2011, ജൂലൈ 6, ബുധനാഴ്‌ച

സിപിഎം ഇടപെട്ടു: കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിയോടിയ യുവതിക്കു പ്രണയസാഫല്യം

കോട്ടയം: താലി കെട്ടാനൊരുങ്ങവേ കതിര്‍മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഒടുവില്‍ കാമുകന്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഇനി സ്‌പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹം, പിന്നെ പള്ളിയില്‍ മിന്നുകെട്ട്. കോട്ടയത്തെ പ്രാദേശിക സിപിഎം പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ . പുതുപ്പള്ളി കുന്നേല്‍ കെ ആര്‍ രാജശ്രീയാണ് ഞായറാഴ്ച കോട്ടയത്തെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവാഹം വേണ്ടെന്ന് പരസ്യമായി പറഞ്ഞത്. താന്‍ സ്‌നേഹിക്കുന്ന വടവാതൂര്‍ പടക്കാട് ഷിജോ ജോസഫിനെയേ വിവാഹം കഴിക്കൂവെന്ന് രാജശ്രീ അറിയിക്കുകയായിരുന്നു. വിവാഹം മുടങ്ങിയതോടെ രാജശ്രീയെ കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍ ഡോ. കൃഷ്ണന്‍കുട്ടിയോടൊപ്പമാണ് ചിങ്ങവനം പൊലീസിന്റെ സാന്നിധ്യത്തില്‍ പറഞ്ഞയച്ചത്. തിങ്കളാഴ്ച രാവിലെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇരുകൂട്ടരുടെയും ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയത്.


അടുത്തദിവസം പെണ്‍കുട്ടിയെ പള്ളിയില്‍ ചേര്‍ത്ത് വിവാഹം കഴിക്കുമെന്ന് ഷിജോ പറഞ്ഞു. സിവില്‍ എന്‍ജിനിയറാണ് ഷിജോ. രാജശ്രീ ജനറല്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി. മൂന്നുവര്‍ഷം മുമ്പ് ഇവര്‍ പാലാ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഈ കരാറിന് നിയമസാധുതയില്ല. കതിര്‍മണ്ഡപത്തില്‍വച്ച് വിവാഹം വേണ്ടെന്നു പ്രഖ്യാപിച്ച യുവതിയെ സ്വീകരിക്കാന്‍ കാമുകന്‍ എത്തിയില്ലെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്നാണ് ഷിജോ പറയുന്നത്. രാജശ്രീ വിവാഹം വേണ്ടെന്നു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒരു പൊലീസുകാരന്‍ ഫോണില്‍ വിളിച്ചിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലത്ത് എന്തുലക്ഷ്യത്തോടെയാണ് തന്നെ വിളിക്കുന്നതെന്ന് അറിയാത്തതിനാലാണ് എത്താതിരുന്നതെന്നും ഷിജോ പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു മൂന്നുവര്‍ഷമായി മൊബൈല്‍ ഫോണിലൂടെയായിരുന്നു ഇവരുടെ പ്രണയം.


ഞായരാഴ്ച രാവിലെ 11.30 ഓടെ കോടിമത സുമംഗലി കല്യാണ മണ്ഡപത്തിലായിരുന്നു രാജശ്രീയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒന്നരമാസം മുമ്പാണ് വിദേശത്ത് ജോലിയുള്ള തിരുവനന്തപുരം സ്വദേശിയുമായി രാജശ്രീയുടെ വിവാഹം ഉറപ്പിച്ചത്. വിവാഹം നിശ്ചയിച്ച സമയത്ത് എതിര്‍പ്പൊന്നും പറയാതിരുന്ന യുവതി ഇന്നലെ രാവിലെ വിവാഹവസ്ത്രങ്ങളണിഞ്ഞ് കതിര്‍മണ്ഡപത്തിലെത്തി. വരന്‍ താലികെട്ടാന്‍ ഒരുങ്ങുമ്പോള്‍ ഈ വിവാഹത്തില്‍ താത്പര്യമില്ലെന്നും ഒരാളെ സ്‌നേഹിക്കുന്നുണ്ടെന്നും അയാളുമായി ജീവിക്കാനാണ് തീരുമാനമെന്നും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ബന്ധുക്കള്‍ പകച്ചുനില്‍ക്കെ, യുവതി മണ്ഡപത്തില്‍ നിന്ന് ഇറങ്ങി എം.സി റോഡിലേക്ക് ഓടുകയും ചെയ്തു. ഇഷ്ടമില്ലാത്ത 'വധു'വിനെ വേണ്ടെന്നുവച്ച് വരനും കൂട്ടരും അപ്പോള്‍ തന്നെ മടങ്ങി. രാജശ്രീയുടെ ട രക്ഷിതാക്കളാകട്ടെ, മകളെ ഇനി തങ്ങള്‍ക്ക് വേണ്ടെന്നായി. അപ്പോഴേക്കും ചിങ്ങവനം പൊലീസ് എത്തി. യുവതി നല്‍കിയ മൊബൈല്‍ നമ്പരില്‍ കാമുകനും കഞ്ഞിക്കുഴി സ്വദേശിയുമായ യുവാവുമായി പൊലീസ് ബന്ധപ്പെട്ടു. ഉടന്‍ എത്താമെന്നായിരുന്നു കാമുകന്റെ മറുപടി.


