2012, ജൂലൈ 31, ചൊവ്വാഴ്ച

ഇടുക്കി ലോക്‌സഭാ മണ്‌ഡലത്തിലെ കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ്‌ സെന്ററുകളുടെ സമഗ്ര വികസനം നടപ്പാക്കും -പി ടി തോമസ്‌ എം.പി

തൊടുപുഴ : ഇടുക്കി ലോക്‌ സഭാ മണ്‌ഡലത്തില്‍ ഉള്‍പ്പെട്ട കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ്‌ സെന്ററുകളുടെ സമഗ്രവികസനത്തിനായി തുക അനുവദിച്ചതായി പി.ടി തോമസ്‌ എം.പി പത്രസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം, മൂവാറ്റുപുഴ, മൂലമറ്റം, മൂന്നാര്‍, കുമളി, കട്ടപ്പന, ഓപ്പറേറ്റിംഗ്‌ സെന്ററുകളിലാണ്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ഇതു സംബന്ധിച്ച്‌ ഗതാഗത മന്ത്രിആര്യാടന്‍ മുഹമ്മദുമായി ചര്‍ച്ച നടത്തിയിരുന്നു. എം.പി എന്ന നിലയില്‍ ഈ ഡിപ്പോകളുടെ വികസനത്തിനായി ചില പദ്ധതികള്‍ മുന്നോട്ടു വച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ മൂവാറ്റുപുഴയിലും തൊടുപുഴയിലും ആധുനിക ബസ്‌ സ്റ്റാന്റ്‌ കോംപ്ലക്‌സ്‌ നിര്‍മ്മിക്കുന്നത്‌. മൂലമറ്റം (36 ലക്ഷം രൂപ), കോതമംഗലം (46 ലക്ഷം രൂപ), മൂന്നാര്‍ (മൂന്നുകോടി 80 ലക്ഷം രൂപ), കട്ടപ്പന (58 ലക്ഷം രൂപ), കുമളി (21 ലക്ഷം രൂപ) ഇങ്ങനെയാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌. കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റി പുതിയവ നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്‌. പുതിയ സര്‍വ്വീസുകള്‍, സര്‍വ്വീസുകള്‍ പുനക്രമീകരണം, തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക്‌ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന്‌ നടപടി സ്വീകരിക്കും. ഇടുക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കണ്‍സഷന്‍ നല്‍കാതിരിക്കുന്നതിന്‌ സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റ്‌ പാസഞ്ചര്‍ ആക്കുന്ന പ്രവണത വര്‍ദ്ധിച്ചു വന്നിരിക്കുകയാണ്‌. ഇതുമൂലം കുട്ടികളെ ബസുകളില്‍ കയറ്റാത്ത സ്ഥിതിയാണ്‌. ഇത്‌ ഒഴിവാക്കുന്നതിനും നിയമനിര്‍മ്മാണം നടത്തുവാനും ആലോചനയുണ്ട്‌. ഇത്‌ മുന്‍കാലപ്രാബല്യത്തോടെയായിരിക്കും നടപ്പാക്കുക. കെഎസ്‌ആര്‍ടിസി ബസുകള്‍ ജില്ലയില്‍ ആവശ്യത്തിനില്ലാത്ത സാഹചര്യത്തില്‍ ഉള്ള ബസുകളില്‍ കണ്‍സഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഗൗരവമായി ആലോചിക്കുന്നതായി ഗതാഗതമന്ത്രി അറിയിച്ചതായും എം.പി പറഞ്ഞു. പെയിന്റ്‌ പോലും മാറ്റാതെയാണ്‌ സ്വകാര്യബസുകള്‍ ഫാസ്റ്റ്‌ പാസഞ്ചറുകളാക്കി മാറ്റിയിരിക്കുന്നത്‌. കെഎസ്‌ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വ്യാപകമായ കൈയ്യേറ്റങ്ങള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിയോട്‌ ആവശ്യപ്പെട്ടതായി പി.ടി തോമസ്‌ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥലങ്ങളും വ്യാപകമായി കൈയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്‌. കട്ടപ്പന ട്രൈബല്‍ ഹൈസ്‌കൂളിന്‌ അഞ്ചരയേക്കര്‍സ്ഥലമുള്ളതില്‍ രണ്ടേകാല്‍ ഏക്കറോളം കൈയ്യേറിയ സ്ഥിതിയാണ്‌. ഇത്തരം കൈയ്യേറ്റങ്ങള്‍ വീണ്ടെടുക്കുന്നതിന്‌ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്‌ നേതാക്കളായ കെ.വി സിദ്ധാര്‍ത്ഥന്‍, എന്‍.ഐ ബെന്നി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