2011, ജൂലൈ 30, ശനിയാഴ്ച
2011, ജൂലൈ 29, വെള്ളിയാഴ്‌ച
സ്‌ത്രീകളെ ശല്യം ചെയ്‌ത കേസില്‍ ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്‌ത പോലീസ് വെട്ടിലായി

തൊടുപുഴ : സ്‌ത്രീകളെ ശല്യം ചെയ്‌തു എന്ന കാരണം പറഞ്ഞ് ബാങ്ക് ശാഖാ മാനേജരെ അറസ്റ്റ് ചെയ്‌ത പോലീസ് വെട്ടിലായി. യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖ മാനേജര്‍ എറണാകുളം സ്വദേശി പേഴ്‌സി ജോസഫിനെയാണ് (50) പോലീസ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്‌തത്. ബാങ്കില്‍ വായ്‌പ ആവശ്യത്തിന് എത്തുന്ന സ്‌ത്രീകളെ ശല്യം ചെയ്യുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനിതാ പോലീസിനെ വായ്‌പ ആവശ്യക്കാരിയുടെ വേഷം കെട്ടിച്ച് ബാങ്കില്‍ വിട്ടാണ് മാനേജരെ കുടുക്കിയത്. വാഹന വായ്‌പ ചോദിച്ചെത്തിയ വനിതാ പോലീസിനെ കടന്നുപിടിച്ചുവെന്നാണ് പോലീസ് ഭാഷ്യം. തൊടുപുഴ എ.എസ്.പി. ആര്‍. നിഷാന്തിനി ബാങ്ക് ശാഖയിലേക്ക് വിളിച്ച് മാനേജരെ അന്വേഷിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 1.40 ഓടെ തൊടുപുഴ എ.എസ്.പി. ഓഫീസിലെത്തിയ ബാങ്ക് മാനേജരെ പോലീസ് നന്നായി കൈകാര്യം ചെയ്യുകയും ചെയ്‌തു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാങ്ക് മാനേജര്‍ നല്‍കിയ മൊഴി ഇങ്ങനെയാണ്. എ.എസ്.പി. ഓഫീസില്‍ നിന്നും ടെലിഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് അവിടെ എത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ പോകുകയാണെന്ന് സഹപ്രവര്‍ത്തകരോടോ മറ്റു സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ല. സ്റ്റേഷനില്‍ എത്തിയ ഉടന്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി. പിന്നീട് എ.എസ്.പി. ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. നീ സ്‌ത്രീകളെ ശല്യം ചെയ്യുമല്ലെ എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. രണ്ട് പോലീസുകാര്‍ ഇരുകാലുകളിലും ചവിട്ടി കയറിനിന്ന ശേഷം എല്ലാവരും കൂടെ നന്നായി പെരുമാറുകയായിരുന്നു. ഇതിനിടെ ഒരു വനിതാ പോലീസ് എത്തുകയും ഇവരെ ശല്യം ചെയ്‌തില്ലെയെന്ന് എ.എസ്.പി. ചോദിക്കുകയും ചെയ്‌തു. ശല്യം ചെയ്‌തില്ലെന്ന് വനിതാ പോലീസ് തന്നെ പറയുകയായിരുന്നു. വീണ്ടും മറ്റൊരു വനിതാ കോണ്‍സ്റ്റബിളിനെ വിളിച്ചുവരുത്തി. ഇവരെ ശല്യം ചെയ്‌തില്ലെയെന്നായി വീണ്ടും. ഇവരെ ശല്യം ചെയ്‌തുവെന്ന് ഇവര്‍ പറയുകയാണെങ്കില്‍ തന്റെ ചെകിട്ടത്ത് അടിച്ചുകൊള്ളുവാന്‍ പറഞ്ഞു. എന്നാല്‍ വനിതാ കോണ്‍സ്റ്റബിള്‍ തല്ലാതെ മാറി പോവുകയായിരുന്നു. എല്ലാവരുടെയും മര്‍ദ്ദനം കഴിഞ്ഞശേഷം ക്ഷമാപണം എഴുതി പൊയ്‌ക്കൊള്ളുവാന്‍ എ.എസ്.പി. നിര്‍ദ്ദേശിച്ചു. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് ക്ഷമ പറയുവാന്‍ തയ്യാറല്ലെന്നും ഇത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും പറഞ്ഞു. പിന്നീട് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിടുകയുമായിരുന്നു. ഇതിനിടെ പോലീസ് സ്റ്റേഷനില്‍ വച്ച് ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസ് സൗകര്യം ചെയ്‌തുകൊടുക്കുകയും ചെയ്‌തു.
ഇതേസമയം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചതോടെയാണ് പോലീസ് വെട്ടിലായിരിക്കുന്നത്. ഗ്ലാസ് ഘടിപ്പിച്ച മാനേജരുടെ ക്യാബിനില്‍ എന്തെങ്കിലും അനിഷ്‌ട സംഭവം ഉണ്ടായാല്‍ ബാങ്കിലെ ഇതര ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും കാണാവുന്ന രീതിയിലാണ് ക്യാബിന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ ബാങ്കില്‍ വച്ചിരിക്കുന്ന വെബ് ക്യാമറയില്‍ മാനേജരുടെ ക്യാബിനിലെ ദൃശ്യങ്ങളും പകര്‍ത്തുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വെബ് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ അനിഷ്‌ടകരമായ കാര്യങ്ങളൊന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. സിനിമകളിലും സീരിയലുകളിലും കാണുന്നതുപോലെ പുരാണത്തിലെ ചില സംഭവങ്ങളെ സൂചിപ്പിക്കുന്നതുപോലെ വനിത പോലീസ് കോണ്‍സ്റ്റബിളിനെ വേഷം കെട്ടിച്ച് മാനേജരെ വീഴിക്കുവാന്‍ വിട്ട പോലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. ദേശീയ ഷട്ടില്‍ ബാറ്റ്‌മിന്റണ്‍ താരമായിരുന്ന ബ്രാഞ്ച് മാനേജര്‍ പേഴ്‌സി ജോസഫിനെ കള്ളക്കേസില്‍ കുടുക്കിയത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ഇത് യൂണിയന്‍ ബാങ്കിന്റെ പ്രതിഛായയേയും ബാധിച്ചതിനാല്‍ ബാങ്ക് അധികൃതരും പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ജോലി സമയത്ത് ബാങ്ക് മാനേജരെ ആരേയും അറിയിക്കാതെ അനുനയത്തില്‍ വിളിച്ച് വരുത്തി സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത് അനവധി നിയമകുരുക്കുകള്‍ക്കും കാരണമായിട്ടുണ്ട്.
2011, ജൂലൈ 26, ചൊവ്വാഴ്ച
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി


തൊടുപുഴ : വിദ്യാഭ്യാസ വായ്‌പ ചോദിച്ച് യൂണിയന്‍ ബാങ്കിലെത്തുന്ന വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ മാനേജരെ നിയമപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. യൂണിയന്‍ ബാങ്ക് മാനേജരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടണമെന്നും നിയമപരമായി പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും മാര്‍ച്ചിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. പ്രകടനവുമായി യൂണിയന്‍ ബാങ്ക് ബ്രാഞ്ചിന് മുന്നിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസുമായി നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് സ്ഥിതി ശാന്തമായി. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നീങ്ങി. അകാരണമായി ലോണ്‍ നിഷേധിക്കുന്ന മാനേജര്‍ പീഢനശ്രമം നടത്തിയിരിക്കുന്നതിനാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കണമെന്ന് എ.എസ്.പി. നിഷാന്തിനിയുമായി നടത്തിയ ചര്‍ച്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, മുഹമ്മദ് അന്‍ഷാദ്, ജിയോ മാത്യു, വി.ഇ. താജുദ്ദീന്‍, സി.എസ്. മഹേഷ്, പ്രമോദ് പുളിങ്കുഴ, രാജേഷ് ബാബു, നിയാസ് കൂരാപ്പിള്ളി, ടി.എന്‍ അക്‌ബര്‍, ജെബിന്‍ ജോസ്, എന്‍.കെ ബിനുമോന്‍, എം.എച്ച് സജീബ്, കെ.എച്ച് ഷാജി, സി.ആര്‍ പ്രശാന്ത്, ടി. എച്ച്. ഹാരീസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഓഹരി തട്ടിപ്പ്: റോബിനെ ക്രൈം ബ്രാഞ്ചിന് കൈമാറി

തൊടുപുഴ : ഓഹരി ദല്ലാള്‍ ചമഞ്ഞു 200കോടിയോളം തട്ടിപ്പുനടത്തി മുങ്ങി കള്ളനോട്ടുകേസില്‍ തിരുപ്പതിയില്‍ പിടിയിലായ റോബിനെ മുട്ടം കോടതിയില്‍ ഹാജരാക്കി. ഇയാളെ രണ്ടു ദിവസത്തേയ്‌ക്ക് കോട്ടയം ക്രൈം ബ്രാഞ്ചിനു കൈമാറാന്‍ കോടതി ഉത്തരവായി. അതിനു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കുന്ന റോബിനെ കാഞ്ഞാര്‍ പോലിസിനും വിട്ടുകൊടുക്കുമെന്നാണറിയുന്നത്. കാഞ്ഞാര്‍ എസ്.ഐ ഉള്‍പ്പെടുന്ന നാലാംഗസംഘമാണു റോബിനെ വിട്ടുകിട്ടാന്‍ വാറന്റുമായി ആന്ധ്രയിലേക്കു പോയിരുന്നത്. ഇന്നലെ ഹാജരാക്കണമെന്ന കോടതിയുടെ വിധിയെ തുടര്‍ന്നാണ് ഇയാളെ ഇവിടെ എത്തിച്ചത്.പണം നഷ്‌ടപ്പെട്ടവര്‍ റോബിനെ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സംഘമാണ് സ്ഥലത്തെത്തിയിരുന്നത്.റോബിനെ കാണാന്‍ നൂറുകണക്കിനാളുകളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത് പോലിസ് വലയം തീര്‍ത്താണ് ഇയാളെ കോടതി മുറിയിലെത്തിച്ചത്. ഇതിനിടെ റോബിനൊടൊപ്പം മുങ്ങിയ ഡിസൂസയെ കുറിച്ചു അന്വേഷിക്കുമെന്നു ഉന്നത പോലീസ് വൃത്തങ്ങള്‍ നിക്ഷേപകരെ അറിയിച്ചു. റോബിനോടൊപ്പം മുങ്ങിയ ഡിസൂസ കോഴിക്കോടു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചു.കള്ളനോട്ടു കേസില്‍ റോബിന്‍ പിടിക്കപ്പെട്ടതോടെ ഭാര്യ ജൂലിയറ്റ് ബാംഗ്‌ളൂര്‍ ജെ.പി നഗറില്‍ നിന്നും കോഴിക്കോട്ടേക്കു വന്നതായും വിവരമുണ്ട്.ബാംഗ്‌ളൂരുവില്‍ പരിചയപ്പെട്ട മലയാളിയും പെയിന്റിങ് കോണ്‍ട്രാക്‌ടറുമായ സൂരജ് വഴിയാണു അവിടെ വീടു തരപ്പെടുത്തിയത്.എന്നാല്‍ റോബിനും ഭാര്യയും നല്‌കിയതു തെറ്റായ മേല്‍വിലാസമായിരുന്നു. കള്ളനോട്ടു കേസില്‍ പിടിക്കപ്പെട്ടതോടെയാണു റോബിന്‍ ചതിക്കുകയായിരുന്നുവെന്നു സൂരജിനും മനസിലായത്.റോബിനെ ജയിലില്‍ സന്ദര്‍ശിച്ചതിനുശേഷമാണു ജൂലിയറ്റ് കോഴിക്കോട്ടേക്കു പുറപ്പെട്ടത്. റോബിന്റെ സുരക്ഷ പോലീസിനെ വിഷമിപ്പിക്കുന്നുണ്ട്.ക്രൈംബ്രാഞ്ചില്‍ 28 കോടിയുടേയും കാഞ്ഞാര്‍ പോലിസില്‍ 20 കോടിയുടേയും തട്ടിപ്പിനാണ് കേസെടുത്തിരിക്കുന്നത്. റോബിനെ കിട്ടിയാലും 14 ദിവസത്തിനുള്ളില്‍ ആന്ധ്രകോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്‌്.
അനാശാസ്യത്തിന് പ്രേരിപ്പിച്ച ബാങ്ക് മാനേജര്‍ പോലീസ് പിടിയിലായി

തൊടുപുഴ : വിദ്യാഭ്യാസ വായ്‌പ അപേക്ഷയുമായെത്തിയ സ്‌ത്രീയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച ബാങ്ക് മാനേജര്‍ പോലീസ് പിടിയിലായി. യൂണിയന്‍ ബാങ്ക് തൊടുപുഴ ബ്രാഞ്ച് മാനേജര്‍ തിരുവനന്തപുരം സ്വദേശി പേഴ്‌സി ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. യൂണിയന്‍ ബാങ്ക് തൊടുപുഴ ബ്രാഞ്ചില്‍ ഇടപാടുകള്‍ക്ക് എത്തുന്ന സ്‌ത്രീകളോട് മാനേജര്‍ അപമര്യാദയായി പെരുമാറുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മാനേജരുടെ അതിര് കടന്ന പ്രവര്‍ത്തികളെ കുറിച്ച് പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ നടത്തിയ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് മാനേജര്‍ പോലീസ് വലയിലായത്. ഇതിന് മുമ്പും ഇയാള്‍ ജോലി ചെയ്‌തിരുന്ന ബ്രാഞ്ചുകളിലും ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ബാങ്കില്‍ നിന്നും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാഭ്യാസ വായ്‌പ നിഷേധിക്കുന്നതിന്റെ പേരില്‍ ഏറെ ആരോപണ വിധേയമായ ബാങ്കായിരുന്നു യൂണിയന്‍ ബാങ്ക്. മാനേജരെ പോലീസ് കോടതിയില്‍ ഹാജരാക്കി.
തോമസ് വര്‍ഗീസ് (തോമാച്ചന്‍ - 76) നിര്യാതനായി

തൊടുപുഴ : കരിങ്കുന്നം തോട്ടുങ്കല്‍ തോമസ് വര്‍ഗീസ് (തോമാച്ചന്‍ - 76) നിര്യാതനായി. ബില്‍ ടെക് സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. സംസ്‌കാരം 27ന് ബുധനാഴ്‌ച മൂന്നിന് വീട്ടില്‍ ആരംഭിച്ച് കരിങ്കുന്നം നെടിയകാട് ലിസ്യൂ പള്ളി സെമിത്തേരിയില്‍. ഭാര്യ : ഏലിക്കുട്ടി ഭരണങ്ങാനം പാറംകുളങ്ങര കുടുംബാംഗം മക്കള്‍ : ആന്‍സി, ഫെലിക്‌സ്, ജോളിച്ചന്‍ മരുമക്കള്‍ : ജോര്‍ജ്‌കുട്ടി ഐപ്പന്‍പറമ്പില്‍ (അരുണാപുരം), റീന കല്ലറക്കല്‍ (കാഞ്ഞിരപ്പിള്ളി), റെന്‍സി കലയത്തിനാല്‍ (ഇടമറുക്). സഹോദരങ്ങള്‍ : പരേതനായ കുര്യാച്ചന്‍ (ഐങ്കൊമ്പ്), ഔസേപ്പച്ചന്‍, അന്നമ്മ ടോമി കൊട്ടാരം (തൃശൂര്‍), ഫാ. മാത്യു തോട്ടുങ്കല്‍ സി.എം.ഐ. (പുതുപ്പള്ളി), സിസ്റ്റര്‍ സീലസ് സി.എം.സി. (ചേര്‍പ്പുങ്കല്‍), ത്രേസ്യാമ്മ ജോര്‍ജ്ജ് തെരുവില്‍ (പാലാ), ഫിലോ അഗസ്റ്റ്യന്‍ ചെറുനിലം (വടക്കന്‍ഞ്ചേരി), ജോര്‍ജ്ജ്‌കുട്ടി (ടെറാകോണ്‍ ടൈല്‍സ്)
2011, ജൂലൈ 25, തിങ്കളാഴ്‌ച
അഡ്വ. ജോയി തോമസ് കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ്
തൊമ്മന്‍കുത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
2011, ജൂലൈ 24, ഞായറാഴ്‌ച
കോയമ്പത്തൂര്‍ വാഹന അപകടം :? ഭാര്യക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു. മക്കള്‍ തനിച്ചായി


തൊടുപുഴ : ഭാര്യക്കു പിന്നാലെ ഭര്‍ത്താവും യാത്രയായി. ഒരാഴ്‌ച മുമ്പ് കോയമ്പത്തൂരില്‍ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ച് മരണമടഞ്ഞ മടക്കത്താനം പുളിക്കത്തുണ്ടിയില്‍ മേരി (52)യുടെ സംസ്‌കാരം ഇന്നലെ നടത്താനിരിക്കെയാണ് അപകടത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് റ്റി. റ്റി. സ്‌കറിയ (54) ഞായറാഴ്‌ച വെളുപ്പിന് മരിച്ചത്. കാനറാ ബാങ്ക് ഉദ്യോഗസ്ഥരായ ഇരുവരുടേയും സംസ്‌കാരം ഇന്ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് രണ്ടിന് കദളിക്കാട് വിമലമാതാ പള്ളിയില്‍ നടക്കും. കാനറാ മൂവാറ്റുപുഴ ശാഖാ ഉദ്യോഗസ്ഥയായ മേരി അഗസ്റ്റ്യന്‍ കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ഭര്‍ത്താവ് റ്റി. റ്റി. സ്‌കറിയ കാനറാ ബാങ്ക് കോതമംഗലം അടിപാട് ശാഖാ ഉദ്യോഗസ്ഥനാണ്. പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ് മേരി. ജൂലൈ 16 ന് കോയമ്പത്തൂരില്‍ എം ടെക് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ജയിന്‍ മരിയായെ തിരികെ കൊണ്ടു വരുന്ന വഴിയാണഅ അപകടം. മകന്‍ കെവിന്‍ ടോംസ് കോഴിക്കോട് എന്‍ ഐ റ്റിയില്‍ ബിചെക് വിദ്യാര്‍ത്ഥിയാണ്.
2011, ജൂലൈ 23, ശനിയാഴ്‌ച
മദ്യപിച് വാഹനം ഓടിച്ചാല്‍ അത് ചെറിയ കുറ്റമാണോ
കഷിഞ്ഞ ദിവസം തൊടുപുഴയില്‍ രാവിലെ പതിനൊന്നു മണി സമയത്ത് മദ്യപിച്ച യുവാവ് ഓടിച്ച മാരുതി കാര്‍ നിരവതി വാഹനങ്ങളില്‍ ഇടിച്ചു .ഭാഗ്യം കൊണ്ടു ആര്‍ക്കും പരിക്കില്ല .രണ്ടു ബൈക്കുകള്‍ തകര്‍ന്നു .ജനം തടിച്ചു കൂടി മദ്യപാനികളുടെ വാഹനം തടഞ്ഞു പോലീസില്‍ ഏല്‍പ്പിച്ചു .എന്നാല്‍ മദ്യപിച്ചു വാഹനം ഒടിച്ചതിന് പരമാവതി മൂവായിരം രൂപ പിഷ ലഭിക്കാവുന്ന ഒരു പെറ്റികേസ് നല്‍കി പോലീസ്കൈ കഷുകി.കേടു വന്ന ബൈക്കുകള്‍ നന്നാക്കി കൊടുക്കുന്നത് കൊണ്ടു കേസ് എടുക്കാന്‍ വകുപ്പില്ലെന്നാണ് പോലീസ് പറയുന്നത് .അങ്ങിനെയെങ്കില്‍ നാട്ടുകാര്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്താല്‍ പോരെ ,പോലീസിന്റെ സേവനം വേണമോ .ഈ അപകടം വരുത്തിയ ഡ്രൈവര്‍ ഇനിയും മറ്റുള്ളവരുടെ ജീവന്‍ പന്താടുന്ന രിഇതിയില്‍ വാഹനം ഓടിക്കില്ലേ,കാരണം പരമാവതി മൂവായിരം മുടക്കിയാല്‍ ആരെയും കൊള്ളാമല്ലോ .ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അതികൃതര്‍ തയ്യാറാകണം .
തൊമ്മന്‍കുത്തില്‍ ഒഴുക്കില്‍ പെട്ട് അമേരിക്കന്‍ മലയാളിയുടെ മകനെ കാണാതായി




