2011, ജൂൺ 29, ബുധനാഴ്‌ച

ഏഴാംക്ലാസുകാരിയുടെ എസ്എംഎസ് വരന്‍ നാല്‍പതുകാരന്‍; മലയാളികളെ തകര്‍ക്കുന്ന മൊബൈല്‍

ഏഴാംക്ലാസുകാരിയുടെ എസ്എംഎസ് വരന്‍ നാല്‍പതുകാരന്‍; മലയാളികളെ തകര്‍ക്കുന്ന മൊബൈല്‍



കൊച്ചി: 'ബോറടിക്കുന്നുവോ...? കൂട്ടൂകൂടാന്‍ സിക്‌സ് പായ്ക്ക് സുന്ദരക്കുട്ടനെ വേണോ...? അതോ അടിപൊളി കൂട്ടുകാരിയെ വേണോ...?കൊച്ചി നഗരത്തിലെ പ്രശസ്ത സ്വകാര്യസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണിലേക്കുവന്ന എസ്എംഎസ് സന്ദേശമാണിത്. എസ്എംഎസ് കണ്ട് ത്രില്ലടിച്ച പെണ്‍കുട്ടി, കൗതുകത്തോടെ താല്‍പര്യമുണ്ടെന്നു മറപടി അയച്ചു. പ്രായവും കാമുക സങ്കല്‍പ്പവും എന്താണെന്നു തിരക്കിക്കൊണ്ടുള്ള എസ്എംഎസുകളുടെ പെരുമഴയായിരുന്നു പിന്നീട്. എസ്എംഎസ് ലഹരി പതഞ്ഞപ്പോള്‍ വിദ്യാര്‍ഥിനി എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി അയച്ചു. ഏതു നഗരത്തില്‍ താമസിക്കുന്ന സുന്ദരനെ വേണമെന്ന ചോദ്യമായിരുന്നു പിന്നീട്. പ്രായവും 'ടേസ്റ്റും മാച്ചിങ്ങാണോയെന്നുള്ള 'പൊരുത്തം നോക്കുന്ന നിമിഷങ്ങളായിരുന്നു അടുത്തത്.


കാശു കീറുന്നതൊന്നും വിദ്യാര്‍ഥിനി അറിയുന്നുണ്ടായിരുന്നില്ല. മാച്ചിങാണെന്നുള്ള മറുപടി വരാന്‍ വൈകുന്ന നിമിഷങ്ങള്‍ക്കിടെ, മറ്റു സുന്ദരന്‍മാരെക്കുറിച്ചള്ള വിവരണവും എസ്എംഎസുകളിലൂടെ പറന്നെത്തി. സസ്‌പെന്‍സിനൊടുവില്‍ 'പൊരുത്തമുണ്ടെന്ന മറുപടി ലഭിച്ചതോടെ വിദ്യാര്‍ഥിനിക്കു പെരുത്ത് സന്തോഷം. അജ്ഞാതനായ കൂട്ടകാരന്റെ മൊബൈല്‍ ഫോണ്‍ നമ്പരും വിലാസവും ബയോഡേറ്റയും എസ്എംഎസായി ഉടന്‍ എത്തിയതോടെ പെണ്‍കുട്ടിയുടെ മനസ്സില്‍ അജ്ഞാതനായ കാമുകനോടുള്ള പ്രണയം തളിരിട്ടു. അജ്ഞാതനായ പുതിയ കൂട്ടകാരനുമായി കടുത്ത പ്രണയത്തിലായ വിദ്യാര്‍ഥിനി വിട്ടുപിരിയാനാകാത്ത വിധം അടുത്തു. ഒളിച്ചോടാന്‍ തീരുമാനിച്ച് ഇരുവരും വീടുവിട്ടിറങ്ങി. വീട്ടിലെത്തുമ്പോള്‍ വൈബ്രേറ്റിങ് മോഡില്‍ മൊബൈല്‍ ഇട്ട ശേഷം വീട്ടുകാരെ പറ്റിച്ച പെണ്‍കുട്ടി, രാവേറെ ചെല്ലുമ്പോള്‍ അജ്ഞാത കാമുകനുമായി സല്ലപിക്കുകയായിരുന്നു.


നേരില്‍ കാണണമെന്ന് അജ്ഞാത കാമുകന്‍ അറിയിച്ചപ്പോള്‍ ആഹ്ലാദത്തിന്റെ കൊടുമുടിയിലായിരുന്നു വിദ്യാര്‍ഥിനി.പറഞ്ഞുറപ്പിച്ച സ്ഥലത്ത് പെണ്‍കുട്ടി എത്തി. കാത്തുനിന്ന 'കാമുക വേഷം കെട്ടി എത്തിയ നാല്‍പ്പതുകാരനെ കണ്ട് അന്തം വിട്ട പെണ്‍കുട്ടി സ്ഥലം കാലിയാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നുവത്രെ. പെണ്‍കുട്ടി അയച്ച അശ്ലീല സന്ദേശങ്ങള്‍ പുറത്താക്കുമെന്നു പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. അപമാനം ഭയന്ന വിദ്യാര്‍ഥിനി വിവരം പൊലീസിനു കൈമാറിയതോടെ 'കാമുകനെ കയ്യോടെ പൊക്കി. തിരുവനന്തപുരത്തു പെയിന്റിങ് ജോലി ചെയ്യുന്നയാളാണു കാമുക വേഷം കെട്ടിയതെന്നു വ്യക്തമായി. സായുധ പൊലീസിന്റെ കൈക്കരുത്ത് നന്നായി അറിഞ്ഞ യുവാവിനു മൊബൈല്‍ ഫോണ്‍ കാണുന്നതു പോലും ഇപ്പോള്‍ പേടിയാണത്രെ!.


