2011, നവംബർ 30, ബുധനാഴ്‌ച

യുവതിയുടെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു

തൊടുപുഴ : തട്ടാരത്തട്ട്‌ സ്വദേശിനി 24 വയസ്സുള്ള ഭര്‍ത്തൃമതിയും ഒരു കുട്ടിയുടെ അമ്മയുമായ സിജിയെ കഴുത്തറത്ത്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു. കോട്ടയം ആര്‍പ്പൂക്കര പാറപ്പുറം ഭാഗത്ത്‌ താമസിച്ചിരുന്ന സലിം എന്നു വിളിക്കുന്ന മുഹമ്മദാലി (30), പെരുമ്പായിക്കാട്ട്‌, നട്ടാശ്ശേരി, കണിയാപറമ്പില്‍ ഷെമീര്‍ (18), മുടിയൂര്‍ക്കര ഷാലിമാര്‍മന്‍സിലില്‍ ഫൈസര്‍ (30), പനമ്പാലംപാറപ്പുറം ഭാഗത്ത്‌ ഏരിയായില്‍ വീട്ടില്‍ റിയാസ്‌ (21) എന്നിവരാണ്‌ യഥാക്രമം ഒന്നുമുതല്‍ നാലുവരെ പ്രതികള്‍. 2004 ജൂലൈ 20- ന്‌ പുലര്‍ച്ചെ 2.45 ന്‌ കൊച്ചി മധുര ദേശീയപാതയില്‍ വാളറക്കു സമീപം വിജനമായ ഭാഗത്ത്‌ വച്ചാണ്‌ സിജി മൃഗീയമായി കൊലചെയ്യപ്പെട്ടത്‌.
സംഭവകാലത്ത്‌ സിജിയുടെ ഭര്‍ത്താവിന്‌ വിദേശത്തായിരുന്നു ജോലി. അസുഖബാധിതയായിരുന്ന ഭര്‍തൃമാതാവിനെ ശുശ്രൂഷിക്കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ സിജി നിന്നിരുന്ന കാലത്താണ്‌ സലിമും ഫൈസലുമായി പരിചയപ്പെടുന്തന്‌. തുടര്‍ന്ന്‌ ആശുപത്രി ഭാഗത്ത്‌ ടാക്‌സികാര്‍ ഡ്രൈവറായിരുന്ന ഫൈസലുമായി സിജി പ്രണയത്തിലാവുകയും ഈ വിവരം ഭര്‍ത്താവിന്റെ വീട്ടില്‍ അറിയാന്‍ ഇടവരികയും ഫൈസലിന്റെ ഫോട്ടോ സിജിയുടെ ബാഗില്‍ കണ്ടതിനെ തുടര്‍ന്ന്‌ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ സിജിയെ ചോദ്യം ചെയ്‌തു. തുടര്‍ന്ന്‌ പോലീസില്‍ സിജി നല്‍കിയ പരാതിയെതുടര്‍ന്ന്‌ ഭര്‍ത്താവ്‌ വിദേശത്തു നിന്നു വരുന്നതു വരെ സിജിയുടെ മാതാപിതാക്കളുടെ കൂടെ താമസിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന്‌ മങ്ങാട്ടുകവലയിലുള്ള ഒരു ബേക്കറിയില്‍ ജോലി ചെയ്‌തിരുന്ന സമയത്തും ഫൈസലുമായുള്ള ബന്ധം തുടരുകയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഫൈസലിന്റെ കൂടെ താമസിക്കുന്നതിന്‌ വീട്ടില്‍നിന്നും ഇറങ്ങിപോരുമെന്ന്‌ സിജി ഭീഷണിപ്പെടുത്തിയെന്നാണ്‌ പോലീസിന്‌ ലഭിച്ചവിവരം. തുടര്‍ന്ന്‌ സുഹൃത്തുക്കളായ പ്രതികള്‍ സിജിയെ ഒഴിവാക്കുന്നതിന്‌ ഗൂഢാലോചന നടത്തുകയും സിജി ആദ്യം പരിചയപ്പെട്ട മെഡിക്കല്‍കോളേജ്‌ ആശുപത്രിക്കു മുന്നില്‍ പഴക്കട നടത്തിയിരുന്ന സലിം സിജിയെ വിവാഹം കഴിച്ച്‌ കുടുംബമായി ജീവിക്കാന്‍ സമ്മതമാണെന്ന്‌ പറയുകയും ആവശ്യമായ പണവും സ്വര്‍ണ്ണവുമായി വരുവാന്‍ പ്രതികള്‍ ഫൈസല്‍ സിജിയോട്‌ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതു വിശ്വസിച്ച്‌ സിജി വീട്ടില്‍ നിന്നു പന്തീരായിരം രൂപയും പതിമൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി വീട്ടില്‍ നിന്നും ഒളിച്ചു പോകുകയും രണ്ടു ദിവസം സലിമിനൊപ്പം തിരുവനന്തപുരത്ത്‌ ലോഡ്‌ജില്‍ താമസിക്കുകയും ചെയ്‌തു. ഈ സമയത്ത്‌ ഫോണില്‍ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും പ്രതികള്‍ ഫൈസലിന്റെ കാറില്‍ സിജിയുമായി ചങ്ങനാശ്ശേരിയില്‍ നിന്നു യാത്ര പുറപ്പെടുകയും ചെയ്‌തു. അടിമാലിയില്‍ ഉള്ള ബന്ധുവിന്റെ വീട്ടില്‍ താമസിക്കാമെന്ന്‌ സിജിയെ വിശ്വസിപ്പിച്ച പ്രതികള്‍ സിജിയോടൊപ്പം യാത്ര തുടരുകയും വാളറ വനമേഖലയിലെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ സലിം സ്‌നേഹരൂപേണ സിജിയുടെ കഴുത്തില്‍ തോര്‍ത്ത്‌ ചുറ്റുകയും പിന്‍സീറ്റില്‍ സിജിയുടെ ഇരുവശവുമിരുന്ന സലീമും ഷെമീറും തോര്‍ത്തുമുണ്ടിന്റെ ഇരുവശങ്ങളിലും വലിച്ച്‌ ശ്വാസം മുട്ടിച്ച്‌ കീഴ്‌പ്പെടുത്തുകയും ചെയ്‌തു. സിജി ധരിച്ചിരുന്നതും കൈവശം കരുതിയിരുന്നതുമായ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികള്‍ കവര്‍ച്ച ചെയ്‌ത ശേഷം ചാക്കിലാക്കി കൊക്കയില്‍ തള്ളുന്നതിനായി കാറില്‍ നിന്നും പുറത്തെടുത്ത സമയം സിജിക്ക്‌ അനക്കമുള്ളതായി കണ്ട്‌ ഫൈസലിന്റെ കൈയ്യില്‍ കരുതിയിരുന്ന കഠാരകത്തി സലിം വാങ്ങി ഷെമീറും ഫൈസലും റിയാസും സിജിയുടെ ശരീരം ബലമായി പിടിച്ചു കിടത്തി സലിം കഠാരകൊണ്ട്‌ സിജിയുടെ കഴുത്തറത്ത്‌ കൊലപ്പെടുത്തുകയായിരുന്നു. സിജിയുടെ മൃതദേഹം പ്രതികളെല്ലാം ചേര്‍ന്ന്‌ കൊക്കയിലേക്ക്‌ തള്ളിയെങ്കിലും മൃതദേഹം കല്‍ക്കെട്ടില്‍ തടഞ്ഞ്‌ നില്‍ക്കുകയായിരുന്നു.
അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറായിരുന്ന എം എ ജോര്‍ജ്ജ്‌, കെ എന്‍ സാബു മാത്യു, പി ടി കൃഷ്‌ണന്‍കുട്ടി തുടങ്ങിയവര്‍ കേസിന്റെ അന്വേഷണം നടത്തിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക്‌ പിന്നീട്‌ കോടതിയില്‍ നിന്നുംജാമ്യം ലഭിക്കുകയും ഒന്നാം പ്രതിയായ സലിം പിന്നീട്‌ ഒളിവില്‍ പോകുകയും ചെയ്‌തു. മറ്റു മൂന്നു പ്രതികള്‍ക്കെതിരെയുള്ള വിചാരണയാണ്‌ തൊടുപുഴ അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ ആരംഭിക്കുന്നത്‌. കേസിലെ നൂറ്റിയറുപത്തിമൂന്നു സാക്ഷികള്‍ക്കും അഡീഷണല്‍ ജഡ്‌ജ്‌ മുഹമ്മദ്‌ വിസിം സമന്‍സ്‌ അയച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രൊസിക്യൂട്ടര്‍ പി എസ്‌ ബിജു പൂമാലില്‍ ഹാജരായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