തൊമ്മന്‍കുത്തില്‍ ഒഴുക്കില്‍ പെട്ട് യുവാവിനെ കാണാതായി
തൊടുപുഴ : തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചങ്ങനാശ്ശേരി തുരുത്തി സ്വദേശി കെവിനെയാണ് (22) കാണാതായത്. കെവിനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കൈനകരി സ്വദേശി ജെഫ്, തിരുവനന്തപുരം അമ്പൂരി സ്വദേശി അജോ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തിന് പോകുകയായിരുന്ന മൂന്നംഗ സുഹൃത്ത് സംഘം തൊടുപുഴയിലെത്തിയപ്പോള്‍ തൊമ്മന്‍കുത്ത് സന്ദര്‍ശിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്‌ത മഴമൂലം തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ വെള്ളം കൂടുതലായിരുന്നു. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. തൊടുപുഴയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കെവിനെ കണ്ടെത്താനായില്ല. വെള്ളകൂടുതലും ഒഴുക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്‌ടിച്ചിരിക്കുകയാണ്. ഇരുട്ട് പരന്നതോടെ ഫയര്‍ഫോഴ്‌സ് സംഘം തെരച്ചില്‍ മതിയാക്കി മടങ്ങുകയായിരുന്നു.
ചങ്ങനാശേരി തുരുത്തി കുന്നേല്‍ പി സി വര്‍ഗീസ്- ആനിയമ്മ ദമ്പതികളുടെ മകനാണ് കെവിന്‍. എറണാകുളം എന്‍.ഐ.ഐ.ടി വിദ്യാര്‍ഥിയായ കെവിന്‍ സഹപാഠികളായ കൈനടി സ്വദേശി ജെസ്, തിരുവനന്തപുരം സ്വദേശി അജോ എന്നിവരോടൊപ്പമാണ് തൊമ്മന്‍കുത്തില്‍ എത്തിയത്.??കെവിന്റെ മാതാപിക്കള്‍ യു.?എസ്.?എയിലാണ്.?? ഇരട്ടസഹോദരനായ നെവിന്‍ കോട്ടയം മെഡിക്കല്‍ കോളജ് നാലാം വര്‍ഷ എം.?ബി.?ബി.?എസ് വിദ്യാര്‍ഥിയാണ്. സഹോദരി: വനീസ (യു.?എസ്.?എ.)
2011, ജൂലൈ 22, വെള്ളിയാഴ്‌ച
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളോ?
ഇത്രയും എഴുതുവാന്‍ കാരണം കഴിഞ്ഞദിവസം ഒരു റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുവാന്‍ തൊടുപുഴ നഗരസഭാ ഓഫീസില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങളാണ്. ഒരു റേഷന്‍കാര്‍ഡ് സ്വന്തം പേരില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി നഗരസഭ ഓഫീസിലെത്തിയത്. അവിടെയെത്തിയപ്പോള്‍ ഒരു വര്‍ഷത്തോളം ഒരു കോളേജില്‍ ഒരു ക്ലാസില്‍ പഠിച്ചിരുന്ന ഒരു സഹപാഠിയെ കണ്ടു. കാര്യങ്ങള്‍ എളുപ്പമായല്ലോ എന്ന ചിന്ത മനസിലുണ്ടായി. എന്നാല്‍ സഹപാഠി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പത്രാസില്‍ വന്ന കാര്യം തിരക്കി. കാര്യം പറഞ്ഞപ്പോള്‍ ഒരു വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി ഒരു രൂപ സ്റ്റാമ്പ് പതിച്ച് നല്‍കിയാല്‍ മതിയെന്ന് മാത്രം തിരുവാ തുറന്ന് വീണ്ടും ജോലിയില്‍ വ്യാപൃതനായി. അടുത്ത ദിവസം അപേക്ഷ എഴുതി ബന്ധപ്പെട്ട സെക്ഷനില്‍ നല്‍കി. പരിചയക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ ശുപാര്‍ശ ചെയ്‌തതിനാല്‍ അപേക്ഷ വരവ് വെച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ പക്കലെത്തിച്ചു. റേഷന്‍കാര്‍ഡ് ആവശ്യത്തിന് സര്‍ട്ടിഫിക്കറ്റ് ചോദിച്ചതിനാലായിരിക്കണം റേഷന്‍കാര്‍ഡ് എവിടെ എന്നായി ഉദ്യോഗസ്ഥ. അത് സംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടക്കമായിട്ടാണ് ഈ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നതെന്നായി ഞാന്‍. എങ്കില്‍ നിങ്ങളുടെ പേരുള്ള റേഷന്‍കാര്‍ഡ് ഇല്ലേ, അത് കൊണ്ടു വാ എന്നായി. തിരിച്ച് വീട്ടിലെത്തി പഴയ റേഷന്‍കാര്‍ഡ് തപ്പിയെടുത്ത് ഉദ്യോഗസ്ഥയുടെ മുന്നില്‍ ഹാജരാക്കി. കഷ്‌ടകാലത്തിന് പുതിയ റേഷന്‍കാര്‍ഡ് വന്നപ്പോള്‍ റദ്ദാക്കിയ റേഷന്‍കാര്‍ഡായിരുന്നു എന്റെ പക്കലുണ്ടായിരുന്നത്. (പിതാവിന്റെ റേഷന്‍കാര്‍ഡ്). കാന്‍സല്‍ ചെയ്‌തതിന് പകരം പുതിയത് സംഘടിപ്പിക്കാനാണ് എന്ന് ഞാന്‍ രണ്ടും കല്‍പിച്ചങ്ങ് തട്ടിവിട്ടു. എന്തോ മനസിലായ പോലെ ശരിയെന്നായി ഉദ്യോഗസ്ഥ. ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് എഴുതി.
ഇതേ ഓഫീസറുടെ പക്കല്‍ നിന്നും ഒരു മാസം മുന്‍പ് മറ്റൊരു അനുഭവവും ഉണ്ടായി. 2000 മെയ് മാസത്തില്‍ കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിച്ചു നല്‍കിയ ഒരു വീട് ഒരാളില്‍ നിന്നും ഞാന്‍ വാങ്ങി. അലോട്ടിയായ വീട്ടുകാരന്‍ വായ്‌പ തവണകള്‍ എല്ലാം അടച്ചു തീര്‍ത്തെങ്കിലും നിലവിലുള്ള നാട്ടുനടപ്പനുസരിച്ചുള്ള വിലയുടെ ഭാഗമായി അധിക തുക അടയ്‌ക്കണമെന്ന ഹൗസിംഗ് ബോര്‍ഡ് നിലപാട് മൂലം ആധാരം ചെയ്‌തു നല്‍കിയിരുന്നില്ല. 1980 ല്‍ നിര്‍മ്മിച്ചു നല്‍കിയ വീടാണ് 2000 ത്തിലും ആധാരം ചെയ്‌ത് നല്‍കാത്തത്. ഹൗസിംഗ് ബോര്‍ഡിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിയതു മൂലം ഭൂരിഭാഗം വീടുകള്‍ക്കും ആധാരമില്ലായിരുന്നു. ഇത്തരമൊരു വീടാണ് ഉടമസ്ഥനും ഞാനും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ വാങ്ങിയത്. അന്നുമുതല്‍ ഹൗസിംഗ് ബോര്‍ഡില്‍ കയറിയിറങ്ങി 2009 ആയപ്പോള്‍ ഒന്നാം കക്ഷിയുടെ സാക്ഷ്യപത്രം വാങ്ങി ഹൗസിംഗ് ബോര്‍ഡ് നേരിട്ട് എന്റെ പേരില്‍ വീട് ആധാരം ചെയ്‌തു തരികയായിരുന്നു. തൊടുപുഴ നഗരസഭ രേഖകളില്‍ വീട് എന്റെ പേരിലാക്കുന്നതിന് എത്തിയ എന്നോട് പല തരത്തിലുള്ള രേഖകള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഒരു മറുചോദ്യം മുനിസിപ്പല്‍ രേഖകളില്‍ മറ്റൊരാളുടെ പേരാണ് ഈ വീടിന്. അതിനാല്‍ പേര് മാറ്റാന്‍ തടസ്സം ഉണ്ട്. ഹൗസിംഗ് ബോര്‍ഡ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എനിക്ക് നേരിട്ട് ആധാരം ചെയ്‌തു തന്ന ആധാരത്തിന്റെ ഒറിജിനല്‍ കണ്ടിട്ടും ഉദ്യോഗസ്ഥയ്‌ക്ക് സംശയം. ഒടുവില്‍ ഞാന്‍ വീട് വാങ്ങിയപ്പോള്‍ ഒന്നാം കക്ഷിയുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് ഹാജരാക്കിയ ശേഷമാണ് ഉദ്യോഗസ്ഥ ശാന്തമായത്. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഇതേ ഉദ്യോഗസ്ഥ അവകാശസമരവുമായി നഗരസഭ ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു- എന്റെ അവകാശത്തിന് വിലയില്ലേ?
2011, ജൂലൈ 20, ബുധനാഴ്‌ച
വാഹന അപകടത്തില്‍ ഡി.സി.സി. പ്രസിഡന്റിന് പരിക്ക്

വാഹന അപകടത്തില്‍ ഡി.സി.സി. പ്രസിഡന്റിന് പരിക്ക്
തൊടുപുഴ : നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് ഇടുക്കി ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസിന് പരിക്കേറ്റു. ബുധനാഴ്‌ച വെളുപ്പിന് തൊടുപുഴ-കരിമണ്ണൂര്‍ റോഡില്‍ കുറുമ്പാലമറ്റത്ത് വച്ചാണ് അപകടമുണ്ടായത്. റോയി കെ. പൗലോസ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു. പരിക്കേറ്റ ഡി.സി.സി. പ്രസിഡന്റിനെ തൊടുപുഴ ചാഴികാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും വരുന്ന വഴിയാണ് അപകടം. തൊടുപുഴയിലെത്തിയപ്പോള്‍ ഡ്രൈവര്‍ അവിടെ ഇറങ്ങുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് ഒരാള്‍ മരിച്ചു


നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് ഒരാള്‍ മരിച്ചു
തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരണമടഞ്ഞു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‌ച രാവിലെ തൊടുപുഴ - മൂവാറ്റുപുഴ റോഡില്‍ അച്ചന്‍കവലയ്‌ക്കു സമീപം ഉണ്ടായ അപകടത്തില്‍ കൊടുവേലി മാണിക്കല്‍ ബേബിജോണ്‍ (48) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഡോണ്‍ (17), ബേബിയുടെ സഹോദരന്‍ ജോമി, ഡോണിന്റെ സുഹൃത്ത് അഞ്ചിരി ഇലഞ്ഞിക്കല്‍ ജേക്കബ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോണിന്റെ പഠനവുമായി ബന്ധപ്പെട്ട് എറണാകുളത്തിന് പോകുമ്പോഴാണ് അപകടം. ബേബിയുടെ സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 11 ന് കൊടുവേലി ലിറ്റില്‍ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ തെയ്യാമ്മ കൊടുവേലി ആലിലക്കുഴി കുടുംബാംഗമാണ്.
മുതലക്കോടം ജയ്‌ഹിന്ദ് ലൈബ്രറി അവാര്‍ഡുകളുടെ നിറവില്‍

തൊടുപുഴ: നാടിന്റെ കലാ, കായിക, സാംസ്‌കാരിക കാര്‍ഷിക മേഖലകളില്‍ സജീവസാന്നിദ്ധ്യമായ മുതലക്കോടം ജയ്‌ഹിന്ദ് ലൈബ്രറിയെ ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിയായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുത്തു. 24 ന് ലൈബ്രറി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ അവാര്‍ഡ് ജയ്‌ഹിന്ദ് ലൈബ്രറിക്കു നല്‍കി ആദരിക്കും.
വായന മരിക്കുന്നു എന്ന് വിലപിക്കുന്ന കാലഘട്ടത്തില്‍ ഗ്രാമീണജനങ്ങള്‍ക്ക് വായനയുടെ ലോകം തുറന്നു കൊടുത്ത് വായനശാലയില്‍ 8000ത്തോളം പുസ്‌തകങ്ങളും 1500 റഫറന്‍സ് പുസ്‌തകങ്ങളും ഇപ്പോള്‍ ഉണ്ട്. കൂടാതെ മലയാളത്തിലെ ?ൂരിപക്ഷം ആനുകാലികങ്ങളും ഇവിടെ വായനക്കാര്‍ക്കായി വരുത്തുന്നുണ്ട്. 1948 ല്‍ പ്രവര്‍ത്തനമാരം?ിച്ച് പല ഘട്ടങ്ങളിലും അടഞ്ഞു പോയിട്ടുണ്ടെങ്കിലും കഴിഞ്ഞ 16 വര്‍ഷമായി കെ.സി സുരേന്ദ്രന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈ പ്രദേകത്തെ സജീവസാന്നിദ്ധ്യമായി മാറുവാന്‍ ജയ്‌ഹിന്ദ് ലൈബ്രറിക്കു കഴിഞ്ഞു.
ദൈനംദിന പുസ്‌തകവിതരണങ്ങള്‍ക്കൊപ്പം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അനുവദിച്ചിട്ടുള്ള തൊഴിലന്വേഷകര്‍ക്കു വേണ്ടി കരിയര്‍ ഗൈഡന്‍സ് സെന്ററും, വനിതകള്‍ക്കായി വീടുകളില്‍ പുസ്‌തകമെത്തിച്ചു കൊടുക്കുന്നു. വനിതാ പുസ്‌തകവിതരണവും സംസ്ഥാന സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാ?്യാസ എന്നിവയോടൊപ്പം കുട്ടികള്‍ക്കായി ബാലവേദി എന്നിവയും ലൈബ്രറി സ്വന്തമായി അച്ചടിച്ചു പ്രസിദ്ധീകരിക്കുന്ന വിജ്ഞാനശാഖ മാസികയും എട്ട് പുരുഷ വനിതാ സംഘങ്ങളിലായി 150 ല്‍ പരം സംഘങ്ങളും അതോടൊപ്പം നെല്ല്, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷിയും ചെയ്‌തു വരുന്നു.
ലൈബ്രറി അംഗങ്ങളുടെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ നിലനില്‍പിനായി നമ്മള്‍ കൊയ്യും വയലെല്ലാം ടെലിഫിലിമും നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, ഓണം എന്നീ ആഘോഷങ്ങള്‍ വിപുലമായ പരിപാടികളിലുടെ സംഘടിപ്പിച്ചു വരുന്ന ലൈബ്രറി, ആരോഗ്യരംഗത്ത് രക്തവിതരണസേന, നേതൃചികിത്സ ക്യാമ്പുകള്‍, ആരോഗ്യസെമിനറുകള്‍, പ്രതിരോധ മരുന്നു വിതരണം മഴക്കാല രോഗങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകളോടൊപ്പം ആനുകാലികവിഷയങ്ങളം അടിസ്ഥാനപ്പെടുത്തി മാസാമാസം സെമിനറുകളും സംഘടിപ്പിച്ചു വരുന്നു.
നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് ഒരാള്‍ മരിച്ചു

തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരണമടഞ്ഞു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്‌ച രാവിലെ തൊടുപുഴ - മൂവാറ്റുപുഴ റോഡില്‍ അച്ചന്‍കവലയ്‌ക്കു സമീപം ഉണ്ടായ അപകടത്തില്‍ കൊടുവേലി മാണിക്കല്‍ ബേബിജോണ്‍ (48) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഡോണ്‍ (17), ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്കും പരിക്കേറ്റു. ബേബിയുടെ സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 11 ന് കൊടുവേലി ലിറ്റില്‍ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ തെയ്യാമ്മ കൊടുവേലി ആലിലക്കുഴി കുടുംബാംഗമാണ്.
2011, ജൂലൈ 19, ചൊവ്വാഴ്ച
അമ്മയെ സംരക്ഷിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് മക്കള്‍

