2011, ജൂൺ 17, വെള്ളിയാഴ്‌ച

കേരളത്തില്‍ ആണ്‍വാണിഭ റാക്കറ്റുകള്‍ പിടിമുറുക്കുന്നു


കടപ്പാട് : മാധ്യമം
ജിഷ എലിസബത്ത്

കൊച്ചി : ആണ്‍മക്കളുള്ള മാതാപിതാക്കളേ, ജാഗ്രത! ദൈവത്തിന്റെ സ്വന്തം നാടും ആണ്‍വാണിഭക്കാരുടെ പിടിയിലേക്ക്. സ്ത്രീകള്‍ക്ക് പുരുഷന്മാരെ ഏര്‍പ്പാടാക്കുന്ന ആണ്‍വാണിഭ റാക്കറ്റുകള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ആ ദ്യ തെളിവുകള്‍ 'മാധ്യമ'ത്തിന് ലഭിച്ചു. ആവശ്യപ്പെട്ടപ്പോള്‍ ആണ്‍വാണിഭ റാക്കറ്റ് ഏര്‍പ്പാടാക്കിത്തന്നവരില്‍ തിരുവനന്തപുരത്തുള്ള വിദ്യാര്‍ഥിയും.

വിദേശത്തുനിന്നെത്തുന്ന വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് താത്ക്കാലിക കാമുകനെ വേണമെന്നാവശ്യപ്പെട്ടാണ് മാധ്യമം കുരുക്ക് തീര്‍ത്തത്. റാക്കറ്റിലെ പ്രധാന കണ്ണിയായ താരാ വിശ്വനാഥ്് ആണ് 'റോഷ്' എന്ന വ്യാജപേരില്‍ ആണ്‍വേശ്യയായി പ്രവര്‍ത്തിക്കുന്ന യുവാവിനെ പരിചയപ്പെടുത്തിയത്.

ജിഗോളോ, മെയ്ല്‍ എസ്‌കോര്‍ട്ട് എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍. കേരളത്തില്‍ മാത്രം ആയിരക്കണക്കിന് ആണ്‍വേശ്യകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടു.

കേരളത്തിലെ ഏറ്റവും മികച്ച പുരുഷവേശ്യ ഏജന്‍സിയെന്നു അവകാശപ്പെട്ട താര ഈ യുവാവിന്റെ 'സ്‌പെഷ്യാലിറ്റി'കളും വെളിപ്പെടുത്തി. 22 വയസ്സു മാത്രമുള്ള റോഷ് ജനിച്ചതും വളര്‍ന്നതും യു.എ.ഇയിലാണ്. ഷാര്‍ജയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ ഉന്നതവിദ്യാഭ്യാസമുള്ള പ്രവാസി മലയാളികള്‍. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയര്‍ ആയ റോഷ് സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കാനാണ് ഇപ്പോള്‍ കേരളത്തില്‍ തങ്ങുന്നതത്രെ! ഗള്‍ഫില്‍ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റോഷ് സുന്ദരമായ ശരീരത്തിനുടമയെന്നാണ് താര വിശേഷിപ്പിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട, അറബി എന്നിവക്കു പുറമെ ഫ്രഞ്ച് ഭാഷയും വശമാണന്നും താര അവകാശപ്പെട്ടു. യുവാവിന്റെ നിറം, ഉയരം, തൂക്കം എന്നിവയും കിടപ്പറയിലെ 'സേവന'പ്രത്യേകതകളും വെളിപ്പെടുത്തിയ ശേഷം ഇടപാടുകാരികള്‍ക്ക് കണ്ടു മനസ്സിലാക്കാന്‍ റോഷിന്റെ ഫോട്ടോകളും കൈമാറി. ഇടപാടുകാരികള്‍ക്കൊപ്പം ഏതു സ്ഥലത്തേക്കും സഹ സഞ്ചാരിയാകാന്‍ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.

എന്തു തരത്തിലുള്ള സേവനമാണു വേണ്ടതെന്നു പറയുന്നതിനൊപ്പം ദിവസം, സമയം, സ്ഥലം എന്നിവ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊണ്ടുപോകാന്‍ വാഹനമുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടിയറിയിക്കണമെന്നും പറഞ്ഞു. അഥവാ വാഹനമില്ലെങ്കില്‍ വിഷമിക്കേണ്ടെന്നു ആശ്വസിപ്പിച്ച താര റോഷിന്‍േറതെന്നു അവകാശപ്പെട്ട പുത്തന്‍ പജെറോയുടെ തിരുവനന്തപുരത്തു നിന്നെടുത്ത മൂന്നു ഫോട്ടോകളും നല്‍കി. കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഈ വാഹനം തിരുവനന്തപുരം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഷിബു ജോര്‍ജ് എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമായി.

പുറമേക്ക് ആകര്‍ഷകമായി അവതരിപ്പിക്കുന്ന ഈ മേഖലയിലേക്ക് ചെറിയ ആണ്‍കുട്ടികളെയും പ്രലോഭിപ്പിച്ച്് വഴിതെറ്റിക്കുന്നവര്‍ ഏറെയാണ്. ശാരീരിക-മാനസിക ആരോഗ്യം നഷ്ടപ്പെടല്‍, ധാര്‍മിക അധഃപതനം, സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കല്‍, സാമ്പത്തിക ചൂഷണം, ലഹരി ഉപയോഗം, നിര്‍ബന്ധിത അശ്ലീല ദൃശ്യ ചിത്രീകരണം എന്നിവ ഇതിലെ അപകടങ്ങളാണെന്ന് പിന്നീടാവും യുവാക്കള്‍ തിരിച്ചറിയുന്നത്.

എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ പടരുന്നതിന് ആണ്‍വാണിഭങ്ങള്‍ ഏറെ വഴിവക്കുന്നു. പെണ്‍വാണിഭത്തെ അപേക്ഷിച്ച് ആണ്‍വാണിഭത്തില്‍ ലൈംഗിക രോഗങ്ങള്‍ പടരുന്നതിന് സാധ്യത കുറവാണെന്ന മിഥ്യാധാരണ പലര്‍ക്കുമുണ്ട്. പുരുഷവേശ്യകള്‍ക്ക് ഉന്നതവിദ്യാഭ്യാസവും അതു വഴി രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതലുകളുമുണ്ടെന്നാണ് ഈ മിഥ്യാധാരണകള്‍ക്ക് അടിസ്ഥാനം. പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഈ മേഖലയിലെത്തുന്നവരുടെ മാനസികനില തകരാറിലാകുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

2 അഭിപ്രായങ്ങൾ:

  1. എന്റെ ദൈവമേ,ഇനിയെന്തൊക്കെ കാണുകയും കേള്‍ക്കുകയും വേണം! പുരോഗമിച്ചു പുരോഗമിച്ചു നാമിതെങ്ങോട്ടാണ് പോകുന്നത്?
    മക്കളെയോര്‍ത്തു മാതാപിതാകള്‍ക്ക് വേവലാതിപ്പെടാന്‍ മറ്റൊരു വാര്‍ത്ത കൂടി.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, നവംബർ 29 11:51 PM

    enthu kalikaalam ithu............

    മറുപടിഇല്ലാതാക്കൂ