കുറെനേരം കാത്തുനിന്നിട്ടും കാമുകനെ കാണാനില്ല. പൊലീസ് വീണ്ടും വിളിച്ചു. അപ്പോള്‍ മൊബൈല്‍ ഫോണ്‍ 'സ്വിച്ചോഫ്' ആയിരുന്നു. തുടര്‍ന്ന് യുവതി നല്കിയ മേല്‍വിലാസത്തില്‍ പൊലീസ് അന്വേഷിച്ചപ്പോള്‍ യുവാവ് സ്ഥലത്തില്ലെന്നും തൃശൂരിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് യുവതിയുടെ രക്ഷിതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. രക്ഷിതാക്കള്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. കാമുകനെ കണ്ടുകിട്ടാതെ വലഞ്ഞ പൊലീസ് ഒടുവില്‍ പിതൃസഹോദരനോടൊപ്പം യുവതിയെ പറഞ്ഞയയ്ക്കുകയായിരുന്നു. ഷിജോയുമായി ഹയര്‍സെക്കന്‍ഡറി കാലം മുതല്‍ രാജശ്രീ പ്രണയത്തിലായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ഇരുവരും ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.


പോലീസ് വിലക്കിയെങ്കിലും മൊബൈല്‍ ഫോണ്‍വഴി ഇരുവരും പ്രണയം തുടര്‍ന്നിരുന്നു. പെണ്‍കുട്ടി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയതാണ്. 12.30നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വരനും വീട്ടുകാരും രാവിലെ കോട്ടയത്തെത്തി. പെണ്‍കുട്ടിക്ക് ധരിക്കാനുള്ള 'പുടവ' വരന്റെ വീട്ടുകാര്‍ നല്‍കിയപ്പോള്‍ മുതല്‍ പന്തികേടു തുടങ്ങിയിരുന്നു. പെണ്‍കുട്ടി കല്യാണവേഷം ധരിച്ച് മണ്ഡപത്തിലെത്തി. എന്നാല്‍ വധു വരനുമായി കൂടുതല്‍ അകലം പാലിച്ചാണ് ഇരുന്നത്. പെണ്‍കുട്ടി കരയുന്നുമുണ്ടായിരുന്നു. ബന്ധുക്കള്‍ അതൊന്നും കാര്യമാക്കാതെ താലികെട്ടിന് മുന്നോടിയായുള്ള ചടങ്ങുകള്‍ തുടങ്ങി. വരന്‍ താലി ചാര്‍ത്താന്‍ ഒരുങ്ങിയപ്പോള്‍ വധു ചാടി എഴുന്നേറ്റ് വിവാഹത്തിന് സമ്മതമല്ലെന്ന് പറയുകയായിരുന്നു. ബന്ധുക്കള്‍ പെണ്‍കുട്ടിയെ കതിര്‍മണ്ഡപത്തില്‍ ഇരുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്ന് വരന്റെ സംഘത്തിലുണ്ടായിരുന്നവര്‍ പ്രകോപിതരായി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി തര്‍ക്കവും തുടങ്ങി. സംഘര്‍ഷാവസ്ഥ ഉണ്ടായതിനെത്തുടര്‍ന്ന് ചിങ്ങവനം അഡീഷണല്‍ എസ്.ഐ. കെ.കെ. പൊന്നപ്പന്റെ നേതൃത്വത്തില്‍ പോലീസ് എത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