കട്ടപ്പന: രോഗം ബാധിച്ച് അവശനിലയിലായ അമ്മയുടെ സംരക്ഷണത്തിനായി പഠനം പോലും ഉപേക്ഷിച്ച് ആശുപത്രിയില്‍ നില്‍ക്കുകയാണ് മക്കളായ ശ്രീദേവിയും, ശ്രീക്കുട്ടിയും. അച്ചന്‍ തിരിഞ്ഞ് നോക്കാതായതോടെ അമ്മയുടെ സംരക്ഷണ ചുതല സ്വയം ഏറ്റെടുക്കുകയായിരുന്നു സ്‌നേഹനിധിയായ ഈ മക്കള്‍. ഉപ്പുതറ കണ്ണംപടി കിഴുകാനം വാഴപള്ളില്‍ വീട്ടില്‍ സരസമ്മയുടെ മക്കളായ ശ്രീദേവിയും, ശ്രീകുട്ടിയുമാണ് അമ്മയെ സംരക്ഷിക്കുന്നതിനായി ആശുപത്രിയില്‍ ദുരിതമനുഭവിച്ച് കഴിയുന്നത്. തലയിലേറ്റ ക്ഷതം മൂലമുണ്ടായ രക്തസ്രാവമാണ് വത്സമ്മയെ രോഗകിടക്കിയിലാക്കിയത്. ഭര്‍ത്താവ് ശ്രീനിവാസന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വത്സമ്മ രോഗിയായതെന്ന് മക്കള്‍ പോലീസില്‍ മൊഴി നല്‍കി. രണ്ട് മാസം മുമ്പ് ഇവരെ ആശുപത്രിയിലാക്കിയ ശേഷം ശ്രീനിവാസന്‍ ഇതിവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതോടെയാണ് അമ്മയുടെ സംരക്ഷണചുമതല ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീദേവിയും, മൂന്നാം ക്ലാസില്‍ പഠിക്കുന്ന ശ്രീകുട്ടിയും ഏറ്റെടുത്തത്. ഇവര്‍ക്ക് രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ടെങ്കിലും അവര്‍ പിതാവിനൊപ്പമാണ്. ഉപ്പുതറ ഗവണ്‍മെന്റ് ആശുപത്രി പരിസരത്തെ മറ്റ് രോഗികളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് ഇവര്‍ അമ്മയെ ചികിത്സിക്കുന്നത്. അമ്മ ആശുപത്രിയിലായതോടെ മക്കളുടെ പഠനവും നിലച്ചു. സംസാരിക്കാന്‍ പോലും കഴിയാതെ, എഴുനേറ്റിരിക്കാന്‍ പോലും കഴിയാതെ ആളുപത്രകിടക്കയില്‍ കിടക്കുന്ന അമ്മ ജീവതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുയാണ് ഈ കുട്ടികള്‍.
2011, ജൂലൈ 18, തിങ്കളാഴ്‌ച
നിസ്വാര്‍ഥ സേവനചരിത്രം തകര്‍ത്ത സഭാ മേലധ്യക്ഷന്മാര്‍ - കെ.എം.റോയ്
ആര് എന്തൊക്കെ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ നടത്തിയാലും കേരളത്തിലെ ക്രൈസ്‌തവസഭകള്‍, പ്രത്യേകിച്ചു കത്തോലിക്കാ സഭ, ഇരുനൂറ്റമ്പതു വര്‍ഷത്തോളം സാമൂഹികരംഗത്തു നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്‌തുലമാണ്, സമാനതകളില്ലാത്തതാണ്. ജാതിയും മതവും നോക്കാതെ നൂറുകണക്കിന് അനാഥര്‍ക്കും വൃദ്ധന്മാര്‍ക്കും അന്ധര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും അഭയം നല്‍കി സംരക്ഷിച്ചത് ഈ സഭകളാണ്. തെരുവിലുപേക്ഷിക്കപ്പെട്ട നൂറുകണക്കിന് അനാഥ ശിശുക്കള്‍ക്കു സംരക്ഷണമേകി അവര്‍ക്കു പുതുജീവിതം നല്‍കിയതു ക്രൈസ്‌തവസഭകള്‍ ആരംഭിച്ച നൂറുകണക്കിന് അനാഥാലയങ്ങളാണ്.
സമൂഹം ആട്ടിയോടിച്ച കുഷ്‌ഠരോഗികളെ ചീഞ്ഞളിഞ്ഞ വ്രണങ്ങളോടെ കൈകളില്‍ കോരിയെടുത്ത് സ്വന്തം ആശുപത്രിയില്‍ കൊണ്ടുപോയിക്കിടത്തി ചികിത്സിച്ചതും നൂറുകണക്കിനു മനുഷ്യസ്‌നേഹികളായ മിഷനറിമാരും വൈദികരും കന്യാസ്‌ത്രീകളുമാണ്.
അതിനേക്കാള്‍ വിലപ്പെട്ട സേവനമാണ് സവര്‍ണരായ ഹിന്ദുക്കള്‍ക്കല്ലാതെ വഴിനടക്കാന്‍പോലും അവകാശമില്ലാതിരുന്ന കാലത്ത് ആയിരക്കണക്കിന് അധഃകൃതര്‍ക്കും അവര്‍ണര്‍ക്കും സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കി അവരുടെ കണ്ണ് തെളിയിച്ചതുവഴി അവരെ മനുഷ്യരാക്കി മാറ്റിയ കാര്യത്തില്‍ ക്രൈസ്‌തവ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ചെയ്‌തത്. വിദ്യാലയങ്ങള്‍ക്കു പള്ളിക്കൂടമെന്ന പേരുവരാന്‍തന്നെ കാരണം സാധാരണക്കാര്‍ക്കുവേണ്ടി പള്ളിയോടൊപ്പം പാഠശാലയും വൈദികര്‍ തുടങ്ങിയതുകൊണ്ടാണ്. ആ അതിമഹത്തായ സേവനത്തിനു വൈദികര്‍ പണം കണ്ടെത്തിയതു നഗ്നപാദരായി വീടുവീടാന്തരം കയറിയിറങ്ങി പിടിയരിയും ചില്ലിക്കാശും സംഭാവനയായി വാങ്ങിയാണ്.
അന്നു മെത്രാന്മാരും വൈദികരും എളിമയുടെ കാണപ്പെട്ട രൂപങ്ങളായിരുന്നു. നിസ്വാര്‍ഥ സേവനത്തിന്റെ പ്രതിപുരുഷന്മാരുമായിരുന്നു. വിശ്വാസികളുടെ ദാസന്മാരായ സേവകരായിരുന്നു. അവരെയോര്‍ത്ത് ഓരോ ക്രൈസ്‌തവ വിശ്വാസിയും അഭിമാനഭരിതനായിട്ടുണ്ട്. ഇന്നോ?
ഈ മെത്രാന്മാരുടെയും വൈദികരുടെയും സമൂഹത്തെയോര്‍ത്ത് ഓരോ യഥാര്‍ഥ ക്രൈസ്‌തവവിശ്വാസിയും ഇന്നു ലജ്‌ജിച്ച് തലതാഴ്‌ത്തുകയാണ്. കേരള സമൂഹത്തിലെ ഏറ്റവും വലിയ ചൂഷകരും ധനമോഹികളും കച്ചവടക്കാരുമായി മുഖ്യമായും കത്തോലിക്കാ മെത്രാന്മാരും വൈദികരും മാറിയിരിക്കുന്നു. അവരുടെ കച്ചവട മനോഭാവം സമൂഹത്തില്‍ അവരെ ഏറ്റവും വെറുക്കപ്പെട്ടവരായി മാറ്റിയിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ക്രൈസ്‌തവസഭാ പിതാക്കന്മാരെക്കുറിച്ച് എന്താണു ചിന്തിക്കുന്നതെന്ന് അവര്‍ക്കു മനസിലാക്കാന്‍ കഴിയുന്നില്ല. കാരണം ഈ മെത്രാന്മാരുടെ സംഘം സ്‌തുതിപാഠകരാലും വൈദികരാലും വലയംചെയ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലിരുന്ന് ഏറ്റവും വലിയ അഴിമതിയും ചൂഷണവും നടത്തിയിട്ടുള്ള ഉദ്യോഗസ്‌ഥന്മാരില്‍ അധികവും റിട്ടയര്‍ ചെയ്‌തപ്പോള്‍ സമൂഹത്തില്‍ അംഗീകാരം നേടാന്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം മെത്രാന്മാരുടെയും മറ്റും സേവകരായി മാറുകയാണ്. നിസ്വാര്‍ഥമായ സമൂഹ സേവനത്തില്‍ രണ്ടരനൂറ്റാണ്ടുകൊണ്ടു ക്രൈസ്‌തവ സഭ നേടിയ സല്‍പ്പേരാണു ധനമോഹികളായ സഭാപിതാക്കന്മാര്‍ ഒരു പതിറ്റാണ്ടുകൊണ്ട് തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നത്.
അത്ര നികൃഷ്‌ടമാണ് ഇന്നു കേരളത്തിലെ സഭാപിതാക്കന്മാര്‍ നടത്തുന്ന ഹീനമായ വിദ്യാഭ്യാസ കച്ചവടം. കത്തോലിക്കാ കോളജുകളും ഹൈസ്‌കൂളുകളും ഇന്നു വിദ്യാര്‍ഥി പ്രവേശനത്തിന്റെയും അധ്യാപക നിയമനത്തിന്റെയും കാര്യത്തില്‍ പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ലേലംവിളി നടത്തുന്ന പരസ്യ ചന്തകളായി മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ നഗ്നമായ ഈ അഴിമതിയുടെ പുതിയ സങ്കേതമായി മാറിക്കഴിഞ്ഞു കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍. എന്തിനു വേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ് മെത്രാന്മാരും വൈദികരും ഈ പണം വാരിക്കൂട്ടുന്നത്? ഏതു യഥാര്‍ഥ വിശ്വാസിക്കു വേണം പാപത്തിന്റെ കൊടുംകറ പുരണ്ട ഈ പണം? മറ്റു സമുദായങ്ങള്‍ നടത്തുന്ന സ്വാശ്രയ കോളജുകളില്‍ ഈ പിടിച്ചുപറി അതിന്റെ നേതാക്കള്‍ നടത്തുന്നില്ലെന്നോര്‍ക്കണം.
കേരളത്തില്‍ മെഡിക്കല്‍ കോളജുകളടക്കം സ്വാശ്രയ കോളജുകള്‍ തുടങ്ങിയതിന് ഒരു ചരിത്രമുണ്ട്. അയല്‍ സംസ്‌ഥാനങ്ങളില്‍ ഈ മേഖലയില്‍ നിരവധി സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങി. പക്ഷേ, വിദ്യാഭ്യാസ കച്ചവടത്തെ വെറുത്തിരുന്ന കേരളത്തിലെ ജനങ്ങള്‍ ഈ സമ്പ്രദായത്തെ അനുകൂലിക്കുന്നവരായിരുന്നില്ല. പക്ഷേ, കേരളത്തില്‍നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ അന്യ സംസ്‌ഥാനങ്ങളിലെ സ്വാശ്രയ കോളജുകളിലേക്കു പോകാന്‍ തുടങ്ങിയതോടെ ഇവിടെനിന്നു കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും അങ്ങോട്ട് ഒഴുകിക്കൊണ്ടിരുന്നത്. അതിനു വിരാമമിടുന്നതിനു വേണ്ടിയാണ് സ്വാശ്രയ പ്രൊഫഷണല്‍ കോളജ് സമ്പ്രദായം കേരളവും സ്വീകരിക്കാന്‍ തീരുമാനിച്ചത്.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം മനസില്ലാമനസോടെ ആ തീരുമാനത്തിനു വഴങ്ങിയത്. സര്‍ക്കാരിന് ആവശ്യമായത്ര പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാന്‍ സാമ്പത്തികശേഷി ഇല്ലെന്നതായിരുന്നു ഇതിനു കാരണം. ഓരോ സ്വാശ്രയ കോളജിലേയും അമ്പതു ശതമാനം സീറ്റുകള്‍ യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ ലിസ്‌റ്റില്‍നിന്നു നികത്തണമെന്നായിരുന്നു മുഖ്യമന്ത്രി ആന്റണിയുടെ വ്യവസ്‌ഥ. എന്നുവച്ചാല്‍, രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന വ്യവസ്‌ഥ. മെത്രാന്മാരുടേതടക്കമുള്ള എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും ഇതു സമ്മതിക്കുകയും കോളജുകള്‍ തുടങ്ങുകയും ചെയ്‌തു.
പക്ഷേ, കത്തോലിക്കാ മെത്രാന്മാര്‍ മാത്രം ആ വാക്കുപാലിക്കാന്‍ തയാറായില്ല. അവര്‍ക്കു പണത്തോടുള്ള ആര്‍ത്തി അത്ര ഭീകരമായിരുന്നു. ന്യൂനപക്ഷാവകാശ സംരക്ഷണമെന്ന പേരില്‍ നിയമത്തിന്റെ മുടിനാരിഴ കീറി നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ സഭാപിതാക്കള്‍ പഴുതു കണ്ടെത്തി. അങ്ങനെ നൂറു ശതമാനം സീറ്റും വിറ്റ് സഭാപിതാക്കള്‍ പണം വാരിക്കൂട്ടി. ആന്റണിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന് ഏറ്റവും വേദനയുണ്ടാക്കിയ സംഭവം ഇതായിരുന്നു. മെത്രാന്മാര്‍ നല്‍കിയ ഉറപ്പ് എഴുതിവാങ്ങിയില്ല എന്ന തെറ്റ്. എ.കെ. ആന്റണി ഹൃദയവേദനയോടെ ഇക്കാര്യം എന്നോടു പറഞ്ഞിട്ടുണ്ട്.
കേരള മെത്രാന്‍ സമിതിയുടെ വക്‌താവായ ഒരു കത്തോലിക്കാ മെത്രാനോടു ഞാന്‍ ഇതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയൊരു ഉറപ്പ് മെത്രാന്മാര്‍ ആന്റണിക്കു നല്‍കിയിട്ടേയില്ല എന്നാണ്. ഇക്കാര്യത്തില്‍ കള്ളം പറയുന്നതു മെത്രാന്മാരാണോ അതോ ആന്റണിയാണോ എന്നതിനെപ്പറ്റി കേരളത്തില്‍ ഒരു അഭിപ്രായസര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും ആന്റണിയാണു സത്യം പറയുന്നതെന്ന് ഉറപ്പിച്ചുപറയുമെന്നു ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. അദ്ദേഹം മൗനിയായിരുന്നതേയുള്ളു. മെത്രാന്‍ പറഞ്ഞതാണു ശരിയെന്നു പറയുന്ന ഒരു ശതമാനം പേര്‍ മിക്കവാറും ആ മെത്രാന്റെ ഡ്രൈവറോ അല്ലെങ്കില്‍ കപ്യാരോ ആയിരിക്കും. വയറ്റിപ്പിഴപ്പിന്റെ പേരിലായിരിക്കും അവര്‍ അതു പറയുക എന്നകാര്യം തീര്‍ച്ച. ദിവസവും രാവിലെ നൂറുകണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന മെത്രാന്മാരാണ് ഇതൊക്കെ പറയുന്നതെന്നു നാമോര്‍ക്കണം.
ഇതു കേരളമാണ്. ഒടുവില്‍ അമ്പതു ശതമാനം മെറിറ്റടിസ്‌ഥാനത്തില്‍ എന്ന തത്വം അംഗീകരിക്കാന്‍ മെത്രാന്മാരും നിര്‍ബന്ധിതരാകുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. അതാണു സാമൂഹികനീതി. അക്കാര്യത്തിലാണിന്നു ജനരോഷം ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാത്രമല്ല എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന്റേതും ലീഗിന്റേതുമടക്കമുള്ള എല്ലാ വിദ്യാര്‍ഥിസംഘടനകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഈ ബഹുജന പ്രസ്‌ഥാനങ്ങളുടേയും നീതിബോധമുള്ള മഹാഭൂരിപക്ഷം ക്രൈസ്‌തവരുടേയും വികാരത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ മതമേലധ്യക്ഷന്മാര്‍ക്ക് അധികനാള്‍ കഴിയില്ല.
ഞങ്ങള്‍ ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് ഈ മെഡിക്കല്‍കോളജുകള്‍ നടത്തുന്നതെന്നാണു മെത്രാന്മാരുടെ വാദം. അതു ശരിതന്നെ. പക്ഷേ, മുടക്കിയ പണം ഒന്നോ രണ്ടോ കൊല്ലംകൊണ്ട് മനുഷ്യരെ പിഴിഞ്ഞുണ്ടാക്കണമെന്ന വാദം മനുഷ്യത്വപരമാണോ? ലക്ഷക്കണക്കിനു രൂപ കോഴപ്പണം വാങ്ങി മെഡിക്കല്‍ കോളജില്‍ മെത്രാന്മാര്‍ പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികള്‍ ഡോക്‌ടര്‍മാരായി പുറത്തുവന്നാല്‍ അന്ത്യശ്വാസം വലിക്കുന്ന ഹതഭാഗ്യനായ രോഗിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുപോലും തങ്ങള്‍ കൊടുത്ത കോഴപ്പണം മുതലാക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടോ?
ഇതിനിടയിലാണു തൃശൂരിലെ ഒരു കത്തോലിക്കാ മെഡിക്കല്‍ കോളജ് അധികാരികള്‍ പഠനാവശ്യത്തിനുവേണ്ടി സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു നല്‍കുന്ന അജ്‌ഞാത മൃതദേഹങ്ങള്‍ അന്യ സംസ്‌ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കു വലിയ കരിഞ്ചന്തയ്‌ക്കു വിറ്റു എന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്. ആര്‍ക്കുവേണ്ടിയാണു സഭ ഈ പണമുണ്ടാക്കുന്നത്?
സാമൂഹിക വിപ്ലവം പ്രസംഗിക്കുന്ന കമ്യൂണിസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന പരിയാരം സഹകരണ മെഡിക്കല്‍ കോളജ് അധികൃതരും ഈ നികൃഷ്‌ടമായ വിദ്യാഭ്യാസ കച്ചവടമാണു നടത്തുന്നതെന്നു കേള്‍ക്കുമ്പോള്‍ ഏതു വിപ്ലവകാരിയുടെ ശിരസാണു താണുപോകാത്തത്? രാഷ്‌ട്രീയവും ഒരു കച്ചവടമായി മാറുന്ന കാലഘട്ടത്തില്‍ ഇതെല്ലാം കാണാന്‍ ജനങ്ങളും വിധിക്കപ്പെട്ടവരാണ്.
ഒരുകാര്യം സഭാ മേലധ്യക്ഷന്മാരും അവരുടെ പാദസേവകരായ ആശ്രിതസംഘവും മനസിലാക്കുന്നില്ല. റബര്‍വെട്ടുകാരും കടത്തുവള്ളം തുഴയുന്നവരും മീന്‍പിടുത്തക്കാരും കൂലിവേലക്കാരുമായ ലക്ഷക്കണക്കിനു ക്രൈസ്‌തവര്‍ക്കു സഭാപിതാക്കളുടെ ഈ വിദ്യാഭ്യാസ കച്ചവടത്തില്‍ ഒരു താല്‍പര്യവുമില്ല. കുറേ സമ്പന്നര്‍ക്കു വേണ്ടിയാണ് ഈ പിതാക്കള്‍ നിലകൊള്ളുന്നതെന്നും അവര്‍ക്കറിയാം.
ലോകത്തിലെ ഏറ്റവും ധന്യവും അര്‍ഥപൂര്‍ണവുമായ പ്രാര്‍ഥന ഏതാണെന്നു കണ്ടെത്താന്‍ എല്ലാ മതങ്ങളുടെയും പണ്ഡിതന്മാര്‍ ഏതാനും വര്‍ഷം മുമ്പു പാരീസില്‍ സമ്മേളിച്ചു. മൂന്നു ദിവസത്തെ സമഗ്രമായ ചര്‍ച്ചകള്‍ക്കുശേഷം അവര്‍ കണ്ടെത്തിയ പ്രാര്‍ഥന കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്‌തു തന്നെ ക്രൂശിച്ചവരെക്കുറിച്ച് സ്വര്‍ഗത്തിലേക്കു നോക്കി നടത്തിയ പ്രാര്‍ഥനയാണ്.
''പിതാവേ, ഇവരോടു പൊറുക്കണമേ, എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നേയില്ല.''
2011, ജൂലൈ 14, വ്യാഴാഴ്‌ച
അമല വിനോദിന് സ്വീകരണം നല്‍കി