എറണാകുളം ജില്ലയിലെ ഒരു സ്‌കൂള്‍ അധ്യാപികയ്ക്കു പറ്റിയ അക്കിടി സ്വന്തം ജീവിതം പോലും തകര്‍ത്തു. മിസ്ഡ് കോളിലൂടെ മീശമുളയ്ക്കാത്ത പയ്യനുമായി അടുത്ത മുപ്പത്തിയാറുകാരിയാണു കഥാനായിക. എസ്എംഎസുകളും ഫോണ്‍കോളുകളും പറന്നപ്പോള്‍ ഭര്‍ത്താവിനെക്കാള്‍ അധ്യാപികയ്ക്ക് അടുപ്പം മീശമുളയ്ക്കാത്ത പയ്യനോടായി. ആരെയുമറിയിക്കാതെ ഗള്‍ഫില്‍നിന്ന് ഒരുനാള്‍ എത്തിയ ഭര്‍ത്താവ് സ്വന്തം വീടിനുമുന്നിലെത്തിയപ്പോള്‍ അടക്കിപ്പിടിച്ച സംസാരം കേട്ടു. എയര്‍ ഹോളിലൂടെ രംഗങ്ങള്‍ വ്യക്തമായി കണ്ട ഭര്‍ത്താവ് പയ്യനും ഭാര്യയ്ക്കും കനത്ത സമ്മാനം നല്‍കിയാണു യാത്രയാക്കിയത്. ഇരുവര്‍ക്കും നാട്ടുകാരുടെ കയ്യില്‍നിന്നു നാട്ടടിയും കിട്ടി.മൊബൈല്‍ ഫോണിന്റെ ഗുണവശങ്ങള്‍ പ്രയോജനപ്പെടത്തുന്നതിനു പകരം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടുമ്പോള്‍ ഇരയാകുന്ന പെണ്‍കട്ടികളുടെ എണ്ണം ഓരോവര്‍ഷവും ഇരട്ടിക്കുകയാണെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.


കേരളത്തില്‍ അറിഞ്ഞും അറിയാതെയും അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. മാനം പോകുമെന്നു ഭയന്ന് പലരും പരാതി നല്‍കാറില്ല. അഞ്ചാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി മുതല്‍ കോളജ് കുമാരിയും, അധ്യാപികയും സര്‍ക്കാര്‍ ജീവനക്കാരിയും വീട്ടമ്മയും വരെ മൊബൈലിന്റെ ചതിക്കുഴിയില്‍പ്പെട്ടിട്ടുണ്ട്. മൊബൈല്‍ കമ്പനികള്‍ തമ്മില്‍ മത്സരം മുറുകുമ്പോള്‍ കസ്റ്റമര്‍മാരെ കയ്യിലെടുക്കാന്‍ ഇവര്‍ പുത്തന്‍ നമ്പരുകള്‍ ഇറക്കുകയാണ്. അറിഞ്ഞും അറിയാതെയും മൊബൈല്‍ കമ്പനിക്കാര്‍ ഒരുക്കുന്ന വലയില്‍പ്പെടുന്നവരുടെ കാര്യം കട്ടപ്പുക. മൊബൈലില്‍ പതിയിരിക്കുന്ന ചതിക്കുഴികളില്‍ എങ്ങനെയാണ് ഇരകളെ വീഴ്ത്തുക? തല വച്ചുകൊടുത്താല്‍ അറുത്തു മുറിച്ചു കടത്തിക്കൊണ്ടു പോകുന്ന സൂപ്പര്‍ നമ്പരുകളാണ് ചിലര്‍ പുറത്തെടുക്കുന്നത്. അടുത്തിടെ സമാനമായ മറ്റൊരു കേസില്‍ പത്തനംതിട്ട സ്വദേശി സലീഷ് പോലീസ് പിടിയിലായിരുന്നു.


