെന്ന്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ വിളിച്ചു പറഞ്ഞതു കൊണ്ടാണത്രെ.തല്ലു കൊണ്ടവനെ ആശുപത്രിയിലെത്തിക്കാതെ വഴിയില്‍ തള്ളിയത്‌. എന്തായാലും ഗുരുതരാവസ്ഥയില്‍ ഒരാളെ റോഡില്‍ ഉപേക്ഷിച്ചിട്ട്‌ പോലീസ്‌ പോയത്‌ തടിലോറിക്ക്‌ സംരക്ഷണം നല്‌കാനാണത്രെ. ഏയ്‌, പോലീസ്‌ ഉദ്യോഗസ്ഥരെ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക .വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിങ്ങള്‍ ഇപ്പോള്‍ സംരക്ഷണം നല്‍കുന്ന മണല്‍ കടത്തുകാരുടെ ലോറി ഇടിച്ച്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ മകന്‍ ദാരുണമായി മരണമടഞ്ഞത്‌ നിങ്ങള്‍ മറന്നുവല്ലേ. മനുഷ്യ ജീവന്‌ തന്നെ ഭീക്ഷണിയായ ഇത്തരം മാഫിയകള്‍ക്ക്‌ സംരക്ഷണം നല്‍കാനാണോ സംസ്ഥാന സര്‍ക്കാര്‍ നിങ്ങളെ പോലീസാക്കിയിരിക്കുന്നത്‌. എന്നായാലും ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വെടികെട്ട്‌ നടത്തിയവര തളയ്‌ക്കുവാന്‍ ഇനിയും വൈകരുത്‌.അല്ലെങ്കില്‍ അടുത്ത ദിവസം ഇവര്‍ കാഞ്ഞാര്‍ പോലീസ്‌ സ്റ്റേഷനിലായിരിക്കും വെടിക്കെട്ട്‌ നടത്തുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