തൊടുപുഴ : ദേശീയ തലത്തില്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ അമല വിനോദിന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് യു.പി. സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് നീറമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ ബഷീര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഇടുക്കി വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ടെലസ് അറുകാലില്‍ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബേബി തോമസ് കാവാലം, പത്മാവതി രഘുനാഥ്, പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. അപ്രേം മണിപ്പുഴ, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ പി.എം ദേവസ്യാച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലയിലെ കുട്ടികളുടെ പുരോഗതിക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി വിദേശത്ത് ജോലി ചെയ്യുന്നവരുടെ കൂട്ടായ്‌മയായ ഇടുക്കി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം. ഓരോ വര്‍ഷവും 200 ഓളം കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപയിലേറെ നല്‍കി വരുന്നു. പഠന സഹായത്തിന് പുറമേ കലാകായിക രംഗത്തുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. ദേശീയ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ അമല വിനോദിന് സൈക്കിള്‍ വാങ്ങുന്നതിന് 75,000 രൂപയുടെ ധനസഹായം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ടെലസ് കെ. അറുകാലില്‍, വിജുലിന്‍ മാത്യു, പി.എസ്. മുരളി എന്നിവര്‍ പങ്കെടുത്തു.
ബിഷപ് ഹൗസ് വളപ്പില്‍ മാധ്യമസംഘത്തിന് മര്‍ദ്ദനം: കാമറ തല്ലിപ്പൊട്ടിച്ചു, ക്രൂരമായി മര്‍ദിച്ചു
കിടക്കാന്‍ സൗകര്യമില്ലായിരുന്നിട്ടും അഡ്ജസ്റ്റു ചെയ്തു: എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനും ജീവനക്കാരനും കുറ്റം
കിടക്കാന്‍ സൗകര്യമില്ലായിരുന്നിട്ടും അഡ്ജസ്റ്റു ചെയ്തു: എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനും ജീവനക്കാരനും കുറ്റം
തിരുവനന്തപുരം: ലോകത്തിനു മുന്നിലേക്കു സ്വന്തം ഓഫീസ് തുറന്നിടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്തരമൊരു ചതി സ്വപ്‌നത്തില്‍പോലും പ്രതീക്ഷിച്ചില്ല. പക്ഷെ കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പതിവുചര്യകള്‍ ഉമ്മന്‍ചാണ്ടിയെന്നല്ല, സാക്ഷാല്‍ പെരിക്ലിസ് വന്നാലും മാറില്ലല്ലോ. ഉച്ചയോടെ ഓഫീസിലെത്തിയാല്‍ പിന്നെ വിസ്തരിച്ചൊരു ഊണ്. അതിനുശേഷം മയക്കം. നാലുമണിയോടെ ചായയും കഴിച്ച് വീട്ടിലേക്ക് എന്നതാണ് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ സാധാരണ പതിവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു തിരിക്കുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് പതിവു സര്‍ക്കാര്‍ ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകം മുഴുവന്‍ കാണാം.
ഉമ്മന്‍ചാണ്ടിയുടെ ഓഫീസും ക്യാബിനും ലൈവ് വെബ്കാസ്റ്റിലൂടെ പൊതുജനത്തിന് 24 മണിക്കൂറും നിരീക്ഷിക്കാനുള്ള അവസരം കൈവന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. അന്നുമുതല്‍ ചില വിവരദോഷികള്‍ ഇരുപത്തിനാലു മണിക്കൂറും ഇതും നിരീക്ഷിച്ചിരിപ്പാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തെല്ലാം നടക്കുന്നു, ആരൊക്കെ വന്നുപോകുന്നു തുടങ്ങി സകലവിവരങ്ങളും ഇന്റര്‍നെറ്റിലൂടെ തല്‍സമയം ആര്‍ക്കും കാണാനാകും. ആദ്യദിവസംതന്നെ ഈ വെബ്കാസ്റ്റിംഗ് പകര്‍ത്തി യൂട്യൂബില്‍ ചിലര്‍ പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ ക്യാബിനിലെത്തി ഒരു വനിതാജീവനക്കാരിയും ഒരു പുരുഷജീവനക്കാരനും തറ തൂത്തു തുടച്ചു വൃത്തിയാക്കുന്നതായിരുന്നു ഈ ദൃശ്യം. മുഖ്യമന്ത്രിയുടെ ക്യാബിന്‍ വൃത്തിയാക്കുന്നതു കാണാനുള്ള ഭാഗ്യം അങ്ങിനെ പൊതുജനത്തിനു ലഭിച്ചുവെന്നര്‍ഥം. അതിനുപിന്നാലെയാണ് പുതിയ വീഡിയോ വന്നത്.
വെബ്ക്യാമറയ്ക്കു തൊട്ടുതാഴെയുള്ള സീറ്റിലിരുന്ന് ഉറങ്ങുന്ന ജീവനക്കാരനാണിതില്‍. ക്യാമറയില്‍ തന്നെ പകര്‍ത്തുന്നകാര്യം ശ്രദ്ധിക്കാതെ കസേരയുടെ വശത്ത് കൈവച്ച് തലതാങ്ങിയുള്ള സുഖ സുഷുപ്തി. കുറേസമയത്തിനുശേഷം തൊട്ടടുത്ത ക്യാബിനിലെ മറ്റൊരു ജീവനക്കാരന്‍ വന്ന് ഇദ്ദേഹത്തെ തട്ടിയുണര്‍ത്തുകയാണ്. ഉടന്‍ ഞെട്ടിയെഴുന്നേറ്റ് തന്റെ ക്യാബിനു വെളിയിലിറങ്ങി ആഗതനോടു സംസാരിച്ചശേഷം യാതൊരു കൂസലുമില്ലാതെ തിരികെ കസേരയില്‍ വന്നിരുന്ന് വീണ്ടും ഉറക്കത്തിലേക്കു കടക്കുകയാണ് ഈ ജീവനക്കാരന്‍. ഏതാണ്ട് നാലു മിനിട്ടോളമുണ്ട് ഈ വീഡിയോ. ഇന്റര്‍നെറ്റിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ധാരാളം കമന്റുകള്‍ ഈ വീഡിയോക്ക് ലഭിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം ഇരുപത്തിനാല് മണിക്കൂറും ഇന്റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടിയ്ക്ക് കഴിഞ്ഞദിവസമാണ് തുടക്കമായത്.
www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സംപ്രേഷണം. ജനങ്ങളോട് ചേര്‍ന്നു നിന്ന് ഭരണം നടത്താനും ഭരണകാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനുമാണ് തന്റെ ഓഫീസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്നതിനു പുറമെ അവിടെ നടക്കുന്ന പത്രസമ്മേളനങ്ങള്‍, യോഗങ്ങള്‍, മന്ത്രിസഭാ തീരുമാന പ്രഖ്യാപനങ്ങള്‍ എന്നിവയും ഈ വെബ്‌സൈറ്റിലൂടെ കാണാം. മുഖ്യമന്ത്രിയുടെ പ്രസ് റിലീസുകള്‍ ഇതില്‍ വായിക്കാനാകും. കൂടാതെ അദ്ദേഹത്തിന് പരാതി നല്‍കാനും സൗകര്യമുണ്ട്. നാട്ടില്‍ നടക്കുന്ന സംഭവങ്ങളും പ്രശ്‌നങ്ങളും മൊബൈലിലോ ഹാന്‍ഡി ക്യാമറയിലോ പകര്‍ത്തി മുഖ്യമന്ത്രിയ്ക്ക് അയച്ചുകൊടുക്കാനുള്ള സംവിധാനവും വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യന്ത്രിയെക്കുറിച്ച് പത്രങ്ങളില്‍ വരുന്ന കാര്‍ട്ടൂണുകള്‍, മുഖ്യമന്ത്രിയുടെ പുസ്തകങ്ങള്‍ തുടങ്ങിയവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് തത്സമയ സംപ്രേഷണവും മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും 28 ദിവസത്തിനുള്ളിലാണു പൂര്‍ത്തിയായത്.ജനങ്ങളോട് ചേര്‍ന്നുനിന്ന് ഭരണം നടത്തുന്നതിന്റെയും സുതാര്യതയുടെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സൈറ്റിലെട പ്രധാനപ്പെട്ട ഫീച്ചറുകള്‍ þLive web cats-(മുഖ്യമന്ത്രിയുടെ ചേംബറില്‍ നിന്നും ഓഫീസില്‍ നിന്നും 24 മണിക്കൂറും സജീവ സംപ്രേഷണം) Cabinet Briefing- (മുഖ്യമന്ത്രി ഓഫീസില്‍ നടത്തുന്ന മീറ്റിംഗുകള്‍) Press release-(മുഖ്യമന്ത്രിയുടെ പ്രസ് റിലീസുകള്‍) Vision 2030 Idea Bank- (വിഷന്‍ 2030 ഐഡിയ ബാങ്ക്. മികച്ച ആശയങ്ങള്‍ക്ക് അംഗീകാരം) Petitions to CM- (പരാതി നല്കാന്‍ സൗകര്യം) Tracking Petitions to CM - (പരാതി ട്രാക്ക് ചെയ്യാനും സൗകര്യം) Citizen Journalsim -(നാട്ടില്‍ നടക്കുന്ന സംഭവങ്ങളും പ്രശ്‌നങ്ങളും പത്രപ്രവര്‍ത്തകരെപ്പോലെ മൊബൈലിലോ, ഹാന്‍ഡി ക്യാമിലോ ചിത്രങ്ങളോ വീഡിയായോ എടുത്ത് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യാം), (സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍)Asset Disclosure Forms(നൂറുദിന പരിപാടിയില്‍ പ്രഖ്യാപിച്ച സ്വത്തുവിവര പ്രഖ്യാപനത്തിനുള്ള ഫോം) Cartoons (മുഖ്യമന്ത്രിയെക്കുറിച്ച് പത്രങ്ങളിലും മറ്റും വരുന്ന കാര്‍ട്ടൂണുകള്‍.) Media Scan (മുഖ്യമന്ത്രിയും സര്‍ക്കാരുമായും ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രധാനപ്പെട്ട പത്രവാര്‍ത്തകള്‍) Books (മുഖ്യമന്ത്രിയുടെ പുസ്തകങ്ങള്‍ പോരാട്ടത്തിന്റെ ദിനരാത്രങ്ങള്‍, കാലത്തിനൊപ്പം, കേരളത്തിന്റെ ഗുല്‍സാരി, ചങ്ങല മുറുകുന്നു. ഇതോടൊപ്പം നിയമസഭാ പ്രസംഗങ്ങളുടെ സമാഹാരമായ ജനശബ്ദത്തിന് നാല്പതാണ്ട്.) Kunjunj Kathakal ('കുഞ്ഞൂഞ്ഞു കഥകളും അല്പം കാര്യങ്ങളും' എന്ന പുസ്തകത്തിലെ കഥകളും കാര്‍ട്ടൂണുകളും) Social network (ഫേസ്ബുക്കിലൂടെ സംവദിക്കാനുള്ള സൗകര്യം യൂട്യൂബ് ചാനല്‍ മുഖ്യമന്ത്രിയുടെ വീഡിയോകള്‍) തുടങ്ങിയവയാണ് സൗകര്യങ്ങള്‍.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം സാധാരണക്കാരായ ജനങ്ങളുടെ വേദനകള്‍ കാണുവാനും അവരുടെ കണ്ണീരൊപ്പാനും ജനങ്ങളിലേക്കിറങ്ങി ചെല്ലുന്ന മുഖ്യമന്ത്രിയേയാണ് ഇപ്പോള്‍ കേരളം കാണുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനം ഈ വാദത്തിന് അടിവരയിടുന്നു. കഴിഞ്ഞതവണ മുഖ്യമന്ത്രിയായിരുന്ന രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തെ 14 ജില്ലകളിലും മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെ മാത്രം 96,901 പരാതികളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതില്‍ 42,151 പരാതികള്‍ക്ക് അതാതിടങ്ങളില്‍ വച്ചുതന്നെ തീര്‍പ്പാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസ്ഥാനമെങ്ങുമുള്ള ജനഹൃദയങ്ങളില്‍ അതിവേഗം സ്ഥാനം പിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒരുവര്‍ഷത്തിനുള്ളില്‍ 2,03,200 പരാതികളാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്വന്തം മുഖ്യമന്ത്രിയില്‍ ജനങ്ങള്‍ എത്രത്തോളം വിശ്വാസം അര്‍പ്പിച്ചിട്ടുണ്ടെന്നതിനു തെളിവുകൂടിയാണ് ഉമ്മന്‍ ചാണ്ടിക്കു ലഭിക്കുന്ന പരാതികളുടെ എണ്ണം. ഇതോടെ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞായിരുന്ന ഉമ്മന്‍ ചാണ്ടി സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെയും അഭയസ്ഥാനവും അത്താണിയുമായി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.
മുഖ്യമന്ത്രിയായിരുന്ന ചെറിയൊരു കാലയളവിനുള്ളില്‍ അതിവേഗം നാടിനെയും നാട്ടുകാരെയും ബഹുദൂരം മുന്നിലെത്തിച്ച ഉമ്മന്‍ ചാണ്ടി അന്ന് തുടങ്ങിവച്ച പദ്ധതികളും ഭരണപരിഷ്‌കാരങ്ങളും ലോകത്തിനുതന്നെ മാതൃകയായിരുന്നു. സമൂഹം അയിത്തം കല്പിച്ചു മാറ്റിനിര്‍ത്തിയിരുന്ന അടിസ്ഥാനവര്‍ഗങ്ങളെയും അഗതികളെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ഉമ്മന്‍ ചാണ്ടിയുടെ കാരുണ്യസ്പര്‍ശം കേവലം വാര്‍ത്താ പ്രാധാന്യത്തിനുവേണ്ടി ആയിരുന്നില്ലെന്നതിന് അദ്ദേഹം നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ തന്നെ സാക്ഷ്യം. അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിലൂന്നി ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ പദ്ധതികള്‍ അവഗണിക്കപ്പെട്ടുകിടന്ന നിരാശ്രയരും നിരാലംബരുമായ വലിയൊരു സമൂഹത്തിന് ആശ്രയത്വത്തിന്റെ തിരിനാളമാകുകയായിരുന്നു.പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കുമായി ആരോഗ്യ ഇന്‍ഷ്വറന്‍സ്, ക്ഷേമപെന്‍ഷന്‍, ലക്ഷംവീട് തുടങ്ങി ഒട്ടേറെ ക്ഷേമപദ്ധതികള്‍ക്കു തുടക്കം കുറിച്ച ഉമ്മന്‍ ചാണ്ടി പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമല്ല നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
അഗതികള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ എല്ലാമാസവും ഒന്നാംതീയതി ലഭിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്വന്തം ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി ലോകത്തുതന്നെ അത്ഭുതമായതിനും ചരിത്രം സാക്ഷി. മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്നും ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ വിതരണം ചെയ്ത കാലഘട്ടവും ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും മുന്നില്‍ മലര്‍ക്കെ തുറന്നിട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ ഒന്നേകാല്‍ വര്‍ഷംകൊണ്ട് 60, 196 പേര്‍ക്കാണ് ചികിത്സാസഹായം അനുവദിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിക്കുനേരെ ആക്ഷേപശരങ്ങള്‍ ഏറെയുണ്ടായി. എന്നാല്‍ ആക്ഷേപശരങ്ങളേറ്റ് ചോര പൊടിയുമ്പോഴും അചഞ്ചലനായിനിന്ന് അശരണര്‍ക്കായി പോരാടിയ ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ പ്രതിപക്ഷം മുട്ടുമടക്കുന്നതും പിന്നെ കണ്ടു. പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ പക്ഷേ ഉമ്മന്‍ ചാണ്ടിയോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ത്തത് പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടുകൊണ്ടായിരുന്നു.
ഉമ്മന്‍ ചാണ്ടി ചികിത്സാ സഹായം അനുവദിച്ച 52,000 അപേക്ഷകര്‍ക്ക് പണം നല്കാതെ ഇടതുസര്‍ക്കാര്‍ പിടിച്ചുവച്ചപ്പോള്‍ ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടിയും രംഗത്തിറങ്ങേണ്ടിവന്നു. ചികിത്സാസഹായം സര്‍ക്കാരിനെക്കൊണ്ട് അനുവദിപ്പിച്ചശേഷം മാത്രമാണ് അദ്ദേഹം സമരവഴിയില്‍നിന്നു പിന്‍മാറിയത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും തൊഴില്‍, വ്യവസായം തുടങ്ങിയ മേഖലകളിലും ഉമ്മന്‍ ചാണ്ടിയുടെ ഭരണപരിഷ്‌കാരങ്ങള്‍ നാടിനു പുതിയ ദിശാബോധം നല്കി. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള വന്‍കിട പദ്ധതികളും ചെറുകിട പദ്ധതികളും കേരളത്തിന്റെ മുഖഛായ തന്നെ മാറ്റാന്‍ പര്യാപ്തമായിരുന്നു. മുഖ്യമന്ത്രിയായി ചുമതല ഏറ്റയുടനെ 14 ജില്ലകളിലും ജനങ്ങള്‍ക്കിടയിലേക്കിറങ്ങി നേരിട്ടു പരാതി ഏറ്റുവാങ്ങി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയാകട്ടെ സംസ്ഥാനത്തെ തന്നെ ആദ്യസംഭവമായിരുന്നു. വാര്‍ത്താമാധ്യമങ്ങള്‍ ഇതിന് നല്കിയ പ്രാധാന്യം തന്നെ ഇക്കാര്യം അടിവരയിടുകയും ചെയ്തു.
ഒന്നരവര്‍ഷംകൊണ്ട് അതിവേഗം ബഹുദൂരം സംസ്ഥാനത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അതിനായി ഓരോ ദിവസവും ഓഫീസില്‍ ചെലവാക്കുന്നത് 18 മണിക്കൂര്‍. സംസ്ഥാനത്ത് 20,000 കോടി രൂപയുടെ കേന്ദ്രനിക്ഷേപം കൊണ്ടുവന്നതോ, വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതോ അല്ല മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ നേട്ടമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിലയിരുത്തല്‍. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം തുടങ്ങിയ എല്ലാ ക്ഷേമപദ്ധതികളും എല്ലാമാസവും ഒന്നാംതീയതി കൃത്യമായി നല്കാന്‍ തീരുമാനിച്ചതാണ് മുഖ്യമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം, നൂറുദിന പരിപാടി, 315 വാര്‍ഷിക പരിപാടി, വിഷന്‍ 2010ല്‍ 10+3+3+ പരിപാടികള്‍, സ്വാതന്ത്ര്യദിന ഒമ്പതിന പരിപാടികള്‍, വിശപ്പില്ലാത്ത കേരളം, മൂന്നുരൂപ നിരക്കില്‍ അരി, ദരിദ്രവിഭാഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ, സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട തുടങ്ങി ദരിദ്ര ജനവിഭാഗങ്ങളെ അഭ്യുന്നതിയിലേക്ക് നയിക്കുന്ന പദ്ധതികളല്‍ മാത്രം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നില്ല.
സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട സര്‍ക്കാര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, ഡ്രീംസിറ്റി, കൊച്ചി മെട്രോറെയില്‍, എയര്‍ കേരള, റോഡ് വികസനം തുടങ്ങി കേരളത്തില്‍ മുഖഛായ തന്നെ മാറ്റിക്കുറിച്ച പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. മുക്കാല്‍ വര്‍ഷത്തിനിടയില്‍ പ്രതിപക്ഷവുമായി ഒരുഡസനോളം തവണ ചര്‍ച്ച നടത്തിയ മുഖ്യമന്ത്രിയെന്ന ബഹുമതിയും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം. അങ്ങിനെ വികസനമെന്നത് കേരളത്തിന്റെ അജണ്ടയാക്കി മാറ്റാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. അതുവഴി ലോക രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ കേരളത്തെ സ്മാര്‍ട്ടാക്കിയ സ്മാര്‍ട്ട് മുഖ്യമന്ത്രിയെന്ന പേരും ഉമ്മന്‍ ചാണ്ടിക്കു മാത്രം. ആകാശം അതിരുകളാക്കി സംസ്ഥാനത്തിന്റെ വികസനം സ്വപ്നം കാണുന്ന ഉമ്മന്‍ ചാണ്ടി ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തനവും അദ്ദേഹം സുതാര്യമാക്കിയത്. അതാകട്ടെ ഉദ്യോഗസ്ഥരുടെ നടപടി മൂലം അപഹാസ്യമാവുകയും ചെയ്യു
2011, ജൂലൈ 12, ചൊവ്വാഴ്ച
ജോര്‍ളിക്ക് ഈ വര്‍ഷത്തെ മൂന്നാമത് റാങ്ക്
2011, ജൂലൈ 10, ഞായറാഴ്‌ച
മലയാളപത്രപ്രവര്‍ത്തനം പുരുഷപീഡനത്തിലേക്കോ?