300 ഓളം പെണ്‍കുട്ടികളെ ഇങ്ങനെ മൊബൈല്‍ ഫോണിലൂടെ അശ്ലീസന്ദേശം അയച്ചു കബളിപ്പിച്ചയാളായിരുന്നു സലീഷ്. ഇതിനിടെ ഒരു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഫോണിലൂടെ അന്വേഷിച്ചപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ പിടിക്കാനാണു സലീഷ് സൈബര്‍പൊലീസിനെ വെല്ലുവിളിച്ചത്. ശല്യം സഹിക്കാതെ പുരുഷന്‍മാര്‍ വിളിച്ചാലും ഭീഷണിപ്പെടുത്തലായിരുന്നു സലീഷിന്റെ പതിവത്രേ. പന്തളം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞതോടെ സലീഷിനെ അറസ്റ്റ് ചെയ്യാന്‍ പന്തളം പൊലീസിന്റെ സഹായം തേടി. നാലു പൊലീസുകാര്‍ മഫ്തിയില്‍ സലീഷിന്റെ വീട്ടുപരിസരത്തു തമ്പടിച്ചാണ് അറസ്റ്റ് ചെയ്തത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ആറിനാണു സലീഷിനെതിരെ പരാതി നല്‍കിയത്.


പരാതി ലഭിച്ചപ്പോള്‍ തന്നെ സലീഷിനെ കുടുക്കാനുള്ള തന്ത്രം സൈബര്‍ പൊലീസ് മെനഞ്ഞു. ഇതിനായി പെണ്‍കുട്ടിയെക്കൊണ്ടു സലീഷ് ഉപയോഗിക്കുന്ന നമ്പരില്‍ വിളിപ്പിച്ചു. തന്നെ കാണണമെങ്കില്‍ മെഡിക്കല്‍ കോളജിലെ പരിശോധന ലാബില്‍ എത്താന്‍ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്തുതന്നെ സലീഷ് എത്തി. ലാബില്‍ കയറി അന്വേഷിച്ചു. അങ്ങനെയൊരാള്‍ ഇല്ലെന്ന് അവിടുള്ളവര്‍ പറഞ്ഞതോടെ ലാബിനു പുറത്തിറങ്ങി പെണ്‍കുട്ടിയെ വിളിച്ചു ദേഷ്യപ്പെട്ടു. സലീഷിന്റെ നീക്കങ്ങളെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലാബില്‍ അടുത്ത ദിവസം ജോലിക്കു കയറാന്‍ പോകുന്നതേ ഉള്ളൂവെന്നു പെണ്‍കുട്ടി സലീഷിനെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഓര്‍ക്കുട്ടില്‍നിന്നു സലീഷിന്റെ ഫോട്ടോ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


എന്‍ജിനീയറിങ് പഠനം പാതി വഴി ഉപേക്ഷിച്ചയാളാണു സലീഷ്. തമിഴ്‌നാട്ടിലായിരുന്നു പഠനം. വെറുതെ നമ്പര്‍ ഡയല്‍ ചെയ്താണ് ഇരകളെ വീഴ്ത്തിയിരുന്നത്. പെണ്‍കുട്ടികളാണു ഫോണ്‍ എടുക്കുന്നതെങ്കില്‍ നിരന്തരം എസ്എംഎസ് അയച്ചും ഫോണ്‍ വിളിച്ചും തന്റെ വരുതിയിലാക്കും. എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുമായിരുന്നെന്നും പൊലീസ് പറയുന്നു. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകളുടെ മൊബൈലിലേക്ക് രണ്ടു മണിക്കൂറിനിടെ 30 എസ്എംഎസുകളാണ് സലീഷ് അയച്ചതെന്നു പൊലീസ് പറഞ്ഞു. എന്‍ജിനീയറെന്നാണു പരിചയപ്പെടുന്നവരോടു സലീഷ് പറഞ്ഞിരുന്നത്. ഇയാള്‍ക്കെതിരെ പന്തളം സ്‌റ്റേഷനില്‍ ഉള്‍പ്പെടെ അനവധി പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. സുഹൃത്തായിരുന്ന ഒരു പെണ്‍കുട്ടിയുടെ പെണ്‍കുട്ടിയുടെ കയ്യില്‍നിന്നു കൈക്കലാക്കിയ സിം കാര്‍ഡില്‍നിന്ന് ആറുമാസത്തിനിടെ ഏഴായിരത്തിലധികം കോളുകളും 13,000ല്‍പരം എസ്എംഎസുകളുമാണ് സലീഷ് അയച്ചിരിക്കുന്നത്.

3 അഭിപ്രായങ്ങൾ:

  1. ഈ മൊബെയിൽ എന്നെ തല്ലുകൊള്ളിച്ചേ അടങ്ങൂ.

    മറുപടിഇല്ലാതാക്കൂ
  2. മൊബൈല്‍ കമ്പനിക്കാര്‍ക്കിട്ടാണ് ഒന്ന് കൊടുക്കേണ്ടത്.
    പ്രേമിപ്പിക്കാന്‍ നടക്കുന്നു..
    DND സംവിധാനം വന്നത് നന്നായി.അതിന്‌ മുമ്പ് ഇത്തരം എസ് എം എസ് വല്ലാത്ത ശല്യമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. avasyathinenkil mobile phone valare nallath. allenkil...

    Thank you Vaniyathan & Mayflower..

    മറുപടിഇല്ലാതാക്കൂ