2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

നാഗമംഗലത്ത്‌ അത്ഭുത നീരുറവ


തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു ലൂര്‍ദ്ദിന്റെ പ്രതീതിയാണ്‌. ഇവിടെയുള്ള നാഗമംഗലം എന്ന ഗ്രാമത്തിലെ അത്ഭുതനീറുറവ കാണാന്‍ തീര്‍ത്ഥാടക പ്രവാഹമാണ്‌. ബാംഗ്ലൂര്‍ കെ ആര്‍ പുരത്തു നിന്നും 72 കിലോമീറ്ററും ഹോസൂര്‍ പട്ടണത്തില്‍ നിന്നും 25 കിലോമീറ്ററും ദൂരെ മലയാളം വല്ലംബ്രോസ്സിന്‍ ബനഡിക്‌റ്റൈന്‍ സന്യാസികളുടെ ജെ ജി ഫാമില്‍ ആണ്‌ ഈ അത്ഭുതം. ഈ ഫാമില്‍ സാധാരണ പോലെ ജോലി ചെയ്‌ത ഒരു തൊഴിലാളിയാണ്‌ ഈ അത്ഭുത നീരുറവ കണ്ടെത്തുന്നത്‌. ജലം വളരെ വിരളമായിട്ടുള്ള ഈ സ്ഥലത്തെ നീരുറവയെക്കുറിച്ച്‌ വിസ്‌മയപൂര്‍വ്വം അയാര്‍ ഫാം മേധാവിയായ ഫാ. ജോയി ഉന്നംകല്ലില്‍ ഒഎസ്‌ബിയെ വിവരം അറിയിച്ചു. തുടര്‍ന്ന്‌ അവിടെ മണ്ണ്‌ മാറ്റിയപ്പോള്‍ വലിയൊരു കുളം തന്നെയാണ്‌ രൂപപ്പെട്ടതെന്ന്‌ ഫാ. ജോയി പറയുന്നു. 2008 മെയ്‌ 19 നാണ്‌ ഈ സംഭവം.
അത്ഭുത നീരുറവയെപ്പറ്റി കേട്ട്‌ ധാരാളം ആളുകള്‍ ഈ നീരുറവ സന്ദര്‍ശിക്കാനെത്തുന്നുണ്ട്‌. ഈ നീരുറവയിലെ ജലം പ്രാര്‍ത്ഥനയോടെ ഉപയോഗിച്ചപ്പോള്‍ തളര്‍വാതം, ബുദ്ധിമാന്ദ്യം, കാന്‍സര്‍, നടുവേദന, മുട്ടുവേദന, ഹൃദ്രോഗം, ത്വക്‌രോഗം തുടങ്ങിയവയില്‍ നിന്നൊക്കെ ആശ്വാസം കിട്ടിയതായി സാക്ഷ്യപ്പെടുത്തി പറയുകയും രേഖാമൂലം എഴുതികൊടുക്കുകയും ചെയ്‌ത ധാരാളം സാക്ഷ്യങ്ങള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നതായി ഫാ. ജോയി ഓര്‍മ്മിപ്പിച്ചു.
ഇതുപോലെ മറ്റ്‌ അനേകം അത്ഭുതങ്ങളും സംഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതോടെ ഈ നീരുറവയ്‌ക്ക്‌ അരികെയായി ലൂര്‍ദ്ദ്‌ മാതാവിന്റെ രൂപം സ്ഥാപിക്കുകയും തുടര്‍ന്ന്‌ ദിവസവും പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്‌തു. അതോടെ ദീവസവും വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ എത്തിത്തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരക്കണക്കിനാളുകളാണ്‌ എത്തുന്നത്‌. വിജനമായ ഈ പ്രദേശത്ത്‌ തീര്‍ത്ഥാടകര്‍ വരാന്‍ തുടങ്ങിയതോടെ തമിഴ്‌നാട്‌ സര്‍ക്കാര്‍ അഞ്ചരകിലോമീറ്ററോളം റോഡ്‌ വീതി കൂട്ടി ടാര്‍ ചെയ്‌തു.
ആളുകള്‍ പ്രാര്‍ത്ഥിക്കാന്‍ കൂടുതലായി എത്തിയതോടെ രണ്ടായിരം പേര്‍ക്ക്‌ ഇരിക്കാവുന്ന സജ്ജീകരണങ്ങളോടു കൂടിയ ഒരു പ്രാര്‍ത്ഥനാലയവും ഔദാര്യമനസുള്ളവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ധര്‍മ്മപുരി കത്തോലിക്കാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്‌ ഡോ. ആന്റണി ജോസഫ്‌ അള്‍ത്താരയും അത്ഭുത ജലാശയവും വെഞ്ചരിച്ചു. ഇന്ന്‌ ഇവിടെ തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. വാരാന്ത്യങ്ങളിലും പ്രത്യേക ദിവസങ്ങളിലും 5000 ത്തിനു മേല്‍ ആളുകള്‍ ഇവിടെ പ്രാര്‍ത്ഥിക്കുവാന്‍ എത്തുന്നു.
ധര്‍മ്മപുരി, വേലൂര്‍, സേലം, കോയമ്പത്തൂര്‍, ചെന്നൈ, മധുര, തൃശ്ശൂര്‍, പാലക്കാട്‌, കൊല്ലം, വയനാട്‌ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടക സമൂഹങ്ങളും ഇവിടെ എത്തുന്നുണ്ട്‌.
എല്ലാ ദിവസവും രാവിലെ 11 ന്‌ ജപമാലയും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയുമാണുള്ളത്‌ എല്ലാ രണ്ടാം ശനിയാഴ്‌ചയും മാതാവിന്റെ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണവും രോഗശാന്തി ശുശ്രൂഷയും കുര്‍ബാനയുടെ ആരാധനയുമുണ്ട്‌.
ജെ ജി ഫാം, സെന്റ്‌.മെരീസ്, നഗര്‍
കൃഷ്ണഗിരി ജില്ല, തമിഴ്നാട്‌
മൊബൈല്‍ : 09894897052












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