മലയാളപത്രപ്രവര്‍ത്തനം പുരുഷപീഡനപ്രവര്‍ത്തനമായി മാറിയോ? ഒരു സൂര്യനെല്ലി കഴിഞ്ഞതോടെ ആണ് പെണ്ണിന്റെ നേരെ നോക്കിയാല്‍ അതും പീഡനമായി മാറുന്നു. പീഡനത്തിന്റെ ഫ്‌ളാഷ് റ്റി.വി ചാനലുകളില്‍ വന്ന് വന്ന് ഇപ്പോള്‍ യുകെജി കാരന്‍ എല്‍കെജികാരിയെ പീഡിപ്പിച്ച് കൊല്ലുന്നിടത്തോളം വരെയെത്തി കാര്യങ്ങള്‍.
തെരഞ്ഞെടുപ്പ് കാലത്ത് ഇപ്പോഴത്തെ മന്ത്രി പി.ജെ ജോസഫ് മൊബൈല്‍ മെസ്സേജിലൂടെ ഒരു സ്‌ത്രീയെ പീഡിപ്പിക്കാന്‍ ക്ഷണിച്ചുവെന്നായിരുന്നു പത്രക്കാരുടെ എക്‌സ്‌ക്ലുസീവും ചാനലുകാരുടെ ഫ്‌ളാഷും. ഒടുവില്‍ പരാതിക്കാരിയും ഭര്‍ത്താവെന്നവകാശപ്പെടുന്ന യുവാവും തെറ്റി. യുവതി പരാതി നല്‍കി, യുവാവ് ജയിലിലുമായി. നാടെങ്ങും ബന്ധുത കൂടുന്ന യുവാവിന്റെ അഞ്ചാമത്തെ ഭാര്യയായിരുന്നത്രെ മന്ത്രിക്കെതിരേ മെസേജ് പരാതിയുമായെത്തിയ സ്‌ത്രീ. ഇടുക്കിയിലെ പത്രക്കാരില്‍ ചിലര്‍ ഈ തട്ടിപ്പുകാരനായ യുവാവിനെ ക്രൈം വാരികയുടെ ജില്ലാ ലേഖകനാക്കുകയും ചെയ്‌തു. റ്റി.പി നന്ദകുമാറും പറഞ്ഞു, ഇവന്‍ എന്റെ ലേഖകനാണെന്ന്. എന്തായാലും ചക്കിന് വച്ചത് കൊക്കിനു കൊണ്ടു എന്നു പറഞ്ഞതു പോലായി മെസേജ് പീഡനം.
2011 ജൂലൈ ആറ് ബുധനാഴ്‌ച മലയാള മനോരമ കോട്ടയം എഡിഷനില്‍ വര്‍ത്തമാനം പേജില്‍ ഒരു ബോയ്‌സ് വാര്‍ത്തയുണ്ടായിരുന്നു. അപമാനിക്കാന്‍ ശ്രമം, യുവാവിനെ യുവതി അടിച്ചുവീഴ്‌ത്തിയെന്നായിരുന്നു വാര്‍ത്ത. ഒപ്പം പ്രതിയായ യുവാവിന്റെ ഫോട്ടോയും. വാര്‍ത്ത തയ്യാറാക്കിയ ലേഖകന്‍ പോലീസിനെയും കുറ്റപ്പെടുത്തിയിരുന്നു. യുവതിയുടെ വേഷം ശരിയല്ലെന്ന് പോലീസ് പറഞ്ഞെന്നും യുവാവിനെ പോലീസ് വിട്ടയച്ചുവെന്നും ലേഖകന്‍ വച്ചുകാച്ചി.
തൊടുപുഴയിലെ ഒരു ഫാക്‌ടറിയിലെ ഡ്രൈവറാണ് യുവാവ്. എറണാകുളത്തിനുള്ള യാത്രയ്‌ക്കിടയില്‍ ഓമ്‌നി വാന്‍ നിര്‍ത്തി പുറത്തിറങ്ങി റോഡില്‍ നിന്ന് മൊബൈലില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ അതുവഴി കടന്നു പോയ യുവതിയുടെ കൈയ്യില്‍ അറിയാതെ തട്ടുകയും യുവതിയുടെ കൈയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ റോഡില്‍ വീഴുകയും ചെയ്‌തു. ഇതില്‍ ക്ഷുഭിതയായ മോഡേണ്‍ വസ്‌ത്രധാരിയായ യുവതി യുവാവിന്റെ കരണത്തടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി അടി കിട്ടിയതോടെ യുവാവ് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചുറ്റും കൂടിയ നാട്ടുകാരും കൈക്കരുത്ത് കാട്ടി യുവാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പോലീസിന് സത്യാവസ്ഥ മനസിലായതോടെ യുവാവിനെ വിട്ടയച്ചതാണ് മനോരമ ലേഖകന്റെ രോഷത്തിന് കാരണം.
ഒരു പത്രലേഖകന്‍ വിചാരിച്ചാല്‍ ആരുടെയും മാനം കളയാം. മനോരമസാരഥികള്‍ അറിയുന്നുവോ ഈ യുവാവിന്റെ മനോനില. എന്തായാലും ഫാക്‌ടറി ഉടമ സത്യാവസ്ഥത മനസിലാക്കിയതുകൊണ്ട് യുവാവിന്റെ ഡ്രൈവറുപണി പോയില്ല. മാനം മാത്രം പോയി.
ഇതിന് ആരു സമാധാനം പറയും.,?
യുവാവിന്റെ കമ്പനി ഉടമയുടെ ഫോണ്‍ നമ്പര്‍ : 9847084885
അശ്ലീല സിഡികളുടെ കൂമ്പാരം ഇടുക്കിയിലെ പത്തുവയസുകാരനെ കൊലയാളിയാക്കി
അശ്ലീല സിഡികളുടെ കൂമ്പാരം ഇടുക്കിയിലെ പത്തുവയസുകാരനെ കൊലയാളിയാക്കി
തൊടുപുഴ: അച്ചുവിനെ എസ്‌റ്റേറ്റ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി പത്തുവയസ്സുള്ള നാലാം ക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. പീഡനശ്രമത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വട്ടപ്പാറ വട്ടക്കുഴി ജോസിന്റെ എസ്‌റ്റേറ്റ്കുളത്തില്‍ പാറയ്ക്കല്‍ റെജിയുടെ മകള്‍ അച്ചു (നിയ)വിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര മാസമായി അച്ചുവും അയല്‍വാസി വിദ്യാര്‍ഥിയും ഓട്ടോയിലാണ് ചേമ്പളം സെന്റ് മേരീസ് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയിരുന്നത്.
സംഭവദിവസം പ്രതി കുട്ടിയെ മീന്‍ കാണിക്കാമെന്നു പറഞ്ഞ് കുളത്തിനടുത്തേക്ക് കൂട്ടി കൊണ്ടുപോവുകയായിരുന്നു. മൂന്നടി ഉയരമുള്ള ഭിത്തിയുടെ മുകളില്‍ കയറ്റിനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി പ്രതിയുടെ മുടിയില്‍ പിടിച്ചുവലിച്ചു. പിടിവിടുവിക്കാന്‍ പ്രതി കുട്ടിയെ കുളത്തിലേക്ക് തള്ളിയെന്ന് പോലീസ് പറയുന്നു. ഇതിനുമുമ്പും ഇവിടെ പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുള്ളതായി പ്രതി പോലീസിനോട് പറഞ്ഞു. അച്ഛനും അമ്മയും വീട്ടില്‍ നീലച്ചിത്രം സ്ഥിരമായി കണ്ടിരുന്നു.
വിദ്യാര്‍ഥിയും ഇത് കാണാനിടയായതാണ് പീഡനത്തിന് പ്രചോദനമായതെന്നും പോലീസ് പറഞ്ഞു. നെടുങ്കണ്ടം സി.ഐ. എ.ജെ.ജോര്‍ജിന്റെയും എസ്.ഐ. വി.കെ.മുരളീധരന്റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ശനിയാഴ്ച വൈകീട്ട് തൊടുപുഴ സി.ജെ.എം. കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ കോട്ടയം തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലേക്കയച്ചു. നിയയുടെ മരണത്തില്‍ അസ്വാഭാവികത ബോധ്യപ്പെട്ടെങ്കിലും കൂട്ടുകാരനായ നാലാം ക്ലാസ് വിദ്യാര്‍ഥിയെ ആദ്യം ആരും സംശയിച്ചിരുന്നില്ല. വിവരങ്ങള്‍ തിരക്കിയവരോടുള്ള മറുപടിയാണ് സംശയത്തിന്റെ മുന പത്തുവയസ്സുകാരനിലേക്ക് നീളാന്‍ ഇടയാക്കിയത്.
ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് എം.ഇ.എസ്. കോളേജിനടുത്തുള്ള വട്ടക്കുഴിപ്പടിയില്‍ നിയ ഉള്‍പ്പെടെ അഞ്ച് കുട്ടികള്‍ ഓട്ടോയില്‍നിന്നിറങ്ങി. കണ്ണന്‍, അമല്‍, അങ്കിത എന്നിവര്‍ റോഡരികിലുള്ള വീടുകളിലേക്ക് പോയി. അയല്‍വാസിയായ നാലാം ക്ലാസ്സുകാരനൊപ്പമാണ് നിയ പോയത്. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ നിയ ബാഗുമെടുത്ത്, മുമ്പോട്ടുപോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് വിദ്യാര്‍ഥി നാട്ടുകാരോടുപറഞ്ഞത്. ഈ വെളിപ്പെടുത്തല്‍ തുടക്കം മുതല്‍ സംശയത്തിന് ഇടയാക്കിയിരുന്നു. പല തവണ മൊഴികള്‍ മാറ്റിപ്പറഞ്ഞെങ്കിലും ഒടുവില്‍ എല്ലാം സമ്മതിക്കുകയായിരുന്നു. നടപ്പുവഴിയില്‍നിന്ന് 200 മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് നിയയുടെ മൃതദേഹം കണ്ട കുളം. ഇതിനടുത്തേക്ക് പോകണമെങ്കില്‍ കാനകള്‍ കടക്കണം. വീട്ടിലേക്കുപോയ നിയ, ഒറ്റയ്ക്ക് ഈ സ്ഥലത്ത് എത്താനുള്ള സാധ്യത വളരെ കുറവായിരുന്നു. ചുറ്റുമതിലുള്ള കുളത്തില്‍ തനിയെ വീഴാനുള്ള സാധ്യതയും ഇല്ല.
പെണ്‍കുട്ടിയെ അവസാനമായി കണ്ടയാള്‍ എന്ന നിലയില്‍ വിദ്യാര്‍ഥിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് നാട്ടുകാരെ നടുക്കിയ പീഡനകഥ പുറത്തുവന്നത്. പോലീസ് പിടിയിലായ നാലാം ക്ലാസുകാരന്‍ സ്‌കൂളിലും ക്ലാസിലും വില്ലനാണെന്നു പൊലീസ്. മറ്റ് കുട്ടികളുമായി വഴക്കുകൂടുന്നതിലും ചോദിക്കുമ്പോള്‍ കുറ്റം മറച്ചു പിടിക്കുന്നതിലും അസാമാന്യ പാടവമുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. പലപ്പോഴും സഹപാഠികളുമായി വഴക്കുണ്ടാക്കുന്നതിന് അധ്യാപകര്‍ പിടികൂടുമ്പോള്‍ നിഷ്‌കളങ്ക ഭാവത്തോടെ നില്‍ക്കാറുള്ളത് അധ്യാപകരും മറ്റ് വിദ്യാര്‍ഥികളും ഓര്‍ക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യുമ്പോഴാണ് വിദ്യാര്‍ഥി തെറ്റ് സമ്മതിക്കുന്നത്. അതേസമയം, വിദ്യാര്‍ഥി പഠിക്കാന്‍ മിടുക്കനായിരുന്നവെന്നും അധ്യാപകര്‍ പറയുന്നു. നിയയുടെ മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്ന് സംഭവ സ്ഥലത്തെത്തിയ അധ്യാപകര്‍ ബാലന്റെ സ്വഭാവത്തിലെ അസാധാരണ രീതികള്‍ മറ്റുള്ളവരോടു പറഞ്ഞിരുന്നു.
വിദ്യാര്‍ഥിനിയെ കുളത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ശേഷം പത്തു വയസുള്ള വിദ്യാര്‍ഥി പോയത് സ്വന്തം വീട്ടിലേക്കാണെന്നും പോലീസ് കണ്ടെത്തി. ടിവി കണ്ടും കളിച്ചു ചിരിച്ചും നടന്ന ബാലന്‍ ഒരു ഭാവഭേദവുമില്ലാതെയാണ് നാട്ടുകാരോടും പൊലീസിനോടും പെരുമാറിയത്. പൊലീസ് ചോദ്യം ചെയ്തപ്പോഴും സമര്‍ഥമായി ബാലന്‍ ഒഴിഞ്ഞുമാറി. നിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും യാതൊരു ഭാവ വ്യത്യാസവുമില്ലാതെയാണു ബാലന്‍ നടന്നിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. വിവരം തിരക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോടും കൂസലില്ലാതെയാണ് ബാലന്‍ മറുപടി പറഞ്ഞത്. നിയ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി മുന്നോട്ടു പോയെന്നും പിന്നീടു കണ്ടില്ലെന്നുമുള്ള മറുപടി മാത്രമാണ് വിദ്യാര്‍ഥി ആവര്‍ത്തിച്ചത്. ഇത്രയും ചെറുപ്പത്തില്‍തന്നെ തെറ്റ് മറച്ചു പിടിക്കാനും കൂസലില്ലാതെ നടക്കാനും കഴിയുകയെന്നതു വിരളമാണെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തപ്പോഴും ആദ്യം പറഞ്ഞ നിലപാടു തന്നെയാണ് തുടര്‍ന്നതെങ്കിലും പിന്നീട് സത്യം പറയുകയായിരുന്നു. അമിതമായ ടിവി കാണലും അശ്ലീല സിഡികളുടെ പ്രദര്‍ശനവും ഇളം മനസില്‍ വൈകൃതം നിറച്ചതായാണ് അന്വേഷണസംഘം വിലയിരുത്തുന്നുത്. പിതാവ് മദ്യപിച്ചെത്തി തന്റെ സാന്നിധ്യത്തില്‍ നീലച്ചിത്രങ്ങള്‍ പതിവായി കണ്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി സമ്മതിച്ചിരുന്നു. പിതാവില്ലാത്തപ്പോഴും അശ്ലീല സിനിമകള്‍ കാണുന്നതു പതിവാക്കിയിരുന്നതായും വിദ്യാര്‍ഥി പൊലീസിനോടു വെളിപ്പെടുത്തി. ബാലികയെ രണ്ടുതവണ കുളക്കരയില്‍ എത്തിച്ചു പീഡിപ്പിച്ചിരുന്നതായും വിദ്യാര്‍ഥി പൊലീസിനോടു പറഞ്ഞു. നിയയുടെ കൂടി മരണത്തോടെ ഈ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന് ആശങ്കപ്പെടുകയാണ് മുതിര്‍ന്നതലമുറയിലെ പലരും. കനലെരിയുന്ന മനസ്സുമായി ജില്ലയിലെ ഒരോ അമ്മയും ചോദിക്കുകയാണ്.
നെടുങ്കണ്ടത്ത് യുകെജി വിദ്യാര്‍ഥിയുടെ മരണത്തിനു പിന്നില്‍ പത്തുവയസ്സുകാരനാണെന്നു തെളിഞ്ഞതോടെ മാതാക്കളുടെ ഹൃദയത്തില്‍ നെരിപ്പോട് എരിയുകയാണ്. നഴ്‌സറിയില്‍ പോയ ശേഷം പെണ്‍മക്കള്‍ മടങ്ങി എത്താന്‍ വൈകിയാല്‍ അമ്മമാര്‍ക്ക് ആധിയാണ്. എന്റെ കുഞ്ഞിനെന്തു സംഭവിച്ചുവെന്ന ചോദ്യമാണ് ഓരോ മനസ്സിലും ഉയരുന്നത്. നെടുങ്കണ്ടത്തെ സംഭവം ഓരോ രക്ഷിതാവിന്റെയും മനസ്സില്‍ തീ കോരിയിടുമ്പോള്‍ സമൂഹത്തിന്റെ ദുഷിച്ച മുഖമാണ് തെളിയുന്നത്. കുമളിക്കു സമീപം ആനവിലാസം മേപ്പാറയില്‍ ശ്രീജ എന്ന നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ച കേസില്‍ എട്ടാം ക്ലാസുകാരനെ പൊലീസ് പിടികൂടിയത് ജൂണിലായിരുന്നു. സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തിനു തൊട്ടുപിന്നാലെയാണ് നെടുങ്കണ്ടത്തെ സംഭവം.
ജില്ലയില്‍ അടുത്തിടെയുണ്ടായ രണ്ടു സംഭവങ്ങളിലും പ്രതിക്കൂട്ടിലായത് ബാലന്‍മാരാണ്. നീലച്ചിത്രങ്ങളുടെ സ്വാധീനമാണ് രണ്ടു ബാലന്‍മാരെയും ഹീനകൃത്യങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താന്‍ കണ്ട നീലച്ചിത്രമാണ് മേപ്പാറയില്‍ നാലര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ഇടയാക്കിയതെന്ന് ഈ കേസില്‍ പിടിയിലായ ബാലന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. നെടുങ്കണ്ടത്തെ സംഭവത്തിനു പിന്നിലും നീലച്ചിത്രത്തിന്റെ സ്വാധീനമായിരുന്നു. ഇവിടെ പ്രതിക്കൂട്ടിലായ വിദ്യാര്‍ഥിയുടെ പിതാവ് സ്ഥിരമായി അശ്ലീല സിഡികള്‍ വീട്ടിലെത്തിച്ച് കാണുമായിരുന്നു. വിദ്യാര്‍ഥി ഇതൊക്കെ ഒളിച്ചിരുന്നു കാണുന്നുണ്ടായിരുന്നുവെന്നത് രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ പെരുകുമ്പോള്‍ സമൂഹത്തില്‍ ഇവര്‍ എത്രമാത്രം സുരക്ഷിതരാണെന്ന ചോദ്യം ഉയരുകയാണ്.
അടിമാലി സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പത്തനാപുരം സ്വദേശിയെയും സഹായി വെള്ളത്തൂവല്‍ സ്വദേശിയെയും അറസ്റ്റു ചെയ്തത് മാര്‍ച്ചിലായിരുന്നു. മൊബൈല്‍ ഫോണാണ് ഇവിടെ വില്ലനായത്. ചെറുതോണിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ ഒന്‍പതു മാസത്തോളം പീഡിപ്പിച്ച കേസില്‍ പൊതുമരാമത്ത് വകുപ്പിലെ രണ്ടു ജീവനക്കാരെ അറസ്റ്റു ചെയ്തതും മാര്‍ച്ചിലായിരുന്നു. ആലപ്പുഴ നീലംപേരൂര്‍ സ്വദേശിയും കൊല്ലം മാര്‍ത്താണ്ഡം സ്വദേശിയുമാണ് കേസില്‍ അറസ്റ്റിലായത്. ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തപ്പോഴും ഇവര്‍ക്കായി ചില രാഷ്ട്രീയ നേതാക്കളാണ് രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കണ്ണന്‍ദേവന്‍ വില്ലേജില്‍ തെമ്പല സ്വദേശി യുവാവിനെ മൂന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തത് ഏപ്രിലിലായിരുന്നു. മൂന്നാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥിനിയുടെ സഹോദരീഭര്‍ത്താവ് മാങ്കുളം ഒറവയ്ക്കുമുകളില്‍ സ്വദേശിയെ അറസ്റ്റു ചെയ്തതും ഇതേ മാസത്തിലായിരുന്നു.
ഏതാനും മാസം മുന്‍പ് പുഷ്പക്കണ്ടത്ത് പതിനാലുകാരന്‍ നാലരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും ജനങ്ങള്‍ മറന്നിട്ടില്ല. പിഞ്ചുകുട്ടികള്‍ക്കു നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ അരങ്ങേറുന്നത് പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ആകുലത വര്‍ധിപ്പിക്കുന്നതിന് വഴി തെളിച്ചിട്ടുണ്ട്. കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ ഇവര്‍ തിരിച്ചെത്തുന്നതുവരെ മാതാപിതാക്കളുടെ മനസ്സില്‍ ആകുലതയാണ്. മൊബൈല്‍ ഫോണുകളും കംപ്യൂട്ടറുകളുമെല്ലാം ഇളം തലമുറയെ വഴി തെറ്റിക്കുന്നതിന്റെ വ്യക്തമായ തെളിവുകളാണ് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ നല്ല ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനു പകരം ഇവയെ ദുരുപയോഗം ചെയ്യാനുള്ള പ്രവണത പ്രത്യേകിച്ച് 15 വയസ്സില്‍ താഴെയുള്ളവരില്‍ കൂടുതലാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന പീഡനങ്ങളില്‍ വില്ലന്‍ സ്ഥാനത്ത് മൊബൈല്‍ ഫോണ്‍ നില്‍ക്കുന്നുവെന്ന് പൊലീസ് പറയുന്നു.
മിസ്ഡ് കോളുകളിലൂടെയുള്ള സൗഹൃദങ്ങള്‍ വേലിക്കെട്ടുകള്‍ തകര്‍ത്ത് തെറ്റായ വഴികളിലേക്കു നീങ്ങുമ്പോള്‍ മാത്രമാണ് പാവം പെണ്‍കുട്ടി ചതിക്കുഴികള്‍ തിരിച്ചറിയുന്നത്. മൊബൈല്‍ ബില്‍ കൂടുതലായതിനു വഴക്കു പറഞ്ഞയുടന്‍ ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ഥി, വിവാഹിതന്‍ പ്രേമാഭ്യര്‍ഥന നടത്തിയപ്പോള്‍ ഭയന്ന് ആത്മഹത്യ ചെയ്ത ഏഴാം ക്ലാസുകാരി, സഹപാഠികളുടെ ഇന്റര്‍നെറ്റ് കെണിയില്‍ കുടുങ്ങി മാനസികനില തകരാറിലായ പെണ്‍കുട്ടി, ചതിയില്‍പ്പെട്ടു കൂട്ട ആത്മഹത്യയുടെ ഇരുട്ടിലേക്കു വഴുതിയ കൗമാരക്കാരികള്‍ - നമ്മുടെ സ്വന്തം നാട്ടിലെ ചില വര്‍ത്തമാനങ്ങളാണിതൊക്കെ. മൊബൈലും ഇന്റര്‍നെറ്റും കുട്ടികളുടെ ഒഴിവാക്കാന്‍ പറ്റാത്ത കളിപ്പാട്ടമായതോടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സ്വസ്ഥത നഷ്ടപ്പെട്ടു. മെസേജുകളില്‍ ക്ലാസ്മുറിയില്‍ ഉന്നയിച്ച പഠന പ്രശ്‌നങ്ങള്‍ക്ക് ഉത്തരങ്ങളല്ല; അശ്ലീല ഫലിതങ്ങളാണ് നിറയുന്നത്. 'വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ മൊബൈല്‍ നല്‍കുന്ന സൗകര്യങ്ങളുടെ ദുരുപയോഗമാണ് കൂടുതല്‍.
ബ്ലൂടൂത്തിനു മുന്നില്‍ കാവലിരിക്കുന്നതിനു പ്രായഭേദമില്ലെന്നു മൊബൈല്‍ കച്ചവടക്കാര്‍ പറയുന്നു. ഇന്റര്‍നെറ്റിനേക്കാള്‍ സൗകര്യമാണ് എവിടെയും കൊണ്ടുപോകാവുന്ന നീലച്ചിത്രങ്ങളുടെ കുഞ്ഞുശേഖരങ്ങള്‍. ക്ലാസ് മുറിയില്‍ നീലച്ചിത്രങ്ങളുടെ കാഴ്ചകളും പങ്കുവയ്ക്കലുകളും പിടികൂടിയ കേസുകള്‍ പലതും പ്രായത്തിന്റെ പരിഗണനയില്‍ വിട്ടുപോകുകയാണ് പതിവ്. കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് എത്രസമയം, എന്തിനു വേണ്ടി, എന്നെല്ലാം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിയാനാവണം. അതിന്റെ ദൂരവ്യാപക പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാക്കി കൊടുക്കുകയും വേണം. ജോലി നേടി സ്വന്തം അധ്വാനം കൊണ്ടാണ് ജീവിതത്തിന്റെ ആഡംബരം കൂട്ടേണ്ടതെന്നു മക്കളെ അറിയിക്കണം.
സമ്പാദിക്കുന്ന പൈസ എങ്ങനെ ചെലവാക്കുന്നുവെന്നു രക്ഷിതാക്കള്‍ ശ്രദ്ധിക്കാതിരിക്കുന്നതും വഴിവിട്ട യാത്രകള്‍ക്ക് തണലാണ്. ചൂണ്ടക്കൊളുത്തുമായി സാമൂഹിക വിരുദ്ധന്‍മാര്‍ പതിയിരിക്കുമ്പോള്‍ അത് തിരിച്ചറിയാനും ശക്തമായി പ്രതികരിക്കാനും പെണ്‍കുട്ടികള്‍ തയാറാകണം. പ്രലോഭനങ്ങളുടെ വലയില്‍പ്പെട്ട് പെണ്‍കുട്ടികള്‍ ജീവിതം സ്വയം വലിച്ചെറിയുമ്പോള്‍ രക്ഷിതാക്കളും ജാഗ്രത പാലിക്കണം. കണ്ണയച്ചു കൊടുത്താല്‍ പെണ്‍മക്കള്‍ വഴി തെറ്റുന്ന ഇക്കാലത്ത് രക്ഷിതാക്കളുടെ ഭാഗത്തുള്ള കരുതലാണ് ഏറ്റവും പ്രധാനമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടികളുമായി ഉള്ളുതുറന്നു സംസാരിക്കണം. വീട്ടില്‍ വന്ന് എല്ലാം പറയുന്നത് അവര്‍ക്കൊരു ശീലമാകണം. 'മക്കളേ, അമ്മയുണ്ടു കൂടെ ധൈര്യമായിരുന്നോളൂ എന്ന ചിന്ത അവരുടെ മനസ്സില്‍ ഉറപ്പിക്കണം. എന്തുചെയ്താലും അമ്മയോടു പറയാന്‍ പ്രേരിപ്പിക്കണം. കൗമാരത്തില്‍ അനുകരിക്കാനുള്ള പ്രവണത കൂടുതലാണ്. അതും അവരെ പറഞ്ഞു തന്നെ മനസ്സിലാക്കണം. ഇപ്പോഴത്തെ അമ്മമാര്‍ക്കു കുറച്ചു 'കൂടുതല്‍ വിവരം വേണം. മക്കളുടെയും കൂട്ടുകാരുടെയും കോഡ് ഭാഷ പോലും മനസ്സിലാക്കണമെന്നതാണു സ്ഥിതി. മക്കളുടെയും കുടുംബത്തിലെയും എല്ലാ കാര്യങ്ങളും അച്ഛനും അറിയണം. പലതരം സമ്മര്‍ദങ്ങളുടെ ലോകത്താണു കുട്ടികളും ജീവിക്കുന്നത്. അവരെ സംരക്ഷിക്കുന്നതിനൊപ്പം പുതിയ കാലത്തു ജീവിക്കാനുള്ള ധൈര്യം പകര്‍ന്നുകൊടുക്കുകയും വേണം മാതാപിതാക്കള്‍.
ഇതുപോലുള്ള നടത്തിപ്പുകാരും കൂട്ടാളികളും ഉണ്ടെങ്കില്‍ ഏത് പത്രവും പൂട്ടിപ്പോകും
ഇതുപോലുള്ള നടത്തിപ്പുകാരും കൂട്ടാളികളും ഉണ്ടെങ്കില്‍ ഏത് പത്രവും പൂട്ടിപ്പോകും

ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന റൂപര്‍ട്ട് മര്‍ഡോക്ക് പത്രത്തിന്റെ 8647ാം എഡീഷന്‍ ആരും ഒരിക്കലും മറക്കില്ല. ലോക പ്രശസ്തമായ ഈ പത്രത്തിന്റെ അവസാന എഡീഷനാണിത്. വായനക്കാര്‍ക്ക് നന്ദിയും പറഞ്ഞ് എന്നെന്നേക്കുമായി ഗുഡ്‌ബൈയും പറഞ്ഞ് പത്രത്തിന്റെ അവസാന കോപ്പി ഇറങ്ങി. ഒന്നാം പേജിലും അവസാന പേജിലും ഇതുവരെയുള്ള പഴയ കോപ്പികളുടെ കൊളാഷായാണ് കൊടുത്തിരിക്കുന്നു. ഒന്നാം പേജില്‍ താങ്ക് യൂ ആന്‍ഡ് ഗുഡ് ബൈ എന്നും പറഞ്ഞിരിക്കുന്നു.
അവസാന ദിനത്തില്‍ ഈ പത്രത്തിന്റെ മുന്‍പേജിന്റെ ചിത്രവുമായി ന്യൂസ് ഓഫ് ദ വേള്‍ഡ് ഓഫിസന് മുന്നില്‍ സ്റ്റാഫും എഡിറ്റര്‍ കോളിന്‍ മൈലറും നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും വിജയകരമായ ഒരു പത്രം നിര്‍ത്താനുള്ള തീരുമാനം ഏറെ സങ്കടകരമാണെന്ന് മൈലര്‍. ചെലവിന്റെ ഇരട്ടി പരസ്യ വരുമാനമുള്ള പത്രം ഒറ്റ രാത്രികൊണ്ടാണ് അടയ്ക്കാനാണ് മുതലാളിയായ റൂപ്പര്‍ട്ട് മര്‍ഡോക്ക് തീരുമാനിച്ചത്. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ഒരാഴ്ചയായുള്ള തര്‍ക്കമൂലമാണ് ഈ തീരുമാനമെടുത്തത്.
നൂറ്റിയറുപത്തെട്ടു വര്‍ഷത്തെ പാരമ്പര്യമുള്ള പത്രം വാര്‍ത്തകള്‍ കിട്ടാനായി ബക്കിങ്ഹാം പാലസ് മുതല്‍ പ്രധാനമന്ത്രി വരെയുള്ളവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി. വാര്‍ത്തകള്‍ അന്വേഷിക്കാന്‍ പൊലീസുകാര്‍ക്കു ലക്ഷക്കണക്കിനു രൂപ കൈക്കൂലി നല്‍കി. യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരും വീട്ടുകാരുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഹാക്ക് ചെയ്ത് കണ്ണീരില്‍ കുതിര്‍ന്ന കഥകള്‍ വാര്‍ത്തകളാക്കി. പത്രത്തിന്റെ പ്രചാരക്കണക്കുകളില്‍ ലക്ഷങ്ങള്‍ കൂട്ടിയെഴുതാനായി വാര്‍ത്തകളുണ്ടാക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞു.
ഇതെല്ലാമാണ് ഈ നിര്‍ത്തലിന് പിന്നില്‍. ശതകോടികള്‍ മുടക്കി ബ്രിട്ടനിലെ ബിസ്‌കൈബി ടിവി ചാനല്‍ വാങ്ങാനൊരുങ്ങുന്നതിനിടെയാണ് മര്‍ഡോക്കിന്റെ പത്ര സ്ഥാപനം വളഞ്ഞ വഴിയിലൂടെ വാര്‍ത്തകള്‍ ചോര്‍ത്തിയ വിവരം പുറത്തു വന്നത്. ഇരുനൂറ്റമ്പതു ജോലിക്കാരേയും രാത്രിക്കുരാത്രി പിരിച്ചു വിട്ടു. പത്രത്തിന്റെ മുന്‍ എഡിറ്ററും ഇപ്പോഴത്തെ ചീഫ് എക്‌സിക്യൂട്ടിവുമായ റെബേക്ക ബ്രൂക്ക് അറസ്റ്റിലായേക്കും. ലോകം മുഴുവന്‍ പത്രസ്ഥാപനങ്ങളും ടെലിവിഷന്‍ ചാനലുകളുമുള്ള റൂപ്പര്‍ട്ട് മര്‍ഡോക്കിന് ബ്രിട്ടനിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടി.
പത്തു വര്‍ഷത്തോളമായി തുടരുന്ന ഫോണ്‍ ചോര്‍ത്തലും കൈക്കൂലിക്കഥകളും പുറത്തു വന്നത് 2002 ല്‍ കൊല്ലപ്പെട്ട മില്ലി ഡൗളര്‍ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ്. ന്യൂസ് ഒഫ് ദ വേള്‍ഡിലെ ജേണലിസ്റ്റുകള്‍ ഒരു െ്രെപവറ്റ് ഡിറ്റക്റ്റിവിനെ ഏര്‍പ്പാടാക്കി കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചു. മില്ലിയുടെ അച്ഛനുമമ്മയും മകള്‍ക്ക് അയച്ച മൊബൈല്‍ ഫോണ്‍ മെസേജുകള്‍ ചോര്‍ത്തി. അച്ഛനുമമ്മയുമാണ് മില്ലിയുടെ മരണത്തിന് ഉത്തരവാദികളെന്ന് അടുത്ത ദിവസം വലിയ വാര്‍ത്തയും വന്നു. ഇതു കള്ളക്കഥയാണെന്നു ബ്രിട്ടനിലെ മറ്റു മാധ്യമങ്ങള്‍ അന്നു പതുക്കെപ്പറഞ്ഞു. ഇത്തരം നൂറു കണക്കിനു വാര്‍ത്തകളുണ്ടാക്കിയ വഴികളെക്കുറിച്ചു മാത്രമാണ് കഴിഞ്ഞ ഒരാഴ്ചയായി മറ്റു പത്രങ്ങളുടെ പ്രധാന ചര്‍ച്ച.
ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടിവ് റെബേക്ക കഴിഞ്ഞ ദിവസം ഓഫിസിലെത്തി. ന്യൂസ് റൂമിലേക്കു കയറി വന്ന് ജേര്‍ണലിസ്റ്റുകളോടു പറഞ്ഞു. നമ്മളെ തകര്‍ക്കാനുള്ള ഗാര്‍ഡിയന്‍ പത്രത്തിന്റെ ശ്രമം വിജയിച്ചിരിക്കുന്നു... യാതൊരു നഷ്ടവുമില്ലാതെ, ഇപ്പോഴും ഒരു ആഴ്ചയില്‍ ഇരുപത്താറു ലക്ഷം കോപ്പി വില്‍ക്കുന്ന പത്രം പൂട്ടുകയാണെന്നു പറയുമ്പോള്‍ കേട്ട് അന്തം വിട്ടിരിക്കാനേ അവിടത്തെ ജേര്‍ണലിസ്റ്റുകള്‍ക്കും മറ്റു ജീവനക്കാര്‍ക്കും സാധിച്ചുള്ളൂ. ന്യൂസ് ഒഫ് ദ വേള്‍ഡിലെ ജേര്‍ണലിസ്റ്റുകള്‍ കള്ളക്കളികള്‍ നടത്തി വാര്‍ത്ത ശേഖരിക്കുന്നതായി ഗാര്‍ഡിയന്‍ പത്രമാണ് ഇതിനു മുമ്പ് ഏറ്റവും ശക്തമായി റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തും അയല്‍ക്കാരിയുമാണ് റെബേക്ക ബ്രൂക്‌സ്. രാഷ്ട്രീയ മാറ്റങ്ങളും പുതിയ ബിസിനസ് ഡീലുകളുടെ വിവരങ്ങളും അറിയാന്‍ ന്യൂസ് ഒഫ് ദ വേള്‍ഡിന് മറ്റൊരു സോഴ്‌സ് ആവശ്യമില്ലല്ലോ. ബിസ്‌കൈബിയില്‍ മുപ്പത്തൊമ്പതു ശതമാനം ഷെയറുകളുള്ള മര്‍ഡോക് ആ സ്ഥാപനം മുഴുവനായും വാങ്ങുന്നതിനെതിരേ മറ്റു പാര്‍ലമെന്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ മൗനം പാലിച്ചത് കാമറൂണിനെതിരേയും ആരോപണങ്ങള്‍ക്കു കാരണമായി. അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സൈനികരും വീട്ടുകാരുമായുള്ള ഫോണ്‍ സംഭാഷണങ്ങളെല്ലാം ചോര്‍ത്തി.
കാണാതായ കുട്ടികളെക്കുറിച്ചും ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലെ ഫോണുകളുമെല്ലാം ചോര്‍ത്തിയിട്ടുണ്ടെന്നാണു കരുതുന്നത്. ടെലിഫോണ്‍ ഡിപ്പാര്‍ട്ടുമെന്റും ഒത്താശ ചെയ്തുകൊടുത്തു. ഒരു ലക്ഷം പൗണ്ടെങ്കിലും കൈക്കൂലിയായി പൊലീസുകാര്‍ക്കു കൊടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കാരനായ റൂപ്പര്‍ട്ട് മര്‍ഡോക് 1969ലാണ് ന്യൂസ് ഒഫ് ദ വേള്‍ഡ് വാങ്ങിയത്. കാക്കത്തൊള്ളായിരം അന്തിപ്പത്രങ്ങളും അത്രത്തോളം ദിനപത്രങ്ങളും അതിനു പുറമേ ഓണ്‍ലൈന്‍ ജേണലുകളുമുള്ള ബ്രിട്ടനില്‍ കുറച്ചുകാലംകൊണ്ട് ഒന്നാം നിരയിലേക്കുയര്‍ന്നു ന്യൂസ് ഒഫ് ദ വേള്‍ഡ്. റെബേക്ക ബ്രൂക്‌സ് എഡിറ്ററായതോടെ ഞെട്ടിക്കുന്ന വാര്‍ത്തകളുമായാണ് ഓരോ ദിവസവും പത്രം ഇറങ്ങിയത്.
വെസ്സെക്‌സിലെ എഡ്വേഡ് രാജകുമാരനും പത്‌നി സോഫി രാജകുമാരിയുമായുമായുള്ള പിണക്കത്തിന്റെ ശബ്ദരേഖകള്‍ പകര്‍ത്തിയെഴുതിക്കൊണ്ട് പത്രമിറങ്ങി. ടിവി താരം ലെസ്ലി മയക്കു മരുന്ന് ഉപയോഗിക്കുന്ന വലിയ ഫോട്ടൊയോടെ ഒന്നാം പേജ് വാര്‍ത്ത. ഹാരി രാജകുമാരന്‍ ലഹരി ഉപയോഗിച്ചുവെന്നു സ്ഥാപിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. ആന്‍ഡ്രൂ രാജകുമാരനെ കാണാന്‍ പത്‌നി സാറ ഫര്‍ഗൂസന് പണം വാഗ്ദാനം ചെയ്യുന്ന വാര്‍ത്ത ഫോട്ടൊ സഹിതം. റെബേക്ക ലസും ഡേവിഡ് ബക്കാമുമായുള്ള രഹസ്യബന്ധത്തിന്റെ കഥയും പിന്നാമ്പുറക്കഥകളും.
പാക്കിസ്ഥാനിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് കോഴപ്പണം നല്‍കുന്ന ഫോട്ടൊയും റിപ്പോര്‍ട്ടും. ആഷ്‌ലി കോളും ഷെറിലും ആദ്യം വിവാഹമോചനത്തിനു ശേഷം വീണ്ടും ഒന്നാകുന്ന വാര്‍ത്ത. ഫുട്‌ബോള്‍ താരം റിയാന്‍ജിഗ്‌സിന് സഹോദരന്റെ ഭാര്യമായുള്ള രഹസ്യബന്ധം, തെളിവുകള്‍ സഹിതം... ലോകമാകെ ചര്‍ച്ചയായ വാര്‍ത്തകളാണ് ഓരോ ദിവസവും എക്‌സ്‌ക്ലൂസിവ് എന്ന സ്ലഗ് വച്ച് ന്യൂസ് ഒഫ് ദ വേള്‍ഡ് പ്രസിദ്ധീകരിച്ചത്. ഫോണ്‍ ചോര്‍ത്തിയും പ്രശസ്ത വ്യക്തികളുമായി അടുപ്പമുള്ളവരെ സ്വാധീനിച്ചും മര്‍ഡോക്കിന്റെ ന്യൂസ് പേപ്പര്‍ ബ്രിട്ടനിലെ പേരെടുത്ത പത്രമായി. ബിസ്‌കൈബി ചാനല്‍ പതിനാലു ബില്യണ്‍ ഡോളര്‍ കൊടുത്തു വാങ്ങാനാണ് മര്‍ഡോക് തീരുമാനിച്ചിരുന്നത്.
അതിനിടെയാണ് ഈ പ്രശ്‌നങ്ങള്‍. പ്രശസ്തരുടെ ഫോണ്‍കോളുകളും മെസെജുകളും ചോര്‍ത്തുന്നത് ബ്രിട്ടനിലെ നിയമപ്രകാരം വലിയ കുറ്റമാണ്. ഇത്തരമൊരു സംഭവം 2006ലുണ്ടായപ്പോള്‍ ന്യൂസ് ഒഫ് ദ വേള്‍ഡിലെ റിപ്പോര്‍ട്ടര്‍ ക്ലൈവ് ഗോള്‍ഡ്മാനേയും െ്രെപവറ്റ് ഇന്‍വസ്റ്റിഗേറ്റര്‍ ഗ്ലെന്‍ മന്‍കെയറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെ അന്നു പ്രശ്‌നം ഒതുങ്ങി. ഇത്തവണ അങ്ങനെയല്ല. മുന്‍ എഡിറ്ററായിരുന്ന ആന്‍ഡി കൗള്‍സണ്‍ ഉള്‍പ്പെടെയുള്ളവരെല്ലാം കുറ്റക്കാരാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
തളത്തില്‍ ദിനേശന്‍ ഗള്‍ഫില്‍ നിന്നും രഹസ്യമായെത്തി: ഭാര്യാകാമുകന്‍ പിടിയില്‍
തളത്തില്‍ ദിനേശന്‍ ഗള്‍ഫില്‍ നിന്നും രഹസ്യമായെത്തി: ഭാര്യാകാമുകന്‍ പിടിയില്‍

മലപ്പുറം: ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവിന് ബന്ധുക്കള്‍ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു, ഭാര്യയുടെ കാമുകനെക്കുറിച്ച്. വെറുതെ തളത്തില്‍ ദിനേശനാകേണ്ടല്ലോയെന്നോര്‍ത്ത് അയാള്‍ അത് അവഗണിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രഹസ്യമായി നാട്ടിലെത്തി ഭാര്യാകാമുകനെ കുടുക്കിലാക്കുകയും ചെയ്തു. മലപ്പുറം വള്ളിക്കുന്നിലെ ഒരു പ്രവാസിമലയാളിയാണ് തളത്തില്‍ ദിനേശന്റെ വേഷം അണിഞ്ഞ് വിജയശ്രീലാളിതനായത്. ഏതായാലും ഭാര്യയെ കാമുകന് കല്യാണം ചെയ്തുകൊടുക്കാന്‍ തന്നെയാണ് പാവപ്പെട്ട ഈ പ്രവാസിയുടെ തീരുമാനം. നാലുമാസം മുമ്പാണ് വള്ളിക്കുന്നത്തെ ദിനേശന്‍ പരസ്യമായി നാട്ടിലെത്തിയത്.
ഭാര്യയുടെ സൗഹൃദത്തെക്കുറിച്ച് ഏതാനും സൂചനകളും അയാള്‍ക്ക് ലഭിച്ചിരുന്നുവെങ്കിലും കുട്ടികളെ ഓര്‍ത്ത് എല്ലാം ക്ഷമിച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്കു തിരിച്ചെങ്കിലും ബന്ധുക്കളുടെ മുന്നറിയിപ്പു കൂടിക്കൂടി വന്നതോടെ തളത്തില്‍ ദിനേശനാകാന്‍ അയാള്‍ തയ്യാറാവുകയായിരുന്നു. തളത്തില്‍ ദിനേശനെ ഓര്‍മയില്ലേ?. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യചിത്രമായ വടക്കുനോക്കി യന്ത്രത്തിലെ ംശയരോഗിയായ ഭര്‍ത്താവാണ് തളത്തില്‍ ദിനേശന്‍. സുന്ദരിയായ ഭാര്യയെ സ്വന്തമാക്കിയ സൗന്ദര്യം കുറഞ്ഞ ഭര്‍ത്താവ്. ലോകം മുഴുവന്‍ തന്റെ ഭാര്യയെ സ്വന്തമാക്കാന്‍ രഹസ്യമായി നടക്കുകയാണെന്നാണ് തളത്തില്‍ ദിനേശന്റെ ചിന്ത. ഇതുമൂലം പലപ്പോഴും അയാള്‍ വീട്ടിലേക്കുള്ള ഇടവഴികളില്‍ പതുങ്ങിനില്‍ക്കുന്നുമുണ്ട്.
ഇതിനിടെ ഒരുദിവസം വീട്ടിലേക്ക് ഒരു അജ്ഞാതന്‍ കടന്നുകയറിയതു ദിനേശന്റെ ശ്രദ്ധയില്‍പ്പെട്ടു. പതുങ്ങിച്ചെന്ന് കൂറ്റന്‍ മരക്കഷണം ഉപയോഗിച്ച് ഒരൊറ്റ അടികൊടുന്നു അയാള്‍ക്ക്. ദിനേശന്റെ അടിയേറ്റു തലപൊട്ടിയ ഭാര്യാപിതാവിനെയാണ് അടുത്ത രംഗത്തില്‍ പ്രക്ഷേകര്‍ കാണുന്നത്. അങ്ങനെ തളത്തില്‍ ദിനേശന്‍ മനോരോഗചികിത്സാകേന്ദ്രത്തിലേക്കു യാത്രയാകുന്നു.
പക്ഷെ നമ്മുടെ വള്ളിക്കുന്നത്തെ ദിനേശന്റെ സംശയം ശരിയായിരുന്നു. വള്ളിക്കുന്ന് അത്താണിക്കലിന് സമീപം ഒളിച്ചിരുന്ന കക്ഷി കാമുകനെ പിടികൂടുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയാണ് ഭര്‍ത്താവിന്റെ അകന്ന ബന്ധത്തിലുള്ള 25കാരനുമായി ബന്ധം പുലര്‍ത്തി വന്നത്. കാമുകന്‍ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഇയാളുടെ ഭാര്യ മൂന്നുമാസം ഗര്‍ഭിണിയുമാണ്. മക്കള്‍ സ്‌കൂളില്‍ പോയാല്‍ എത്തുന്ന കാമുകന്‍ വൈകുന്നേരംമൂന്നോടെ മാത്രമേ തിരിച്ചുപോകാറുള്ളൂ. ഈ ബന്ധത്തെക്കുറിച്ച് വിദേശത്തുള്ള ഭര്‍ത്താവ് നേരത്തെ രണ്ടുപേരെയും താക്കീത് ചെയ്തിരുന്നു. എന്നാല്‍, നാലു മാസം മുമ്പ് നാട്ടിലെത്തിയ ഭര്‍ത്താവ് തിരിച്ചുപോയ ഉടനെകാമുകന്‍ വീണ്ടും വരാന്‍ തുടങ്ങിയത് സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞ ഭര്‍ത്താവ് ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതെ നാട്ടിലെത്തി.
കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ വീട്ടിലെത്തിയ കാമുകനെ ഒളിച്ചിരുന്ന ഭര്‍ത്താവ് ഓടിയെത്തി മുറി പൂട്ടിയിടുകയായിരുന്നു. പരപ്പനങ്ങാടി പൊലീസെത്തി യുവാവിനെ സ്‌റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വിളിച്ചുവരുത്തി. യുവതിയെ ഇനി കൂടെ പൊറുപ്പിക്കാനാവില്ലെന്ന് ഭര്‍ത്താവ് തീര്‍ത്തുപറഞ്ഞതോടെ കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിയായ കാമുകന്‍ വീട്ടമ്മയെ ഒരാഴ്ചക്കകം വിവാഹം കഴിക്കാമെന്ന് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ഉറപ്പുനല്‍കി. കുട്ടികള്‍ സ്‌കൂളില്‍ പോയതോടെ ഭാര്യ ആരെയോ കാത്ത് ഉമ്മറത്ത് നില്‍ക്കുന്നതു കണ്ടതോടെയാണ് അഭിനവ ദിനേശന്‍ ഞെട്ടിയത്. അവസാനം രാവിലെ പത്തു മണിയോടെ ജാരന്‍ പതുങ്ങിപ്പതുങ്ങി വീടിനുള്ളിലേക്ക് കയറിപ്പോകുന്നത് ഇയാള്‍ കണ്ടു. കാമുകന്‍ അകത്തുള്ള കിടപ്പുമുറിയില്‍ കയറിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയയുടന്‍ ഭര്‍ത്താവ് ഓടിയെത്തി മുറി താക്കോലിട്ട് പൂട്ടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടിയ ഭര്‍ത്താവ് കാമുകനെ അത്യാവശ്യത്തിന് കൈകാര്യം ചെയ്തുവെന്ന് അറിയുന്നു. കാമുകന്‍ പിടിയിലായതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് ഭാര്യ ഇറങ്ങിയോടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ അവരെ തടഞ്ഞുവച്ചു. അവസാനം പരപ്പനങ്ങാടി പൊലീസെത്തി യുവാവിനെ സ്‌റ്റേഷനിലെത്തിച്ച് ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.പാവം പ്രവാസി മലയാളി തളത്തില്‍ ദിനേശന്റെ വേഷം അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും വേണമല്ലോ ഒരു പേര്.
വള്ളിക്കുന്നത്തെ ചെറുപ്പക്കാര്‍ അതിനും പോംവഴി കണ്ടെത്തിയിട്ടുണ്ട്. സവിതാഭാഭി എന്നാണ് പിള്ളേരുടെ നിര്‍ദേശം. സെക്‌സ് കാര്‍ട്ടൂണ്‍ സൈറ്റുകളില്‍ ഏറ്റവും ആരാധകരുള്ള താരമാണ് 'ഭാഭി'. പക്കാ ഇന്ത്യന്‍ മെയ്ഡ് ഐറ്റം. 'ഭാഭി' എന്നാല്‍ ഹിന്ദിയില്‍ 'ജ്യേഷ്ഠത്തി' ആണ്. 'സെക്‌സി ഇന്ത്യന്‍ സിസ്റ്റര്‍ ഇന്‍ ലാ' എന്നാണ് 'സവിതാ ഭാഭി'ക്ക് പിള്ളേര്‍ നല്‍കുന്ന നിര്‍വചനം. ഭാഭിയുടെ ഭര്‍ത്താവ് സ്ഥലത്തില്ല. അതുകൊണ്ട് ബോറടി ഒഴിവാക്കാന്‍ ആരുമായും സൗഹൃദം സ്ഥാപിക്കും. അത് വഴിവിട്ട നിലയിലേക്ക് വളര്‍ത്തിയെടുക്കും. അത്തരം ലീലാവിലാസങ്ങളാണ് ഈ കാര്‍ട്ടൂണ്‍ വീഡിയോ ചിത്രങ്ങളില്‍ അധികവും. അത്തരമൊരു ഭാഭിയെയാണ് ദിനേശന്‍ കഴിഞ്ഞദിവസം പിടികൂടിയത്.
എഞ്ചിനിയറിംഗ് പ്രവേശനം: റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു

എഞ്ചിനിയറിംഗ് പ്രവേശനം: റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു | ||
Text Size: ![]() ![]() ![]() | ||
65,632 വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷയില്‍ വിജയിച്ചത് . എന്നാല്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് കണക്കിലെടുത്തപ്പോള്‍ 56,736 പേര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അര്‍ഹതയുള്ളത് . ഇവരില്‍ 29,296 പേര്‍ ആണ്‍കുട്ടികളും 27,440 പേര്‍ പെണ്‍കുട്ടികളുമാണ് . ആദ്യ 1000 റാങ്കുകാരില്‍ 491 പേര്‍ സിബിഎസ്സി സിലബസ് പ്രകാരം പഠിച്ചവരാണ് . പ്രവേശന പരീക്ഷ, യോഗ്യതാ പരീക്ഷ എന്നിവയുടെ മാര്‍ക്കുകള്‍ 50:50 എന്ന നിലയില്‍ പരിഗണിച്ചാണ് റാങ്ക് ലിസ്‌റ്റ് തയാറാക്കിയിരിക്കുന്നത് . എന്നാല്‍ പ്രവേശന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാകും ഉണ്ടാകുക. കൗണ്‍സിലിംഗ് തീയതിയും നിശ്‌ചയിച്ചിട്ടില്ല. പരീക്ഷാഫലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.org വെബ് സൈറ്റില്‍ ലഭ്യമാകുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് . |
തുണിയുരിഞ്ഞുകിട്ടുന്ന 7.5 കോടി രൂപ വേണ്ടെന്നു ദീപിക
മുംബൈ:ലോകപ്രശസ്തമായ പ്ലേബോയ് മാഗസിന്‍ ഇന്ത്യന്‍ സുന്ദരി ദീപിക പാദുക്കോണിനെ സമീപിച്ചു. പൂര്‍ണമായും നഗ്‌നമായ സ്തനങ്ങള്‍ കൈകള്‍കൊണ്ട് പൊത്തിപ്പിടിക്കുന്ന തരത്തിലുള്ള മൂന്നുനാലു ചിത്രങ്ങള്‍ എടുക്കാന്‍ സമ്മതിച്ചാല്‍ 7.5 കോടി രൂപ നല്‍കാമെന്ന വാഗ്ദാനവും മാഗസിന്‍ ഉടമകള്‍ നല്കി. പക്ഷെ ബോളിവുഡിന്റെ ഈ സ്വപ്‌നസുന്ദരി ഈ ഓഫര്‍ തള്ളി. കോടികളുടെ അഴിമതിക്കഥകളും കോടികളുടെ സ്വന്തുക്കള്‍ കണ്ടെത്തിയതുമായ വാര്‍ത്തകളും നിറഞ്ഞുനില്‍ക്കുമ്പോള്‍ത്തന്നെയാണ് ദീപിക കോടികള്‍ തള്ളിയ വാര്‍ത്തയും പുറത്തുവരുന്നത്. പുരുഷന്മാര്‍ക്കുവേണ്ടിയുള്ള അത്യാവശം ചൂടന്‍സംഭവങ്ങളുമായി വരുന്ന പ്ലേബോയ് മാസികയുടെ കവറില്‍ പ്രത്യക്ഷപ്പെടുന്നതിനായുള്ള പ്രതിഫലമായാണ് മാസിക 7.5 കോടിയുടെ ഓഫര്‍ വച്ചത്.
ഏഷ്യന്‍ സുന്ദരികളോട് പ്രത്യേക താത്പര്യം പുലര്‍ത്തുന്ന മാഗസിനുവേണ്ടി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങള്‍ ബിക്കിനിയണിഞ്ഞും മറ്റും നേരത്തെ പോസുചെയ്തിട്ടുണ്ട്. ഹോളിവുഡ് താരങ്ങളാണെങ്കില്‍ അതിലേറെ ഗ്ലാമറായും എത്തിയിട്ടുണ്ട്. വളരെ ഹോട്ടായ രീതിയില്‍ പോസുചെയ്യണമെന്നുള്ളതുകൊണ്ടാണ് വാഗ്ദാനം നിരസിച്ചതെന്ന് ദീപിക പറയുന്നു. എന്നാല്‍ 7.5 കോടി തന്റെ കുടുംബത്തിന്റെയും തന്റേയും ഇപ്പോഴുള്ള സ്റ്റാറ്റസ് വിട്ടുകളഞ്ഞ് വേണ്ടെന്നാണ് ദീപികയുടെ അഭിപ്രായം. കോടിശ്വരപുത്രനായ സിദ്ധാര്‍ത്ഥ് മല്യ സുഹൃത്തായുള്ളപ്പോള്‍ 7.5 കോടി ദീപികയ്‌ക്കെന്തിനാ എന്നാണ് ആരാധകരുടെ സംശയം. ദീപികയുടെ സൌന്ദര്യത്തില്‍ മയങ്ങിയ സിദ്ധാര്‍ത്ഥ് 16 കോടി രൂപ വില വരുന്ന ഒരു ഫഌറ്റ് അടുത്തിടെയാണ് അവര്‍ക്ക് സമ്മാനമായി നല്‍കിയത്. എന്നാല്‍, ദീപികയ്ക്ക് വേണ്ടി ഇത്രയൊന്നും ചെയ്താല്‍ പോര എന്നാണത്രേ സിദ്ധാര്‍ത്ഥിന്റെ ഇപ്പോഴത്തെ നിലപാട്.
ദീപികയുടെ കൂട്ടുകെട്ട് നല്‍കിയ ഒരു പുത്തനാശയം സിദ്ധാര്‍ത്ഥ് പ്രാവര്‍ത്തികമാക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപികയുടെ പ്രോത്സാഹനത്തില്‍ സിദ്ധാര്‍ത്ഥ് ഒരു സിനിമ നിര്‍മ്മാണ കമ്പനി ആരംഭിക്കാന്‍ പോവുകയാണത്രേ. പുതിയ കമ്പനി നിര്‍മ്മിക്കുന്ന ആദ്യ സിനിമയില്‍ ദീപിക തന്നെയായിരിക്കും നായിക. ആദ്യ പദ്ധതിയുടെ ബജറ്റ് 60 കോടി രൂപയാണെന്നാണ് സൂചന. ഒരു ആക്ഷന്‍ സിനിമയിലൂടെ നിര്‍മ്മാണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിദ്ധാര്‍ത്ഥിന്റെ പദ്ധതി. സിനിമയില്‍ ദീപിക ആക്ഷന്‍ റോളിലായിരിക്കും എത്തുക. എന്നാല്‍, സിദ്ധാര്‍ത്ഥോ ദീപികയോ ഇതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം പ്രണയത്തിലാണ് തങ്ങളെന്ന് ഇതുവരെ ഇരുവരും സമ്മതിച്ചിട്ടില്ല. ദീപിക പറയും സിദ്ധാര്‍ത്ഥ് നല്ല സുഹൃത്താണെന്ന്.
ഇത് ഹൈ പ്രൊഫൈല്‍ ബന്ധങ്ങളുടെ പതിവുരീതിയാണ്. കാര്യം ഇതിനൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. ദീപികയുടെയും സിദ്ധാര്‍ഥിന്റെയും കാര്യത്തിലാണെങ്കില്‍ ഇവര്‍ തമ്മില്‍ വെറും സൗഹൃദമല്ലെന്ന് സ്ഥാപിക്കുന്ന ഒട്ടേരെ കാര്യങ്ങളാണ് ഒന്നിനുപുറകേ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയിലും ഈ സുന്ദരിയുടെ വലയിലാക്കി തുണിയുരിയാന്‍ പ്ലേബോയി വിഫലശ്രമം നടത്തുകയായിരുന്നു. വര്‍ധിച്ചുവരുന്ന താരറാണിപ്പട്ടം തന്നെയാണ് ഓഫര്‍ നിരസിച്ചതിലൂടെ ദീപിക് ലക്ഷ്യമിടുന്നത്. ബോളിവുഡിന്റെ അടുത്ത പ്രതീക്ഷയാണ് അവരെന്നാണ് ആരാധകര്‍ പറയുന്നത്. അത്രയ്ക്ക് ആവേശോജ്ജ്വലമായിരുന്നു ദീപികയുടെ ബോളിവുഡിലെ അരങ്ങേറ്റം. 'ഓം ശാന്തി ഓം' എന്ന ഒറ്റച്ചിത്രം മാത്രമേ പുറത്തിങ്ങിയപ്പോഴേക്കും ഈ സുന്ദരി ലോക ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.
ഇതിനുപിന്നാലെ സെലിബ്രിറ്റി മാസികയായ മാക്‌സിയുടെ പ്രശസ്തമായ ലോകത്തിലെ 100 ഹോട്ട് വനിതകളുടെ പട്ടികയില്‍ ദീപിക പദുക്കോണും സ്ഥാനം നേടി. തന്റെ രണ്ടാമത്തെ ചിത്രമായ 'ബച്‌ന യേ ഹസീനോ' എന്ന ചിത്രം പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു ഈ നേട്ടം. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു സുന്ദരി ഈ പട്ടികയില്‍ ഇടം നേടുന്നത് എന്നത് ദീപികയുടെ നേട്ടത്തിന് പവന്‍ മാറ്റ് നല്‍കുന്നു. ഐശ്വര്യാ റായുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ദീപികയെ തേടി ഇനിയും നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ആരാധക മതം. പ്ലേബോയ് മാഗസിനില്‍ കാണാന്‍ കഴിയില്ലെങ്കിലും അടുത്തുതന്നെ തമിഴ് പറയുന്ന ഐശ്വര്യയെ കാണാന്‍ പറ്റിയേക്കും. അതും സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍മന്നനൊപ്പം. അസുഖകാലത്തെ തരണം ചെയ്ത് സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്ത് തിരിച്ചു വരവുമ്പോള്‍ ഒപ്പം ദീപികയും ഉണ്ടാകും.
അസുഖമോചിതനായ വാര്‍ത്ത വന്നു തുടങ്ങിയതു മുതല്‍ മെഗാസ്റ്റാറിന്റെ വരാന്‍ പോവുന്ന ബിഗ് ബജറ്റ് ചിത്രം റാണയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. ഇടയ്ക്ക് റാണയില്‍ നിന്നും രജനി പിന്‍മാറിയേക്കും എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം താന്‍ തന്നെ റാണയില്‍ അഭിനയിക്കുമെന്ന് രജനി സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നരമാസം മുമ്പ് ഷൂട്ടിങ്ങിനിടയിലാണ് രജനിയുടെ ആരോഗ്യസ്ഥിതി വഷളായതും സിംഗപ്പൂരിലുള്ള മൗണ്ട് എലിസബത്ത് സെന്റര്‍ ആശുപത്രിയിലും തുടര്‍ന്ന് തുടര്‍പരിശോധകള്‍ക്കായി ലണ്ടന്‍ ആശുപത്രിയിലും അഡ്മിറ്റ് ചെയ്തത്.
യെന്തിരന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം, രജനിയുടെ ബിഗ് ബജറ്റ് ചിത്രമാണ് റാണ. കെ എസ് രവികുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. വന്‍ പ്രതീക്ഷകളോടെയാണ് ലക്ഷക്കണക്കിനു വരുന്ന രജനി ആരാധകര്‍ റാണ പൂര്‍ത്തിയാവുന്നതും കാത്തിരിക്കുന്നത്. 100 കോടിയാണ് ബജറ്റ്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് രജനി ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ദീപിക പദുക്കോണും അനുഷ്‌കയുമാണ് നായികമാര്‍. നേരത്തെ രേഖയും വിദ്യാ ബാലനും നായികമാരാവാനുള്ള ഓഫര്‍ നിരസിച്ചിരുന്നു. രേഖയ്ക്കു പകരം ബോളിവുഡിലെ ഡ്രീം ഗേളായ സാക്ഷാല്‍ ഹേമ മാലിനി തന്നെ എത്തുമെന്നും പറയപ്പെടുന്നു. ഇതിനിടെ വിദ്യാ ബാലനു പകരം ദീപിക പദുക്കോണും തെലുങ്കിലെ സൂപ്പര്‍ നായിക ഇല്യാനയും എത്തുമെന്നും സംസാരമുണ്ട്.
2011, ജൂലൈ 9, ശനിയാഴ്‌ച
ആഗോള മാധ്യമങ്ങളിലും മഹാനിധി വാര്‍ത്ത നിറയുന്നു
Posted on: 10 Jul 2011

തിരുവനന്തപുരം: മണ്‍സൂണ്‍, ആലപ്പുഴ മീന്‍കറി, അരുന്ധതി റോയ്.....കേരളത്തെക്കുറിച്ച് ആഗോളമാധ്യമങ്ങള്‍ സ്ഥിരമായി ചെയ്തുവരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് തല്‍ക്കാലം വിട. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മഹാനിധി, ലോകമാധ്യമങ്ങള്‍ക്കും ചൂടേറിയ വാര്‍ത്തയാവുകയാണ്.
' ട്രഷര്‍ വര്‍ത്ത് ബില്ല്യണ്‍സ് ഫൗണ്ട് ബിനീത് ടെംപിള്‍ (ക്ഷേത്രത്തിനടിയില്‍ ശതകോടികളുടെ നിധി കണ്ടെത്തി)' എന്നായിരുന്നു ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ' ദ ടൈംസ്' ദിനപത്രം നിധിവാര്‍ത്തയ്ക്കിട്ട തലക്കെട്ട്. ജൂലായ് ഒന്നു മുതല്‍ മഹാനിധി വാര്‍ത്ത 'ടൈംസ്' പത്രം സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 'ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണമെന്നതിനെച്ചൊല്ലി തര്‍ക്കം' എന്ന വാര്‍ത്തയാണ് ടൈംസ് തുടര്‍ന്ന് നല്‍കിയത്. റോബിന്‍ പഗ്‌നമെന്റ എന്ന ഏഷ്യാലേഖകന്‍േറതായി ഡല്‍ഹി ആസ്ഥാനമായി തയ്യാറാക്കിയ വാര്‍ത്തകളായിരുന്നു അത്. ലണ്ടനില്‍ നിന്നു തന്നെ പ്രസിദ്ധീകരിക്കുന്ന 'സണ്‍ഡേ ടൈംസ്' പത്രം, അവരുടെ ഡല്‍ഹി ലേഖിക നികോള്‍ സ്മിത്തിനെ തിരുവനന്തപുരത്ത് അയച്ച് മഹാനിധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവരുന്നു.
ലോകപ്രശസ്തമായ 'ന്യൂയോര്‍ക്ക് ടൈംസി'നുവേണ്ടി മുംബൈ- ഡല്‍ഹി ലേഖകന്‍ വികാസ് ബജാജാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ' ബിനീത് എ ടെംപിള്‍ ഇന്‍ സൗത്ത് ഇന്ത്യ, എ ട്രഷര്‍ ട്രോവ് ഓഫ് സ്റ്റാഗറിങ് റിച്ചസ്' (ദക്ഷിണേന്ത്യന്‍ ക്ഷേത്രത്തിനടിയില്‍, നിധിയുടെ അവിശ്വസനീയ ശേഖരം) എന്നാണ് ആദ്യദിനം 'ന്യൂയോര്‍ക്ക് ടൈംസ്' നിധിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്ന പോലീസുകാരന്റെ ചിത്രത്തോടൊപ്പമാണ് പത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും നിധിവാര്‍ത്തകള്‍ നല്‍കി. സംസ്ഥാനത്തിന്1600 കോടി ഡോളറിന്റെ കടമുണ്ടെങ്കിലും നിധി ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉദ്ധരിച്ച്' ന്യൂയോര്‍ക്ക് ടൈംസ്' വ്യക്തമാക്കുന്നു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വാര്‍ത്തകള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു പ്രധാനപത്രം 'വാഷിങ്ടണ്‍ പോസ്റ്റാ'ണ്. ' ലൈറ്റ്‌ലി ഗാര്‍ഡഡ് ഹിന്ദു ടെംപിള്‍ ഇന്‍ ഇന്ത്യ ഈസ് ലാഡന്‍ വിത്ത് ട്രഷര്‍' ( ദുര്‍ബല സുരക്ഷയുള്ള ഇന്ത്യന്‍ ക്ഷേത്രത്തില്‍ വന്‍ നിധി) എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് നല്‍കിയ തലക്കെട്ട്. അസോസിയേറ്റ് പ്രസ് എന്ന അമേരിക്കന്‍ വാര്‍ത്താ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടാണ് 'വാഷിങ്ടണ്‍ പോസ്റ്റ് 'ഉപയോഗിച്ചത്. മഹാനിധി വാര്‍ത്ത പുറത്തുവന്നതുമുതല്‍ 'അസോസിയേറ്റ് പ്രസ്സി'ന്റെ അജാസ് റാഹി എന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍ തിരുവനന്തപുരത്ത് തമ്പടിക്കുന്നുണ്ട്.
തിരുവനന്തപുരം എം.പി. ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരാണ് പ്രശസ്തമായ 'ടൈം' മാഗസിനില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള ഫീച്ചര്‍ എഴുതിയത്. ' ക്ഷേത്രത്തിന്റെ വന്‍ നിധിശേഖരം രാഷ്ട്രീയ വ്യാളികളെ ഉണര്‍ത്തിയേക്കും ' എന്ന തലക്കെട്ടാണ് ഇഷാന്‍ ,തന്റെ വാര്‍ത്തയ്ക്ക് നല്‍കിയത്. ന്യൂയോര്‍ക്കിലുള്ള ഇഷാന്‍, വാര്‍ത്തയ്ക്കുവേണ്ടി താനുമായി നിരവധി തവണ ഇ-മെയില്‍ ചര്‍ച്ച നടത്തിയെന്ന് ശശി തരൂര്‍ പറഞ്ഞു.
ആഴ്ചയില്‍ ആറുദിവസം ഓണ്‍ലൈനായും ഒരു ദിവസം അച്ചടിച്ചും പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ 'ക്രിസ്ത്യന്‍ സയന്‍സ് മോണിട്ടറി'ല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെക്കുറിച്ച് രസകരമായ താരതമ്യങ്ങളുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ 22 ബില്ല്യണ്‍ ഡോളറിന്റെ നിധി, ഇന്ത്യയുടെ വിദ്യാഭ്യാസ ബജറ്റിന്റെ ഇരട്ടിയുണ്ടെന്നതാണ് അതിലൊന്ന്.
അഞ്ചുവര്‍ഷം കൊണ്ട് ലോകത്തില്‍ ഏറ്റവും വായനക്കാരുള്ള ഓണ്‍ലൈന്‍ പത്രമായി മാറിയ 'ഹഫിങ്ടണ്‍ പോസ്റ്റും' ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയും അവരുടെ സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജര്‍മനിയിലെ 'ഡോയിഷ് വെല്ലെ' എന്ന ടി.വി.ചാനലിന്‍േറയും 'ഡെര്‍ സ്പീഗല്‍' എന്ന മാസികയുടേയും പ്രതിനിധികള്‍ നിധിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.